Wednesday, May 31, 2023

കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചൻ | ഫാ. ഡോ.​​​ കെ.​​​ എം.​​​ ജോ​​​ർ​​​ജ്

തലശേരി കടലിന്‍റെ തിരകൾപോലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകൾ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങൾ പത്തുപേർ. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആർപി) യിലെ അംഗങ്ങളാണ് ഞങ്ങൾ.

നിരവധി ദിവ്യദാനങ്ങളാൽ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചൻ ഏതാണ്ട് ഒരുവർഷം മുന്പേ ഞങ്ങളെ തലശേരിക്കു ക്ഷണിച്ചതാണ്. അവിടെ സെന്‍റ് ജോസഫ് സെമിനാരിയിൽനിന്നു കടലിലേക്ക് നീളുന്ന പടവുകൾ ഇറങ്ങിച്ചെല്ലുന്പോൾ കാണുന്ന വൻ പാറയിലിരുന്ന് ഞങ്ങളുടെ വാർഷികസംഗമം.

‘വരയോളം’ എന്നു പേരിട്ട ശില്പശാലയ്ക്കുവേണ്ടി എല്ലാ സജ്ജീകരണങ്ങളും അച്ചൻ ചെയ്തിരുന്നു. പഴയ കൊളോണിയൽ കെട്ടിടത്തിന്‍റെ വിശാലമായ ഇടനാഴികളിലും വരാന്തകളിലും കാൻവാസുകൾ ഉറപ്പിച്ച ഞങ്ങൾക്കിടയിൽ ഒരു ചിത്രശലഭംപോലെ ഉല്ലാസം വഴിഞ്ഞ് മനോജ് അച്ചൻ പാറിനടന്നു. തീരത്തെ പാറക്കെട്ടിലിരുന്ന് ഞങ്ങൾ അസ്തമയവും നിശാകാശവും കണ്ടു. ആദ്യദിവസം യാദൃച്ഛികമായി വന്നെത്തിയ അതിഥി കവി പി. രാമനോടൊപ്പം പാറക്കെട്ടിലിരുന്ന മണിക്കൂറുകൾ ഓർക്കുന്നു.

തന്‍റെ സ്വതസ്സിദ്ധമായ ഗംഭീരശബ്ദത്താൽ രാമൻ മാഷ് കവിതകൾ പാടി. ഓളങ്ങൾക്കൊപ്പം താളമിട്ട മനോജ് അച്ചൻ ആനന്ദമൂർച്ചയിലായി. വരയും ചിരിയും ധ്യാനവും പ്രാർഥനയുമായി ഞങ്ങൾ ചെലവഴിച്ച ദിവസങ്ങളിൽ മനോജ് അച്ചൻ അതീവസന്തുഷ്‌ടനായി കാണപ്പെട്ടു.

റെക്‌ടർ അച്ചൻ മനോജച്ചന്‍റെ കഴിവുകളെക്കുറിച്ചും സേവനരീതികളെക്കുറിച്ചും വാചാലനായത് ഓർക്കുന്നു. അതീവ ദുഃഖിതമായ ഹൃദയത്തോടും നിറഞ്ഞ മിഴികളോടുംകൂടി പ്രിയ സ്നേഹിതന് യാത്രാവന്ദനം നൽകാനായിരുന്നല്ലോ കഴിഞ്ഞയാഴ്ച അദ്ദേഹം ഞങ്ങളെ തലശേരിയിൽ ക്ഷണിച്ചുവരുത്തിയത് എന്നു ചിന്തിച്ചുപോകുന്നു.

കടലും കലയും നൽകിയ ആനന്ദത്തിനപ്പുറം മാലാഖമാരുടെ ചിറകടി ശബ്ദം കേട്ട്, ദിവ്യസംഗീതമുതിർക്കാൻ അച്ചൻ വിളിക്കപ്പെട്ടിരിക്കുന്നു. പ്രിയ സഹോദര‌ാ, സമാധാനത്തോടെ പോകുക.

(Deepika Daily, May 30. 2023)


Monday, April 20, 2015

MOSC Priests

മലങ്കരസഭയുടെ ഏഴാം കാതോലിക്കാ
പ. മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ
പോള്‍ മണലില്‍

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവാ, ആത്മപരിത്യാഗത്തിന്റെ പ്രകാശത്തില്‍ താബോറിന്റെ അവസ്ഥയിലൂടെയാണ്‌ വളര്‍ന്നത്‌. ജീവിതത്തിന്റെ വസന്തങ്ങളില്‍ ദാരിദ്ര്യവും ഉപവാസവും മൌനവും സ്വീകരിക്കാന്‍ വീടുവിട്ടിറങ്ങി. മാവേലിക്കര പുതിയകാവ്‌ പള്ളിയില്‍ സി. എം. തോമസ്‌ റമ്പാനാണ്‌ (പിന്നീട്‌ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്താ) കുഞ്ഞോമ്മാച്ചന്‍ എന്ന സി. ടി. തോമസിനെ 1939–ല്‍ കണ്ടെത്തിയത്‌. പത്തനാപുരത്ത്‌ മൌണ്ട്‌ താബോര്‍ സന്യാസപ്രസ്ഥാനം തുടങ്ങിയ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ പുതിയകാവ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ വന്നപ്പോള്‍ അഞ്ചാം തുബ്‌ദേന്‍ വായിച്ചത്‌ ചെട്ടികുളങ്ങര ഗവണ്മെന്റ്‌ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുഞ്ഞോമ്മാച്ചനായിരുന്നു. കുഞ്ഞോമ്മാച്ചന്റെ ഹൃദ്യമായ വായനയില്‍ ആകൃഷ്‌ടനായ അദ്ദേഹം അപ്പനെ വിളിപ്പിച്ചു. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിരാ തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായ സി. ടി. തോമസിനെ ദയറായിലേക്ക്‌ വേണമെന്ന്‌ ആവശ്യപ്പെട്ടു. മകനെ യാതൊരു വൈമനസ്യവും കൂടാതെ ദൈവവേലയ്ക്കായി പിതാവ്‌ വിട്ടുകൊടുത്തു. അങ്ങനെ പതിനെട്ടാമത്തെ വയസ്സില്‍ പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറായില്‍ എത്തിയ സി. ടി. തോമസാണ്‌ പിന്നീട്‌ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ ഒന്നാമന്‍ വലിയബാവാ ആയിത്തീര്‍ന്നത്‌.
1921 ഒക്‌ടോബര്‍ 29–നാണ്‌ സി. ടി. തോമസ്‌ ജനിച്ചത്‌. സി. ടി. തോമസിന്റെ പ്രൈമറിസ്‌കൂള്‍ പഠനം പുതിയകാവ്‌ പള്ളിയുടെ പ്രൈമറി സ്‌കൂളിലായിരുന്നു. എല്ലാ ഞായറാഴ്‌ചയും ആരാധനയില്‍ പങ്കെടുക്കുകയും സണ്ടേസ്‌കൂളില്‍ മുടങ്ങാതെ പഠിക്കുകയും ചെയ്‌ത തോമസിന്റെ ബാല്യകാലം പുതിയകാവ്‌ പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്‌ബഹാ ശുശ്രൂഷയ്ക്ക്‌ 1933–ല്‍ പരിശുദ്ധ ബസേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കൈവെയ്‌പു നല്‍കി. സി. ടി. തോമസിന്റെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ മുഖ്യ മാതൃക മാതാപിതാക്കളായിരുന്നു. അവര്‍ പ്രാര്‍ത്ഥനാജീവിതം ഉള്ളവരും ദൈവഭക്തിയുള്ളവരും ആയിരുന്നു.
താബോര്‍ മലയില്‍ യേശുവിനുണ്ടായ രൂപാന്തരീകരണത്തെപ്പറ്റി ഗ്രഹിച്ച തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്താ പത്തനാപുരത്തു സ്ഥാപിച്ച സന്യാസകേന്ദ്രമാണ്‌ മൌണ്ട്‌ താബോര്‍ ദയറാ. ഭമറുരൂപ സമൂഹം' എന്നര്‍ത്ഥമുള്ള ഭസൊസൈറ്റി ഓഫ്‌ ദ ഓര്‍ഡര്‍ ഓഫ്‌ ദ സേക്രട്ട്‌ ട്രാന്‍സ്‌ഫിഗറേഷന്‍' എന്ന സന്ന്യാസപ്രസ്ഥാനം ആരംഭിച്ചു.
മൌണ്ട്‌ താബോര്‍ ദയറായില്‍ എത്തിയ സി. ടി. തോമസിന്‌ ഗുരുവിന്റെ കൂടെയുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ പുതിയകാവ്‌ പള്ളിയിലെ മദ്‌ബഹായില്‍ ശുശ്രൂഷയ്ക്ക്‌ കയറിത്തുടങ്ങിയ സി. ടി. തോമസിന്‌ ആരാധനയും നോമ്പും ഉപവാസവും ജീവിതവ്രതമായി. അരക്കെട്ടും തടിക്കുരിശുമായി സന്ന്യാസിയുടെ കുപ്പായം അണിഞ്ഞപ്പോള്‍ പുത്തന്‍ അനുഭവമായി. ഗുരുവായ തോമ്മാ മാര്‍ ദീവന്നാസ്യോസിന്റെ സന്യാസദര്‍ശനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സി. ടി. തോമസിനു കഴിഞ്ഞു. ക്രിസ്‌തീയ രൂപാന്തരത്തിനുള്ള ജീവിതപരിശീലനമായിരുന്നു തോമ്മാ ദീവന്നാസ്യോസ്‌ ലക്ഷ്യമാക്കിയത്‌.
മൌണ്ട്‌ താബോര്‍ ദയറായില്‍ സന്യാസജീവിതം സി. ടി. തോമസ്‌ പിന്നിട്ടത്‌ കഠിന വ്രതനിഷ്‌ഠയോടാണ്‌. ഗുരുവിന്റെ കൂടെ ദയറായില്‍ സുറിയാനി, സഭാവിശ്വാസ പാഠം, ആരാധനാപരിശീലനം എന്നിവയും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശിഷ്‌ട പാരമ്പര്യങ്ങളായ നോമ്പ്‌, യാമപ്രാര്‍ത്ഥനകള്‍, ധ്യാനം, വേദപഠനം, സന്യാസജീവിതബോധനം, കായികാദ്ധ്വാനം എന്നിവ പരിശീലിച്ചു. ധ്യാനം, പരിപൂര്‍ണ്ണ മൌനം, മിത ഭാഷണം,  കുമ്പസാരം, ആത്മീയ വായന, കുര്‍ബാനാനുഭവം എന്നിവ ജീവിതവ്രതം പോലെയായി.
ദയറാ ജീവിത പരിശീലനത്തോടൊപ്പം സ്‌കൂള്‍ പഠനവും തുടര്‍ന്നു. തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ 1926–ല്‍ സ്ഥാപിച്ച സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പ്രാരംഭകാലത്ത്‌ ദയറായ്ക്ക്‌ സ്വന്തമായ കെട്ടിടമോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല. ഓലഷെഡ്ഡായിരുന്നു ദയറാ. പകല്‍ ഓലഷെഡ്ഡിലും രാത്രിയില്‍ സ്‌കൂളിലെ ക്ലാസ്സ്‌ മുറിയിലും ആശ്രമവാസികള്‍ കഴിഞ്ഞു. ജീവിതമാര്‍ഗ്ഗം മുഖ്യമായും കൃഷിയായിരുന്നു. അതിനിടയിലായിരുന്നു സി. ടി. തോമസിന്റെ പഠനവും ദയറാ പരിശീലനവും. ദയറാ അന്തേവാസികള്‍ക്കു ഓരോ ജോലി നിശ്ചയിച്ചു നല്‍കിയിരുന്നു. പശുവിനു പിണ്ണാക്ക്‌ കലക്കി കൊടുക്കുന്ന ഉത്തരവാദിത്തമാണ്‌ സി. ടി. തോമസിനുണ്ടായിരുന്നത്‌. സന്യാസജീവിതത്തിന്റെ തീക്ഷ്‌ണമായ അനുഭവങ്ങളും കഠിനമായ അച്ചടക്കവും ഗുരുവായ തോമ്മാ മാര്‍ ദീവന്നാസ്യോസിന്റെ വചനങ്ങളും സി. എം. തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദയറാ ജീവിത പരിശീലനത്തിന്റെ പ്രാഥമിക പടിയായി സി. ടി. തോമസ്‌ 1941–ല്‍ ശെമ്മാശ്ശപട്ടം സ്വീകരിച്ചു.
കോളജ്‌ വിദ്യാഭ്യാസത്തിനായി ഇന്റര്‍മീഡിയറ്റിനു കോട്ടയം സി.എം.എസ്‌. കോളജില്‍ ചേര്‍ന്നു. അക്കാലത്ത്‌ പരിശുദ്ധ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായുടെയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവായുടെയും കീഴില്‍ പരിശീലനത്തിന്‌ അവസരം ലഭിച്ചു. പരിശുദ്ധ ഔഗേന്‍ ബാവായായിരുന്നു ദിദിമോസ്‌ പ്രഥമന്റെ സുറിയാനി മല്‌പാന്‍.
തമിഴ്‌നാട്ടില്‍ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളജിലായിരുന്നു ബിരുദപഠനം. അവിടെ ബി.എ. യ്ക്കു ഐച്ഛികം കണക്കായിരുന്നു. തുടര്‍ന്ന്‌ പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സില്‍ പഠിപ്പിക്കാന്‍ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ നിയോഗിച്ചു. അദ്ധ്യാപകനായപ്പോള്‍ കണക്കു മാത്രമല്ല എല്ലാ വിഷയവും പഠിപ്പിക്കുമായിരുന്നു. ശെമ്മാശ്ശനായിരിക്കുമ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനെത്തിയത്‌. ശെമ്മാശ്ശന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഒരു പ്രെയര്‍ഗ്രൂപ്പ്‌ തുടങ്ങി. പാഠപുസ്‌തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ക്കു പുറമേ കുട്ടികള്‍ക്ക്‌ മൂല്യബോധം പകരുന്ന കാര്യങ്ങളാണ്‌ പ്രെയര്‍ ഗ്രൂപ്പിലൂടെ പകര്‍ന്നു കൊടുത്തത്‌.
ഹ്രസ്വകാലത്തെ അദ്ധ്യാപനത്തിനു ശേഷം അദ്ദേഹം കാണ്‍പൂര്‍ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ കോളജില്‍ ഉപരിപഠനത്തിനു പോയത്‌ ഇംഗ്ലീഷ്‌ ഐച്ഛികമായെടുത്ത്‌ പഠിക്കാനാണ്‌. സ്‌കൂളില്‍ കണക്കും മറ്റു വിഷയങ്ങളും പഠിപ്പിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ഏറെ ഇഷ്‌ടമായി. എന്നാല്‍ കണക്കില്‍ നിന്ന്‌ അദ്ദേഹം സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചത്‌ അതിന്റെ ഋജുത്വമായിരുന്നു. ആ ഋജുത്വം സംസാരത്തിലാണ്‌ വന്നുചേര്‍ന്നത്‌. ദയറാ പരിശീലനകാലത്ത്‌ രാത്രിയില്‍ പരിപൂര്‍ണ്ണ മൌനവും പകല്‍ മിതമായ മൌനവും പരിശീലിച്ച ദിദിമോസ്‌ പ്രഥമന്റെ ജീവിതശൈലിയുടെ മുഖമുദ്ര ആ ഋജുത്വവും മൌനവുമായിത്തീര്‍ന്നു. ആത്മപരിത്യാഗം ജീവിത വിശുദ്ധിയിലേക്ക്‌ ഉയര്‍ത്തി.
മദ്രാസ്‌ മെസ്റ്റണ്‍ ട്രെയിനിംഗ്‌ കോളജില്‍ നിന്നു ബി.എഡ്‌. സമ്പാദിച്ചിട്ടാണ്‌ അദ്ദേഹം തൃശ്ശിനാപ്പള്ളി പൊന്നയ്യാ ഹൈസ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായെത്തിയത്‌. തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെ തമിഴ്‌നാട്‌ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊന്നയ്യാ ഹൈസ്‌കൂളില്‍ 1955 മുതല്‍ 1959 വരെ ഫാ. സി. ടി. തോമസ്‌ സേവനമനുഷ്‌ഠിച്ചു. 1961–ല്‍ പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായി.
സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ 1962–ല്‍ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മൌണ്ട്‌ താബോര്‍ ഹൈസ്‌കൂള്‍ തുടങ്ങി. രണ്ട്‌ സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും അച്ചടക്കം പരിപാലിക്കുന്നതിനും തോമസച്ചന്‍ വളരെ ശ്രദ്ധിച്ചു. പൊതുവിജ്ഞാനം മാത്രമല്ല പൊതു മര്യാദകളും അസംബ്ലിയില്‍ പഠിപ്പിച്ചു.
തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി 1964–ല്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ സ്ഥാപിച്ചപ്പോള്‍ സി. ടി. തോമസച്ചന്‍ അവിടെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായി. ആ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുമ്പോഴാണ്‌ മെത്രാന്‍സ്ഥാനമേല്‍ക്കുന്നത്‌.
സന്യാസാര്‍ത്ഥിയായി താബോര്‍ ദയറായിലെത്തിയ സി. ടി. തോമസിനെ പഠിപ്പിച്ചും പരിശീലിപ്പിച്ചും ദീവന്നാസ്യോസ്‌ തിരുമേനി തന്റെ പിന്‍ഗാമിയാക്കുകയാണ്‌ ചെയ്‌തത്‌. സന്യാസ പരിശീലനം പൂര്‍ത്തിയായപ്പോള്‍ ഡീക്കന്‍ സി. ടി. തോമസിന്‌ വൈദികപട്ടം നല്‍കി. 1950 ജനുവരി 26–ന്‌ പത്തനാപുരം താബോര്‍ ദയറാ ചാപ്പലില്‍ വെച്ചായിരുന്നു ശുശ്രൂഷകള്‍ നടന്നത്‌. ശെമ്മാശ്ശപട്ടവും വൈദികപട്ടവും നല്‍കിയത്‌ പരിശുദ്ധ ബസേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായായിരുന്നു. റമ്പാന്‍സ്ഥാനവും മെത്രാന്‍സ്ഥാനവും നല്‍കിയത്‌ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ആയിരുന്നു. റമ്പാന്‍സ്ഥാനം 1965 മെയ്‌ 16–നും മെത്രാന്‍സ്ഥാനം 1966 ആഗസ്റ്റ്‌ 24–നുമാണ്‌ ലഭിച്ചത്‌. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വെച്ചായിരുന്നു മെത്രാന്‍സ്ഥാനാഭിഷേകം.
മെത്രാന്‍സ്ഥാനം ഏറ്റതിനുശേഷം മലബാര്‍ ഭദ്രാസനത്തിന്റെ സഹായമെത്രാനായിട്ടാണ്‌ 1966 നവംബര്‍ 11–ന്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ മലബാറില്‍ എത്തുന്നത്‌. താബോറിന്റെ മണ്ണില്‍ നിന്നു ലഭിച്ച സന്യാസപരിശീലനവും അച്ചടക്കവും വിശ്വാസസ്ഥിരതയും സഭാതീക്ഷ്‌ണതയുമായിരുന്നു ഭദ്രാസന ഭരണത്തിനെത്തിയപ്പോള്‍ തീമോത്തിയോസ്‌ തിരുമേനിക്കുണ്ടായിരുന്ന കൈമുതല്‍. താബോറില്‍ നിന്ന്‌ മറ്റൊരു മലമുകളില്‍ എത്തിയപ്പോള്‍ തന്റെ ആസ്ഥാനത്തിന്‌ മൌണ്ട്‌ ഹെര്‍മ്മോന്‍ എന്നാണ്‌ പേരിട്ടത്‌. പ്രാര്‍ത്ഥനയിലൂടെയും ധൂപത്തിലൂടെയും തീമോത്തിയോസ്‌ തിരുമേനി മലബാറില്‍ ആദ്ധ്യാത്മിക നവീകരണമുണ്ടാക്കി. മലബാര്‍ ഭദ്രാസനത്തിന്റെ ആധുനിക ശില്‌പിയാണ്‌ ഈ പിതാവ്‌.
1930–കളില്‍ കുടിയേറ്റത്തോടൊപ്പം ധാരാളം ഓര്‍ത്തഡോക്‌സുകാര്‍ മലബാറില്‍ എത്തിയെങ്കിലും 1953–ലാണ്‌ മലബാര്‍ ഭദ്രാസനം രൂപംകൊണ്ടത്‌. അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാറും കര്‍ണ്ണാടകയിലെ ദക്ഷിണ കാനറ, ഇന്നത്തെ തമിഴ്‌നാട്ടിലെ ഗുഡല്ലൂര്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 1953–ല്‍ മലബാര്‍ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ പ്രഥമ മെത്രാപ്പോലീത്തായായി. പിന്നീട്‌ കേരളം രൂപംകൊണ്ടപ്പോള്‍ അന്നത്തെ മലബാര്‍ പ്രദേശം പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളായി വിഭജിക്കപ്പെട്ടെങ്കിലും ഭദ്രാസന നാമം മലബാര്‍ എന്നു തന്നെ തുടര്‍ന്നു.
പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസിനു ശേഷം മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ ആയി തീമോത്തിയോസ്‌ തിരുമേനി സ്ഥാനമേല്‍ക്കുമ്പോള്‍ മലബാറില്‍ 80 പള്ളികളാണ്‌ ഉണ്ടായിരുന്നത്‌. മിക്കവയും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു. അരമനയും ഉണ്ടായിരുന്നില്ല. ഭദ്രാസനത്തിലെ ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു കിടന്നു. ഭദ്രാസനാധിപന്‍ എന്ന നിലയില്‍ തീമോത്തിയോസ്‌ തിരുമേനി ആദ്യം സണ്ടേസ്‌കൂള്‍ പ്രസ്ഥാനം ശക്തിപ്പെടുത്തി. പിന്നീട്‌ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും സജീവമാക്കി. മര്‍ത്തമറിയം സമാജവും ക്രിയാത്മകമായി പ്രവര്‍ത്തനം തുടങ്ങി. ഇതോടൊപ്പം പുതിയ ഇടവകകള്‍ തുടങ്ങാനും തിരുമേനി പരിശ്രമിച്ചു.
മാര്‍ തീമോത്തിയോസ്‌ മലബാര്‍ ഭദ്രാസനത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ സഭയില്‍ വീണ്ടും പ്രതിസന്ധികള്‍ തുടങ്ങിയത്‌. അതിന്റെ തിക്താനുഭവം ഏറെ ഉണ്ടായത്‌ മലബാറിലാണ്‌. എന്നാല്‍ തിരുമേനിയുടെ പ്രാര്‍ത്ഥനയും ദൈവവിശ്വാസവും കൊണ്ട്‌ മലബാര്‍ ഭദ്രാസനത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി അവസാനിച്ചു. വൈദികരും അത്മായരും ഒറ്റക്കെട്ടായി തിരുമേനിയുടെ കീഴില്‍ അണിനിരന്നു. 1967–ല്‍ ചാത്തമംഗലത്ത്‌ അരമനയ്ക്കുവേണ്ടി സ്ഥലം വാങ്ങുകയും അരമന പണിയുകയും ചെയ്‌തു. 1974–ല്‍ ചുങ്കത്തറയില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ മലബാറിലെ പ്രധാന ആദ്ധ്യാത്മിക സംഗമങ്ങളില്‍ ഒന്നായി.
മലബാര്‍ ഭദ്രാസനത്തില്‍ തിരുമേനി ആരംഭിച്ച അട്ടപ്പാടി മിഷന്‍ സഭയ്ക്ക്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌. എരുമമുണ്ടയില്‍ 1982–ല്‍ ആരംഭിച്ച സെന്റ്‌ തോമസ്‌ ഹോം, 1990–ല്‍ ചേവായൂരില്‍ ആരംഭിച്ച സെന്റ്‌ ഗ്രിഗോറിയോസ്‌ ഗൈഡന്‍സ്‌ സെന്റര്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും തിരുമേനിയുടെ ഭരണകാലത്ത്‌ ആരംഭിച്ചവയാണ്‌. മെത്രാന്‍സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത്‌ അര്‍ഹരായ 25 പേര്‍ക്ക്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ടായിരുന്നു.
മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി നാലു ദശാബ്‌ദങ്ങള്‍ പ്രവര്‍ത്തിച്ച തീമോത്തിയോസ്‌ തിരുമേനി സഭാംഗങ്ങള്‍ക്ക്‌ നവീനമായ ആദ്ധ്യാത്മിക ചൈതന്യം പകര്‍ന്നു. മലബാര്‍ ഭദ്രാസനത്തില്‍ പിന്‍ഗാമിയായി ഡോ. സഖറിയാ മാര്‍ തെയോഫിലോസിനെ ആശീര്‍വദിച്ചുകൊണ്ടാണ്‌ മലബാറിന്റെ ഈ നല്ല ഇടയന്‍ ദേവലോകത്തേക്ക്‌ വന്നത്‌. നിയുക്ത കാതോലിക്കാ ആയി തോമസ്‌ മാര്‍ തീമോത്തിയോസിനെ പരിശുദ്ധ സുന്നഹദോസ്‌ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട്‌ മലങ്കര അസ്സോസിയേഷന്‍ ഈ പിതാവിനെ ഔദ്യോഗികമായി 1992–ല്‍ പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.
സഭയുടെ സങ്കീര്‍ണ്ണമായ ഘട്ടത്തിലാണ്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ഇരുപതാമത്തെ മലങ്കര മെത്രാപ്പോലീത്താ ആയും ഏഴാമത്‌ പൌരസ്‌ത്യ കാതോലിക്കാ ആയും സ്ഥാനമേറ്റത്‌. 2005 ഒക്‌ടോബര്‍ 29–ന്‌ മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ പരിശുദ്ധ പിതാവ്‌ 2005 ഒക്‌ടോബര്‍ 31–നാണ്‌ പൌരസ്‌ത്യ കാതോലിക്കാ സ്ഥാനമേറ്റത്‌.
അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2010 ഒക്‌ടോബര്‍ 31–ന്‌ പരിശുദ്ധ പിതാവ്‌ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഒഴിഞ്ഞു. 2010 നവംബര്‍ 1–ന്‌ തന്റെ പിന്‍ഗാമിയായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയനെ വാഴിച്ചതോടെ കാതോലിക്കാസ്ഥാനവും പരിശുദ്ധ പിതാവ്‌ ത്യജിച്ചു. തൊണ്ണൂറാം ജത്തദിനത്തില്‍ സ്വന്തം ഇഷ്‌ടപ്രകാരം സ്ഥാനത്യാഗം ചെയ്‌ത ദിദിമോസ്‌ പ്രഥമനെ 2010 ഒക്‌ടോബര്‍ 29–ന്‌ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ മലങ്കരയുടെ വലിയബാവാ ആയി പ്രഖ്യാപിച്ചു.
മലങ്കരയുടെ അമരക്കാരനെന്ന നിലയില്‍ ദിദിമോസ്‌ പ്രഥമന്‍ വലിയബാവായുടെ സംഭാവനകള്‍ അനവധിയാണ്‌. മലങ്കരസഭയില്‍ സമ്പൂര്‍ണ്ണ ജനാധിപത്യം നടപ്പാക്കാന്‍ വലിയബാവാ നേതൃത്വം നല്‌കി. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നാലു തവണ മലങ്കര അസ്സോസിയേഷന്‍ വിളിച്ചുകൂട്ടുകയും അതില്‍ ആദ്ധ്യക്ഷം വഹിച്ച്‌ ഒരു തവണ തന്റെ പിന്‍ഗാമിയെയും മറ്റൊരു തവണ കൂട്ടുട്രസ്റ്റികളെയും അടുത്ത രണ്ടു തവണകളിലായി പതിനാല്‌ മെത്രാത്താരെയും തിരഞ്ഞെടുത്തു. മലങ്കര അസ്സോസിയേഷന്‍ തെരഞ്ഞെടുത്ത ഈ പതിനാലു പേര്‍ക്ക്‌ മെത്രാന്‍സ്ഥാനം നല്‍കാനുള്ള ഭാഗ്യവും പരിശുദ്ധ പിതാവിന്‌ ലഭിച്ചു. 2009 ഏപ്രില്‍ 3–ന്‌ വിശുദ്ധ മൂറോന്‍ കൂദാശ ചെയ്‌തു. പള്ളി ഇടവകപ്പൊതുയോഗങ്ങളില്‍ വനിതകള്‍ക്ക്‌ അംഗത്വം നല്‍കിയതും പരിശുദ്ധ ദിദിമോസ്‌ ബാവായുടെ ഭരണകാലത്താണ്‌. മലങ്കര അസ്സോസിയേഷനില്‍ വരണാധികാരിയായി രണ്ടു തവണ ഒരു വനിതയെ നിയമിച്ചതും ദിദിമോസ്‌ ബാവായാണ്‌.
മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിലും പൌരസ്‌ത്യ കാതോലിക്കാ എന്ന നിലയിലും പരിശുദ്ധ പിതാവിന്റെ ഏറ്റവും വിശിഷ്‌ടമായ സംഭാവന സഭയിലെ ആത്മീയ നവോത്ഥാനമാണ്‌. തന്റെ ഭരണകാലത്ത്‌ ദിദിമോസ്‌ ബാവാ സഭാഗാത്രത്തില്‍ ആത്മീയ നവോത്ഥാനത്തിന്റെ നിശ്ശബ്‌ദ അലകളുയര്‍ത്തി. പൌരസ്‌ത്യ സന്യാസിമാരുടെ ജീവിതവും ശൈലിയും അതേപടി ജീവിതത്തില്‍ നടപ്പാക്കിയ പിതാവാണ്‌ ദിദിമോസ്‌ പ്രഥമന്‍ ബാവാ. പ്രാര്‍ത്ഥനയും ഉപവാസവും നോമ്പും ആ ജീവിതക്രമത്തിന്റെ വ്യതിരിക്തതകളായിരുന്നു. സഭയെ രൂപാന്തരപ്പെടുത്താന്‍ വിശ്വാസികള്‍ക്ക്‌ ഈ പുണ്യപിതാവ്‌ ആത്മീയമായ കരുത്തു പകര്‍ന്നു.
സഭാഗാത്രത്തിലേക്ക്‌ ഈ പുണ്യപിതാവ്‌ പകര്‍ന്ന ഊര്‍ജ്ജം മലങ്കരസഭയില്‍ ഒരു ആത്മീയ വിപ്ലവത്തിനു വഴിയൊരുക്കി. പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും മൌനത്തിലൂടെയും ഈ മഹര്‍ഷിവര്യന്‍ സഭയെ ശക്തീകരിച്ചു. പ്രതിസന്ധികളിലും ഭിന്നതകളിലും വ്യവഹാരങ്ങളിലും ഉലഞ്ഞ സഭയെ അചഞ്ചലമായ വിശ്വാസത്തോടെയും ദൈവാശ്രയത്തോടെയും നയിച്ചു.
ആര്‍ത്തിരമ്പുന്ന തിരമാലകളെയും കലങ്ങിമറിയുന്ന സംഘങ്ങളെയും ഒരു സന്യാസിയുടെ നിസ്സംഗതയോടെ സമീപിക്കാനുള്ള ഇച്ഛാശക്തിയാണ്‌ ഈ മഹാത്മാവിന്റെ പ്രത്യേകത. വിശ്വാസ തീക്ഷ്‌ണതയില്‍ കരുപ്പിടിപ്പിച്ചതാണ്‌ ദിദിമോസ്‌ പ്രഥമന്റെ വേദശാസ്‌ത്രം. ക്രിസ്‌തുശിഷ്യനായ ദിദിമോസ്‌ എല്ലാം കണ്ടു വിശ്വസിച്ചെങ്കില്‍ ദിദിമോസ്‌ പ്രഥമന്‍ വലിയബാവാ എല്ലാം അനുദര്‍ശിച്ചും അനുശീലിച്ചും അനുഭവിച്ചും വിശ്വസിച്ചു. കഠിനമായ താപസഭക്തിയില്‍ സ്‌ഫുടം ചെയ്‌ത ആ ജീവിതം മലങ്കരയില്‍ അവതരിപ്പിച്ച ആത്മീയ ലഹരി നിശ്ശബ്‌ദമായ ആത്മീയ വിപ്ലവം തന്നെയായിരുന്നു.
പരുമലപ്പള്ളിയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തിലും സീനിയര്‍ മെത്രാപ്പോലീത്താമാരായ ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, തോമസ്‌ മാര്‍ മക്കാറിയോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സുന്നഹദോസിന്റെ സഹകാര്‍മ്മികത്വത്തിലുമായിരുന്നു തോമസ്‌ മാര്‍ തീമോത്തിയോസിനെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ എന്ന അഭിനാമത്തില്‍ കാതോലിക്കാ ആയി സ്ഥാനാരോഹണം ചെയ്‌തത്‌.
കൂദാശകളുടെ അനുഷ്‌ഠാനം മുതല്‍ വൈദികരുടെ അച്ചടക്കം വരെയുള്ള കാര്യത്തില്‍ നവീനമായ കാഴ്‌ചപ്പാടോടെ ദിദിമോസ്‌ ബാവാ പ്രവര്‍ത്തിച്ചു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ 2006 ഒക്‌ടോബര്‍ 12–ന്‌ പരുമലയില്‍ വിളിച്ചുകൂട്ടിയ മലങ്കര അസ്സോസിയേഷനില്‍ വച്ചാണ്‌ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ പൌലോസ്‌ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തത്‌. നിയുക്ത കാതോലിക്കായുടെ തിരഞ്ഞെടുപ്പ്‌ കോടതി മുഖേന തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച്‌ അനുകൂലമായ സാഹചര്യം ഉണ്ടായത്‌ പ. ബാവായുടെ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടു തന്നെയായിരുന്നു. ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്ന്‌ നിയുക്ത കാതോലിക്കായുടെ പങ്കാളിത്തവും സഹകരണവും ശക്തമായിരുന്നു.
ദിദിമോസ്‌ ബാവായുടെ ഭരണകാലത്ത്‌ പുതുതായി രൂപംകൊണ്ട മലങ്കര അസ്സോസിയേഷനും മാനേജിംഗ്‌ കമ്മിറ്റിയും നേതൃനിരയിലേക്ക്‌ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി – സഭയുടെ സെക്രട്ടറിയായി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയൊരു നേതൃനിരയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ദിദിമോസ്‌ ബാവായുടെ ഭരണകാലം അരങ്ങേറിയത്‌. സഭയുടെ വളര്‍ച്ചയുടെ സൂചനയായി എടുത്തു പറയാനുള്ള ഒരു കാര്യം ഭദ്രാസനങ്ങളുടെ വളര്‍ച്ചയാണ്‌. മലങ്കരസഭയ്ക്ക്‌ ഇപ്പോള്‍ മുപ്പതു ഭദ്രാസനങ്ങളാണ്‌ ഉള്ളത്‌. അതില്‍ അഹമ്മദ്‌ബാദ്‌, ബാംഗ്ലൂര്‍, ബ്രഹ്മവാര്‍, അടൂര്‍–കടമ്പനാട്‌, കൊട്ടാരക്കര–പുനലൂര്‍, നിലയ്ക്കല്‍ ഭദ്രാസനങ്ങള്‍ ദിദിമോസ്‌ ബാവായുടെ ഭരണകാലത്ത്‌ രൂപംകൊണ്ടവയാണ്‌. ഭദ്രാസനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ അദ്ധ്യക്ഷനായിരിക്കാനുള്ള മഹാഭാഗ്യവും ദിദിമോസ്‌ ബാവായ്ക്കു ലഭിച്ചു. ദിദിമോസ്‌ പ്രഥമന്‍ ഉള്‍പ്പെടെ മലങ്കരയില്‍ ഇപ്പോള്‍ 32 മെത്രാപ്പോലീത്താമാരുടെ സാന്നിദ്ധ്യമാണുള്ളത്‌.
2009 ഫെബ്രുവരി 19–ന്‌ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍ വെച്ച്‌ ഡോ. ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരെയും 2010 മെയ്‌ 12–ന്‌ കോട്ടയം ഏലിയാ കത്തീഡ്രലില്‍ വെച്ച്‌ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, ഡോ. ഗീവറുഗീസ്‌ മാര്‍ യൂലിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവരെയുമാണ്‌ ദിദിമോസ്‌ ബാവായുടെ നേതൃത്വത്തിലുള്ള സുന്നഹദോസ്‌ വാഴിച്ചത്‌.
മെത്രാത്താരുടെ തിരഞ്ഞെടുപ്പില്‍ പല കാലത്തും പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിരുന്നെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയുള്ള ദിദിമോസ്‌ ബാവായാണ്‌ മെത്രാന്‍ തിരഞ്ഞെടുപ്പിന്‌ വ്യക്തമായ ഒരു മാനദണ്ഡവും പെരുമാറ്റച്ചട്ടവും രൂപീകരിച്ചത്‌. 2009–ല്‍ പാമ്പാക്കുടയിലും 2010–ല്‍ ശാസ്‌താംകോട്ടയിലും നടത്തിയ മലങ്കര അസ്സോസിയേഷനുകളില്‍ ഈ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കി. മെത്രാന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടുപിടിക്കാന്‍ പാടില്ലെന്നും പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ലായെന്നും ഉള്ള പെരുമാറ്റച്ചട്ടങ്ങള്‍ സഭയുടെയും വൈദികരുടെയും അന്തസ്സിനെയും പൊതുവായ അച്ചടക്കത്തെയും മെച്ചപ്പെടുത്താന്‍ ഇടയാക്കി. മലങ്കര അസ്സോസിയേഷനില്‍ പാരമ്പര്യപ്രകാരമുള്ള മലങ്കര മെത്രാന്റെ അംശവസ്‌ത്രം ധരിക്കുന്ന പതിവ്‌ പുനഃസ്ഥാപിച്ചത്‌ ദിദിമോസ്‌ പ്രഥമനാണ്‌.
ദിദിമോസ്‌ പ്രഥമന്റെ ഭരണകാലത്ത്‌ നടന്ന ചരിത്രപ്രധാനമായ ഒരു സംഗമമായിരുന്നു 2008 നവംബര്‍ 16–ന്‌ കോട്ടയം ബസേലിയോസ്‌ കോളജ്‌ ഗ്രൌണ്ടില്‍ നടന്ന കോട്ടയം മഹാസമ്മേളനം. മലങ്കരയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നു പതിനായിരങ്ങള്‍ ഒത്തുകൂടിയ ഈ സമ്മേളനം അന്ത്യോഖ്യന്‍ ഭക്തരുടെ നിയമലംഘനങ്ങളോടും നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തോടും ഉള്ള പ്രതിഷേധം കൂടിയായിരുന്നു. മലങ്കര സഭാമക്കളെ ഉണര്‍ത്തുന്നതിനും സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനും കോട്ടയം സമ്മേളനം പ്രചോദനമായി.
ലോകത്തിലെ വിവിധ ഓര്‍ത്തഡോക്‌സ്‌ സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ദിദിമോസ്‌ പ്രഥമന്റെ ഭരണകാലത്ത്‌ അവസരങ്ങളുണ്ടായി. ദിദിമോസ്‌ ബാവായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാത്രിയര്‍ക്കീസ്‌ കിറിള്‍ മെത്രാപ്പോലീത്താ (2006), അര്‍മ്മീനിയന്‍ സുപ്രീംകാതോലിക്കാ കരേക്കിന്‍ രണ്ടാമന്‍ (2008), എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ആബൂനാ പൌലോസ്‌ (2008), സലീഷ്യന്‍ കാതോലിക്കാ ആരാം പ്രഥമന്‍ (2010) എന്നിവര്‍ മലങ്കര സന്ദര്‍ശിച്ചു. സഭകളുടെ ലോകകൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. സാം കോബിയാ (2007) ദേവലോകത്ത്‌ എത്തി ദിദിമോസ്‌ പ്രഥമനെ സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിലെ ഉപ പ്രധാനമന്ത്രി ആര്‍ബാര്‍ഡ്‌ ലിഹാഹ്‌ലയും ദേവലോകത്ത്‌ വന്ന്‌ പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചു. കോപ്‌റ്റിക്‌ സഭാതലവന്‍ പോപ്പ്‌ ഷെനൌഡാ മൂന്നാമനെ കെയ്‌റോയില്‍ വച്ചും അസീറിയന്‍ പാത്രിയര്‍ക്കീസ്‌ ദിന്‍ഹാ നാലാമനെ ഷിക്കാഗോയില്‍ വച്ചും സന്ദര്‍ശിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുമായുള്ള അഭേദ്യബന്ധത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സൂചനയായി അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കായ്ക്കും സിസിലിയാ കാതോലിക്കാ ആരാം പ്രഥമനും എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ആബൂനാ പൌലോസിനും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ മലങ്കരസഭയുടെ പരമോന്നത ബഹുമതിയായ ഭഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' നല്‍കി ആദരിച്ചു.
മലങ്കരസഭയുടെ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമനെ ഭസഭാതേജസ്സ്‌' എന്ന സ്ഥാനനാമം നല്‍കി ആദരിച്ചതും ദിദിമോസ്‌ പ്രഥമനാണ്‌.
ദിദിമോസ്‌ പ്രഥമന്‍ സ്ഥാനമൊഴിഞ്ഞത്‌ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്‌ടിച്ചുകൊണ്ടാണ്‌ – മുന്‍ഗാമിയില്‍ നിന്ന്‌ അഭിഷിക്തനായ ദിദിമോസ്‌ പ്രഥമന്‍ ബാവാ പിന്‍ഗാമിയെ വാഴിച്ചുകൊണ്ടാണ്‌ സ്ഥാനത്യാഗം ചെയ്‌തത്‌. ഒരു സന്യാസിയുടെ നിസ്സംഗതയോടെ, ദിദിമോസ്‌ പ്രഥമന്‍ ബാവാ അധികാരം വിട്ടൊഴിഞ്ഞത്‌ സ്വന്തം ഇഷ്‌ടപ്രകാരമായിരുന്നു. പിന്‍ഗാമിയെ വാഴിക്കാന്‍ പരുമലപ്പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ ദിദിമോസ്‌ പ്രഥമന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്‌തു.


ഫാ. ഡോ. കെ. എം. ജോര്‍ജ്‌
ദാര്‍ശനികനും ഓര്‍ത്തഡോക്‌സ്‌ വേദശാസ്‌ത്രജ്ഞനും കവിയും ചിത്രകാരനും. വടക്കന്‍മണ്ണൂര്‍ സെന്റ്‌ തോമസ്‌ പള്ളി ഇടവകയില്‍ ചെന്നിക്കര പുറകുളത്ത്‌ ഈപ്പന്‍ മാത്യുവിന്റെയും അച്ചാമ്മയുടെയും പുത്രന്‍. ബെല്‍ജിയത്തിലെ ലുവെയ്‌ന്‍ യൂണിവേഴ്സിറ്റി, പാരീസിലെ കാത്തലിക്‌ യൂണിവേഴ്സിറ്റി, സോര്‍ബോണ്‍ എന്നിവിടങ്ങളില്‍ പഠിച്ച്‌ ഡോക്‌ടറേറ്റ്‌ നേടി.
കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരി പ്രിന്‍സിപ്പല്‍, ജനീവയില്‍ ബോസ്സെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസ്സര്‍, അസ്സോ. ഡയറക്‌ടര്‍, ഡല്‍ഹി ഓര്‍ത്തഡോക്‌സ്‌ സെന്റര്‍ സെക്രട്ടറി, നാഷണല്‍ കൌണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ സെക്രട്ടറി, അഖില ലോക സഭാകൌണ്‍സില്‍ പ്രോഗ്രാം മോഡറേറ്റര്‍, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, മലയാളം എന്നീ ഭാഷകളില്‍ എഴുതുന്നു. ജനതകളുടെ പ്രകാശം, റോമ്മാ ലേഖന വ്യാഖ്യാനം, തീര്‍ത്ഥാടനം, പ്രവാസത്തിന്റെ നാളുകള്‍, ദ്‌ സൈലന്റ്‌ റൂട്‌സ്‌, ഏീച്ചുലഹ & ഈഹഞ്ചൌൃല, എന്റെ കൃപ നിനക്കു മതി, ആധുനികതയുടെ ദാര്‍ശനിക മാനങ്ങള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിചാരശില്‌പികള്‍, കൊച്ചുരാജകുമാരന്‍ (തര്‍ജ്ജമ), ജീവന്റെ വിസ്‌മയം, അനുഗൃഹീതമായ കണ്ണുനീര്‍, പ്രകാശത്തിന്റെ നൃത്തവേദി, കിലേൃളമരശിഴ ഠവലീഹീഴ്യ ംശവേ ഈഹഞ്ചൌൃല എന്നീ കൃതികള്‍ രചിച്ചു.
ഓര്‍ത്തഡോക്‌സ്‌ യൂത്ത്‌, സ്റ്റാര്‍ ഓഫ്‌ ദ്‌ ഈസ്റ്റ്‌, പുരോഹിതന്‍ എന്നിവയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹം മലങ്കരസഭയുടെ എല്ലാ ഡയലോഗ്‌ ഗ്രൂപ്പിലും നേതൃത്വം നല്‍കുന്നു. വിദേശ ലോകസമ്മേളനങ്ങളില്‍ മലങ്കരസഭയെ പ്രതിനിധാനം ചെയ്യുന്നു.
സഹധര്‍മ്മിണി: പരേതയായ മറിയം ജോര്‍ജ്ജ്‌ മക്കള്‍: സുഷമ, അബു
വിലാസം: പുറകുളത്ത്‌, ദേവലോകം പി. ഒ., കോട്ടയം – 38

ശാന്തിരാവില്‍ ഗീവര്‍ഗീസ്‌ റമ്പാന്‍
ബാല്യകാലം
ഈസ്റ്റ്‌ കല്ലടയിലെ വൈദിക പാരമ്പര്യമുള്ള ശാന്തിരാവില്‍ ഇട്ടിച്ചെറിയ ഗീവറുഗീസ്‌ – സാറാമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായി 1927 ഫെബ്രുവരി 24–നു (കൊല്ലവര്‍ഷം 1100 കുംഭം 12) ഗീവറുഗീസ്‌ എന്ന ബാലന്‍ ഭൂജാതനായപ്പോള്‍ ഈ ശിശു ഒരു സമുന്നത സന്യാസിവര്യനായിത്തീരുമെന്ന്‌ ആരുംതന്നെ സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിക്കുന്ന കുട്ടിയെപ്പറ്റി ഉന്നതമായ പ്രതീക്ഷകള്‍ ഒന്നും ഏഴെട്ടു ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ ആരുംതന്നെ വച്ചു പുലര്‍ത്തുകയും പതിവില്ലായിരുന്നു. ഒരുപക്ഷേ വളര്‍ന്ന്‌ ഒരു സാധാരണ മനുഷ്യജീവിതം നയിക്കുമെന്നുള്ള ചിന്ത മാതാപിതാക്കളെ ഭരിച്ചിരുന്നിരിക്കാം. ഇന്നത്തെപ്പോലെ കുട്ടികളുടെ ഭാവിയെപ്പറ്റി അമിതമായ കരുതലോ ഉല്‍കണ്‌ഠയോ ധനസമ്പാദന വ്യഗ്രതയോ പലര്‍ക്കും ഇല്ലാതിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം. ഭൌതികചിന്തകള്‍ വളര്‍ന്നിട്ടില്ല. മതവിശ്വാസികള്‍ ആത്മാവില്‍ വളര്‍ന്നു ബലപ്പെട്ടുകൊണ്ടിരിക്കും.
എന്റെ വീടിനു ശാന്തിരാവില്‍ എന്ന പേരു ലഭിച്ചത്‌ എന്റെ പിതാമഹത്താര്‍ ശാന്തിക്കാരായിരുന്നതിനാലാണ്‌. അന്നവര്‍ കുടുംബത്തില്‍ ശാന്തികര്‍മ്മം കഴിച്ചുവന്നു. കുടുംബം ശാന്തിത്തറ ആയതുകൊണ്ട്‌ ശാന്തിരാവില്‍ എന്നു പേരായി. വീട്ടില്‍ കാഴ്‌ചവസ്‌തുക്കളായി പൊന്നിന്‍ ചേന, പൊന്നിന്‍ കുഴവി മുതലായവ ഉണ്ടായിരുന്നു. പിന്‍ഗാമികളുടെ കാലത്ത്‌ കുടുംബം ശോഷിച്ച്‌ വന്നപ്പോള്‍ അവര്‍ ഇതെല്ലാം വിറ്റ്‌ ഉപജീവനം നടത്തി.
വര്‍ഷകാലമായാല്‍ കല്ലട പ്രദേശം പുതു വെള്ളത്താല്‍ ചുറ്റപ്പെടും. വള്ളമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത സ്ഥിതി. കല്ലട വെള്ളം കയറുന്ന സ്ഥലം ആയതുകൊണ്ട്‌ ആ സ്ഥലം വിറ്റ്‌ പിന്നീട്‌ കൈതക്കോട്ടെന്ന സ്ഥലത്തു വന്ന്‌ താമസമായി. എന്റെ വീട്ടില്‍ തെക്കേതും വടക്കേതും എന്നിങ്ങനെ രണ്ട്‌ കെട്ടിടങ്ങള്‍ ഉണ്ട്‌. തെക്കെ കെട്ടിടം കല്ലട നിന്നു സ്ഥലം വിറ്റു പോരുമ്പോള്‍ പാരമ്പര്യമുള്ള കെട്ടിടം കൂടി പൊളിച്ച്‌ കൈതക്കോട്ട്‌ എന്ന സ്ഥലത്ത്‌ വെച്ചതാണ്‌. ആ വീട്ടില്‍ അപ്പച്ചന്റെ കാലത്ത്‌ സന്ധ്യക്ക്‌ നിലവിളക്കും മെഴുകുതിരിയും കത്തിച്ചു കൊണ്ടിരുന്നു. സ്ഥലസൌകര്യം ഇല്ലാത്തതിനാല്‍ വടക്കുവശത്ത്‌ ഒരു കെട്ടിടം കൂടി പണിതു. പാരമ്പര്യമുള്ള കെട്ടിടത്തില്‍ അന്ന്‌ സ്‌ത്രീകളാരും ഉറങ്ങിയിരുന്നില്ല. പുരുഷത്താര്‍ക്കു മാത്രമേ അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളു.
എന്റെ ബാല്യകാലത്ത്‌ കുടുംബം സാമ്പത്തിക പരാധീനതയില്‍ ആയി. തന്നിമിത്തം ഉന്നത വിദ്യാഭ്യാസം നേടുവാന്‍ കഴിഞ്ഞില്ല. എനിക്കു ഏഴു വയസ്സുള്ളപ്പോള്‍ മൂത്ത സഹോദരി എന്റെ കൈയില്‍ പിടിച്ചുകൊണ്ട്‌ പുഞ്ചപ്പാടത്ത്‌ പുഞ്ചക്കൃഷി ചെയ്യുവാന്‍ വെട്ടിപ്പൊക്കിയിരിക്കുന്ന വരമ്പത്തുകൂടി ഒരിക്കല്‍ പോയി. മറുവശത്ത്‌ കായലുപോലുള്ള സ്ഥലമായിരുന്നു. പടിഞ്ഞാറെ കല്ലട പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന വലിയ ഒരു പുണ്യവാന്‍ – യറുശലേമില്‍ നിന്നു കേരളത്തിലേക്കു വന്ന അന്ത്രയോസ്‌ ബാവാ എന്നു വിളിക്കുന്ന പരിശുദ്ധന്‍ – അതായത്‌ കല്ലട വല്യപ്പൂപ്പന്‍ എന്ന്‌ എല്ലാവരും വിളിക്കുന്ന ആ പുണ്യവാന്റെ പെരുന്നാളിനു കൂടാനായിരുന്നു ഞങ്ങള്‍ പോയത്‌. അങ്ങനെ പോകുമ്പോള്‍ പച്ചവരയുള്ള ഒരു വലിയ തവള വരമ്പില്‍ നിന്ന്‌ വെള്ളത്തിലേക്ക്‌ ചാടി. ചെറിയ കുട്ടിയായിരുന്ന ഞാന്‍ പേടിച്ചു. എനിക്കു വലിയ അസ്വസ്ഥതകള്‍ ഉണ്ടായി. തലവേദന, നടുവേദന, കൈകാലുകള്‍ കൊത്തി ഒടിക്കുന്നതുപോലുള്ള വേദന, ശരീരത്തില്‍ വലിയ ചൂട്‌ മുതലായവ അനുഭവപ്പെട്ടു. ഒരുവിധത്തില്‍ ഈസ്റ്റ്‌ കല്ലടയില്‍ എന്റെ മാവിയുടെ അടുത്ത്‌ എത്തി. മലയാളമാസം കുംഭം 18, 19 തീയതികളില്‍ ആണ്‌ പെരുന്നാള്‍. ഈസ്റ്റ്‌ കല്ലട ചന്തമൈതാനത്ത്‌ ചെന്നശേഷം അവിടെ നിന്നാണ്‌ റാസ പുറപ്പെടുന്നത്‌. പക്ഷേ, എനിക്കു തീരെ സുഖമില്ലാതിരുന്നതിനാല്‍ അത്താഴം കഴിക്കാനോ റാസ കാണാനോ സാധിച്ചില്ല. എന്റെ സഹോദരി കരഞ്ഞുകൊണ്ട്‌ രാവിലെ കടത്ത്‌ കടന്നു എന്നെ പള്ളിയില്‍ എത്തിച്ചു. അന്നത്തെ വികാരി അച്ചന്‍ എന്റെ കുടുംബത്തില്‍പ്പെട്ട ശാന്ത്രായില്‍ വല്യച്ചനായിരുന്നു. എന്നെ അച്ചന്റെ അടുക്കല്‍ കൊണ്ടുപോയി പ്രാര്‍ത്ഥിപ്പിച്ചു. സൌഖ്യം ലഭിച്ചില്ല. തിരിച്ചുപോന്നു. അന്നു നാട്ടിലെല്ലാം വസൂരി പടര്‍ന്നു പിടിച്ചിരുന്നു. പലരും മരിച്ചു. വസൂരി വന്ന്‌ സൌഖ്യം പ്രാപിച്ച സമീപത്തെ ഒരു പുലയനെ കണ്ടു വിവരം അന്വേഷിച്ചു. എന്റെ അസുഖത്തെക്കുറിച്ചു പറഞ്ഞു. അസ്വസ്ഥതകള്‍ എല്ലാം കേട്ടിട്ട്‌ വസൂരിയുടെ ലക്ഷണമാണെന്നത്രെ പുലയന്‍ പറഞ്ഞത്‌. ഇത്‌ പേടികൊണ്ടുണ്ടായതാണെന്നു തോന്നുന്നതായി എന്റെ അപ്പച്ചന്‍ അഭിപ്രായപ്പെട്ടു. ചിറവരമ്പില്‍ കൂടി പോകവേ ഒരു തവള വെള്ളത്തിലേക്ക്‌ ചാടിയപ്പോള്‍ ഭയപ്പെട്ടു എന്നു എന്റെ സഹോദരി പറഞ്ഞു. ഇങ്ങനെയിരിക്കെ എന്റെ വീടിനു സമീപം കുലീനത്വമുള്ള ഒരു നായര്‍ കുടുംബത്തിലെ ലക്ഷണം നോക്കിപ്പറയുന്ന ഒരപ്പൂപ്പനെ സമീപിച്ചു. എന്റെ അമ്മച്ചി എന്നെ തോളിലേന്തിയാണ്‌ അവിടെ എത്തിച്ചത്‌. അപ്പൂപ്പന്‍ ലക്ഷണം മനസ്സിലാക്കിയിട്ട്‌ ഭഭകൊച്ചന്‍ പേടിച്ചതാണെന്നും വസൂരി അല്ലെന്നും, നിങ്ങളാരും ഭയപ്പെടേണ്ട എന്നും'' പറഞ്ഞ്‌ ഞങ്ങളെ ആശ്വസിപ്പിച്ചു തിരിച്ചയച്ചു.
ഭക്തനായ എന്റെ അപ്പച്ചന്‍ കൃഷിക്കാരനും കഠിനാദ്ധ്വാനിയും നോമ്പുകളെല്ലാം നിഷ്‌ഠയോടും ചിട്ടയോടും കൂടി നോക്കുന്ന ആളും ആയിരുന്നു. എന്റെ അമ്മച്ചിയെ രാത്രി എട്ടു മണിക്ക്‌ പാരമ്പര്യമുള്ള കെട്ടിടത്തില്‍ വരുത്തി അവിടെവച്ച്‌ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചു. എന്റെ കുടുംബത്തില്‍പ്പെട്ടവരെല്ലാം ആ സമയത്ത്‌ അവിടെയുണ്ടായിരുന്നു. അമ്മച്ചി വി. ഗീവര്‍ഗീസ്‌ സഹദായുടെ ശക്തി ആവാഹിച്ച്‌ സംസാരിക്കാന്‍ തുടങ്ങി. ഭഭനിങ്ങള്‍ എന്നെ മുട്ടിപ്പായി വിളിച്ചിരുന്നതുകൊണ്ടാണ്‌ ഈ പാവപ്പെട്ട സ്‌ത്രീയില്‍ എന്റെ ശക്തി കടന്നത്‌. ഈ കുട്ടിയുടെ ദേഹത്ത്‌ കൂടിയത്‌ ഒരു പാല്‍ കച്ചവടക്കാരന്‍ ചെട്ടിയാണ്‌. എരുമപ്പാല്‍ വാങ്ങിക്കൊണ്ട്‌ ഒരു ചെറുവള്ളത്തില്‍ പോകവേ പടക്‌ മുങ്ങി മരിച്ചവനാണ്‌. എന്നെ രക്ഷിക്കണമെ, എന്നെ ഉപദ്രവിക്കരുതെ, ഞാന്‍ പൊയ്ക്കൊള്ളാം.'' രണ്ടു വാക്കു കൂടി സംസാരിച്ചു. ഭഭഈ കുട്ടി ദൈവത്തിന്റെ മകനാണ്‌. വെളിച്ചമുള്ളവനാണ്‌.'' ഇത്രയും സംസാരിച്ചിട്ട്‌ മുറിയില്‍ നിന്ന്‌ വെളിയിലേക്കിറങ്ങി പത്തു വാഴപ്പാടകലത്തില്‍ പോയി അഞ്ചു മിനിട്ട്‌ നേരം നിന്നു. എന്റെ ജ്യേഷ്‌ഠന്‍ ചെന്ന്‌ അമ്മച്ചിയെ വിളിച്ചുകൊണ്ടു വന്നു. എനിക്ക്‌ പരിപൂര്‍ണ്ണ സൌഖ്യം കിട്ടി. ഈ ആത്മിക നിലവാരത്തിലുള്ള ഒരു കുടുംബമായിരുന്നു എന്റേത്‌.
കുടുംബത്തിന്റെ സാമ്പത്തികനില മോശമായിരുന്നതിനാല്‍ പ്രൈമറി വിദ്യാഭ്യാസത്തെ തുടര്‍ന്ന്‌ വീട്ടില്‍ കഴിഞ്ഞുകൂടേണ്ടി വന്നു. ബാല്യകാലത്ത്‌ ആരും കാണാത്ത സ്ഥലത്ത്‌ ഒറ്റയ്ക്ക്‌ പോയിരുന്ന്‌ എന്റെ കൊച്ചു കൊച്ചു പാപങ്ങളെക്കുറിച്ച്‌ പൊട്ടിക്കരഞ്ഞ്‌ പ്രാര്‍ത്ഥിച്ചുവന്നു. അങ്ങനെയിരിക്കെ കുണ്ടറ സെറാമിക്‌ ക്ലേ ഫാക്‌ടറിയില്‍ എനിക്ക്‌ ജോലി കിട്ടി. അവിടെ ലയത്തില്‍ സോസര്‍, പ്ലെയിറ്റ്‌ മുതലായവ ഉണ്ടാക്കുന്ന ജോലി ആയിരുന്നു. പീസ്‌ വര്‍ക്കായിരുന്നു. എന്നു പറഞ്ഞാല്‍ സാധനങ്ങള്‍ ഭംഗിയായി ഉണ്ടാക്കുന്നതനുസരിച്ചായിരുന്നു ശമ്പളം. അക്കാലത്ത്‌ പ്രതിമാസം 75 രൂപാ കിട്ടുമായിരുന്നു. ഈ വരുമാനം മൂലം വീട്ടിലെ പ്രയാസങ്ങള്‍ കുറെയൊക്കെ മാറി. ഉച്ചയ്ക്ക്‌ ഒരു മണിക്കൂര്‍ വിശ്രമം. ആ സമയം ലയത്തിന്റെ അടിയില്‍ കയറിയിരുന്ന്‌ ഉച്ചനമസ്‌ക്കാരം നടത്തുക പതിവായിരുന്നു. കൂട്ടുകാര്‍ എന്റെ പ്രാര്‍ത്ഥനയ്ക്ക്‌ ശല്യം ചെയ്‌തിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ശല്യം കുറഞ്ഞു. അങ്ങനെ ഏഴു വര്‍ഷം ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോള്‍ മാതാപിതാക്കള്‍ എന്നെ വിവാഹജീവിതത്തിനു പ്രേരിപ്പിച്ചു. ഞാന്‍ വിവാഹം ചെയ്യുന്നില്ലെന്ന്‌ മറുപടി പറഞ്ഞു. എന്റെ മനസ്സു മാറ്റാന്‍ ബഹുമാനപ്പെട്ട അച്ചത്താരെക്കൊണ്ടും, സ്വന്തക്കാരെക്കൊണ്ടും ഒക്കെ പറയിച്ചു. ഞാന്‍ സമ്മതിച്ചില്ല. അവരെല്ലാം പറഞ്ഞു ഭഭഅവനു പ്രായമാകുമ്പോള്‍ വിവാഹം ചെയ്‌തുകൊള്ളും. ഇപ്പോള്‍ നിര്‍ബന്ധിക്കേണ്ട.'' എനിക്ക്‌ 22 വയസ്സായപ്പോള്‍ വിവാഹം ചെയ്യുവാന്‍ വീണ്ടും നിര്‍ബന്ധിച്ചു. ഞാന്‍ കര്‍ശനമായി പറഞ്ഞു, വിവാഹം ചെയ്യുന്നില്ലെന്നും എങ്ങോട്ടെങ്കിലും പോകുമെന്നും. അന്ന്‌ ഞാന്‍ പോയാല്‍ വീട്‌ പട്ടിണിയാകും. അപ്പോള്‍ അപ്പച്ചന്‍ കേണു പറഞ്ഞു. ഭഭമോന്‍ എങ്ങും പോകണ്ട. മോന്‌ ഞാന്‍ ഒരു ചെറിയ ആശ്രമക്കെട്ടിടം പണിയിച്ചുതരാം, അവിടെയിരുന്ന്‌ പ്രാര്‍ത്ഥിക്കുകയും, ധ്യാനിക്കുകയും ഒക്കെ ചെയ്യാം.'' ഞാന്‍ അതിനു സമ്മതിച്ചു. അങ്ങനെ ഒരാള്‍ക്കിരുന്ന്‌ പ്രാര്‍ത്ഥിക്കത്തക്കവിധം ഒരു കെട്ടിടം അപ്പച്ചന്‍ പണിയിച്ചു തന്നു. പക്ഷേ, അതിന്റെ ഏറവെപ്പിനു ആശാരി ലക്ഷണം നോക്കിയപ്പോള്‍ ഈ കൊച്ചന്‍ ഈ കെട്ടിടത്തില്‍ താമസിക്കയില്ലെന്നു കണ്ടു. കുണ്ടറ എം. ജി. ഡി. ഹൈസ്‌കൂളിനോട്‌ ചേര്‍ന്നുള്ള പള്ളിയുടെ മദ്‌ബഹായില്‍ ഞാന്‍ കയറി ശുശ്രൂഷിക്കുമായിരുന്നു. പെസഹായ്ക്ക്‌ ഭക്ഷണം കഴിച്ചാല്‍ പിന്നെ ഉയിര്‍പ്പ്‌ ഞായറാഴ്‌ച കഴിഞ്ഞാണ്‌ കാപ്പി കുടിക്കുന്നത്‌.
പത്തനാപുരം താബോര്‍ ദയറായില്‍
എന്റെ ജീവിതരീതി മനസ്സിലാക്കിയ കൊച്ചിക്കാരന്‍ എം. എം. യാക്കോബ്‌ അച്ചന്റെ (എം. ജി. ഡി. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍. പിന്നീട്‌ യാക്കോബ്‌ മാര്‍ പോളിക്കര്‍പ്പോസ്‌ തിരുമേനി) നിര്‍ദ്ദേശപ്രകാരം പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറായില്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍  ചേര്‍ന്നു. അന്ന്‌ ദയറായില്‍ അരപ്പട്ടിണിയും, പരിവട്ടവുമായിരുന്നു. അന്തിയുറങ്ങാന്‍ പോലും സൌകര്യം ഇല്ലായിരുന്ന ആശ്രമം. വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതും, പ്രാര്‍ത്ഥന നടത്തുന്നതും സ്‌കൂളിന്റെ ഒരു ക്ലാസ്സ്‌ മുറി പ്രത്യേകം തിരിച്ചിട്ടായിരുന്നു. അത്‌ ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ച്‌ ഇട്ടിരിക്കുകയാണ്‌. അന്തിയുറങ്ങുന്നത്‌ സ്‌കൂളില്‍ വന്ന്‌ രണ്ട്‌ ബഞ്ച്‌ പിടിച്ചിട്ടായിരുന്നു. അന്നത്തെ ദയറായില്‍ ചില നിയമങ്ങള്‍ കര്‍ശനമായിരുന്നു.
1. ദയറായിലുള്ളവരുടെ ബന്ധുക്കള്‍ ആരെങ്കിലും കാണാന്‍ വന്നാല്‍ ഇരുപത്‌ മിനിട്ട്‌ നേരം സംസാരിച്ചശേഷം ദയറാക്കാരന്‍ മുറിയിലേക്ക്‌ പോകണം.
2. വര്‍ഷത്തിലൊരിക്കല്‍ വീട്ടില്‍ പോകാന്‍ ഒരാഴ്‌ചത്തെ അവധി മാത്രം. ഈസ്റ്റര്‍ കഴിഞ്ഞാണ്‌ അവധി.
3. സ്വന്തപ്പെട്ടവരുടെ വീടുകളിലോ, അയല്‍വക്കത്തെ വീടുകളിലോ പോകാന്‍ അനുവാദമില്ല.
4. വീട്ടില്‍ നിന്നല്ലാതെ മറ്റുള്ള ഒരിടത്തു നിന്നും ഒന്നും കഴിക്കാന്‍ പാടില്ല. ബന്ധുവീട്ടില്‍ നിന്നു പോലും ഒന്നും കഴിക്കരുത്‌.
5. വൈദികനായിക്കഴിഞ്ഞാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പാടില്ല. വീടിന്‌ സമീപം പള്ളിയുണ്ടെങ്കില്‍ പള്ളിയിലുറങ്ങാം. ഇല്ലെങ്കില്‍ തിരിച്ച്‌ ദയറായില്‍ എത്തണം.
6. യാത്ര ചെയ്യാന്‍ പണം തന്നാല്‍ മിച്ചമുള്ള പണം കണക്കു പറഞ്ഞ്‌ തിരിച്ച്‌ ഏല്‍പ്പിക്കണം. അനുവാദമില്ലാതെ ദാനം പോലും കൊടുക്കാനും സാധിക്കയില്ല.
7. ഉദ്യോഗസ്ഥനാണെങ്കില്‍ ശമ്പളം വാങ്ങി സുപ്പീരിയറെ ഏല്‍പ്പിക്കണം. സുപ്പീരിയറുടെ അനുവാദത്തോടെ പണം കൈകാര്യം ചെയ്യുക.
8. ഒരു ദയറാക്കാരന്‌ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അധികാരികളെ അറിയിച്ച്‌ അതു നിറവേറ്റുക. ചിലപ്പോള്‍ പെട്ടെന്നു സാധിച്ചു എന്നു വരികയില്ല. ക്ഷമയോടെ സഹിക്കുക. ഓരോരുത്തരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു അത്‌.
9. സന്ധ്യാനമസ്‌ക്കാരത്തിന്‌ ആറിനു മണി അടിച്ചാല്‍ ആറേകാലിന്‌ സംബന്ധിച്ചിരിക്കണം. വെളുപ്പിന്‌ അഞ്ചിനു മണിയടിച്ചാല്‍ അഞ്ചേകാലിന്‌ എത്തണം. താമസിച്ചാല്‍ ഭക്ഷണം നിന്നുകൊണ്ട്‌ കഴിക്കുക. മൂന്ന്‌ കറികള്‍ ഉണ്ടെങ്കില്‍ ഒരു കറി കൂട്ടി കഴിക്കുക എന്നതായിരുന്നു ശിക്ഷ.
10. സൂത്താറാ നമസ്‌ക്കാരം കഴിഞ്ഞാല്‍ പിറ്റേന്ന്‌ ഏഴര വരെ മൌനം പാലിക്കണം. എല്ലാവരും കൂടിച്ചേര്‍ന്ന്‌ സംസാരിക്കാന്‍ പാടില്ല. കുര്‍ബ്ബാന കഴിഞ്ഞേ സംസാരിക്കാവൂ.
11. ജ്യേഷ്‌ഠ സഹോദരങ്ങളുടെ പോലും വിവാഹത്തില്‍ സംബന്ധിക്കുവാന്‍ അനുവാദമില്ല.
ഈ നിയമങ്ങളുടെ തൊണ്ണൂറ്റഞ്ചു ശതമാനവും പാലിച്ചവനാണ്‌ ഞാന്‍. വൈദികനായശേഷം ഇന്നുവരെയും വീട്ടില്‍ അന്തിയുറങ്ങിയിട്ടില്ല. ഈ നിയമങ്ങള്‍ പാലിക്കാനാവാതെ പലരും ദയറായില്‍ നിന്നും പിരിഞ്ഞുപോയിട്ടുണ്ട്‌. പഴയ നിയമങ്ങള്‍ കുറെയൊക്കെ ഇപ്പോള്‍ ലാഘവപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ഈ നിയമങ്ങളെല്ലാം പാലിച്ച്‌ ആ ജീവിത രീതിയില്‍ വളര്‍ന്നതുകൊണ്ട്‌ ഇപ്പോള്‍ എനിക്ക്‌ പ്രയാസം തോന്നുകയില്ല. ട്രെയിനിംഗ്‌ കിട്ടിയവര്‍ക്ക്‌ നിയമം ലംഘിക്കാന്‍ മനസ്സനുവദിക്കുകയുമില്ല.
പാതിരായ്ക്ക്‌ എഴുന്നേറ്റ്‌ രഹസ്യമായിട്ട്‌ പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ നില്‍ക്കുമ്പോള്‍ നിലത്തു വീഴാന്‍ തുടങ്ങും. അതിനുള്ള പ്രതിവിധിയായി ചരല്‍ക്കല്ല്‌ വാരി ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ്‌ കെട്ടി കിടക്കപ്പായയില്‍ സൂക്ഷിച്ചുവച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ചരല്‍ക്കല്ല്‌ നിരത്തി അതിന്റെ പുറത്ത്‌ മുട്ടുകാല്‍ ഉറപ്പിച്ച്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ വെളുപ്പിന്‌ അഞ്ചിനു മണി അടിച്ച്‌ അഞ്ചേകാലിന്‌ പള്ളിയില്‍ കയറി നമസ്‌ക്കരിച്ചു തിരിച്ച്‌ ആശ്രമത്തിലേക്ക്‌ പോകുമ്പോള്‍ ക്ലാസ്സ്‌മുറിയില്‍ ചുരുട്ടിവച്ചിരുന്ന കിടക്കപ്പായെടുത്ത്‌ പോകുന്ന സമയത്ത്‌ തേവലക്കരക്കാരന്‍ ഉമ്മന്‍ തരകന്‍ സാര്‍ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കാന്‍ രാവിലെ ആറു മണിക്ക്‌ ക്ലാസ്സ്‌ മുറിയില്‍ വന്നു. എന്റെ കിടക്കപ്പായയില്‍ നിന്ന്‌ ചരലുകളുടെ ഒരു പൊതിക്കെട്ട്‌ താഴെ വീണ്‌ ചിതറി. സാര്‍ അതു കണ്ടു. ഞാനത്‌ വേഗം വാരിയെടുത്ത്‌ പൊതിഞ്ഞുകെട്ടി. എനിക്ക്‌ അല്‌പം ലജ്ജ തോന്നി. സാര്‍ എന്നോടു ചോദിച്ചു ഭഭഎന്തിനാണ്‌ ബ്രദറെ, ഈ ചരല്‍ക്കല്ല്‌ പായില്‍ വെച്ചുകൊണ്ട്‌ നടക്കുന്നത്‌.'' ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം എനിക്ക്‌ ശാസ്‌താംകോട്ട വരെ പോകേണ്ട ആവശ്യം ഉണ്ടായി. അവിടെവച്ച്‌ ഒരു സുഹൃത്തിനോടൊപ്പം സാര്‍ എന്നെ കാണുന്നതിനിടയായി. കണ്ടമാത്രയില്‍ ഈ അച്ചന്‍ ബ്രദറായിരിക്കുമ്പോള്‍ ചരല്‍ക്കല്ലിന്റെ പുറത്ത്‌ മുട്ടുകാലുകുത്തി പ്രാര്‍ത്ഥിക്കുന്ന മനുഷ്യനായിരുന്നു എന്ന്‌ കൂട്ടുകാരനോടു പറഞ്ഞു.
മുട്ടുകാലില്‍ നിന്നുള്ള പ്രാര്‍ത്ഥന നിറുത്തി വീണ്ടും സ്‌കൂള്‍ മുറ്റത്ത്‌ നിന്ന്‌ രാത്രിയില്‍ കൈകളും കണ്ണുകളും ഉയര്‍ത്തി സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ അര്‍ദ്ധരാത്രിക്ക്‌ വല്യ തിരുമേനി ഒരിക്കല്‍ തിരുവല്ല അരമനയില്‍ നിന്നു പത്തനാപുരത്തേക്ക്‌ വരുമ്പോള്‍ പത്തു മീറ്റര്‍ അകലെവച്ച്‌ ഒരാള്‍ മുറ്റത്ത്‌ നില്‍ക്കുന്നതായി കണ്ടു. തിരുമേനി കാറു നിര്‍ത്തി ഒരാളെ പറഞ്ഞു വിട്ട്‌ അതാരാണെന്ന്‌ നോക്കി വരാന്‍ കല്‌പിച്ചു. കല്ലൂപ്പാറക്കാരന്‍ കുഞ്ഞുകുഞ്ഞിനെ ആയിരുന്നു നോക്കാന്‍ വിട്ടത്‌. അകലെനിന്ന്‌ കുഞ്ഞുകുഞ്ഞ്‌ ആളെ മനസ്സിലാക്കിയശേഷം വര്‍ഗ്ഗീസ്‌ ബ്രദറാണെന്ന്‌ അറിയിച്ചു. അവിടെനിന്നു പ്രാര്‍ത്ഥിച്ചുകൊള്ളട്ടെ എന്നു പറഞ്ഞശേഷം ഞാനറിയാതെ തിരുമേനി മുറിയിലേക്ക്‌ പോയി. ഈ സംഗതി വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാനും കുഞ്ഞുകുഞ്ഞും തമ്മില്‍ സംസാരിച്ച ഒരു സന്ദര്‍ഭത്തിലാണ്‌ ഈ സംഭവം കുഞ്ഞുകുഞ്ഞ്‌ എന്നോടു പറഞ്ഞതും ഞാനറിഞ്ഞതും. വൃദ്ധനും അനാരോഗ്യവാനും അവശനും പാപിയുമായ ഞാന്‍ പാതിരാനേരത്തെ ഈ രഹസ്യപ്രാര്‍ത്ഥന ഇന്നും കഴിയുന്നിടത്തോളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കുളമുടി ആശ്രമത്തില്‍
ഞാന്‍ പത്തനാപുരം ദയറായില്‍ ചേരുമ്പോള്‍, പ. ദിദിമോസ്‌ ബാവാ തിരുമേനി സി. റ്റി. തോമസ്‌ ശെമ്മാശ്ശനും (2005 ഒക്‌ടോബര്‍ 31–നു തിങ്കളാഴ്‌ച പരുമലയില്‍ വച്ച്‌ കാതോലിക്കാ ആയി വാഴിക്കപ്പെട്ടു), കാലം ചെയ്‌ത സഖറിയാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി സഖറിയാ ശെമ്മാശനും (പൂര്‍ണ്ണ ശെമ്മാശത്താര്‍) ആയിരുന്നു. ഉണ്ണി ബ്രദര്‍ എന്നു വിളിച്ചിരുന്ന ബ്രദര്‍, കോറൂയൊ ശെമ്മാശ്ശപ്പട്ടവും ഏറ്റിരുന്നു. ബ്രദര്‍മാരായി രണ്ടുപേരെ ഉണ്ടായിരുന്നുള്ളു. ഞാന്‍ വന്ന്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരിരുവരും കശീശ്ശത്താരായി. അന്ന്‌ ദയറായില്‍ പട്ടിണിയും പഞ്ഞവും ആയിരുന്നു. ബ്രദര്‍മാരായിരുന്ന മാന്നാറുകാരന്‍ കോശി, തിരുവല്ലാക്കാരന്‍ മത്തായി മുതലായവര്‍ ദയറായില്‍ നിന്നു വിട്ടുപോയി. കൂടാതെ ഞാന്‍ ചേര്‍ന്നതിനുശേഷം പലരും വന്നു ചേര്‍ന്നു. അന്നത്തെ നിയമങ്ങളും പട്ടിണിയും കഠിനാദ്ധ്വാനവും അണ്‌ പലരെയും ദയറാ വിടാന്‍ പ്രേരിപ്പിച്ചത്‌.
സി. റ്റി. തോമസച്ചനും സഖറിയാ അച്ചനും തൃശിനാപ്പള്ളി, കാണ്‍പൂര്‌ എന്നിവിടങ്ങളില്‍ ഉപരിപഠനത്തിനായി പോയി. ഉണ്ണി ബ്രദര്‍ യോഹന്നാന്‍ കശീശ്ശാ ആയി. ഉണ്ണി അച്ചനാണ്‌ പില്‍ക്കാലത്തെ ലോക്കല്‍ സുപ്പീരിയറായത്‌. ബ. അച്ചന്‍ അന്ന്‌ മലയാള അദ്ധ്യാപകനും ദയറാ ഭരണാധികാരിയുമായിരുന്നു. വിട്ടുപോയവരെല്ലാം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന്‌ ഒരു വലിയ സമൂഹം ആകുമായിരുന്നു. അവസാനം ഞാനും മാവേലിക്കര ചെട്ടികുളങ്ങര ബ. ശമുവേല്‍ റമ്പാച്ചനും ശേഷിച്ചു. ആദ്യത്തെ ആശ്രമ ക്കെട്ടിടം ഒരു ചെറ്റക്കുടിലായിരുന്നു എന്നും ഓര്‍ക്കണം.
അങ്ങനെയിരിക്കെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ ആണ്‌ ഞാന്‍ മൈലം കുളമുടിയില്‍ എത്തുന്നത്‌. പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറായുടെ ശാഖയായ കുളമുടി എന്ന സ്ഥലത്തിനു ഈ പേരുണ്ടായത്‌ ഈ സ്ഥലത്തിന്റെ താഴ്‌വരയില്‍ ഒരു കുളം ഉണ്ടായിരുന്നതുകൊണ്ടും, ഈ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന ഒരു മല ആയിരുന്നതുകൊണ്ടും മറ്റുമാണ്‌ എവറസ്റ്റ്‌ കൊടുമുടി എന്നപോലെ ഈ സ്ഥലത്തിനും കുളമുടിമല എന്ന പേരുണ്ടായത്‌. ഈ സ്ഥലം പത്തനാപുരം താബോര്‍ ദയറായുടെ ശാഖയാകാന്‍ കാരണം രണ്ട്‌ കുടുംബാംഗങ്ങള്‍ ആണ്‌. 1. പറങ്കിമാംമൂട്ടിലെ ബ. യോഹന്നാന്‍ കത്തനാരും. 2. അയത്തിലെ മത്തായി യോഹന്നാനും.
ഇവര്‍ ഇരുവരും തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെ ആത്മമിത്രങ്ങളായിരുന്നു. ഇരുവരും ഈ സ്ഥലവും പ്രസ്ഥാനവും പുരോഗമിച്ചു കാണുവാന്‍ അതിയായി ആഗ്രഹിച്ചു. അയത്തിലെ മത്തായിച്ചായനാണ്‌ തിരുമേനിക്ക്‌ ഈ സ്ഥലം കൈവശമാക്കുവാന്‍ വേണ്ട ഒത്താശകള്‍ നല്‍കിക്കൊണ്ടിരുന്നത്‌. പരുമലത്തിരുമേനി മാമോദീസാ മുക്കിയെടുത്ത കറ്റാനത്തുകാരന്‍ ഐസക്‌ ദാനിയേല്‍ ഉപദേശിയെ ഈ സ്ഥലത്തിന്റെ മേല്‍നോട്ടക്കാരനുമാക്കിയിരുന്നു. മുളന്തുരുത്തി കര്‍മ്മേല്‍ ദയറായിലെ ബി. എ., ബി. ഡി., എല്‍. റ്റി. ക്കാരനായ എം. പി. പത്രോസ്‌ അച്ചന്‍ (പിന്നീട്‌ പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്താ) ഈ സ്ഥലത്ത്‌ വന്നു കുറെ പുറജാതികളെ മാമോദീസ്സാ മുക്കി സഭയില്‍ ചേര്‍ത്തിരുന്നു. ഒരു ഓലഷെഡും ആരാധനയ്ക്കായി പണിയിച്ചു. രണ്ടുമൂന്ന്‌ പഴയ വീട്ടുകാരും സഭയില്‍ ചേര്‍ത്ത കുറെ അവശ ക്രിസ്‌ത്യാനികളും മാത്രമേ അന്നുണ്ടായിരുന്നുള്ളു. അവശ ക്രിസ്‌ത്യാനികളെ പ്രാര്‍ത്ഥന, വിശ്വാസം മുതലായവ പഠിപ്പിക്കുന്നതിന്‌ ഉപദേശിയെ തിരുമേനി ചുമതലപ്പെടുത്തി. കുളമുടി ഇടവകയ്ക്ക്‌ പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറാ ദാനമായിക്കൊടുത്ത ഒരേക്കര്‍ വസ്‌തുവിലാണ്‌ ഇന്ന്‌ ഇടവകപ്പള്ളി സ്ഥാപിച്ചിരിക്കുന്നത്‌. അവിടെ പള്ളി സ്ഥാപിക്കുന്നതിന്‌ മുമ്പ്‌ കമ്യൂണിസ്റ്റുകാരായ നാലഞ്ച്‌ ഹരിജന്‍ കുടുംബങ്ങള്‍ രാത്രിയില്‍ കൊട്ടിലും വെച്ച്‌ താമസിച്ചിരുന്നു. അഭിവന്ദ്യ ദീവന്നാസ്യോസ്‌ തിരുമേനിക്ക്‌ വളരെയേറെ മനഃപ്രയാസമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്‌. റയില്‍വേ കണ്‍ട്രാക്‌ടര്‍ ആയിരുന്ന നമ്മുടെ അയത്തിലെ മത്തായിച്ചായനെ ഈ വിവരം തിരുമേനി അറിയിച്ചു. മത്തായിച്ചായനും തന്റെ തൊഴിലാളികളും മറ്റും ചേര്‍ന്ന്‌ ഇപ്പോള്‍ ഇടവകപ്പള്ളി നില്‍ക്കുന്ന സ്ഥലത്തെ നാലു കൊട്ടിലുകളും രാത്രിയില്‍ നാമാവശേഷമാക്കി. തിരുമേനിയെ വിവരം അറിയിച്ചു. തിരുമേനിക്ക്‌ മനഃസമാധാനമായി. തിരുമേനി ഇവിടെ വന്നപ്പോള്‍ കല്‌പിച്ചത്‌ ഇപ്രകാരമാണ്‌. ഭഭപത്തനാപുരത്ത്‌ എന്റെ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ എന്റെ പ്രിയപ്പെട്ട മക്കളെ നിങ്ങളുടെ മക്കള്‍ക്കെല്ലാം ഞാനവിടെ ജോലി കൊടുക്കും. അഭിവന്ദ്യ തിരുമേനിയുടെ ആ വാഗ്‌ദാനമാണ്‌ മൈലം കുളമുടി ഇടവകയിലെ ഇരുപത്തഞ്ചോളം ആളുകള്‍ക്കു ഇന്നിവിടെ ജോലി ചെയ്യുന്നതിനവസരം ഒരുക്കിയത്‌. തലവൂര്‍ പകുതിയിലെ സ്ഥലം ആവശ്യക്കാര്‍ക്ക്‌ ലേലം ചെയ്‌തു കൊടുത്തപ്പോള്‍ തിരുമേനിക്കുവേണ്ടി അഞ്ചേക്കര്‍ 27 സെന്റ്‌ സ്ഥലം തലവൂര്‍ പറങ്കിമാംമൂട്ടിലെ വല്യച്ചന്റെ പേര്‍ക്കാണ്‌ അന്ന്‌ ലേലം വിളിച്ച്‌ തിരുമേനിക്ക്‌ പതിച്ചു കൊടുത്തത്‌.
ഞാന്‍ പത്തനാപുരം താബോര്‍ ദയറായില്‍ കഴിയുമ്പോള്‍ ഇരുപത്തെട്ടാമത്തെ വയസില്‍ അഭിവന്ദ്യ തിരുമേനി എന്നെ വിളിച്ച്‌ കല്‌പിച്ചു, ഭഭമോനെ മൈലത്തുള്ള ബ്രദര്‍ ചാക്കോച്ചന്റെ കൂടെ പോയി താമസിക്കണം.'' ഞാന്‍ അതിന്‌ മറുപടിയൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ എന്റെ പെട്ടിയും എടുത്ത്‌ അവിടെനിന്നു പുറപ്പെട്ട്‌ ഈ ഗ്രാമപ്രദേശത്തു വന്നുചേര്‍ന്നു. പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തിപ്പട എന്ന ചൊല്ലുപോലെ ആയി. ഞാന്‍ ഇവിടെ വരുമ്പോള്‍ കണ്ടത്‌ വളരെ ശോചനീയമായ അവസ്ഥയാണ്‌. ആരാധനയ്ക്ക്‌ ഏതാണ്ട്‌ നാല്‌പത്‌ അടി നീളവും പതിനഞ്ച്‌ അടി വീതിയുമുള്ള ഒരു ഓലഷെഡ്‌. ഞാന്‍ ദയറായില്‍ ചേരുന്നതിനു മുമ്പ്‌ കുളമുടിമലയില്‍ ഒരു പള്ളിക്കു കല്ലിട്ട്‌ ഫൌണ്ടേഷന്‍ ബേസ്‌മെന്റ്‌ കെട്ടി കട്ടിളയും വച്ചിരുന്നു. പള്ളി പണിയുവാന്‍ നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ കട്ടിള വെയിലും മഴയുമേറ്റ്‌ നശിക്കുന്നതുകണ്ട്‌ എടുത്തുമാറ്റി. അങ്ങനെ വര്‍ഷങ്ങളായി പണിയൊന്നും ചെയ്യാതെ ഇട്ടിരുന്നു. അതിനു പകരമായാണ്‌ താഴെ ഭാഗത്ത്‌ ഒരു ഓലഷെഡ്‌ പണിയിച്ച്‌ ആരാധന നടത്തിയത്‌. അതിലായിരുന്നു പഴയ ക്രിസ്‌ത്യാനികളും അവശക്രിസ്‌ത്യാനികളും ഇടവക ചേര്‍ന്ന്‌ ആരാധന നടത്തിപ്പോന്നത്‌. അവശ ക്രിസ്‌ത്യാനികളുടെ ആത്മീയ സംരക്ഷണത്തിനു വേണ്ടി ആയിരുന്നു ഐസക്ക്‌ ദാനിയേലിനെ ഉപദേശിയാക്കിയത്‌. 1955–ല്‍ 29–ാമത്തെ വയസ്സില്‍ എന്നെ ശെമ്മാശനാക്കി.
പറുങ്കിമാംമൂട്ടിലെ ബ. യോഹന്നാന്‍ അച്ചന്‍ സുറിയാനി എന്നെ പഠിപ്പിക്കുകയും തക്‌സ വെച്ച്‌ തര്‍ജ്ജമ ചെയ്‌ത്‌ പ. ബസ്സേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ സാന്നിദ്ധ്യത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്‌തു.
1956 ജൂലൈ 2–ന്‌ പ. ബസ്സേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായാണ്‌ എന്നെ കശീശാ ആക്കിയത്‌. സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌ക്കൂളിലെ വല്യ തിരുമേനിയുടെ ബന്ധത്തില്‍പ്പെട്ട ഹെഡ്‌മാസ്റ്റര്‍ ഫിലിപ്പ്‌ സാറിനോടും പറഞ്ഞശേഷം താബോര്‍ ദയറായിലെ ഐസക്‌ അച്ചന്‍ (പിന്നീട്‌ റമ്പാച്ചനായി) എന്നെയും കൂട്ടി തിരുവല്ല അരമനയില്‍ ചെന്ന്‌ വല്യ തിരുമേനിയുടെ കൈമുത്തി യാത്ര ചോദിച്ച്‌ കോട്ടയത്തേക്ക്‌ പോയി. പിറ്റേന്ന്‌ പ. ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ജത്തദിനം ആയിരുന്നു. അന്ന്‌ എന്നെയും റാന്നി പെരുനാട്‌ ദയറായിലെ ശെമ്മാശന്‍ സാധു തോമ്മായേയും സാധു യോഹന്നാനേയും കശീശാത്താരാക്കി. അങ്ങനെ പട്ടമേറ്റ്‌ തിരുവല്ലാ അരമനയില്‍ ചെന്നു. രണ്ടാഴ്‌ച കഴിഞ്ഞ്‌ പത്തനാപുരത്തും അവിടെനിന്ന്‌ പിറ്റെദിവസം മൈലത്തും എത്തി.
ആ ഇടയ്ക്ക്‌ ഒരു മദ്യപന്‍ റോഡില്‍ നിന്ന്‌ രാത്രിയില്‍ ഒരു മണിക്കൂര്‍ തെറി വിളിച്ചു. അന്ന്‌ ഇവിടെ എരുമ ഉണ്ടായിരുന്നു. ഈ എരുമ കൊമ്പുകൊണ്ട്‌ കൊമ്പുതാങ്ങിയില്‍ തട്ടിക്കൊണ്ടിരുന്നു. അവനെ കളിയാക്കുകയാണെന്ന്‌ പറഞ്ഞ്‌ എന്നെ തെറി വിളിച്ചു. അന്ന്‌ എന്റെ കൂടെ താമസിച്ചുകൊണ്ടിരുന്ന ഈപ്പന്‍ എന്ന ബ്രദര്‍ ഇവന്‌ രണ്ടു തല്ല്‌ കൊടുക്കട്ടെ എന്നു ചോദിച്ചു. വേണ്ട അവന്‍ ഇഷ്‌ടം പോലെ പറയട്ടെന്നു ഞാന്‍ പറഞ്ഞു. രാവിലെ ബ്രദര്‍ പോയി വിവരം തിരുമേനിയെ അറിയിച്ചു. തിരുമേനി രാവിലെ ഇവിടെ വന്ന്‌ ആശ്രമത്തിന്റെ സമീപത്തു താമസിക്കുന്ന തിരുമേനിയുടെ സ്‌നേഹസമ്പന്നനായ അയത്തിലെ മത്തായിച്ചനെ വിളിപ്പിച്ച്‌ അവനെ വരുത്തി. അവനെ വളരെ ശകാരിച്ചു. അവന്‍ തിരുമേനിയോടു ക്ഷമ ചോദിച്ചിട്ട്‌ പോയി. നാലു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വീടിന്‌ തീപിടിച്ചു. വീടു വെയ്ക്കാന്‍ ഉണ്ടാക്കി വെച്ചിരുന്ന ഉരുപ്പടികളും നെല്ലറകളും വെന്തു നശിച്ചു.
പത്തനാപുരം താബോര്‍ ദയറായില്‍ എന്നെപ്പോലെ വില കുറഞ്ഞ ഒരു ദയറായക്കാരന്‍ കാണുമോ എന്ന്‌ സംശയമാണ്‌. മാനും മനുഷ്യരുമില്ലാത്ത ഈ ഗ്രാമപ്രദേശത്ത്‌ വന്ന്‌ വെട്ടിയും കിളച്ചും അര്‍ദ്ധപ്പട്ടിണി കിടന്നും എന്റെ സമയവും, കഴിവുകളും, ആയുസ്സും ആരോഗ്യവും ആത്മാര്‍ത്ഥതയോടെ സ്ഥാപനത്തിനു വേണ്ടി ചെലവഴിച്ചു. അന്ന്‌ ഞാന്‍ തന്നെ ഭക്ഷണം തയ്യാറാക്കി കഴിച്ചുവന്നു. കൂടാതെ എന്റെ യൌവ്വന കാലത്ത്‌ ഒറ്റയ്ക്ക്‌ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ ചില പരീക്ഷണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. പള്ളിയിലെ ആരാധനാഗീതങ്ങള്‍ പല ട്യൂണുകളില്‍ പഠിപ്പിക്കുന്നതിനും പല യുവതികളുമായി സ്‌നേഹബന്ധത്തില്‍ ഇടപഴകുന്നതിനും സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഞാന്‍ മനസു വച്ചാല്‍ നിമിഷനേരം കൊണ്ട്‌ തെറ്റാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഭഭഎപ്പോഴും തുറന്നിട്ടിരിക്കുന്ന വാതില്‍ ഏതു സന്യാസിയേയും തെറ്റിക്കുമെന്നൊരു'' ചൊല്ലുണ്ട്‌. പലരും എന്നെ സംശയിക്കുകയും, അപവാദങ്ങള്‍ കൊണ്ടു ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇവയെ എല്ലാം ഞാന്‍ പ്രതിരോധിച്ചത്‌ എന്റെ കഠിനമായ നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും കണ്ണുനീരും കൊണ്ടാണ്‌. കൂടാതെ പാതിരായ്ക്ക്‌ എഴുന്നേറ്റ്‌ 100 കുമ്പിടീല്‍, 125 കുമ്പിടീല്‍, 70 കുമ്പിടീല്‍ എന്ന രീതി നടത്തി. ക്ഷീണമായി വന്നപ്പോള്‍ 50 ആക്കി. ഇങ്ങനെ ശരീരത്തെ വളരെ ദണ്ഡിപ്പിച്ചിരുന്നു. കൂടാതെ സഭയുടെ അഞ്ചു നോമ്പുകളും അനുഷ്‌ഠിച്ചു വന്നു. 22 1/2 വരെ (അതായത്‌ മൂന്നു മണി വരെ) ഉപവസിച്ചുകൊണ്ടിരുന്നു. പെസഹായ്ക്ക്‌ ഭക്ഷിച്ചാല്‍ ഉയിര്‍പ്പ്‌ ഞായറാഴ്‌ച വി. കുര്‍ബ്ബാനയ്ക്ക്‌ ശേഷമാണ്‌ എന്തെങ്കിലും കഴിക്കുന്നത്‌. കൂടാതെ ഈസ്റ്ററിനു ശേഷം ഹെവോറെ ആഴ്‌ച കഴിഞ്ഞ്‌ പെന്തിക്കോസ്‌തി വരെയും വലിയനോമ്പു ദിവസത്തെപ്പോലെ 22 1/2 വരെ നോമ്പു നോക്കിയിരുന്നു. തന്നിമിത്തം പല രോഗങ്ങളും പിടിച്ചു. അള്‍സര്‍, പൈല്‍സ്‌ എന്നിവ. നാല്‌ ഓപ്പറേഷന്‌ വിധേയനായി. ഇന്റെല്‍സ്‌കാപ്പ്‌ നടത്തി, സി. റ്റി. സ്‌കോപ്പ്‌, അള്‍ട്രാസൌണ്ട്‌ മുതലായ ടെസ്റ്റിംഗ്‌ ഒക്കെ നടത്തിയാണ്‌ ചികിത്സിച്ചത്‌. ഈ നിലയില്‍ മരണാസന്നമായ അവസ്ഥയില്‍ കിടന്നപ്പോള്‍ പലരും എന്നെ വന്നു കാണുകയും, ആശ്വസിപ്പിക്കുകയും ചെയ്‌തു. ഒട്ടധികം വൈദികരും സഭയുടെ മേലദ്ധ്യക്ഷനായിരുന്ന ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായും അന്ന്‌ എന്നെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി.
തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി എന്നെ രണ്ടു പ്രാവശ്യം പരീക്ഷിച്ചു. ഒരു ദിവസം സന്ധ്യയ്ക്ക്‌ ഞാന്‍ യഥാസമയം പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന്‌ നോക്കുവാന്‍ വൈകിട്ട്‌ 5 1/2 മണിക്ക്‌ ഇവിടെ വന്നു. പിന്നെ ഒരു ദിവസം അതിരാവിലെ 6 മണിക്കും വന്നു. ഞാന്‍ സുറിയാനി പുസ്‌തകത്തിലെ ശീമാപ്പടി നമസ്‌ക്കാരമാണ്‌ ചൊല്ലുന്നത്‌. നമസ്‌ക്കാരം കഴിഞ്ഞ്‌ ഇറങ്ങി വന്നപ്പോള്‍ തിരുമേനി വാതില്‍ക്കല്‍ കാറില്‍ ഇരിക്കുന്നു. തിരുമേനി അതിരാവിലെ എവിടെ പോകുന്നു എന്നു ചോദിച്ചപ്പോള്‍ ഭഭതന്റെ ക്ഷേമം അന്വേഷിക്കാന്‍ വന്നതാണ്‌'' എന്നു പറഞ്ഞു. തിരുമേനി ഞാന്‍ വഴിതെറ്റി ജീവിക്കുന്നുണ്ടോ എന്നു സംശയിച്ചാണ്‌ ഇവിടെ ആ സമയത്ത്‌ വന്നത്‌. ഞാന്‍ ഒറ്റയ്ക്കാണല്ലോ ഇവിടെ താമസിക്കുന്നത്‌. എന്നെ നോക്കാനും നിയന്ത്രിക്കാനും ദൈവം തമ്പുരാനല്ലാതെ മറ്റാരും ഇല്ല. പിന്നീട്‌ ഇതുവരെ തിരുമേനി എന്നെ പരീക്ഷിച്ചിട്ടില്ല. മാസത്തിലൊരിക്കല്‍ എന്റെ ക്ഷേമം അന്വേഷിക്കുവാന്‍ തിരുമേനി വന്നിരുന്നു. വരുമ്പോഴെല്ലാം പള്ളിക്കുന്നേല്‍ കയറി നിന്ന്‌ പ്രകൃതിസൌന്ദര്യം കണ്ടാസ്വദിച്ചിട്ട്‌ പറയും. ഭഭഇവിടെ ഒരു പള്ളിയും ആശ്രമവും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്ന്‌.'' കരിംതകരക്കുഴിയില്‍ ഒരു കിണറും തിരുമേനി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇന്ന്‌ നിറവേറി. ഇവിടുത്തെ ഓലചാപ്പലില്‍ വെളുപ്പിന്‌ പ്രാര്‍ത്ഥന കഴിഞ്ഞ്‌ ആരും കാണാത്ത സമയം നോക്കി പള്ളിക്കുന്നില്‍ മുപ്പതു വര്‍ഷം മുമ്പ്‌ പള്ളിക്ക്‌ അഞ്ചര അടി താഴ്‌ചയില്‍ തോണ്ടി ഇട്ടിരുന്ന വാനത്തില്‍ ഇറങ്ങി നിന്ന്‌ കൈകള്‍ ഉയര്‍ത്തി സ്വര്‍ഗ്ഗത്തേക്ക്‌ നോക്കി കരഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ മലയിലാണ്‌ ഇന്ന്‌ പള്ളി, ആശ്രമം, ധ്യാനമന്ദിരം എന്നിവ സ്ഥിതിചെയ്യുന്നത്‌.
വല്യതിരുമേനി ഈ മലയില്‍ വന്നിരുന്നപ്പോള്‍ മൂന്നു കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന്‌ കാടും മേടുമായി കിടന്നിരുന്ന ഈ സ്ഥലം ഫലഭൂയിഷ്‌ഠമായി കണ്ടപ്പോള്‍ തിരുമേനിക്ക്‌ വലിയ സന്തോഷമുണ്ടായി. ഭഭതാന്‍ കൃഷി ഡയറക്‌ടറാണടോ'' എന്ന്‌ തിരുമേനി പറഞ്ഞു. ഭഭതാന്‍ ഒറ്റയ്‌ക്കാണ്‌ ഇവിടെ താമസിക്കുന്നത്‌. തന്നെ നോക്കാനും, നിയന്ത്രിക്കാനും ഇവിടെ ആരുമില്ല. എനിക്കും എന്റെ സ്ഥാപനത്തിനും ആക്ഷേപം വരുത്തിയാല്‍ പട്ടിയെ തല്ലിക്കൊന്ന്‌ പുറത്തടിച്ചുകൊണ്ട്‌ റോഡേ നടത്തും'' എന്നും പറഞ്ഞു. മൂന്നാമത്‌, മാനസികമായും, ശാരീരികമായും ക്ഷീണിച്ചപ്പോള്‍ എനിക്ക്‌ മൈലത്ത്‌ താമസിക്കുന്നതിന്‌ വളരെ മനഃപ്രയാസം തോന്നി. ഞാന്‍ ഒരു ദിവസം പത്തനാപുരത്ത്‌ ചെന്ന്‌ തിരുമേനിയുടെ മുറിയില്‍ കയറി സങ്കടത്തോടെ ഇക്കാര്യം പറഞ്ഞു. ഭഭഎനിക്കിനി മൈലത്ത്‌ താമസിക്കാന്‍ വളരെ പ്രയാസമാണ്‌. പത്തുമുപ്പതു വര്‍ഷം കൊണ്ട്‌ ഞാനവിടെ താമസിക്കുന്നുവല്ലോ. മറ്റാരെയെങ്കിലും താമസിപ്പിച്ചാല്‍ മതി. ഞാനിങ്ങോട്ടു പോരാം.'' തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഭഭതാന്‍ അവിടെ ജീവിച്ച്‌ മരിച്ച്‌ അടക്കപ്പെടണം.'' ഞാന്‍ മറുപടി ഒന്നും പറയാതെ ദുഃഖത്തോടെ തിരിച്ചുപോന്നു. പത്തനാപുരം ദയറായിലുള്ള ചിലരൊക്കെ ദയറായുടെ ശാഖാ സ്ഥാപനങ്ങളില്‍ താമസിച്ചിട്ടുണ്ട്‌. ജീവപര്യന്തം ഇത്രയുംനാള്‍ ഭൂമിയോടു മല്ലിട്ടു കഷ്‌ടപ്പെട്ടിട്ടുള്ള ഒരാളെ ഇതുവരെ പത്തനാപുരം ദയറാ കണ്ടിട്ടില്ല. ഇനി കാണാനും പോകുന്നില്ല. എനിക്ക്‌ വലിയ വിദ്യാഭ്യാസം ഇല്ലെങ്കിലും എന്റെ ശിഷ്‌ടായുസ്സ്‌ മുഴുവന്‍ എന്റെ ആയുസ്സും ആരോഗ്യവുമെല്ലാം ദയറായ്ക്കു വേണ്ടി ചെലവഴിച്ചു എന്ന്‌ തിരുമേനിക്ക്‌ അറിയാം. തിരുമേനിക്ക്‌ എന്നെക്കുറിച്ച്‌ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിട്ടാണ്‌ അങ്ങനെ സംസാരിച്ചത്‌. എന്റെ ജീവിതത്തെയും, മനസ്സിനെയും നല്ലതുപോലെ മനസിലാക്കിയിട്ടുള്ളത്‌ തിരുമേനി മാത്രമാണ്‌. യൌവ്വനകാലത്ത്‌ ഒറ്റയ്ക്കു താമസിച്ചുകൊണ്ടിരുന്ന എനിക്ക്‌ പല പരീക്ഷണങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. പൊത്തിപ്പേറിന്റെ ഭാര്യ യൌസേപ്പിന്റെ സൌന്ദര്യത്തെ ആകര്‍ഷിച്ചതു പോലെ എന്റെ യൌവ്വനത്തെ കടന്നുപിടിക്കാന്‍ പല യുവതികളും ആഗ്രഹിച്ചിട്ടുണ്ട്‌. എന്നാല്‍ എന്നെ കണ്ണിന്റെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിച്ച ദൈവത്തിനും എന്നെ വാത്സല്യത്തോടെ കരുതിയ തിരുമേനിക്കും കളങ്കം ചാര്‍ത്തിയാല്‍ പിന്നെ ഈ ലോകത്തില്‍ എന്തിനു ജീവിക്കുന്നു! വല്യതിരുമേനി ദയറായിലുള്ള മറ്റാരെക്കുറിച്ചും ഇങ്ങനെ പറഞ്ഞിട്ടില്ല; കല്‌പിച്ചിട്ടുമില്ല. മൈലം കുളമുടി മല പത്തനാപുരത്തിന്റെ ഒരു ശാഖാ സ്ഥാപനമാകയാല്‍ ഒരാള്‍ ഈ മലയിലും കിടക്കട്ടെ. വല്യതിരുമേനി ജീവിച്ചിരുന്നപ്പോള്‍ കല്‌പിച്ചതുപോലെ ഭവിക്കട്ടെ.
വൈദികരുടെ അഭാവത്തില്‍ നിരണം ഭദ്രാസനത്തില്‍ പല പള്ളികളിലും ഞാന്‍ വി. കുര്‍ബ്ബാന ചൊല്ലിയിട്ടുണ്ട്‌. കൂടാതെ തിരുമേനിയുടെ കാലശേഷം നിരണം വടക്കുംഭാഗം, കോട്ടൂര്‍ സെന്റ്‌ മേരീസ്‌, ഏവൂര്‍ സെന്റ്‌ മേരീസ്‌, കടമാന്‍കുളം സെന്റ്‌ ജോര്‍ജ്ജ്‌, പാടിമണ്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ എന്നീ പള്ളികളില്‍ വികാരി ആയിരുന്നിട്ടുണ്ട്‌. പണ്ട്‌ ആണ്ടിലൊരിക്കലായിരുന്നു മൈലം കുളമുടി ഓലഷെഡില്‍ വി. കുര്‍ബ്ബാന ചൊല്ലിയിരുന്നത്‌. മാര്‍ ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാള്‍ നടത്തുകയും ചെയ്‌തിരുന്നു. അന്ന്‌ സഖറിയാസ്‌ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി അച്ചനായിരുന്നു. അക്കാലത്ത്‌ ഈ ഓലഷെഡിന്റെ സ്ഥിതി മനസ്സിലാക്കി ഇടവക സന്ദര്‍ശിച്ച്‌ വീടുകളില്‍ കയറിയിറങ്ങി ഒരു ആദ്യഫല ശേഖരണം നടത്തി. പള്ളിയില്‍ അന്ന്‌ അത്‌ ലേലം ചെയ്‌തപ്പോള്‍ 80 രൂപാ കിട്ടി. ആ രൂപാ കൊടുത്ത്‌ രണ്ടു തെങ്ങും വാങ്ങി കുറെ മുളയും വാങ്ങി ഈ ഷെഡ്‌ കുറെയൊക്കെ മോടിപിടിപ്പിച്ചു. അങ്ങനെ അന്‍പതില്‍പരം വര്‍ഷം ഈ ഓലഷെഡിലായിരുന്നു ആരാധന നടത്തിയത്‌. ആദ്യം മാസത്തില്‍ ഒരു തവണ. പിന്നീട്‌ രണ്ടു തവണ. ഓരോ തവണയും നടത്തിയിരുന്നത്‌ ചിതലിനെ തൂത്തും, കരിംചെള്ളിനെ അകറ്റിയും മറ്റുമായിരുന്നു. എന്നാല്‍ ഈ പരിതാപകരമായിരുന്ന അവസ്ഥയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചത്‌ വളരെയേറെ മനഃപ്രയാസത്തിലും, കണ്ണുനീരിലും ആയിരുന്നു. എന്തായാലും ഇവിടെ തവണയില്ലാത്ത ആഴ്‌ചയില്‍ ബസ്സേലിയോസ്‌ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ കല്‌പനയുംവാങ്ങി സാമ്പത്തികശേഷിയുള്ള പള്ളികളില്‍ പോയി വികാരിമാരുടെ സാന്നിദ്ധ്യത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, കല്‌പനകള്‍ വായിക്കുകയും, അതിനെപ്പറ്റി പ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌തുപോന്നു. പല വീടുകളില്‍ നിന്നു പിരിവ്‌ നടത്തി കിട്ടിയ പണം കൊണ്ട്‌ പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറാ ദാനമായിക്കൊടുത്ത ഒരേക്കര്‍ വസ്‌തുവില്‍ പുതിയ പള്ളിക്ക്‌ അടിസ്ഥാനമിട്ട്‌ പണി തുടങ്ങി. പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദയറാ സുപ്പീരിയറുടെ അനുവാദവും വാങ്ങി 22–03–94 –ല്‍ ഗള്‍ഫില്‍ പോയി പിരിവ്‌ നടത്തി. 1995 ...... 3–4 (വെള്ളി, ശനി) ദിവസങ്ങളില്‍ കൂദാശ ചെയ്‌ത്‌ ഇടവകയെ ഏല്‌പിച്ചു. ഏഴു നേരം പ്രാര്‍ത്ഥിയ്ക്കയും ധ്യാനവും ഹൃദയം പൊട്ടിയുള്ള കരച്ചിലും, അപേക്ഷയും കൊണ്ടാണ്‌ എല്ലാ ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ദൈവംതമ്പുരാന്‍ സംരക്ഷിച്ചത്‌. ദയറായുടെ സുപ്പീരിയര്‍ അന്ന്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ തിരുമേനി ആയിരുന്നു. തിരുമേനി ഇപ്പോള്‍ കാതോലിക്കാ ബാവായാണല്ലോ. തിരുമേനി എന്നെ വിളിച്ച്‌ ശകാരിച്ചു. ദയറായിലെ സകല അച്ചത്താരും തിരുമേനിയുടെ പക്ഷത്തായിരുന്നു. ഒരു ദയറാക്കാരന്‍ അച്ചന്‍ നാടാകെ അലഞ്ഞുനടന്ന്‌ പിരിവ്‌ നടത്തുന്നത്‌ ദയറാക്കാര്‍ക്കും ദയറായ്ക്കും ക്ഷീണമാണ്‌. ഇനി അച്ചനെ റമ്പാനാക്കിയേക്കാം എന്നു പറഞ്ഞുകൊണ്ട്‌ തീമോത്തിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും സഖറിയാസ്‌ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെയും അഭിവന്ദ്യ എപ്പിഫാനിയോസ്‌ തിരുമേനിയുടെ സഹകരണത്തിലും എന്നെയും പത്തനാപുരം താബോര്‍ ദയറാംഗമായ ടി. എം. ശാമുവേല്‍ അച്ചനേയും 17–09–87 –ല്‍ റമ്പാത്താരാക്കി.
പള്ളിയുടെ പണി തീരാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും പ്രയാസത്തോടെ തിരുമേനിയെ സമീപിച്ച്‌ വിവരം പറഞ്ഞു. തിരുമേനി കല്‌പിച്ചത്‌ ഇപ്രകാരമാണ്‌. ഭഭറമ്പാനായതുകൊണ്ട്‌ പഴയതുപോലെ അലയാനും വലയാനും പറ്റുകില്ല. ഇനി സ്ഥാനാനുസരണം കാറു വിളിച്ച്‌ പോകണം.'' കാറു പിടിച്ചു പോയാല്‍ ഈ നാട്ടില്‍ കിട്ടുന്ന പണം കാറു കൂലി കൊടുക്കാനേ തികയൂ. തന്നിമിത്തം പഴയ അവസ്ഥയില്‍ തന്നെയാണ്‌ പിരിവു നടത്തിയത്‌; ഗള്‍ഫ്‌ യാത്ര ചെയ്‌തത്‌. അങ്ങനെയാണ്‌ എന്നെ ജ്യേഷ്‌ഠന്റെ മകന്‍ സ്വീകരിച്ച്‌ ഷാര്‍ജയ്ക്ക്‌ കൊണ്ടുപോയി. മകന്റെ റൂമില്‍ രണ്ടാഴ്‌ച താമസിച്ചുകൊണ്ട്‌ ഷാര്‍ജ ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. സന്ധ്യാ നമസ്‌ക്കാരവും നടത്തി. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനി ഷാര്‍ജ പള്ളിക്ക്‌ കല്ലിട്ടപ്പോള്‍ അതിലും സംബന്ധിച്ചു. 8–07–94 –ല്‍ അബുദബി പള്ളിയില്‍ പോയി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഒരു ദിവസത്തെ പിരിവ്‌ നടത്തി. കാര്യമായി പണം കിട്ടിയില്ല. 21–03–94 –ല്‍ റാസര്‍ കൈമയ്ക്കു പോയി. ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു. നാല്‌പതാം വെള്ളിയാഴ്‌ച അവരുടെ വലിയ ഒരു മുറിയില്‍ വി. കുമ്പസാരം, വി. കുര്‍ബ്ബാന എന്നിവ നടത്തി. അവിടെനിന്ന്‌ ദുബായിക്കു പോയി. ശനിയാഴ്‌ച സന്ധ്യക്ക്‌ ഏഴരയ്ക്ക്‌ ഓശാനയുടെ ശുശ്രൂഷയും, വി. കുര്‍ബ്ബാനയും അര്‍പ്പിച്ച്‌ പതിനൊന്നരയ്ക്ക്‌ തീര്‍ത്തു. രാത്രി പന്ത്രണ്ടര മണിക്ക്‌ തിരിച്ച്‌ താമസസ്ഥലത്തേക്ക്‌ പോന്നു. കൂടാതെ 4–4–94 –ല്‍ മസ്‌ക്കറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളിയിലേക്ക്‌ പോകുന്നതിന്‌ മസ്‌ക്കറ്റില്‍ താമസിച്ചിരുന്ന നീലാംവിളയില്‍ യോഹന്നാന്‍ പാപ്പച്ചന്‍ ഒരു വിസിറ്റിംഗ്‌ വിസ എടുത്തു തന്നിരുന്നു. അവിടെ വികാരി ഇല്ലാതിരുന്നപ്പോള്‍ പാപ്പച്ചന്‍ മുഖേന ഭരണ സമിതിക്കാരെ കണ്ട്‌ ആലോചിച്ച്‌ ഒരു വികാരി വരുന്നതുവരെ എന്നെ താല്‌ക്കാലിക വികാരി ആക്കി. അതിനുശേഷം മസ്‌ക്കറ്റില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ ദൂരമുള്ള ഗാല എന്ന പള്ളിയിലും പോരുന്നതുവരെ ബുധനാഴ്‌ച സന്ധ്യക്ക്‌ വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. അങ്ങനെ മൂന്നു മാസത്തെ താല്‌ക്കാലിക വികാരി ആയിക്കഴിഞ്ഞപ്പോള്‍ സ്ഥിരവികാരി ചെങ്ങന്നൂരില്‍ നിന്നു വന്നു. 29–06–94 –ല്‍ മസ്‌ക്കറ്റില്‍ നിന്നു വീണ്ടും ഷാര്‍ജയിലേക്ക്‌ വന്നു. ഷാര്‍ജയില്‍ ചെക്കിംഗ്‌ നടത്തി. എന്റെ പെട്ടിയില്‍ ജീസസിന്റെ മൂന്ന്‌ കാസറ്റ്‌ ഉണ്ടായിരുന്നു. ഹാശാ ആഴ്‌ച നടത്താന്‍ കൊണ്ടുപോയ പുസ്‌തകങ്ങള്‍, പാസ്‌പോര്‍ട്ട്‌ മുതലായവ എടുത്തുവച്ച്‌ കംപ്ലെയിന്റ്‌ നോട്ടീസും എഴുതിത്തന്നു. യാത്രക്കാരെല്ലാം പോയി. ഞാന്‍ വിഷമത്തിലായി. ഭാഷ അറിഞ്ഞുകൂടാ. അങ്ങനെ നില്‍ക്കുമ്പോള്‍ ജ്യേഷ്‌ഠന്റെ മകന്‍ എന്നെ ഷാര്‍ജയില്‍ കൊണ്ടുപോകാനായി എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. എന്നെ അന്വേഷിച്ചപ്പോള്‍ ഞാന്‍ അറബികളുടെ ബന്ധനത്തിലാണ്‌. ജ്യേഷ്‌ഠപുത്രന്‌ പരിചയമുള്ള ഒരു മലബാറുകാരന്‍ മുസ്ലീം പോര്‍ട്ടറാണ്‌ അറബി ഓഫീസര്‍മാരെ സമീപിച്ച്‌ വിവരം പറഞ്ഞത്‌. ജീസസിന്റെ കാസറ്റ്‌ എടുത്തിട്ട്‌ പുസ്‌തകങ്ങളും പാസ്‌പോര്‍ട്ടും തിരിച്ചുതന്നു. ജ്യേഷ്‌ഠപുത്രന്റെ കൂടെ താമസിച്ചിട്ട്‌ രാത്രിയില്‍ ചില വീടുകളില്‍ കയറി കളക്ഷന്‍ നടത്തി. ജൂലൈ (13–07–94) യില്‍ ജ്യേഷ്‌ഠന്റെ മകനും ബന്ധുക്കളും വിമാനത്തില്‍ ബഹറിനിലേക്ക്‌ കയറ്റിവിട്ടു. അവിടെ അഞ്ചു മണിക്കൂര്‍ താമസമുണ്ടായി. അതിനുശേഷം പ്ലെയിനില്‍ തിരുവനന്തപുരത്തും തുടര്‍ന്ന്‌ കുളമുടിയിലും എത്തി. ചണ്ണപ്പേട്ട സ്വദേശി ഷാജിയും എന്നൊടൊപ്പം ഉണ്ടായിരുന്നു. ഷാജിക്ക്‌ കൊടുക്കാന്‍ പത്തു ലെറ്റര്‍ ഉണ്ടായിരുന്നു. പെട്ടിയുടെ താക്കോല്‍ കാണാതെ വന്നപ്പോള്‍ കമ്പിയിട്ട്‌ കുത്തിപ്പൊട്ടിച്ച്‌ ലെറ്റര്‍ എടുത്തു കൊടുത്തശേഷം പെട്ടി ഞാന്‍ കിടന്നുവന്ന മുറിയുടെ പടിഞ്ഞാറെ മുറിയില്‍ വച്ചു.
ഞാന്‍ പോയ ശേഷം പത്തനാപുരം ദയറായിലെ ഗബ്രിയേല്‍ ശമുവേല്‍ അച്ചനെ ഇവിടേക്ക്‌ അയച്ചിരുന്നു. അച്ചന്‍ എന്റെ കിടപ്പുമുറിയുടെ മദ്ധ്യത്തില്‍ രണ്ട്‌ ബെഞ്ച്‌ പിടിച്ചിട്ടായിരുന്നു കിടന്നത്‌. യാത്രാക്ഷീണംകൊണ്ടും പെട്ടിയും മറ്റും വെക്കുന്നതിനുള്ള അസൌകര്യം കൊണ്ടും പെട്ടി പടിഞ്ഞാറെമുറിയില്‍ പിറ്റേന്ന്‌ പകല്‍ ഒന്‍പതു മണി വരെ അവിടെ വച്ചിരുന്നു. പിറ്റേന്ന്‌ നോക്കിയപ്പോള്‍ പെട്ടിയിലെ ഡ്രാഫ്‌റ്റും, ചെക്കും കാണാനില്ല. ആകെ ദുഃഖത്തിലും വിഷമത്തിലുമായി. പേര്‍ഷ്യയില്‍ നിന്നു തിരിച്ചുവന്നപ്പോള്‍, എന്നോടു സഹകരിച്ചിരുന്ന പലരും കാണാന്‍ വന്നിരുന്നു. മനസ്സു നീറി നീറി പ്രാര്‍ത്ഥനയിലും കണ്ണുനീരിലും ഒരു മാസം തള്ളി കഴിച്ചു. ഡ്രാഫ്‌റ്റും ചെക്കും കാണാതെ വന്നപ്പോള്‍ അന്നവിടെ കൂടിയവരുടെ പേരില്‍ കേസു കൊടുക്കാന്‍ ട്രസ്റ്റിയും സെക്രട്ടറിയും കൂടി തീരുമാനിച്ചു. കേസു കൊടുക്കേണ്ട എന്നു ഞാന്‍ പറഞ്ഞു. നിരപരാധികളും ശിക്ഷിക്കപ്പെട്ടു എന്നു വരാം. ദൈവേഷ്‌ടം പോലെ ഭവിക്കട്ടെ എന്നും തീരുമാനിച്ചു. ഏവന്‍ഗേലിയോന്‍ പുസ്‌തകത്തിലാണ്‌ ചെക്കും, ഡ്രാഫ്‌റ്റും റബ്ബര്‍ ബാന്റിട്ട്‌ മുറുക്കി വച്ചിരുന്നത്‌. ഇതിനിടയില്‍ രാത്രി ലൈറ്റും പോയിരുന്നു. പലരും കൂടിയിരുന്നല്ലോ. അതിലൊരാള്‍ പെട്ടിക്കകത്ത്‌ നിന്ന്‌ രണ്ട്‌ വാച്ചെടുത്ത്‌ അവിടെ നിന്നവരെ കാണിച്ചു. അവര്‌ വഴക്കു പറഞ്ഞു. പെട്ടി കുത്തിപ്പൊട്ടിച്ചിരുന്നതിനാല്‍ ഭദ്രമല്ലായിരുന്നു.
എന്തായാലും ദുഃഖകരമായ എല്ലാ പ്രതിസന്ധികളും കടിച്ചമര്‍ത്തിക്കൊണ്ട്‌ ഓഗസ്റ്റ്‌ 15–നു വി. ദൈവമാതാവിന്റെ പെരുന്നാളിന്‌ ഈ ഓലഷെഡില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുവാനുള്ള നമസ്‌ക്കാരം തുടങ്ങുമ്പോള്‍, അലമാരയുടെ ഡ്രായില്‍ വച്ചിരുന്ന മൈക്രോഫോണും കേബിളും വേണമെന്ന്‌ മൈക്കുകാരന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ എടുത്തു കൊടുക്കാനായി ഡ്രോ തുറന്നപ്പോള്‍ ഡ്രാഫ്‌റ്റും ചെക്കും ആരോ കൊണ്ടു വച്ചിരിക്കുന്നതുപോലെ അവിടെ കണ്ടു. കണ്ണുനീരോടു കൂടിയാണ്‌ അന്നത്തെ നമസ്‌ക്കാരവും, വി. കുര്‍ബ്ബാനയും നടത്തിയത്‌. എന്തായാലും പ്രതിസന്ധികളെല്ലാം തീര്‍ത്ത്‌ വീണ്ടും പള്ളിയുടെ പണി തുടങ്ങി. ഡ്രാഫ്‌റ്റും ചെക്കും പൂര്‍ത്തീകരിച്ചു. ഡ്രാഫ്‌റ്റും ചെക്കും ട്രസ്റ്റിയെ ഏല്‍പ്പിച്ചു. 1995 മാര്‍ച്ച്‌ 3, 4 (വെള്ളി, ശനി) ദിവസങ്ങളില്‍ പ. മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും, നിയുക്ത കാതോലിക്കാ ബാവായുടെയും, മറ്റു തിരുമേനിമാരുടെയും സഹകരണത്തിലും കൂദാശ നിര്‍വ്വഹിച്ചു. അങ്ങനെ ഇടവകയെ പള്ളി ഏല്‍പ്പിച്ചു. തുടര്‍ന്ന്‌ ഇടവക പഴയ ഓലഷെഡില്‍ നിന്നു വിട്ടുപോയി. അവസാനം ഈ ഓലഷെഡിലായിരുന്നു ഏഴു നേരം നമസ്‌ക്കാരവും ചില ശനിയാഴ്‌ചകളില്‍ വി. കുര്‍ബ്ബാനയും അര്‍പ്പിച്ചുകൊണ്ടിരുന്നത്‌.
എനിക്ക്‌ സംഗീതത്തോട്‌ സ്വതസിദ്ധമായ ഒരു  വാസനയുണ്ട്‌. അത്‌ ഏതാണ്ട്‌ 12 വയസ്സു മുതല്‍ തുടങ്ങിയതാണ്‌. അത്‌ ഇന്നും ഞാന്‍ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ വിശുദ്ധ കുര്‍ബാന ചൊല്ലി തിരിച്ചു വരുമ്പോള്‍ ബസിന്റെ ഒരു സൈഡിലിരുന്ന്‌ മൂളിപ്പാട്ടു പാടുന്ന സ്വഭാവക്കാരനായിരുന്നു. ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ചില പാട്ടുകള്‍ മനസ്സില്‍ പൊന്തിവരാറുണ്ട്‌. ചിലപ്പോള്‍ ഉറക്കമുണര്‍ന്ന്‌ വീണ്ടും ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ പാട്ടു പൊടിക്കാറുണ്ട്‌. മാതാവിന്റെ ഗീതങ്ങള്‍ പെരുന്നാളിന്‌ ഉപയോഗിക്കാന്‍ ഞാന്‍ ഗദ്യവും പദ്യവും  ടേപ്പ്‌ ചെയ്‌ത്‌ വെച്ചിട്ടുമുണ്ട്‌. അതുപോലെ ഗീവറുഗീസ്‌ സഹദായുടെയും, തോമ്മാശ്ലീഹായുടെയും, പരുമല തിരുമേനിയുടെയും പെരുന്നാളുകളിലെ പാട്ടുകളും റിക്കോര്‍ഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നു. ചില പാട്ടുകള്‍ സ്വന്തമായും രചിച്ചിട്ടുണ്ട്‌. അവ യഥാസമയം ഉപയോഗിക്കാറുമുണ്ട്‌. ജനങ്ങള്‍ പലരും എന്റെ പാട്ടും വായനയും വളരെ കൌതുകത്തോടെ വീക്ഷിച്ചു വരുന്നു.
ഞാന്‍ ദയറായില്‍ ചേരുന്നതിനു മുമ്പ്‌ കുളമുടി മലയില്‍ ഒരു പള്ളിക്കു ഫൌണ്ടേഷനും ബേസ്‌മെന്റും കെട്ടി ഇട്ടിരുന്നല്ലോ. ദയറായില്‍ നിന്ന്‌ എന്നെ ഇവിടെ ആക്കിയതിനുശേഷം ഞാന്‍ അഭിവന്ദ്യ തിരുമേനിയോടു പറഞ്ഞ്‌ കെട്ടിഇട്ടിരിക്കുന്ന പഴയ ഫൌണ്ടേഷന്‍ ബേസ്‌മെന്റ്‌ നല്ല സ്ഥാനത്തല്ല നില്‍ക്കുന്നത്‌, ഇതു മാറ്റിയാല്‍ കൊള്ളാമെന്ന്‌. തിരുമേനി ഇതു മനസ്സിലാക്കി പത്തനാപുരത്തു നിന്ന്‌ ഇവിടെവന്ന്‌ ഒരു കണക്കുകാരന്‍ ആശാരിയെ വിളിപ്പിച്ച്‌ പഴേ അടിസ്ഥാനം മാറ്റി മധ്യസ്ഥാനം കണ്ട്‌ കുറ്റി അടിച്ചു, വാനം തോണ്ടി ഇട്ടിരുന്നു. മുപ്പതു വര്‍ഷത്തോളം ആ വാനം കാട്‌ കയറി കിടന്നു. അതിനുശേഷം തീമോത്തിയോസ്‌ തിരുമേനിയോടു  പറഞ്ഞ്‌ 15–06–97 –ല്‍ കുളമുടി മലയില്‍ ആശ്രമത്തിനും പ. ദൈവമാതാവിന്റെ നാമധേയത്തിലുള്ള ആശ്രമചാപ്പലിനും കല്ലിട്ടു. എന്റേയും, ഈ ഓലഷെഡിന്റേയും ഫോട്ടോ എടുത്ത്‌ അമേരിക്കയിലേക്കും ഗള്‍ഫിലേക്കും മറ്റും അയച്ചു. സഹൃദയരായ പലരും ഉദാരമായ സംഭാവന നല്‍കിയതിനാല്‍ മനോഹരമായ ഒരു ചാപ്പല്‍ പണിത്‌ 2001–ല്‍ ഡിസംബര്‍ 21, 22 തീയതികളില്‍ യാക്കൂബ്‌ മാര്‍ ഐറേനിയോസ്‌ തിരുമേനി കൂദാശ ചെയ്‌തു. എല്ലാവര്‍ക്കും തലേന്നും പിറ്റേന്നും സദ്യയും നല്‌കി.
ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ നിരണം ഭദ്രാസനത്തിലെ അഞ്ചു പള്ളികളില്‍ ഞാന്‍ വികാരി ആയിരുന്നുവല്ലോ. അഭിവന്ദ്യ തിരുമേനിയെ ഒരിക്കല്‍ ഞാന്‍ ക്ഷണിച്ചു. അദ്ദേഹം ഇവിടെ വന്ന്‌ നമസ്‌ക്കാരം കഴിഞ്ഞ്‌ പ്രസംഗവും ചെയ്‌തു. രാത്രിയില്‍ പഴയ ആശ്രമത്തില്‍ അന്തിയുറങ്ങി. രാവിലെ നമസ്‌ക്കാരവും കഴിഞ്ഞ്‌ തിരുമേനിയെ ഈ മല കാണാന്‍ വിളിച്ചുകൊണ്ടു പോയി. സ്ഥലം കണ്ടിട്ട്‌ ഭഭപ്രകൃതി സുന്ദരമായ സ്ഥലം; സന്യാസജീവിതക്കാര്‍ക്ക്‌ പറ്റിയ സ്ഥലം, ശാന്തതയും സ്വസ്ഥതയും, സ്വൈരതയും ഉള്ള സ്ഥലം. ആരുടെ നാമധേയത്തിലാണ്‌ പള്ളിക്ക്‌ കല്ലിട്ടിരിക്കുന്നത്‌'' എന്നും മറ്റും ചോദിച്ചു. മാതാവിന്റെ നാമധേയത്തിലാണെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ തിരുമേനി അവിടെനിന്ന്‌ പ്രാര്‍ത്ഥിച്ചശേഷം എന്റെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. ഭഭറമ്പാച്ചനെ ഇവിടെ അടക്കണം'' എന്നും പറഞ്ഞു.
പത്തനാപുരത്തിന്റെ ശാഖാ സ്ഥാപനമായ ഈ സ്ഥലത്ത്‌ എന്റെ പ്രയത്‌നവും, ആയുസ്സും, ആരോഗ്യവും, കഴിവുകളും ഞാന്‍ അര്‍പ്പിച്ചതുകൊണ്ടും അഭിവന്ദ്യ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി കല്‌പിച്ചതുകൊണ്ടും കുളമുടി മലയില്‍ പണിതിരിക്കുന്ന സ്ഥലത്ത്‌ മദ്‌ബഹായുടെ വടക്കുവശത്തെ മുറ്റത്ത്‌ ഞാന്‍ മരണമടയുമ്പോള്‍ അടക്കുക. ഞാന്‍ ഇവിടെ ഏറെനാള്‍ ജീവിച്ചതുകൊണ്ടും, യാതനകളും, വേദനകളും ആയുസും ആരോഗ്യവും അനുഭവിച്ചതുകൊണ്ടും ഞാന്‍ ഈ മണ്ണില്‍ത്തന്നെ അലിഞ്ഞു ചേരട്ടെ. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ താബോര്‍ ദയറാ അധികാരി കളാരും വാശി പിടിക്കുകയോ നിര്‍ബന്ധം പിടിക്കുകയോ ചെയ്യരുതെന്ന്‌ വിനീതമായി അപേക്ഷിക്കുന്നു. തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി കല്‌പിച്ചിരുന്ന രണ്ട്‌ സംഗതികള്‍ ദയറാവാസികളെ വീണ്ടും ഞാനോര്‍പ്പിക്കട്ടെ. ഭഭയൌവ്വനക്കാരനായ താന്‍ ഇവിടെ ഒറ്റയ്ക്ക്‌ താമസിക്കയാണ്‌. എനിക്കും എന്റെ സ്ഥാപനത്തിനും ആക്ഷേപം വരുത്തിയാല്‍ പട്ടിയെ തല്ലിക്കൊന്ന്‌ പുറത്തടിച്ചുകൊണ്ട്‌ റോഡേ നടത്തും. രണ്ടാമത്‌, താന്‍ ഇവിടെ മരിച്ചടക്കപ്പെടണം. എന്റേയും ആഗ്രഹം ഇതാണ്‌. എന്നെ ഈ കുളമുടി മലയിലെ ഈ ദയറാപള്ളി വക സ്ഥലത്ത്‌ സംസ്‌ക്കരിക്കണം. എല്ലാവരോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്‌. ദയറാ ജീവിതം നയിക്കുന്നവരും, സന്യാസികളും, ലോകജീവിതം നയിക്കുന്ന യുവതീ യുവാക്കളും, അവിവാഹിതര്‍, വിധവകള്‍, വ്രതാനുഷ്‌ഠകര്‍ എന്നിവരും കല്‌പനാനുസരണമായി ജീവിച്ച്‌ ക്രിസ്‌തുയേശുവിന്റെ സ്വര്‍ഗ്ഗീയ മുന്തിരിത്തോപ്പിലെ തോഴത്താരും തോഴികളുമായിത്തീരുന്നതിന്‌ കൂടുതല്‍ ഉത്സാഹിക്കണമെന്ന്‌ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ബലഹീനനും പാപിയുമായ ഗീവറുഗീസ്‌ റമ്പാന്‍

കര്‍മ്മ മണ്ഡലത്തില്‍ പ്രശോഭിച്ച ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമന്‍
ഫാ. രാജു ഡാനിയേല്‍ പ്ലാന്തോട്ടത്തില്‍, മൈലപ്ര

പത്തനംതിട്ട ജില്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ശബരിമല നിലയ്ക്കല്‍ പ്രദേശം മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ കാലയളവില്‍ ജനവാസമുള്ള വ്യാപാരകേന്ദ്രമായിരുന്നു. ഇവിടം പതിമൂന്നാം നൂറ്റാണ്ടുവരെ മനുഷ്യവാസയോഗ്യമായിരുന്നു. പിന്നീട്‌ നിലയ്ക്കല്‍ നിവാസികള്‍ അവിടെനിന്നു പലായനം ചെയ്‌തു കടമ്പനാട്‌, പാലാ, ഓമല്ലൂര്‍, ഇലന്തൂര്‍ ചെങ്ങന്നൂര്‍ കാഞ്ഞിരപ്പള്ളി, തുമ്പമണ്‍ സ്ഥലങ്ങളിലേക്ക്‌ കുടിയേറി. കടമ്പനാട്‌ പാര്‍ത്തവര്‍ അവിടെ ഒരു പള്ളി സ്ഥാപിച്ചു. അവരില്‍ ഭൂരിപക്ഷത്തിന്റേയും ദേവാലയം കടമ്പനാട്‌ ആയിരുന്നു. കാലാന്തരത്തില്‍ അവിടെ നിന്നു ആളുകള്‍ തുമ്പമണ്‍, ഓമല്ലൂര്‍, ഇലന്തൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. യാത്രാ സൌകര്യം ഇല്ലാതിരുന്ന സാഹചര്യത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ ഓമല്ലൂരില്‍ ഒരു പള്ളി സ്ഥാപിച്ചു. പിന്നീട്‌ അവിടെ നിന്ന്‌ ആളുകള്‍ മാറി മാറി പല ദേവലയങ്ങള്‍ക്കും തുടക്കമിട്ടു.
ക്രിസ്‌തു ശിഷ്യനായ മാര്‍ത്തോമ്മാശ്ലീഹായുടെ പ്രോഷിത പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളമണ്ണില്‍ തുടക്കം കുറിച്ച ക്രിസ്‌തീയ സമൂഹം കേരളീയസംസ്‌ക്കാരത്തിന്റെ വളര്‍ച്ചയ്ക്കും മറ്റും ഒട്ടധികം സംഭാവനകള്‍ നല്‍കിവരുന്നു. നമുക്ക്‌ ലഭിച്ച ശ്ലൈഹിക പാരമ്പര്യവും ക്രിസ്‌തീയ സാക്ഷ്യജീവിതവും നിലനിര്‍ത്തി ദൈവിക മാര്‍ഗ്ഗത്തില്‍ ദൈവജനത്തെ വഴിനടത്തുവാന്‍ പ്രയത്‌നിച്ച മഹാരഥത്താര്‍ എത്രയോ പേര്‍  ലോകത്തോടു യാത്ര പറഞ്ഞു. പത്തൊമ്പത്‌ ഇരുപത്‌ നൂറ്റാണ്ടുകളില്‍ മദ്ധ്യ തിരുവിതാംകൂറിലെ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ ദീര്‍ഘകാലം വൈദിക സേവനം ചെയ്‌ത വൈദികര്‍ തെങ്ങുംതറയില്‍ കുടുംബാംഗങ്ങളായിരുന്നു. ഇപ്പോഴത്തെ യാത്രാസൌകര്യങ്ങളോ ദേവാലയ ക്രമീകരണങ്ങളോ ഇല്ലാത്ത കാലത്ത്‌ ദീര്‍ഘയാത്ര നടത്തി ഇടവകകളെ നയിച്ച പിതാക്കത്താരുടെ സേവനം എത്രയോ നിസ്‌തുലമായിരുന്നു എന്ന്‌ നാം തിരിച്ചറിയണം. അവരുടെ സേവനസന്നദ്ധതയും ക്ലേശപൂര്‍ണ്ണമായ ത്യാഗമനോഭാവവും നേതൃത്വവും നമ്മുടെ സമീപ ദേവാലയങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നിദാനമായിട്ടുണ്ട്‌. ആ ചരിത്ര ശൃംഖലയില്‍ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിനും ക്രിസ്‌തീയ സമൂഹത്തെ ദൈവികാരാധനയിലൂടെ ദൈവസംസര്‍ഗം ഉള്ളവരാക്കി മാറ്റുന്നതിനും അക്ഷീണം പ്രയത്‌നിച്ച ക്രാന്തദര്‍ശികളായ പിതാക്കത്താരായിരുന്നു തെങ്ങുംതറയിലെ വൈദികര്‍. അവരില്‍ അഗ്രഗണ്യനായ കൊച്ചിട്ടി ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ ഒന്നാമന്റെ 101–ാം സ്‌മരണാഘോഷം നടത്തപ്പെടുന്ന ഈ ധന്യ സന്ദര്‍ഭത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയ സമീപദേവാലയങ്ങളിലെ എന്റെ വൈദിക ശുശ്രൂഷയില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്‌നേഹ സമ്പര്‍ക്കത്തില്‍ നിന്നും, മനസ്സിലാക്കിയിട്ടുള്ള ചില ചരിത്ര വസ്‌തുതകളുടെ ഒരു ചുരുങ്ങിയ വിവരണം നല്‍കുക എന്ന ഉദ്യമം മാത്രമാണിത്‌. അതില്‍ എന്നേക്കൂടി പങ്കുകാരനാക്കുവാന്‍ അനുവദിച്ച കുടുംബാംഗങ്ങളോടുള്ള നന്ദി നിസ്സീമമാണ്‌.
സെന്റ്‌ പീറ്റേഴ്സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി (കാരൂര്‍–ഇലന്തൂര്‍)
ഓമല്ലൂര്‍ പള്ളിയില്‍ കൂടി വന്ന ഇലന്തൂരിലെ പൂര്‍വ്വികര്‍ ഇലന്തൂരില്‍ ഒരു പള്ളി സ്ഥാപിക്കണെന്ന്‌ ആഗ്രഹിച്ചു. ഈ സന്ദര്‍ഭത്തില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും താഴയില്‍ അച്ചന്റെ അനുയായികള്‍ ഓമല്ലൂര്‍ പള്ളിയുടെ പടിപ്പുര പൊളിച്ചുകൊണ്ടുവന്നു ഇലന്തൂര്‍ വലിയ പള്ളി (കുമാരനല്ലൂര്‍ പള്ളി) നില്‍ക്കുന്നിടത്ത്‌ സ്ഥാപിക്കുകയും ആരാധാനാക്രമീകരണങ്ങള്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ കളീക്കല്‍ അച്ചനും കൂറെ ആളുകളും ചേര്‍ന്ന്‌ ഇന്നത്തെ പരിയാരം പള്ളി നില്‍ക്കുന്നിടത്ത്‌ പള്ളി സ്ഥാപിച്ചു.
അന്നത്തെ ഇടവക മെത്രാപ്പോലീത്തായായിരുന്ന മാര്‍ ദിവന്നാസിയോസ്‌ തിരുമേനിയുടെ താല്‌പര്യപ്രകാരം പരിയാരം പള്ളിയില്‍ കൂടി വന്നിരുന്ന തെങ്ങുംതറയില്‍ കെച്ചിട്ടി ഗീവറുഗീസിനും തെക്കേ കളീക്കല്‍ ചെറിയാനും വൈദികപ്പട്ടം നല്‍കി. ബഹു. കൊച്ചിട്ടി ഗീവറുഗീസ്‌ കത്തനാര്‍ മാക്കാംകുന്നില്‍ താമസമാക്കുകയും മാക്കാംകുന്ന്‌ പള്ളി വികാരിയാവുകയും കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനമേല്‍ക്കുകയും ചെയ്‌തു. ബഹു. തെക്കേ കളീക്കല്‍ ചെറിയാന്‍ കത്തനാര്‍ പരിയാരം പള്ളി വികാരിയായി സേവനം അനുഷ്‌ഠിച്ചുപോന്നു. ഈ കാലയളവില്‍ ചെറിയാന്‍ കത്തനാര്‍ നവീകരണ ചിന്താഗതിയിലേക്ക്‌ വഴിമാറി. ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നു.
പള്ളിസ്വത്തുക്കള്‍ക്ക്‌ കേസായി 1889–ലെ റോയല്‍ കോടതി വിധി പ്രകാരം നവീകരണക്കാര്‍ക്ക്‌ പരിയാരം പള്ളിയില്‍ യാതൊരവകാശവുമില്ലാതെയായി. തുടര്‍ന്ന്‌ പല തര്‍ക്കങ്ങളും നിലനിന്നിരുന്നുവെങ്കിലും കൊച്ചിട്ടി ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ ഒരു പുതിയ പള്ളി പണിയുന്നതിന്‌ തീരുമാനിച്ചു. അത്‌ നെല്ലിക്കാലാ മുതല്‍ വാര്യപുരം വരെ വ്യാപിച്ചു കിടന്നിരുന്ന ഇടവകയുടെ ഏതാണ്ട്‌ മദ്ധ്യഭാഗമായ കാരൂരിലായിരിക്കണമെന്നു നിശ്ചയിച്ചു. പരിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ നാമത്തില്‍ 1072 മീനം 9–ാം തീയതി പരിശുദ്ധ പരുമല തിരുമേനി ശിലാസ്ഥാപനം നടത്തി കുരിശും വച്ച്‌ ആദ്യ കൂര്‍ബ്ബാന നടത്തി. കാരൂര്‍ പള്ളി സ്ഥാപിച്ചു. പുതിയ ഇടവക പരിയാരം പുത്തന്‍ പള്ളി എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ സമയം വികാരിയായിരുന്ന ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ ഒന്നാമന്‍ മറ്റ്‌ ഏഴു പള്ളികളുടെ ചുമതല കൂടി നിറവേറ്റേണ്ടിയിരുന്നു. ഈ ഇടവകയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും ധീരമായ നേതൃത്വം നല്‍കിയ പിതാക്കത്താരെ സ്‌നേഹപൂര്‍വ്വം സ്‌മരിക്കുന്നു.
മൈലപ്ര സെന്റ്‌ ജോര്‍ജ്ജ്‌ വലിയ പള്ളി
നിലയ്‌ക്കലില്‍ നിന്നും പാലായനം ചെയ്‌ത പൂര്‍വ്വികരുടെ ആദ്യദേവാലയം കടമ്പനാട്‌ ആയിരുന്നു. പിന്നീട്‌ തുമ്പമണ്ണിലും ഓമല്ലൂരിലും ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. കൊല്ലവര്‍ഷം 1118 ല്‍ തെങ്ങുംതറയില്‍ കൊച്ചിട്ടിത്തരകന്റെയും നേതൃത്വത്തില്‍ മൈലപ്ര, കുമ്പഴ, കടമ്മനിട്ട, വാഴമുട്ടം, മാക്കാംകുന്ന്‌ മുതലായ പ്രദേശങ്ങളിലെ ക്രിസ്‌ത്യാനികള്‍ ചേര്‍ന്ന്‌ മാക്കാംകുന്നില്‍ ഒരു ദേവാലയം സ്ഥാപിച്ചു.
മാക്കാംകുന്ന്‌ പള്ളിയില്‍ കൂടി വരവെ മൈലപ്രായിലെ സുറിയാനി ക്രിസ്‌ത്യാനികള്‍ മൈലപ്രായില്‍ ഒരു ദേവാലയം സ്ഥാപിക്കണമെന്ന്‌ ആഗ്രഹിച്ചു. 1019–ല്‍ താല്‍ക്കാലിക ഷെഡ്‌ കെട്ടി ദേവാലയം സ്ഥാപിച്ചു. പിന്നീട്‌ വല്യത്തുതുരുത്തുമൂല പുരയിടത്തില്‍ ഷെഡ്‌കെട്ടി ദേവാലയം സ്ഥാപിച്ചു. തെങ്ങുംതറയില്‍ അച്ചത്താര്‍ അവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു വന്നിരുന്നു. തുടര്‍ന്ന്‌ പല സന്ദര്‍ഭങ്ങളിലും പള്ളി മാറ്റി സ്ഥാപിക്കപ്പെട്ടുവെങ്കിലും തെങ്ങുംതറയില്‍ വൈദികരുടെ നേതൃത്വത്തിലാണ്‌ പള്ളികാര്യങ്ങള്‍ നടന്നുകൊണ്ടിരുന്നത്‌. തെങ്ങുംതറയില്‍ ബഹു. ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ രണ്ടാമന്റെ (1875–1970) അവികാരിത്വത്തില്‍ ദേവാലയം കൂടുതല്‍ പുരോതി പ്രാപിക്കുകയും പള്ളിക്കാര്യങ്ങള്‍ക്ക്‌ ക്രമീകരണവും നടപടിക്രമങ്ങളും ഉണ്ടാവുകയും ചെയ്‌തു.
തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ കൂടിയായിരുന്ന പരിശുദ്ധ പരുമല തിരുമേനി 1891–ല്‍ പഴയ മൈലപ്രപള്ളിക്ക്‌ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. ഊര്‍ശ്ലേം യാത്രയ്ക്ക്‌ മുമ്പ്‌ (1894) ല്‍ മൈലപ്ര പള്ളി സന്ദര്‍ശിച്ച്‌ വിശുദ്ധ നാടുകളുടെ സന്ദര്‍ശനത്തിനായി യാത്രച്ചെലവാനി യി കൈമുത്ത്‌ സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
സാമ്പത്തിക പരാധീനതയാല്‍ കുറെക്കാലത്തേക്ക്‌ പള്ളിപണി നടത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇടവക ജനങ്ങളുടേയും വികാരി തെങ്ങുംതറയില്‍ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ ദ്വിതീയന്റെയും സഹായപട്ടക്കാരനായിരുന്ന അദ്ദേഹത്തിന്റെ മകന്‍ റ്റി. ജി. എബ്രഹാം അച്ചന്റെയും കഠിനമായ പ്രയത്‌നത്താല്‍ പള്ളിപണി പൂര്‍ത്തികരിച്ചു.  കൂദാശ നടത്തപ്പെടുകയുണ്ടായി. പ്രായാധിക്യത്തിലായ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ ദ്വിതിയന്‌ പള്ളിക്കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിന്‌ പ്രയാസമായി വന്നപ്പോള്‍ അദ്ദോഹത്തിന്‌ ഈ പള്ളിയില്‍ നിന്നു മരണം വരെയും പ്രതിമാസം ഒരു തുക ഓണറേറിയായി കൊടുത്തു ബഹുമാനിച്ചിരുന്നു. അദ്ദേഹം 1907 മാര്‍ച്ച്‌ 7–ാം തീയതി നിര്യാതനായി മാക്കാംകുന്ന പള്ളിയുടെ മദ്‌ബഹായോട്‌ ചേര്‍ന്ന്‌ സംസ്‌ക്കരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളെ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.
കുമ്പഴ സെന്റ്‌ മേരീസ്‌ വലിയ കത്തീഡ്രല്‍
എ. ഡി. 1833 ല്‍ (1018) ല്‍ മാക്കാംകുന്ന്‌ ദേവാലയത്തില്‍ കൂടിവരവേ കുമ്പഴയില്‍ ദേവാലയം സ്ഥാപിക്കണമെന്ന്‌ ആഗ്രഹിച്ച പിതാക്കത്താര്‍ തെങ്ങുംതറയില്‍ കൊച്ചിട്ടി ഗീവറുഗീസ്‌ കത്തനാരുടെ നേതൃത്വത്തില്‍ എ. ഡി. 1887 ല്‍ (മ.വ. 1062) കുമ്പഴ ജംഗ്‌ഷന്‌ സമീപം പിനറ്റുംമൂട്ടില്‍ പുരയിടത്തില്‍ ഒരു താല്‌കാലിക ഷെഡ്‌കെട്ടി കുമ്പഴ ബഥേല്‍ പള്ളി എന്ന പേരില്‍ ആരാധന തുടങ്ങി. പല പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ മാറിമാറി ഷെഡ്ഡുകള്‍ ഉണ്ടാക്കി ആരാധന നടത്തുവാന്‍ ശ്രമിച്ചെങ്കിലും അവ ഒന്നും തന്നെ നിലനിര്‍ത്തുവാന്‍ കഴിഞ്ഞില്ല. പിന്നീട്‌ ഇപ്പോഴത്തെ കത്തീഡ്രല്‍ നില്‍കുന്ന സ്ഥലം തങ്ങുംതറയില്‍ കൊച്ചിട്ടി കത്തനാരുടെ പേരില്‍ വിലയ്ക്കുവാങ്ങി അവിടെ ഒരു പള്ളി സ്ഥാപിക്കുന്നതിനുള്ള ഗവ. അംഗീകാരവും നേടി ഷെഡ്ഡ്‌ ഉണ്ടാക്കി ആരാധന നടത്തിവന്നു.
എ. ഡി. 1894 മലയാളവര്‍ഷം (മ.വ. 1068) പരിശുദ്ധ പരുമല തിരുമേനി പുതിയ പള്ളിക്കെട്ടിടതിന്റെ ത്രോണോസിന്‌ ശിലാസ്ഥാപനം നടത്തി ഒപ്പം ഊര്‍ശ്ലേം യാത്രയ്ക്കു മുമ്പായി (1895) പള്ളി സന്ദര്‍ശിച്ച്‌ കൈമുത്ത്‌ സ്വീകരിച്ചിട്ടുള്ളതായും ചരിത്ര രേഖയില്‍ കാണാം. ഈ ദേവാലയത്തില്‍ തെങ്ങുംതറയില്‍ കൊച്ചിട്ടി ഗീവറുഗിസ്‌ കത്തനാരുടെ മകന്‍ റ്റി. ജി. ഗീവറുഗീസ്‌ കത്തനാര്‍ കര്‍മ്മാദികള്‍ നടത്തിയിരുന്നു. ഈ ഇടവകയുടെ പ്രാരംഭ കാലം മുതല്‍ അതിനെ നട്ടു നനച്ചു വളര്‍ത്തുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ച പിതാക്കത്താരാണ്‌ കൊച്ചിട്ടി ഗീവറുഗീസ്‌ കത്തനാരും മകന്‍ ഗീവറുഗിസ്‌ കത്തനാരും. ഗീവറുഗീസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ രണ്ടാമന്റെ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടു മൂലം 1964 ല്‍ ഇടവകയുടെ ചുമതലയില്‍ നിന്നു സ്വമനസാലെ പിരിഞ്ഞുപോവുകയും ചെയ്‌തു.
മണ്‍മറഞ്ഞുപോയ പിതാക്കത്താരെ ഓര്‍ക്കുവാനും, അവരുടെ സേവന സ്‌മരണകള്‍ തലമുറകള്‍ക്ക്‌ പകര്‍ന്നുകൊടുക്കേണ്ടതും ജീവിക്കുന്ന തലമുറയുടെ കര്‍ത്തവ്യമാണ്‌ ചരിത്ര വസ്‌തുതകള്‍ സക്ഷിക്കുവാനും അവ പരിരക്ഷിക്കുവാനും കഴിഞ്ഞെങ്കില്‍ മാത്രമേവരും തലമുറയ്ക്ക്‌ അത്‌ പകരാനാകു. പിന്‍ തലമുറയ്ക്ക്‌ നാം സമ്മനിക്കുന്ന അമൂല്യ ഉപഹാരങ്ങളാണ്‌ ചരിത്ര രേഖകള്‍. നാം പിന്നിട്ട വഴികള്‍, നമ്മെ കൈപിടിച്ച്‌ നടത്തിയവര്‍  ഇരുളില്‍ പ്രകാശം നല്‍കിയവര്‍ ഇവരെ സ്‌മരിക്കുവാന്‍ ഈ ഉദ്യമം സഹായകരമാകട്ടെ എന്ന്‌ ആശംസിക്കുന്നു. ശതാബ്‌ദിസ്‌മരണയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യപിതാവിന്റെ സ്‌മരണയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വമായ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ഈ ചരിത്ര വസ്‌തുതകള്‍ അതാതു പള്ളികളുടെ സ്‌മരണകളില്‍ നിന്നും എടുത്തിട്ടുള്ളതാകുന്നു.

ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ രണ്ടാമന്‍ (1875 – 1970)
ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമന്റ മൂന്നാമത്തെ പുത്രനായി 1875 ജൂണ്‍ 7 ന്‌ ഗീവറുഗീസ്‌ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ടയില്‍ നടത്തി. പന്ത്രണ്ടാമത്തെ വയസ്സില്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസില്‍ നിന്നു ശെമ്മാശുപട്ടം ഏറ്റു. അതിനുശേഷം കോട്ടയം എം. ഡി. സെമിനാരിയില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നടത്തി. അന്ന്‌ പത്തനംതിട്ട നിന്നു കാല്‍നടയായിട്ടാണ്‌ കോട്ടയത്തിന്‌ പോകേണ്ടിയിരുന്നത്‌. ഓമല്ലൂര്‍ വടക്കേടത്ത്‌ ഗീവറുഗീസ്‌ ശെമ്മാശന്‍, പുത്തന്‍പീടിക പൈനുംമൂട്ടില്‍ എ. ജി. തോമസ്‌ വക്കീല്‍ തുടങ്ങിയ സഹപാഠികള്‍ ഒന്നിച്ചാണ്‌ യാത്ര ചെയ്‌തിരുന്നത്‌. പുത്തന്‍കാവ്‌, തിരുവല്ലാ എന്നിവിടങ്ങളില്‍ താമസിച്ചും വിശ്രമിച്ചും കോട്ടയത്ത്‌ എത്തി പഠനം നിര്‍വ്വഹിച്ചിരുന്നു. പഴയ സെമിനാരിയില്‍ താമസിക്കുന്നതിനുള്ള സൌകര്യം പുലിക്കോട്ടില്‍ തിരുമേനി അനുവദിച്ചു കൊടുത്തിരുന്നു. ഫോര്‍ത്തു ഫോം വരെ പഠിച്ച ശേഷം ഗീവറുഗീസ്‌ ശെമ്മാശന്‍ പരുമല തിരുമേനിയുടെ കീഴില്‍ സുറിയാനി അഭ്യസനം നടത്തി. തുടര്‍ന്ന്‌ വട്ടശ്ശേരില്‍ ഗീവറുഗീസ്‌ മല്‌പാന്റെ കൂടെയും പഠനം തുടര്‍ന്നു. പ. പരുമല തിരുമേനി ഊര്‍ശ്ലേമില്‍ പോകുന്നതിനു മുമ്പ്‌ തന്റെ വാത്സല്യ ശിഷ്യനായിരുന്ന ഗീവറുഗീസ്‌ ശെമ്മാശനെ പാമ്പാക്കുട, പാലപ്പിള്ളില്‍ മല്‌പാനച്ചന്റെ കൂടെ താമസിപ്പിച്ചു. മല്‌പാനച്ചന്റെ കൂടെയുള്ള പഠനം ഗീവറുഗീസ്‌ ശെമ്മാശനെ സുറിയാനി ഭാഷയില്‍ അഗാധ പാണ്ഡിത്യം നേടുന്നതിന്‌ സഹായിച്ചു. ഏതാനും മാസങ്ങള്‍ കൊണ്ട്‌ ശെമ്മാശന്‍ ഗ്രാമറില്‍ നല്ല അവഗാഹം നേടി. തക്‌സാ, ശുശ്രൂഷാക്രമങ്ങള്‍, വേദപുസ്‌തകം, പെങ്കീസാ നമസ്‌കാരം മുതലായവയെല്ലാം സുറിയാനിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ നിഷ്‌പ്രയാസം തര്‍ജ്ജമ ചെയ്യുന്നതിനുള്ള കഴിവ്‌ നേടി. പ. പരുമല തിരുമേനി മടങ്ങിവന്ന ശേഷം ശെമ്മാശന്‍ പരുമലയില്‍ തിരിച്ചെത്തി. എന്നാല്‍ എല്ലാ നിലയിലും സാമാന്യമായ അറിവ്‌ നേടിയതുകൊണ്ട്‌ വട്ടശ്ശേരില്‍ മല്‌പാനച്ചന്‍ മറ്റു ശെമ്മാശത്താരെ ഗ്രാമര്‍ പഠിപ്പിക്കുന്നതിനും മറ്റും നിയോഗിച്ചു. ശെമ്മാശന്‍ തന്റെ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചു. അദ്ദേഹം ശെമ്മാശനെ കോര്‍ എപ്പിസ്‌കോപ്പാ എന്നാണ്‌ വിളിച്ചിരുന്നത്‌. കല്ലാശേരില്‍ ഗീവറുഗീസ്‌ ശെമ്മാശനും തെങ്ങുംതറയില്‍ ഗീവറുഗീസ്‌ ശെമ്മാശനുമൊന്നിച്ചു നിന്നാണ്‌ സുറിയാനി ഗീതങ്ങള്‍ ആലപിച്ചിരുന്നത്‌. രണ്ടു പേരുടെയും ശബ്‌ദം ഒരുപോലെ മുഴങ്ങിക്കേള്‍ക്കുന്നതായിരുന്നു. ഈ സ്‌നേഹബന്ധം പിന്നീട്‌ മലങ്കര സഭയുടെ ഭരണസാരഥ്യം ഏറ്റെടുത്ത്‌ കാതോലിക്കായായി 35 വര്‍ഷം സഭയെ നയിച്ച്‌ 1964 ല്‍ കാലം ചെയ്യുന്നതു വരെയും നിലനിന്നിരുന്നു.
1894 ല്‍ ഗീവറുഗീസ്‌ ശെമ്മാശന്‍ വിവാഹിതനായി. ഒരു പ്രശസ്‌ത കുടുംബമായ മൈലപ്രാ കരുവഞ്ചേരില്‍ പോത്തന്‍ വര്‍ക്കിയുടെ മകള്‍ അന്നമ്മയായിരുന്നു ഭാര്യ (അന്നമ്മയുടെ സഹോദരി സാറാമ്മയാണ്‌ കോഴഞ്ചേരി മുത്തൂറ്റ്‌ എം. ജോര്‍ജ്‌ ബ്രദേഴ്സിന്റെ മാതാവ്‌). ശെമ്മാശന്‌ ഏതാനും നാള്‍, മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചു. 1896 ല്‍ മാര്‍ച്ചില്‍ കാട്ടൂര്‍ പള്ളിയില്‍ വച്ച്‌ ദീവന്നാസിയോസ്‌ തിരുമേനി ശെമ്മാശന്‌ കശീശ്ശാ സ്ഥാനം നല്‍കി. തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അടുത്ത ദിവസം തന്നെ നവ വൈദികന്‍ പ്രഥമ ബലിയും അര്‍പ്പിച്ചു. തുടര്‍ന്ന്‌ മാക്കാംകുന്ന്‌, കാരൂര്‍, മൈലപ്രാ എന്നീ ഇടവകകളില്‍ തന്റെ പിതാവിനെ സഹായിച്ചുകൊണ്ട്‌ ശുശ്രൂഷ നിര്‍വ്വഹിച്ചു വന്നു.
1906 ല്‍ ജ്യേഷ്‌ഠ സഹോദരന്‍ അബ്രഹാം കശീശ്ശായും 1908 ല്‍ പിതാവ്‌ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമനും നിര്യാതരായതിനെ തുടര്‍ന്ന്‌ മേല്‍ പറഞ്ഞ ഇടവകകളുടെ വികാരിയായി പൂര്‍ണ്ണ ചുമതല ഏറ്റെടുത്തു.
1908 –ല്‍ വട്ടശ്ശേരില്‍ ഗീവറുഗീസ്‌ മല്‌പാന്‍ യെറുശലേമില്‍ നിന്നു മെത്രാന്‍ സ്ഥാനം സ്വീകരിച്ച്‌ എത്തിച്ചേരുകയും മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി ഭരണം ഏല്‍ക്കുകയും ചെയ്‌തു.
1909 ജൂലൈ 11 ന്‌ ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌ കാലം ചെയ്‌തു. 1909 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ അടിയന്തിരം നടത്തി. 26–ാം തീയതി ഗീവറുഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മലങ്കര മെത്രാപ്പോലീത്താ ആയി ഭരണചുമതല ഏറ്റു. പഴയസെമിനാരിയില്‍ വച്ചു തന്നെ സുന്ത്രോണീസൊ ശുശ്രൂഷ നടന്നു. 1914 മേയ്‌ മാസം 10–നു പ. ഗീവറുഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ തന്റെ പ്രിയ ശിഷ്യനായ ഗീവറുഗീസ്‌ മല്‌പാനോടുള്ള മുന്‍കാല വാഗ്‌ദാനം ഓര്‍ത്ത്‌ പഴയസെമിനാരി ചാപ്പലില്‍ വച്ച്‌ അദ്ദേഹത്തെ കോര്‍ എപ്പിസ്‌കോപ്പാ ആയി ഉയര്‍ത്തി.
ആ കാലത്ത്‌ മലങ്കരസഭയില്‍ കോര്‍എപ്പിസ്‌കോപ്പാമാരുടെ എണ്ണം അംഗൂലീ പരിമിതമായിരുന്നു. തന്റെ പിതാവായ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമനു ശേഷം കിഴക്കന്‍ ദേശത്ത്‌ കോര്‍എപ്പിസ്‌കോപ്പാ ആയി ആരും തന്നെ ഉയര്‍ത്തപ്പെട്ടിരുന്നില്ല.
കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം
കോറെ (ഗ്രാമം) എന്നും എപ്പിസ്‌കോപ്പാ എന്നുമുള്ള രണ്ടു ഗ്രീക്കു പദങ്ങള്‍ ചേര്‍ന്നതാണ്‌  കോര്‍എപ്പിസ്‌കോപ്പാ. വാക്കിന്റെ അര്‍ത്ഥം ഭഗ്രാമത്തിന്റെ ബിഷപ്പ്‌' എന്നാണ്‌. പുരാതന കാലങ്ങളില്‍ ബിഷപ്പുമാരുടെ സ്ഥാനം നഗരങ്ങളിലായിരുന്നു. പ്രധാന പട്ടണങ്ങളിലെ ബിഷപ്പ്‌ മെത്രാപ്പോലീത്താ എന്ന പേരില്‍ അറിയപ്പെട്ടു. പട്ടണങ്ങളിലെ എപ്പിസ്‌കോപ്പാ (ബിഷപ്പ്‌) യുടെ കീഴില്‍ ഗ്രാമീണ ഇടവകകളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയുക്തരായവരാണ്‌ കോര്‍എപ്പിസ്‌കോപ്പാമാര്‍. ഇവര്‍ക്കു ഭരണപരവും ആധ്യാത്മികവുമായ ചുമതല നിര്‍വ്വഹിക്കാനും ഉണ്ടായിരുന്നു. കാലങ്ങള്‍ കടന്നപ്പോള്‍ കോര്‍എപ്പിസ്‌കോപ്പാമാര്‍ നിറവേറ്റി വന്ന കാര്യങ്ങള്‍ മെത്രാത്താര്‍ തന്നെ ഏറ്റെടുത്തു. തന്നിമിത്തം ഇന്ന്‌ അധികാരമില്ലാത്ത ഒരു സ്ഥാനം മാത്രമാണ്‌ കോര്‍എപ്പിസ്‌കോപ്പാ എന്നുള്ളത്‌. ചുവന്ന കുപ്പായവും ഇടക്കെട്ടും കുരിശുമാലയും ഈ സ്ഥാനഞ്ചത്തക്കു വരുന്നവര്‍ക്കു നല്‍കപ്പെടുന്നു. കോര്‍എപ്പിസ്‌കോപ്പാ എന്ന വാക്കിന്‌ ഇന്ന്‌ ഒരര്‍ത്ഥവും അധികാരവും ഇല്ലെങ്കിലും ചില വൈദികര്‍ ഈ സ്ഥാനം നേടിയെടുക്കുന്നുണ്ട്‌. പ്രമാണികളുടെ ശുപാര്‍ശ മൂലം ഈ സ്ഥാനം ലഭിക്കുന്നവര്‍  പിന്നീട്‌ പരോക്ഷമായി സ്വീകരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. പണ്ട്‌ ബഹുമുഖ കഴിവുകളുള്ള ചില വൈദികര്‍ക്കു ഈ സ്ഥാനം നല്‍കി മെത്രാത്താര്‍ തന്നെ അവരെ പാട്ടിലാക്കിയിട്ടുണ്ട്‌.  കോനാട്ട്‌ മാത്തന്‍ കോര്‍എപ്പിസ്‌കോപ്പായ്‌ക്കു ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ തന്ത്രപൂര്‍വ്വം കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ അഞ്ചാമന്‍ അദ്ദേഹത്തെ കൈയിലെടുത്ത കഥ വളരെ പ്രസിദ്ധമാണല്ലോ.
പ. ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്റെ കാലത്ത്‌ ഒട്ടധികം പട്ടക്കാര്‍ക്കു കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കിയതിനാല്‍ അതിന്റെ തിളക്കം മങ്ങി. പല പ്രമുഖ വൈദികരും വച്ചു നീട്ടിയിട്ടും ഈ സ്ഥാനം നിരാകരിച്ചതായി നേരിട്ടറിയാം. എന്നിരിക്കിലും പ്രമുഖ വൈദികര്‍ക്കുള്ള ഒരംഗീകാരം എന്ന നിലയില്‍ ഈ സ്ഥാനത്തിന്‌ ഒട്ടും വിലയില്ലെന്നു തീര്‍ത്തു പറയാനാവില്ല.
തുമ്പമണ്‍ മെത്രാസനത്തിനും വിശിഷ്യ, മാക്കാംകുന്നിനും പൊതുവെ മലങ്കര സഭയ്ക്കും വല്യച്ചന്‍ ചെയ്‌ത അതുല്യ സേവനങ്ങളേയും അദ്ദേഹത്തിനുണ്ടായിരുന്ന ഉന്നത സ്ഥാനത്തേയും പരിഗണിച്ച്‌ പരപ്രേരണ കൂടാതെ വല്യച്ചന്‌ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കിയപ്പോള്‍ അത്‌ അര്‍ഹിക്കുന്ന പാത്രത്തിലാണു നിപതിച്ചത്‌. ഇന്നത്തെപ്പോലെ മുക്കിന്‌ മുക്കിന്‌ അന്ന്‌ കോര്‍ എപ്പിസ്‌കോപ്പാമാരില്ലായിരുന്നു. സഭയിലെ പ്രശസ്‌തി, ബഹുമാനം, വൈദികരുടെ ഇടയിലെ ഗണനീയ സ്ഥാനം മുതലായവ നേടിയവര്‍ക്കാണ്‌ ഈ സ്ഥാനം നല്‍കി വന്നത്‌. പഴയ കോര്‍എപ്പിസ്‌കോപ്പാമാരില്‍ മിക്കവരും കൂദാശാനുഷ്‌ഠാനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ പ്രാപ്‌തരും ജീവിത നിഷ്‌ഠയ്ക്കും സല്‍പ്പെരുമാറ്റത്തിനും പ്രശസ്‌തരും ആയിരുന്നു എന്നും ഓര്‍ക്കണം. വേണ്ടത്ര യോഗ്യതയില്ലാതെ അലങ്കാരത്തിനു വേണ്ടി പ്രത്യേക വേഷം നേടിയെടുക്കുന്നവരെ കുറുക്കന്‍ രാജാവായതു പോലെ തന്നെ എന്നു വിശേഷിപ്പിക്കാം.
നമ്മുടെ വന്ദ്യ പുരുഷനായ തെങ്ങുംതറയില്‍ വല്യച്ചന്‌ എവിടെയും ഏത്‌ രംഗത്തും എന്നും സ്ഥാനവും ആദരവും ലോഭമെന്യേ ലഭിച്ചിരുന്നു. ശുശ്രൂഷാ വേളകളിലല്ലാതെ ഒരിക്കലും കോര്‍എപ്പിസ്‌കോപ്പാക്കടുത്ത വേഷം അദ്ദേഹം ധരിച്ചു നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. തുമ്പമണ്‍ ഭദ്രാസനത്തില്‍പ്പെട്ട ചില ഇടവകകളില്‍ അതതു കാലങ്ങളില്‍ സംജാതമായിട്ടുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനു ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലുള്ള കമ്മീഷനെ ആയിരുന്നു വട്ടശ്ശേരില്‍ തിരുമേനി, ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ തിരുമേനി, പുത്തന്‍കാവ്‌ മാര്‍ പീലക്‌സീനോസ്‌ തിരുമേനി എന്നിവര്‍ നിയോഗിച്ചിരുന്നത്‌. പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനു കോര്‍എപ്പിസ്‌കോപ്പായുടെ സ്വാധീനശക്തിയും സത്യസന്ധവുമായ സമീപനവും പ്രാര്‍ത്ഥനാ ജീവിതവും സഹായകമായിരുന്നു. മെത്രാപ്പോലീത്തായുടെ സാന്നിധ്യം പലപ്പോഴും ഇല്ലാതിരുന്നതിനാല്‍ അക്കാലത്തു ദേവാലയങ്ങളുടെ താല്‍ക്കാലിക കൂദാശ നടത്തുന്നതും അവിടെ പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതും കോര്‍എപ്പിസ്‌കോപ്പാ ആയിരുന്നു. ഇപ്രകാരം കൊന്നപ്പാറ, പനയ്ക്കല്‍, മല്ലശ്ശേരി, മുള്ളനിക്കാട്‌, പുത്തന്‍പീടിക മുതലായ പള്ളികള്‍ താല്‍ക്കാലികമായി കൂദാശ ചെയ്‌ത്‌ അവിടെ ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള അസുലഭ ഭാഗ്യം ഗീവറുഗീസ്‌്‌ കോര്‍എപ്പിസ്‌കോപ്പായ്ക്കു ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പൌരോഹിത്യ ശുശ്രൂഷകളും സഭാപരമായ ജീവിതവും ജനങ്ങള്‍ക്കും പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ക്കും മാതൃകയായിരുന്നു. വി. കുര്‍ബ്ബാന, മാമോദീസാ, വിവാഹം മുതലായ കൂദാശകളും, ഹാശാ ആഴ്‌ച, യല്‍ദോ, പെന്തിക്കുസ്‌തി, ദനഹാ ആദിയായ ദിവസങ്ങളിലെ ശുശ്രൂഷകളും തന്റെ ക്ഷീണമോ പ്രായാധിക്യമോ വകവയ്ക്കാതെ വള്ളി പുള്ളി വിടാതെ അദ്ദേഹം നടത്തിയിരുന്നു. കാനോനിക പ്രാര്‍ത്ഥനകള്‍ അദ്ദേഹം മുടക്കാതെ നടത്തിയിരുന്നു. തന്റെ ഭവനത്തില്‍ ശിഷ്യത്താരായ ശെമ്മാശത്താരോടൊന്നിച്ച്‌ സുറിയാനിയില്‍ നടത്തിയിരുന്ന യാമ പ്രാര്‍ത്ഥനയും കുമ്പിടീലും ആ ഭവനം ഒരു പെറ്റി സെമിനാരിയുടെ പ്രതീതി ജനിപ്പിച്ചിരുന്നു. നോമ്പനുഷ്‌ഠാനം അദ്ദേഹത്തിന്‌ ശക്തിയും ജീവനും നല്‍കിയിരുന്നു. കാനോനിക നമസ്‌ക്കാരവും അതിന്റെ മലയാള പരിഭാഷയും അദ്ദേഹത്തിന്‌ ഹൃദിസ്ഥമായിരുന്നു. നമസ്‌ക്കാരത്തിന്‌ കുടുംബാംഗങ്ങള്‍ മാത്രം ഉള്ളപ്പോള്‍ അദ്ദേഹം മലയാള പരിഭാഷ ഉപയോഗിച്ചിരുന്നു. വെളുപ്പിനെ ഉള്ള അദ്ദേഹത്തിന്റെ നമസ്‌ക്കാരം അയല്‍വീട്ടുകാര്‍ എഴുന്നേറ്റ്‌ പ്രാര്‍ത്ഥിക്കുന്നതിന്‌ പ്രേരകമായിരുന്നു. ഇങ്ങനെ എല്ലാ വിധത്തിലും അദ്ദേഹം ഒരു മാതൃകാ വൈദിക ശ്രേഷ്‌ഠനായിരുന്നു.
ഭഭഒന്നാമത്‌ എന്റെ ദൈവം, രണ്ടാമത്‌ എന്റെ സഭ, മൂന്നാമത്‌ എന്റെ വീട്‌.''
തന്റെ ഗുരുവായ പ. പരുമല തിരുമേനിയില്‍ നിന്നു ശിഷ്യന്‍ പഠിച്ച ഒരു വലിയ  പാഠമായി രുന്നു ഇത്‌. ശിഷ്യത്താര്‍ ക്കെല്ലാം ഈ തത്വം ഉപദേശിച്ചു കൊടുക്കുകയും തന്റെ ജീവിതത്തില്‍ അത്‌ പ്രായോഗികമാക്കുകയും ചെയ്‌തു. ദൈവകൃപയില്‍ ആശ്രയിച്ച്‌ സകലവും ദൈവത്തിങ്കല്‍ സമര്‍പ്പിച്ച്‌ അദ്ദേഹം സഭയ്ക്കു വേണ്ടി ത്യാഗം ചെയ്‌തു ജീവിച്ചു. സഭയുടെ കാര്യം സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനു നൂറു നാവാണ്‌. വിശ്വാസ വീരനായി മാറുകയായി. സ്വന്തം ഭവനത്തെയും മക്കളെയും മറന്ന്‌ സഭയുടെ ഉന്നമനത്തിനായി സ്വയം കൊടുപ്പാന്‍ അദ്ദേഹം തയ്യാറായി. കാതോലിക്കേറ്റ്‌ ഹൈസ്‌കൂള്‍ ആരംഭിക്കുമ്പോള്‍ സ്വന്ത സ്ഥലം അതിനായി നല്‍കി മാതൃക കാണിച്ചു. തുച്ഛമായ വരുമാനത്തില്‍ നിന്നു കൈതുറന്ന്‌ സംഭാവനകളും നല്‍കി. കോളജിന്റെ സ്ഥാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ആദ്യമായി 2000 രൂപ നല്‍കി. പിന്നീട്‌ ഘട്ടങ്ങളായി ഏഴായിരത്തില്‍ പരം രൂപാ സംഭാവന ചെയ്‌തു. സ്വപുത്രന്‍ ഏബ്രഹാം അച്ചനു വീതമായി നല്‍കിയ ഏകദേശം ഒരേക്കര്‍ സ്ഥലം ചെറിയ പ്രതിഫലം വാങ്ങി എഴുതിക്കൊടുത്തു. സീമന്തപുത്രന്‌ വീടു വക്കുന്നതിനായി കരുതിവച്ചിരുന്ന തടി മുഴുവനും ആദ്യകാലത്ത്‌ തിരുമേനിമാര്‍ക്ക്‌ താമസിക്കുന്നതിനുള്ള അരമന കെട്ടിടം പണിയുന്നതിനായി ദാനം ചെയ്‌തു. അങ്ങനെ സ്വാര്‍ത്ഥലാഭം നോക്കാതെ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരു മഹാത്യാഗിയായിരുന്നു കോര്‍എപ്പിസ്‌കോപ്പാ.
തന്റെ പിതാവ്‌ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമനില്‍ നിന്നു ലഭിച്ച ഭൂസ്വത്തല്ലാതെ അദ്ദേഹം സ്വന്തമായി ഒന്നും സമ്പാദിച്ചില്ല. അതിലൊന്നിലും വലിയ താല്‌പര്യവും ഇല്ലായിരുന്നു. മൈലപ്രാ കരുവഞ്ചേരില്‍ പോത്ത വര്‍ക്കിയുടെ മകള്‍ അന്നമ്മയായിരുന്നു സഹധര്‍മ്മിണി. ഒരു ശ്രേഷ്‌ഠപുരോഹിതന്റെ ഭാര്യ എന്ന നിലയില്‍ ആ മഹിളാരത്‌നം സഭാ പ്രവര്‍ത്തനങ്ങളിലും സഭാജീവിതത്തിലും അദ്ദേഹത്തിന്റെ ഇഷ്‌ടാനുസരണം പ്രവര്‍ത്തിച്ചു.
പ. പിതാക്കത്താരായ വട്ടശ്ശേരില്‍ തിരുമേനി, ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവാ എന്നിവര്‍ മാക്കാംകുന്നില്‍ പരിവാരസമേതം എത്തി താമസിച്ചു വന്ന 1925 – 1948 വരെയുള്ള കാലഘട്ടത്തില്‍ ഏവര്‍ക്കും നല്ല ഭക്ഷണം നല്‍കിയിരുന്നത്‌ വല്യച്ചന്റെ ഭവനത്തില്‍ നിന്നുമായിരുന്നു. അതില്‍ വല്യച്ചന്റെ പത്‌നിയും മൂത്ത മരുമകള്‍ മറിയാമ്മയും നല്‍കിയ സേവനം അവിസ്‌മരണീയമാണ്‌. 1969 നവംബര്‍ 11 ന്‌ പതിഭക്തയായ പത്‌നി കടന്നുപോയപ്പോള്‍ കോര്‍എപ്പിസ്‌കോപ്പായെ അതു വല്ലാതെ അസ്വസ്ഥനാക്കി.
യുവ വൈദികനായിരുന്ന കാലത്ത്‌ അദ്ദേഹം സ്വപിതാവിനെപ്പോലെ കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ സൈക്കിളിനു കുതിര വഴിമാറിക്കൊടുത്തു.
1930 കളില്‍ അദ്ദേഹം മൂത്ത മകന്‍ റ്റി. ജി. ജോര്‍ജിന്റെ കാറിലായിരുന്നു യാത്ര ചെയ്‌തുവന്നത്‌. ജീവിത സായാഹ്നത്തോടടുത്തപ്പോള്‍ 1935 നു ശേഷം കാല്‍നടയായിട്ടാണ്‌ പള്ളികളിലും മറ്റും എത്തിക്കൊണ്ടിരുന്നത്‌.
കോര്‍എപ്പിസ്‌കോപ്പായുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ ഫാ. ടി. ജി. മാത്യു അദ്ദേഹത്തെ ഒരു സന്തതസഹചാരി എന്ന നിലയില്‍ സഹായിച്ചിരുന്നു.
പ. വട്ടശ്ശേരില്‍ തിരുമേനിയുടെയും ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ യുടെയും സെക്രട്ടറിയായി ഫാ. ടി. ജി. മാത്യു സേവനം അനുഷ്‌ഠിച്ചിരുന്നു. പ. ബാവായില്‍ നിന്നും പട്ടം ഏറ്റ്‌ മലബാറില്‍ ഇമ്മാനുവേല്‍ മിഷനറി സംഘത്തിന്‌ നേതൃത്വം നല്‍കി പ്രവര്‍ത്തിച്ചു. പിന്നീട്‌ കോഴിക്കോട്‌ പള്ളി വികാരിയായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്താലാണ്‌ പീച്ചി അണക്കെട്ടിനു സമീപമുള്ള പട്ടിക്കാട്‌ പള്ളി നിര്‍മ്മിച്ചത്‌. സ്വന്തമായി അവിടെ ഉണ്ടായിരുന്ന സ്ഥലവും പള്ളിക്ക്‌ ദാനം ചെയ്‌തതിനു ശേഷം തുമ്പമണ്‍ ഭദ്രാസനത്തില്‍ മല്ലശ്ശേരി പള്ളി വികാരിയായി പ്രവര്‍ത്തിച്ചു. ഇന്ന്‌ കാണുന്ന മല്ലശ്ശേരി പള്ളി അദ്ദേഹത്തിന്റെ പരിശ്രമഫലമാണ്‌. വാര്‍ദ്ധക്യത്തിലേക്ക്‌ പ്രവേശിച്ചപ്പോള്‍ പ. ബാവാ അദ്ദേഹത്തെ ദേവലോകം അരമനയില്‍ കൂടെ താമസിപ്പിച്ചു. ശാരീരികമായി ക്ഷീണം ഉണ്ടായപ്പോള്‍ അദ്ദേഹം നാട്ടില്‍ വന്ന്‌ സഹോദരിയുടെ ഭവനത്തില്‍ താമസിച്ചു. 1968 ല്‍ അന്തരിച്ചു. മാക്കാംകുന്ന്‌ പള്ളി സെമിത്തേരിയില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പായുടെ മക്കള്‍ ടി. ജി. ജോര്‍ജ്‌, ടി.ജി. ജേക്കബ്‌, പരേതരായ ഫാ. ടി. ജി. ഏബ്രഹാം, ടി. ജി. തോമസ്‌, ടി. ജി. ശോശാമ്മ, ടി. ജി. മറിയാമ്മ എന്നിവരാണ്‌. ഇതില്‍ മൂത്ത പുത്രന്‍ ജോര്‍ജ്‌ 105–ാം വയസ്സിലും ആരോഗ്യവാനായി കഴിയുന്നു. അനുജന്‍ ജേക്കബ്‌ (88) പുത്രനോടൊപ്പം പത്തനംതിട്ടയില്‍ താമസിക്കുന്നു. ജോര്‍ജ്‌ ബിസ്സിനസ്സിലും ജേക്കബ്‌ ബാങ്കിംഗിലും ഏര്‍പ്പെട്ടിരുന്നു. ടി. ജി. തോമസ്സ്‌ കാഞ്ഞിരപ്പള്ളി ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കവേ 1964 –ല്‍ നിര്യാതനായി. ഫാദര്‍ റ്റി. ജി. ഏബ്രഹാം പിതാവിനെ സഹായിച്ചിരുന്നു. മൈലപ്രാ, മണ്ണാറക്കുളഞ്ഞി, മാക്കാംകുന്ന്‌, കുരീലയ്യം, തോന്ന്യാമല  കാരൂര്‍ എന്നീ ഇടവകകളില്‍ പിതാവിനോടൊപ്പം സഹവികാരിയായും പുത്തന്‍പീടിക, മുള്ളനിക്കാട്‌ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചു. കൂടാതെ കൈപ്പട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ മൌണ്ട്‌ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. മുള്ളനിക്കാട്‌ പള്ളി വികാരിയായിരിക്കുമ്പോള്‍ 1975 –ല്‍ അന്തരിച്ചു. മകള്‍ ശോശാമ്മയെ കാതോലിക്കേറ്റ്‌ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായിരുന്ന ടി. എസ്‌. ഗീവറുഗീസ്‌ തെങ്ങും തോട്ടവും (അയിരൂര്‍) ഇളയ മകള്‍ മറിയാമ്മയെ കാര്‍ത്തികപ്പള്ളി മാളിക വീട്ടില്‍ ജോര്‍ജും ആണ്‌ വിവാഹം ചെയ്‌തിരുന്നത്‌. പുത്രിമാരും ഭര്‍ത്താക്കത്താരും പരലോക പ്രാപ്‌തരായി. മൂത്തപുത്രന്‍ ടി. ജി. ജോര്‍ജിന്റെ പുത്രനാണ്‌ പൌരോഹിത്യ പാരമ്പര്യം അന്യൂനം നിലനിര്‍ത്തിവരുന്ന ഫാ. ടി. ജി. ജോണ്‍. റിട്ടയര്‍ ചെയ്‌തിട്ടും സഭാസംബന്ധമായ ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിശ്രമരഹിതനായി വ്യാപൃതനാണ്‌. വല്യച്ചന്റെ കൊച്ചുമക്കള്‍ എല്ലാം തന്നെ വിവിധ ജീവിത രംഗങ്ങളില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.

കുഴിയടിത്തറയില്‍ പോത്തന്‍ കത്തനാര്‍ (1846–1879)
പുതുപ്പള്ളി കുഴിയടിത്തറയില്‍ പോത്തന്റെ മൂന്നാമത്തെ പുത്രനായ പോത്തന്‍ (ഫീലിപ്പോസ്‌) 1846–ല്‍ ജനിച്ചു. മലയാളം, തമിഴ്‌, സുറിയാനി ഭാഷകള്‍ പഠിക്കുകയും കടവില്‍ പൌലോസ്‌ മല്‍പാനച്ചന്റെ ശിഷ്യനായി പഴയസെമിനാരിയില്‍ താമസിച്ച്‌ ആരാധനക്രമങ്ങള്‍ അഭ്യസിക്കുകയും ചെയ്‌തു.
ഫീലിപ്പോസ്‌ ശെമ്മാശന്‍ പതിനെട്ടു വയസുള്ളപ്പോള്‍ (1864) വലിയമണ്ണില്‍ വറുഗീസ്‌ തരകന്റെ മകള്‍ ഇളച്ചിയമ്മയെ വിവാഹം ചെയ്‌ത്‌ തോട്ടയ്ക്കാട്ട്‌ വലിയമണ്ണില്‍ ദത്തു കയറുകയുണ്ടായി. പിന്നീട്‌ അദ്ദേഹം പുതുപ്പള്ളി പള്ളിയിലേക്ക്‌ പട്ടമേറ്റു. പുതുപ്പള്ളി പള്ളിയിലും, തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിയിലും കര്‍മ്മങ്ങള്‍ നടത്തിവന്നു.
ഫീലിപ്പോസച്ചന്‌ അഞ്ചു പുത്രത്താരും ഒരു പുത്രിയുമുണ്ടായിരുന്നു (അദ്ദേഹത്തിന്റെ ഇളയ പുത്രനായിരുന്നു വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍). വലിയമണ്ണില്‍ താമസിക്കുന്ന കാലത്ത്‌ ഫീലിപ്പോസ്‌ കത്തനാര്‍ക്ക്‌ ജ്വരം പിടിപെടുകയും കുഴിയടിത്തറയിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തു. അദ്ദേഹം 1055 (1879) ധനു മാസം 5–ന്‌ 33–ാമത്തെ വയസ്സില്‍ ദിവംഗതനായി. പുതുപ്പള്ളി വലിയപള്ളിയില്‍ അടക്കപ്പെട്ടു.
വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍ (1880–1949)
കുഴിയടിത്തറ ഫീലിപ്പോസ്‌ (പോത്തന്‍) കത്തനാരുടെ ഇളയ മകനായി 1055 മേടം 24–ന്‌ (1880) ജനിച്ചു. ബാല്യത്തില്‍തന്നെ മലയാളം, തമിഴ്‌, കണക്ക്‌ ഇവ അഭ്യസിച്ചു. 1071–ല്‍ (1896) കോട്ടയം എം.ഡി. സ്‌കൂളില്‍ തേര്‍ഡ്‌ ഫോമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു.
1071 ഇടവം 14–നു (1896) ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ വച്ച്‌ കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്തായില്‍ നിന്ന്‌ ശെമ്മാശുപട്ടം സ്വീകരിച്ചു. 1075 കുംഭം 12–ാം തീയതി (1900 ഫെബ്രുവരി) പുതുപ്പള്ളി വലിയപാറേട്ട്‌ മാത്തുച്ചന്റെ മകള്‍ ഏലിയാമ്മയെ (പാറേട്ട്‌ മാത്യൂസ്‌ മാര്‍ ഈവാനിയോസിന്റെ മൂത്ത സഹോദരി) വിവാഹം ചെയ്‌തു. ഒരു പുത്രനും രണ്ടു പുത്രിമാരും ജനിച്ചു.
കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ച്‌ 1076 ഇടവം 20–ന്‌ (1901 ജൂണ്‍ 2 ഞായറാഴ്‌ച) കോട്ടയം പഴയസെമിനാരിയില്‍ പുത്തന്‍ കുര്‍ബ്ബാന ചൊല്ലി. ഇടവം 27–ന്‌ (1901 ജൂണ്‍ 9 ഞായറാഴ്‌ച) പരിയാരം മാര്‍ അപ്രേം പള്ളിയില്‍ വികാരിയായി ചുമതലയേറ്റു.
യോഹന്നാന്‍ കത്തനാര്‍ മാര്‍ അപ്രേം പള്ളിയില്‍ കര്‍മ്മങ്ങള്‍ നടത്തിയതു കൂടാതെ പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയിലും, പൊങ്ങന്താനം സെന്റ്‌ തോമസ്‌ പള്ളിയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1934–ല്‍ ശിലാസ്ഥാപനം നടത്തിയ പരിയാരം ചക്കഞ്ചിറ സെന്റ്‌ തോമസ്‌ പള്ളിയുടെ സ്ഥാപക വികാരിയായിരുന്നു.
ഒരു തികഞ്ഞ ദൈവഭക്തനും, നോമ്പ്‌, വ്രതാനുഷ്‌ഠാനങ്ങളില്‍ തല്‍പരനും, പൌരോഹിത്യകര്‍മ്മങ്ങളില്‍ വെടിപ്പും നിഷ്‌ടയും പുലര്‍ത്തിയിരുന്ന യോഹന്നാന്‍ കത്തനാര്‍ ഇടവകക്കാരുടെയും മെത്രാപ്പോലീത്തത്താരുടെയും സ്‌നേഹബഹുമാനാദരവുകള്‍ക്ക്‌ പാത്രീഭൂതനായിരുന്നു. കക്ഷിവഴക്കുകാലത്ത്‌ അദ്ദേഹം അചഞ്ചലനായി മലങ്കര മെത്രാപ്പോലീത്തായുടെ നിലപാട്‌ ശരിയെന്നു മനസ്സിലാക്കി തോട്ടയ്ക്കാട്‌ മാര്‍ അപ്രേം ഇടവകയെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന്‌ പ്രേരിപ്പിച്ചു.
മാര്‍ അപ്രേം ഇടവകയില്‍ 48 വര്‍ഷക്കാലം വികാരിയായി സേവനമനുഷ്‌ഠിച്ചു. 1949 നവംബര്‍ 22–ന്‌ ദിവംഗതനായി. തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിയില്‍ അടക്കപ്പെട്ടു.
പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ്‌ കത്തനാര്‍
(1902–1986)
ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ്‌ മാത്യു – ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ്‌ കത്തനാര്‍ 1902–ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്‌കൂളില്‍ നിന്ന്‌ ഇ.എസ്‌.എല്‍.സി. യും, സി.എം.എസ്‌. കോളജില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റും, മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ബി.എ. യും, തിരുവനന്തപുരം ഗവ. ട്രെയിനിംഗ്‌ കോളജില്‍ നിന്ന്‌ എല്‍.റ്റി. യും കരസ്ഥമാക്കി.
പ. വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന്‌ 1918–ല്‍ (കൊ.വ. 1094 വൃശ്ചികം 18) തോട്ടയ്ക്കാട്‌ പള്ളിയില്‍ വച്ച്‌ ശെമ്മാശുപട്ടവും, 1933 ജൂണ്‍ 19–നു തോട്ടയ്ക്കാട്‌ പള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും സ്വീകരിച്ചു (1108 മിഥുനം 5). പ. പാമ്പാടി തിരുമേനിയുടെ കീഴില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1933–ല്‍ മദ്രാസ്‌ ബ്രോഡ്‌വേ പള്ളിയില്‍ സേവനം ചെയ്‌തു തിരിച്ചെത്തി 1934–ല്‍ മാര്‍ അപ്രേം പള്ളിയില്‍ സഹവികാരിയായി സ്ഥാനമേറ്റു. ഈ അവസരത്തില്‍ സഭയ്ക്ക്‌ ബോംബെ ദാദറില്‍ ദൈവാലയം സ്ഥാപിക്കുവാന്‍ നിയോഗിക്കപ്പെട്ടു. ആ പള്ളിക്ക്‌ അടിസ്ഥാനമിട്ട്‌ പണിയാരംഭിച്ചശേഷം വീണ്ടും തിരിച്ചെത്തി മാതൃഇടവകയുടെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.
1934 മുതല്‍ ബഹു. ഫീലിപ്പോസ്‌ കത്തനാര്‍ മാര്‍ അപ്രേം ഇടവകയുടെ വളര്‍ച്ചയ്ക്കും, നാടിന്റെ ബഹുമുഖ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. ഭതോട്ടയ്ക്കാട്‌ – മീനടം യൂണിയന്‍ യു.പി. സ്‌കൂള്‍' (ഠങഡഡജ ടരവീീഹ), തന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ട തോട്ടയ്ക്കാട്‌ സെന്റ്‌ തോമസ്‌ മലയാളം ഹൈസ്‌കൂള്‍ (1937–38) എന്നീ സ്‌കൂളുകള്‍ ഈ ദേശത്തെ കുട്ടികള്‍ക്ക്‌ ഏഴാം ക്ലാസു മുതല്‍ മുന്നോട്ടു പഠിക്കുന്നതിനു സൌകര്യമുണ്ടാക്കി. ഠങഡഡജ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്ററായിരുന്നു. 1948–ല്‍ അച്ചന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌കൂള്‍ ഇംഗ്ലീഷ്‌ ഹൈസ്‌കൂളാവുകയും അദ്ദേഹം അന്നു മുതല്‍ ആ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനായി ചുമതല ഏല്‍ക്കുകയും ചെയ്‌തു.
1945–ല്‍ അച്ചന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ തോട്ടയ്ക്കാട്‌ ആശുപത്രിക്ക്‌ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച്‌ തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ശാഖ ഇവിടെ പ്രവര്‍ത്തനക്ഷമമാക്കി. അതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചപ്പോള്‍ അന്നത്തെ ആരോഗ്യവകുപ്പു മന്ത്രിയെകണ്ട്‌ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി ആശുപത്രി ഗവണ്‍മെന്റ്‌ ഏറ്റെടുക്കുകയും ചെയ്‌തു.
തോട്ടയ്ക്കാട്ടുള്ള വായനശാല (1943), വില്ലേജ്‌ അപ്‌ലിഫ്‌റ്റു സെന്റര്‍, പൊതുക്കിണര്‍ എന്നിവയെല്ലാം അച്ചന്‍ സംഭാവന ചെയ്‌ത സ്ഥലത്ത്‌ സ്ഥാപിക്കപ്പെട്ടു. ഇന്നു കാണുന്ന പല റോഡുകളും അച്ചന്റെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ്‌. വാകത്താനം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന അച്ചന്‍ (1963–1979) പഞ്ചായത്തിന്റെ വികസനത്തിനുവേണ്ടി യത്‌നിച്ചു.
വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാരുടെ കാലശേഷം 1949 മുതല്‍ മാര്‍ അപ്രേം പള്ളിയുടെ വികാരിയായി. ഇന്നത്തെ നമ്മുടെ ദൈവാലയ നിര്‍മ്മാണത്തിന്‌ അദ്ദേഹം നേതൃത്വം നല്‍കി. പള്ളിയുടെ ആദ്യത്തെ ഓഡിറ്റോറിയം, പൊതുക്കബര്‍, തോട്ടയ്ക്കാട്ട്‌ കവലയിലുള്ള കുരിശിന്‍തൊട്ടി (അച്ചന്‍ സംഭാവന ചെയ്‌ത സ്ഥലത്ത്‌) ഇവയൊക്കെ അച്ചന്റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണ്‌. ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അച്ചന്‍ നല്‍കിയിട്ടുള്ള കൈത്താങ്ങലിനുദാഹരണമാണ്‌ മാര്‍ അപ്രേം സണ്ടേസ്‌കൂള്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അച്ചന്റെ ഉടമസ്ഥതയിലുള്ള സെന്റ്‌ തോമസ്‌ ഹൈസ്‌കൂളില്‍ നടന്നത്‌.
മലബാര്‍ ഭദ്രാസനത്തിലെ ഏറ്റുകുടുക്ക പള്ളിയുടെ പുനരുത്ഥാരണം (1979), വയനാട്ടിലെ തരിയോട്‌ പള്ളിയുടെ നിര്‍മ്മാണം ഇവ അച്ചന്റെ സഭാസ്‌നേഹത്തെ വിളിച്ചറിയിക്കുന്നു. അദ്ദേഹം നെടുമാവ്‌ സെന്റ്‌ പോള്‍സ്‌, പരിയാരം സെന്റ്‌ തോമസ്‌, ചേറ്റേടം സെന്റ്‌ മേരീസ്‌, മാങ്ങാനം എബനേസര്‍, ആലപ്പുഴ കുപ്പപ്പുറം പള്ളി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്യുകയുണ്ടായി.
സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം, കോട്ടയം ഭദ്രാസന സെക്രട്ടറി, സഭവക കോളജുകളുടെ ഗവേണിംഗ്‌ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവച്ചു. പൌരോഹിത്യ ശുശ്രൂഷകളിലും ആരാധനാനുഷ്‌ഠാനങ്ങളിലും നിഷ്‌ടയും വെടിപ്പും പുലര്‍ത്തിയിരുന്ന അച്ചന്‍ നോമ്പനുഷ്‌ഠാനങ്ങളില്‍ തല്‍പരനും ദൈവഭക്തനുമായിരുന്നു.
യറുശലേം, ദമാസ്‌കസ്‌, ഹോംസ്‌, ആലപ്പോ, അമ്മാന്‍, ബാഗ്‌ദാദ്‌ എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ. പാത്രിയര്‍ക്കീസിന്റെ അതിഥിയായി താമസിക്കുകയും, 1979–ല്‍ യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും സന്ദര്‍ശിക്കവെ വത്തിക്കാനില്‍ പ. പാപ്പായുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഈ യാത്രകളെക്കുറിച്ച്‌ ഭഭകാണേണ്ടതും കണ്ടതും'' എന്ന യാത്രാവിവരണം രചിച്ചു.
ചെങ്ങളം പുളിക്കപ്പറമ്പില്‍ അന്നമ്മ ആയിരുന്നു സഹധര്‍മ്മിണി. രണ്ടു പുത്രത്താരും ഒരു പുത്രിയുമുണ്ട്‌.
1986 ജൂലൈ 11–ാം തീയതി ഫീലിപ്പോസ്‌ കത്തനാര്‍ ദിവംഗതനായി. 13–ാം തീയതി മാര്‍ അപ്രേം പള്ളിയില്‍ പ. ബസേലിയോസ്‌ മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കബറടക്കം നടത്തി.
പ്ലാപ്പറമ്പില്‍ കെ. കെ. ജോര്‍ജ്‌ കത്തനാര്‍ (1913–2011)
തോട്ടയ്ക്കാട്‌ പ്ലാപ്പറമ്പില്‍ കുര്യന്‍–ശോശാമ്മ ദമ്പതികളുടെ പുത്രനായി 1913 ജൂണ്‍ 6–ന്‌ ജനിച്ചു. കോട്ടയം എം.റ്റി. സെമിനാരിയിലും ചങ്ങനാശ്ശേരി എസ്‌.ബി. ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇ.എസ്‌.എല്‍.സി. പാസ്സായി.
1933 വൃശ്ചികം 22–ന്‌ പാമ്പാടി മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. കോട്ടയം വൈദിക സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. കുണ്ടറ സെമിനാരിയില്‍ വച്ച്‌ പ. ബസ്സേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായില്‍ നിന്നും പൂര്‍ണ്ണ ശെമ്മാശുപട്ടം സ്വീകരിച്ചു. കുറച്ചുകാലം ബാവായുടെ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു.
1940 ജൂലൈ 1–ാം തീയതി പ. ബസ്സേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായില്‍ നിന്ന്‌ കുണ്ടറ സെമിനാരിയില്‍ വച്ച്‌ തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിക്കു വേണ്ടി ഇടവകപട്ടക്കാരനായി കശ്ശീശാപട്ടം സ്വീകരിച്ചു. അടുത്ത ഞായറാഴ്‌ച തോട്ടയ്ക്കാട്ട്‌ മാര്‍ അപ്രേം പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി.
1944–ല്‍ പൊങ്ങന്താനം സെന്റ്‌ തോമസ്‌ പള്ളി സഹവികാരിയായും, 1949 മുതല്‍ വികാരിയായും നിയമിക്കപ്പെട്ടു. കൂടാതെ കൂട്ടിക്കല്‍ സെന്റ്‌ മേരീസ്‌, കുറിച്ചി വലിയപള്ളി എന്നീ ദൈവാലയങ്ങളിലും വൈദിക ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. മലങ്കരസഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1986 ജൂലൈ മുതല്‍ മാര്‍ അപ്രേം പള്ളിയുടെ വികാരിയായി ജീവിതാന്ത്യം വരെ ഇടവകയെ സ്‌തുത്യര്‍ഹമായി നയിച്ചു. 2008–ല്‍ കൂദാശ ചെയ്‌ത പള്ളി ഓഫീസ്‌ – സണ്ടേസ്‌കൂള്‍ സമുച്ചയം നിര്‍മ്മിക്കുന്നതില്‍ നേതൃത്വം നല്‍കി. പള്ളി പരിസരവും സെമിത്തേരിയും മനോഹരമായി സൂക്ഷിക്കുന്നതില്‍ അച്ചന്‍ ദത്തശ്രദ്ധനായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പൊങ്ങന്താനം സെന്റ്‌ തോമസ്‌ ഇടവകയുടെ പുരോഗതിക്കായി യത്‌നിച്ചതോടൊപ്പം, ഇടവകയുടെ ആത്മികവും, ഭൌതികവുമായ ഉന്നമനത്തിലും ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. അമ്പത്തിമൂന്ന്‌ വര്‍ഷം ആ പള്ളിയുടെ വികാരിയായിരുന്നു.
പൌരോഹിത്യത്തിന്റെ അന്തസത്ത പൂര്‍ണ്ണമായും കാത്തുസൂക്ഷിച്ച്‌, നിഷ്‌ടയോടെ, ഒരുത്തമ ദയറായക്കാരനെപ്പോലെ പ്രാര്‍ത്ഥനയിലും ആരാധനയിലും മുഴുകി ജീവിതം നയിച്ചു. സ്ഥാനമാനങ്ങള്‍ ഒന്നും ആഗ്രഹിക്കാതിരുന്ന തനിക്ക്‌ സഭാനേതൃത്വത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങളും റമ്പാന്‍/കോറെപ്പിസ്‌കോപ്പാ പദവികളും വിനയപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്‌.
1958–ല്‍ അവസാനിച്ച സുപ്രധാനമായ സമുദായക്കേസില്‍ കോട്ടയം ജില്ലാക്കോടതിയില്‍ പ. കാതോലിക്കാ ബാവായോടൊപ്പം ഫാ. കെ. കെ. ജോര്‍ജ്ജും കൂട്ടുവാദിയായിരുന്നു. സുപ്രീംകോടതിയുടെ അന്തിമ വിധി വരുകയും സഭാ സമാധാനം ഉണ്ടാവുകയും ചെയ്‌തു. വ്യവഹാരം അവസാനിച്ചപ്പോള്‍ വാദി – പ്രതികളില്‍ ഏതാനുംപേര്‍ മാത്രമേ ജീവിച്ചിരുന്നുള്ളു. അതില്‍ ഒരാളായിരുന്നു അച്ചന്‍. പ. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായ്ക്കും അച്ചന്റെ ഗുരുവായ ചെറിയമഠത്തില്‍ സ്‌കറിയാ മല്‌പാനും അച്ചനില്‍ ഉണ്ടായിരുന്ന വാത്സല്യവും വിശ്വാസവും മൂലമാണ്‌, അച്ചന്‍ സുപ്രധാനമായ ഈ വ്യവഹാരത്തില്‍ കക്ഷിയാകാന്‍ ഇടയായത്‌.
പൌരോഹിത്യ സപ്‌തതിയുടെ നിറവില്‍ എത്തി 98–ാം വയസ്സില്‍ 2011 ജൂണ്‍ 3–ന്‌ ദിവംഗതനായി. 5–ാം തീയതി പ. ബസ്സേലിയോസ്‌ പൌലോസ്‌ ദ്വിതീയന്‍ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാര്‍ അപ്രേം പള്ളിയില്‍ സംസ്‌ക്കരിക്കപ്പെട്ടു.
കൈതളാവില്‍ കെ. എം. ജേക്കബ്‌ കത്തനാര്‍  (1914–1977)
കൈതളാവില്‍ കോശി മാത്തന്റെയും അക്കമ്മയുടെയും പുത്രനായി 1914–ല്‍ ജനിച്ചു. തോട്ടയ്ക്കാട്ടും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933 വൃശ്ചികം 22–ന്‌ പാമ്പാടി കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. പിന്നീട്‌ വൈദികപഠനം നടത്തി.
1942–ല്‍ മല്ലപ്പള്ളി മോടയില്‍ ഡോ. എം. പി. ചാക്കോയുടെ പുത്രി ഗ്രേസിയെ വിവാഹം ചെയ്‌തു. ഈ ദമ്പതികള്‍ക്ക്‌ ഒരു മകള്‍ ഉണ്ട്‌. 1943–ല്‍ തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിക്കു വേണ്ടി ഇടവകപട്ടക്കാരനായി കശ്ശീശാപട്ടം സ്വീകരിച്ചു.
1945–ല്‍ വാകത്താനം വെട്ടിക്കുന്നേല്‍ പള്ളി സഹവികാരിയായി നിയമിതനായി. 1946–ല്‍ അവിടെതന്നെ വികാരിയായി ചുമതലയേറ്റു. 1950 ജനുവരി മുതല്‍ 1951 ഓഗസ്റ്റ്‌ വരെ മദ്രാസ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സേവനമനുഷ്‌ഠിച്ചു. കൂടാതെ പരിയാരം സെന്റ്‌ തോമസ്‌, പരിയാരം സെന്റ്‌ പീറ്റേഴ്സ്‌ എന്നീ പള്ളികളിലും വൈദിക ശുശ്രൂഷ നിര്‍വഹിച്ചു.
വാകത്താനം യു.പി. സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു. വാകത്താനം യുണൈറ്റഡ്‌ സണ്ടേസ്‌കൂള്‍, കണ്ണഞ്ചിറ പബ്ലിക്‌ ലൈബ്രറി എന്നിവ സ്ഥാപിച്ചു വാകത്താനത്തെ ആദ്യകാല വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ പ്രാവര്‍ത്തികമാക്കിയതില്‍ നേതൃത്വം വഹിച്ചു.
തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തില്‍ പുത്തേട്ടുകടുപ്പിലച്ചനോടൊപ്പം സഹകരിക്കുകയും പഴയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന്‌ നേതൃത്വം കൊടുക്കുകയും ചെയ്‌തു. വാകത്താനം വെട്ടിക്കുന്നേല്‍ പള്ളിയുടെ വികാരിയായി ജീവിതാന്ത്യംവരെ ശുശ്രൂഷ ചെയ്‌തു.
ആചാരാനുഷ്‌ഠാനങ്ങളില്‍ നിഷ്‌ടയുള്ള ഒരു വൈദികനും, ഗായകസംഘങ്ങളുടെ സഹായത്താല്‍ ആരാധന ഭംഗിയാക്കാന്‍ വളരെയധികം പരിശ്രമിച്ചിരുന്ന വ്യക്തിയുമാണ്‌.
1977 നവംബര്‍ 4–ന്‌ ദിവംഗതനായി. നവംബര്‍ 5–ന്‌ ജോസഫ്‌ മാര്‍ പക്കോമിയോസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിയില്‍ സംസ്‌ക്കരിക്കപ്പെട്ടു.

പടിഞ്ഞാറേക്കുറ്റ്‌ ഗീവറുഗീസ്‌ കത്തനാര്‍ സീനിയര്‍ (1818–1874)
പടിഞ്ഞാറേക്കുറ്റ്‌ ചാക്കോയുടെ രണ്ടാമത്തെ പുത്രനായി 1818–ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പടിഞ്ഞാറേക്കുറ്റ്‌ കോര മല്‍പാന്റെ കീഴില്‍ സുറിയാനി പഠനം പൂര്‍ത്തിയാക്കി. ചേപ്പാട്ട്‌ ഫീലിപ്പോസ്‌ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ചു. പുതുപ്പള്ളിപള്ളി വികാരിയായി. ഇംഗ്ലീഷ്‌ മിഷനറിമാരുടെ നവീകരണ വിശ്വാസത്തിനെതിരായി ശക്തമായി നിലകൊണ്ട്‌ സത്യവിശ്വാസത്തെ മുറുകെപിടിച്ച്‌ സഭാമക്കളെ നേര്‍വഴി നടത്തി. ഇദ്ദേഹത്തിന്റെ കാലത്താണ്‌ പുതുപ്പള്ളിപള്ളിയില്‍ സ്വര്‍ണ്ണക്കുരിശും സ്വര്‍ണ്ണക്കാസായും പണിയിച്ചത്‌ എന്ന്‌ ഭഭപുതുപ്പള്ളിപള്ളി ചരിത്ര''ത്തില്‍ ഇസ്സഡ്‌. എം. പാറേട്ട്‌ സാക്ഷിക്കുന്നു. പടിഞ്ഞാറേക്കുറ്റ്‌ മൂപ്പന്‍ കത്തനാര്‍ എന്നാണ്‌ അദ്ദേഹത്തെ അഭിസംബോധന ചെയ്‌തിരുന്നത്‌. ഗീവറുഗീസ്‌ കത്തനാര്‍ക്ക്‌ 4 പുത്രത്താരും ഒരു പുത്രിയുമുണ്ടായി. സീമന്തപുത്രന്‍ യാക്കോബ്‌ പിതാവിനെ അനുഗമിച്ച്‌ പട്ടക്കാരനായി. 1874 ജൂലൈ 31–നു ദിവംഗതനായി. പുതുപ്പള്ളിപള്ളി സെമിത്തേരിയിലുള്ള കുരിശുപള്ളിയിലെ വി. മദ്‌ബഹായില്‍ കബറടക്കി.
പടിഞ്ഞാറേക്കുറ്റ്‌ പെരുമ്പഴമൂലയില്‍ യാക്കോബ്‌ കത്തനാര്‍ (1851–1929)
പടിഞ്ഞാറേക്കുറ്റ്‌ ഗീവറുഗീസ്‌ കത്തനാരുടെ സീമന്തപുത്രനായ യാക്കോബ്‌ കത്തനാര്‍ 1851–ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം പഴയസെമിനാരിയില്‍ സുറിയാനി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1861–ല്‍ യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നും ശെമ്മാശപട്ടവും 1872–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസില്‍നിന്നും കത്തനാര്‍ പട്ടവും സ്വീകരിച്ചു. പുതുപ്പള്ളിപള്ളി, പരിയാരം മാര്‍ അപ്രേം, പരിയാരം സെന്റ്‌ പീറ്റേഴ്സ്‌, മീനടം എന്നീ പള്ളികളില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചു.
മുളന്തുരുത്തി സുന്നഹദോസില്‍ പുതുപ്പള്ളിപള്ളിയെ പ്രതിനിധാനം ചെയ്‌തു സംബന്ധിച്ചു. പുതുപ്പള്ളി കാരാപ്പുഴ അബ്രഹാം കത്തനാരുടെ പുത്രി അക്കാമ്മയെ വിവാഹം കഴിച്ചു. 1929 ഓഗസ്റ്റ്‌ 11–നു ദിവംഗതനായി. പുതുപ്പള്ളി പള്ളി സെമിത്തേരിയില്‍ അടക്കി.
പട്ടരുമഠത്തില്‍ കുര്യന്‍ യാക്കോബ്‌ കത്തനാര്‍ (1835–1921)
പട്ടരുമഠത്തില്‍ യാക്കോബ്‌ കത്തനാരുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നു ശെമ്മാശുപട്ടം സ്വീകരിച്ചു. ഇടവഴീക്കല്‍ ഫീലിപ്പോസ്‌ മല്‌പാനായിരുന്നു ഗുരു. 1859–ല്‍ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്നു വാകത്താനംപള്ളിക്കു വേണ്ടി വൈദികപട്ടം സ്വീകരിച്ചു. ദയറാ പട്ടക്കാരനായിരുന്ന ഇദ്ദേഹം മരണം വരെയും വാകത്താനം പള്ളിയില്‍ ശുശ്രൂഷ നടത്തി. 1921–ല്‍ ദിവംഗതനായി. വാകത്താനം പള്ളിയില്‍ അടക്കപ്പെട്ടു.
കളപ്പുരയ്ക്കല്‍ പൌലോസ്‌ കത്തനാര്‍ (1843–1901)
വാകത്താനം കളപ്പുരയ്ക്കല്‍ കുടുംബത്തില്‍ 1843–ല്‍ ജനിച്ചു. 1852 ചിങ്ങത്തില്‍ യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നു ശെമ്മാശുപട്ടവും 1861–ല്‍ കശീശാപട്ടവും സ്വീകരിച്ചു. വാകത്താനം സെന്റ്‌ ജോണ്‍സ്‌ പള്ളി ഇടവകപട്ടക്കാരനായിരുന്നു.
വാകത്താനം വലിയപള്ളി നവീകരണക്കാര്‍ കുറച്ചുകാലം അധീനതയിലാക്കിയപ്പോള്‍ സത്യവിശ്വാസ പരിപാലനത്തിനായി പൌലോസ്‌ കത്തനാരുടെ നേതൃത്വത്തില്‍ 1868 കന്നി 20–നു (1043) കുരിശുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ്‌ വള്ളിക്കാട്ട്‌ ദയറാ. ദയറാ പട്ടക്കാരനായിരുന്ന ഇദ്ദേഹം നോമ്പു ദിവസങ്ങളില്‍ ഈ കുരിശുപള്ളിയില്‍ താമസിച്ചുവന്നു. രണ്ടര ഏക്കര്‍ സ്ഥലവും ഒരു കെട്ടിടവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിന്നീട്‌ അവിടെ ഉണ്ടായി.
മലങ്കരയുടെ രണ്ടാം കാതോലിക്കാ പ. ബസേലിയോസ്‌ ഗീവര്‍ഗീസ്‌ പ്രഥമനെ തന്റെ അനന്തരഗാമിയായി സഭാസേവനത്തിനു കണ്ടെത്തി സുറിയാനി പഠിപ്പിച്ച്‌ കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്തായുടെ ശ്രദ്ധയില്‍പെടുത്തി ശെമ്മാശനാക്കുന്നതില്‍ നിര്‍ണായകപങ്ക്‌ വഹിച്ചു. പൌലോസ്‌ കത്തനാര്‍ സ്ഥാപിച്ച വള്ളിക്കാട്ട്‌ കുരിശുപള്ളി, പിന്‍ഗാമിയുടെ കാലത്ത്‌ ദയറായും ഇന്ന്‌ മലങ്കരയിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനകേന്ദ്രവുമായി മാറി.
1876–ലെ മുളന്തുരുത്തി സുന്നഹദോസ്‌ തെരഞ്ഞെടുത്ത പ്രഥമ സഭാ മാനേജിംഗ്‌ കമ്മിറ്റിയില്‍ അംഗമായിരുന്നു. 1901 കര്‍ക്കടകം 16–നു ദിവംഗതനായി. വാകത്താനം പള്ളിയില്‍ അടക്കപ്പെട്ടു. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ മരണവിവരം അറിഞ്ഞ്‌ അയച്ച കല്‌പനയില്‍ ഭതന്റെ വിശ്വസ്‌തരായ രണ്ടു രത്‌നങ്ങളില്‍ ഒരാളായിരുന്നു' അച്ചനെന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌.
വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാര്‍ (1854–1943)
മണര്‍കാട്‌ വട്ടക്കുന്നേല്‍ ചെറിയാന്റെയും കണ്ണോത്ര ഏലിയാമ്മയുടെയും പുത്രനായി കൊല്ലവര്‍ഷം 1030–ല്‍ (എ.ഡി. 1854) ജനിച്ചു. പഴയ സെമിനാരിയില്‍ കടവില്‍ പൌലോസ്‌ മല്‍പാന്‍ (പിന്നീട്‌ മാര്‍ അത്താനാസ്യോസ്‌), അയിരൂര്‍ ഫീലിപ്പോസ്‌ കത്തനാര്‍ എന്നിവരുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പ. പത്രോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസില്‍ നിന്ന്‌ 1876–ല്‍ യൌപ്പദ്‌യക്‌നോ പട്ടം സ്വീകരിച്ചു. 1880–ല്‍ കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ചു.
മണര്‍കാട്‌ കരോട്ടെപള്ളി, പുതുപ്പള്ളി നിലയ്ക്കല്‍പള്ളി, വടക്കന്‍മണ്ണൂര്‍ പള്ളി എന്നിവകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വികാരിയായി നേതൃത്വം വഹിച്ച അച്ചന്റെ സംഘടനാപാടവം അസാധാരണമായിരുന്നു. മണര്‍കാട്‌ വലിയപള്ളി പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും (1931) വികാരിയായി ജീവിതാന്ത്യം വരെയും തുടരുകയും ചെയ്‌തു.
1911–ല്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെ മുടക്കിനെ തുടര്‍ന്ന്‌ മണര്‍കാട്ടുപള്ളി വികാരി സ്ഥാനത്തുനിന്നു തന്നെ നീക്കുവാന്‍ ഉണ്ടായ ശ്രമം അദ്ദേഹം പരാജയപ്പെടുത്തി.
സുറിയാനിയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ചന്‍ സ്വയം പകര്‍ത്തിയെഴുതിയ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചിരുന്നു. വി. കുര്‍ബ്ബാന, മാമ്മോദീസാ, ശവസംസ്‌കാര ക്രമങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്‌ത്‌ അദ്ദേഹം ഉപയോഗിച്ചിരുന്നു.
ദീര്‍ഘകായനും, ഗാംഭീര്യമുള്ള ശബ്‌ദത്തിനുടമയുമായിരുന്ന കുര്യന്‍ കത്തനാര്‍ പ്രായാധിക്യത്തിലും ആരോഗ്യവാനായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞാശക്തി സകലരെയും നിഷ്‌പ്രഭരാക്കിയിരുന്നു.
ഒളശ്ശ പുളിക്കപ്പറമ്പില്‍ മറിയം ആയിരുന്നു സഹധര്‍മ്മിണി. ആറു പുത്രത്താരും നാലു പുത്രിമാരുമുണ്ടായിരുന്നു (ഇദ്ദേഹത്തിന്റെ ഇളയ പുത്രനാണ്‌ പ. മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ). 1943 കര്‍ക്കിടകം 14–ന്‌ ദിവംഗതനായി. മണര്‍കാട്‌ വി. മര്‍ത്തമറിയം പള്ളിയില്‍ അടക്കപ്പെട്ടു.
ചെറിയമഠത്തില്‍ വലിയ യാക്കോബ്‌ കത്തനാര്‍
(1851–1941)
പുതുപ്പള്ളി പടിഞ്ഞാറേക്കുറ്റു കോരയുടെയും വടവാതൂര്‍ പഴൂര്‍കുന്നത്തേട്ടു ഏലിയാമ്മയുടെയും സീമന്തപുത്രനായി 1851 ഓഗസ്റ്റ്‌ 8–ന്‌ ജനിച്ചു. പിതൃസഹോദരന്‍ ഗീവര്‍ഗീസ്‌ കശ്ശീശയില്‍ നിന്നും സുറിയാനി ആദ്യപാഠങ്ങള്‍ അഭ്യസിച്ചശേഷം പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ വയസ്സില്‍ (1864) പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്നും ശെമ്മാശുപട്ടവും 1874–ല്‍ അദ്ദേഹത്തില്‍ നിന്നുതന്നെ കശ്ശീശാപട്ടവും സ്വീകരിച്ചു. 1873–ല്‍ തിരുവഞ്ചൂര്‍ തൈക്കാട്ടു ഏലിയാമ്മയെ വിവാഹം ചെയ്‌തു. അഞ്ചു പുത്രത്താരും അഞ്ചു പുത്രിമാരും ജനിച്ചു.
പുതുപ്പള്ളി വലിയപള്ളിയില്‍ വൈദികശുശ്രൂഷ നടത്തിയിരുന്ന അച്ചന്‍ പിന്നീട്‌ കൊല്ലാട്‌ സെന്റ്‌ പോള്‍സ്‌ (1874), മാങ്ങാനം സെന്റ്‌ പീറ്റേഴ്സ്‌ (1875), വാഴൂര്‍ സെന്റ്‌ പീറ്റേഴ്സ്‌ (1906), പുതുപ്പള്ളി നിലയ്ക്കല്‍ (1891) തുടങ്ങിയ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിന്‌ നേതൃത്വം കൊടുക്കുകയും വികാരിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. തോട്ടയ്ക്കാട്‌ മാര്‍ അപ്രേം പള്ളിയുടെ ആദ്യ വിഷമകാലഘട്ടത്തില്‍ പള്ളിക്ക്‌ സുധീര നേതൃത്വം നല്‍കി.
പാമ്പാടി സെന്റ്‌ ജോണ്‍സ്‌ വലിയപള്ളി വികാരിയായിരിക്കെ അവിടെ ഒരു ഇംഗ്ലീഷ്‌ സ്‌കൂള്‍ ആരംഭിക്കുന്നതിന്‌ നേതൃത്വം കൊടുത്തു. പാമ്പാടി കുറിയാക്കോസ്‌ ദയറാ സ്ഥാപനത്തില്‍ പ. പാമ്പാടി തിരുമേനിയോടൊപ്പം സഹകരിക്കുകയും ദയറായുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്‌തു. 1914–ല്‍ വാഴൂരില്‍ സെന്റ്‌ പീറ്റേഴ്സ്‌ എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. 1911 സെപ്‌റ്റംബറില്‍ എം.ഡി. സെമിനാരിയില്‍ കൂടിയ മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ വിഷമകാലഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കി.
1939–ല്‍ ഭമലയാള മനോരമ'യില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ച്‌ 1941–ല്‍ ഭസ്‌മരണപരമ്പര' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1941 മീനം ഒന്നാം തീയതി 91–ാം വയസ്സില്‍ ദിവംഗതനായി. പ. ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വാഴൂര്‍ പള്ളിയില്‍ അടക്കപ്പെട്ടു.

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ ഗീവറുഗ്ഗീസ്‌ പ്രഥമന്‍ (1870–1928)
വാകത്താനത്ത്‌ കാരുചിറ പുന്നന്റെയും പുതുപ്പള്ളി കുട്ടന്‍ചിറ ഉണിച്ചിയമ്മയുടെയും അഞ്ചാമത്തെ പുത്രനായി 1870 ജനുവരി 11–നു ജനിച്ചു (1045 ധനു 29). കളപ്പുരയ്ക്കല്‍ പൌലൂസ്‌ കത്തനാര്‍, വട്ടശ്ശേരില്‍ മല്‌പാന്‍, കോനാട്ട്‌ മാത്തന്‍ മല്‌പാന്‍ എന്നിവരായിരുന്നു ഗുരുനാഥത്താര്‍.
1886 ജൂണ്‍ 13–ന്‌ കോറൂയോ, 1890 ജൂണ്‍ 1–ന്‌ യൌഫ്‌പദിയക്കിനോ, 1892 സെപ്‌റ്റംബര്‍ 18–ന്‌ ശംശോനോ, 1896 ആഗസ്റ്റ്‌ 16–ന്‌ കശ്ശീശാ, 1896 ആഗസ്റ്റ്‌ 23–ന്‌ റമ്പാന്‍ എന്നീ സ്ഥാനങ്ങള്‍ കടവില്‍ അത്താനാസ്യോസില്‍ നിന്നും സ്വീകരിച്ചു. 1908–1910 വരെ ആലുവാ തൃക്കുന്നത്തു സെമിനാരി മാനേജര്‍. 1907, 1908 വര്‍ഷങ്ങളില്‍ കോട്ടയം പഴയസെമിനാരിയിലെ മാര്‍ത്തോമ്മന്‍ അച്ചുകൂടത്തില്‍ നിന്നും സഭാപഞ്ചാംഗം പ്രസിദ്ധീകരിച്ചു.
അബ്‌ദുല്‍ മശിഹാ പാത്രിയര്‍ക്കീസ്‌ 1913 ഫെബ്രുവരി 9–ന്‌ മെത്രാപ്പോലീത്താ ആക്കി. കോട്ടയം–അങ്കമാലി മെത്രാനായി. ആലുവാ തൃക്കുന്നത്തു സെമിനാരി നിര്‍മ്മാണം, പുതുശ്ശേരി എം. ജി. ഡി. സ്‌കൂള്‍, വാകത്താനം. എല്‍. പി. ബി. സ്‌കൂള്‍, എല്‍. പി. ജി. സ്‌കൂള്‍, ഇത്തിത്താനം സ്‌കൂള്‍, വള്ളിക്കാട്ട്‌ ദയറാ ചാപ്പല്‍ പൂര്‍ത്തീകരണം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനപ്പെട്ടതാണ്‌.
1925 ഏപ്രില്‍ 30–ന്‌ നിരണത്ത്‌ വച്ച്‌ ബസ്സേലിയോസ്‌ ഗീവറുഗീസ്‌ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ ആയി. 1925 മെയ്‌ ഒന്നിന്‌ ബഥനിയുടെ മാര്‍ ഈവാനിയോസിനെ മെത്രാപ്പോലീത്തായായി വാഴിച്ചു. പൌരസ്‌ത്യ കാതോലിക്കാ ആയി വാഴിക്കപ്പെട്ട ശേഷവും കോട്ടയം, അങ്കമാലി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ ആയി തുടര്‍ന്നു. കാതോലിക്കേറ്റിന്‌ വ്യക്തമായ ഒരു രൂപവും ഭാവവും സ്ഥാനചിഹ്നങ്ങളടക്കം രൂപപ്പെടുത്തി. പൌരസ്‌ത്യ കാതോലിക്കായ്ക്ക്‌ മുതലവായന്‍ മുടിയും അല്‍മത്തിക്കാപ്പയുമടക്കം മലങ്കരസഭാ പാരമ്പര്യത്തിലുള്ള പൂര്‍ണ്ണ അംശവസ്‌ത്രം, ഇന്നു പൌരസ്‌ത്യ കാതോലിക്കായുടെ ഔദ്യോഗിക അംശവടിയായ പാമ്പിന്‍തലയില്ലാത്ത ഇരട്ടപ്പത്തി വടി, ചുമന്ന കല്‌പ്പന മുദ്ര, ചുമന്ന തലക്കെട്ടോടുകൂടിയ കല്‌പനക്കടലാസ്‌ – ഇങ്ങനെ കാതോലിക്കേറ്റിന്റെ സ്വതന്ത്ര നിലനില്‍പ്പും പരമാധികാരവും വ്യക്തമാക്കുന്ന അടിസ്ഥാന വസ്‌തുക്കള്‍ ഈ പരിശുദ്ധ പിതാവിന്റെ നിര്‍മ്മാണ ചാതുരിക്കു മുമ്പില്‍ രൂപംകൊണ്ടു. 1928 ഡിസം. 17–ന്‌ നെയ്യൂര്‍ ആശുപത്രിയില്‍ കാലം ചെയ്‌തു. പിറ്റേന്ന്‌ ആസ്ഥാനമായ വള്ളിക്കാട്ട്‌ ദയറായില്‍ കബറടക്കി.

കടവില്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ (1832–1907)
വടക്കന്‍പറവൂര്‍ കടവില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെ മകന്‍. 1832 ഡിസംബര്‍ 2–ന്‌ (1008 വൃശ്ചികം 19) ജനനം. ചേപ്പാട്ട്‌ മാര്‍ ദീവന്നാസ്യോസ്‌ 1846 ഫെബ്രുവരി 19–ന്‌ ശെമ്മാശുപട്ടവും യൂയാക്കീം മാര്‍ കൂറിലോസ്‌ 1854 ജനുവരി 18–ന്‌ കശ്ശീശാപട്ടവും നല്‍കി. പിന്നീട്‌ കോട്ടയം പഴയസെമിനാരിയില്‍ ദീര്‍ഘകാലം മല്‌പാന്‍ ആയിരുന്നു.
1876 ഡിസം. 3–ന്‌ വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച്‌ പത്രോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ മെത്രാപ്പോലീത്താ ആയി വാഴിച്ച്‌ കോട്ടയത്തിന്റെ ചുമതല നല്‌കി. 1891 മാര്‍ച്ച്‌ മുതല്‍ അങ്കമാലിയുടെ ചുമതലയും ലഭിച്ചു. 1907–ല്‍ ആലുവാ തൃക്കുന്നത്ത്‌ സെമിനാരി സ്ഥാപിച്ചു.
ഗീവറുഗീസ്‌ ക കാതോലിക്കാ, ഗീവറുഗീസ്‌ കക കാതോലിക്കാ, ഔഗേന്‍ ക കാതോലിക്കാ, പാമ്പാടി കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌, പാറേട്ട്‌ മാര്‍ ഈവാനിയോസ്‌ എന്നിവരെ സഭാസേവനത്തിനായി കണ്ടെത്തി ആദ്യപട്ടങ്ങള്‍ നല്‌കി.
1889 ജൂലൈ 29–ന്‌ പഴയസെമിനാരിയില്‍ വച്ച്‌ പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌, മുറിമറ്റത്തില്‍ പൌലോസ്‌ മാര്‍ ഈവാനിയോസ്‌ എന്നിവരോടൊപ്പം അല്‍വാറീസ്‌ മാര്‍ യൂലിലോസിന്റെ മെത്രാന്‍ വാഴ്‌ചയില്‍ സഹകാര്‍മ്മികനായി. 1892 മെയ്‌ 29–ന്‌ സിലോണില്‍ വച്ച്‌ പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌, അല്‍വാറീസ്‌ മാര്‍ യൂലിലോസ്‌ എന്നിവരോടൊപ്പം റീനി വിലാത്തി മാര്‍ തിമോഥേയോസിന്റെ മെത്രാന്‍ വാഴ്‌ചയില്‍ സഹകാര്‍മ്മികനായി.
മക്കാബിയര്‍, രൂത്ത്‌, തൂബിത്ത്‌, മസുമൂര്‍ എന്നീ വേദപുസ്‌തക ഭാഗങ്ങള്‍ സുറിയാനിയില്‍ നിന്ന്‌ വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ കക മലങ്കര മെത്രാപ്പോലീത്തായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിക്കമ്മിറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നു.
1907 നവംബര്‍ 2–ന്‌ കാലം ചെയ്‌തു. പൌലോസ്‌ മാര്‍ ഈവാനിയോസിന്റെ (പിന്നീട്‌ പ. ബസേലിയോസ്‌ പൌലൂസ്‌ പ്രഥമന്‍ കാതോലിക്കാ) മുഖ്യ കാര്‍മ്മികത്വത്തില്‍ നവംബര്‍ 3–ന്‌ ആലുവാ തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളിയില്‍ കബറടക്കി.

പാറേമ്മേല്‍ കുറിയാക്കോസ്‌ കത്തനാര്‍
20–ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ നേതൃത്വശേഷികൊണ്ടും  പൌരുഷം കൊണ്ടും അന്യാദൃശമായ ആകാരഗാംഭീര്യം കൊണ്ടും അസുലഭമായ അംഗസൌഷ്‌ഠവം കൊണ്ടും കുന്നംകുളത്ത്‌ മാത്രമല്ല മലങ്കര സുറിയാനിസഭ മുഴുവനും അറിയപ്പെട്ടിരുന്ന മഹാവ്യക്തിത്വമായിരുന്നു  പാറേമ്മേല്‍ അച്ചന്‍ എന്ന്‌ പ്രശസ്‌തനായ കുത്തൂര്‍ കെ. സി. കുറിയാക്കോസ്‌ കത്തനാര്‍. ഒരു യോദ്ധാവിന്റെ ശരീരഘടന അദ്ദേഹത്തിനുണ്ടായിരുന്നു. കമ്പിപോലെ കരുത്തുള്ള ദീര്‍ഘമായ, ആരോഗ്യവും കരുത്തും പ്രഥമദൃഷ്‌ട്യാ വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ താടിമീശ അദ്ദേഹത്തെ അനന്വയമാക്കുന്നു.
1914 ആഗസ്റ്റ്‌ 17–ന്‌ കുത്തൂര്‍ (പാറേമേല്‍) ചാക്കുണ്ണിയുടെയും മറിയാമ്മയുടെയും മകന്‍ ആയി കുന്നംകുളത്തു ജനിച്ച അദ്ദേഹം പ. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കായുടെ ശിക്ഷണത്തില്‍ വൈദിക വിദ്യാഭ്യാസം നേടുകയും വൈദികപട്ടം സ്വീകരിക്കുകയും ആര്‍ത്താറ്റ്‌ കുന്നംകുളം മഹാഇടവകയില്‍ സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. നിര്‍ഭയത്വം, ആരെയും കൂസാത്ത നെഞ്ഞൂക്ക്‌, അത്യത്ഭുതകരമായ നേതൃത്വശേഷി, ഒരു പടനായകന്‌ അനുയോജ്യമായ മെയ്ക്കരുത്ത്‌ എന്നീ അസാധാരണ സിദ്ധിവിശേഷങ്ങള്‍കൊണ്ട്‌ അനുഗൃഹീതനായ അദ്ദേഹത്തിന്‌ സാധാരണക്കാര്‍ ഭയപ്പെട്ട്‌ പിത്താറുന്ന രംഗങ്ങളില്‍പ്പോലും തിളക്കമാര്‍ന്ന വിജയം അനായാസം സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നു. വിപദിധൈര്യം അദ്ദേഹത്തെ പല സാഹസിക സംരംഭങ്ങളും വിജയകരമായി ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചു. വിവേകപൂര്‍വ്വം, കെട്ടുപിണഞ്ഞ പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍ അദ്ദേഹത്തിന്‌ ജത്തസിദ്ധമായ കഴിവുണ്ടായിരുന്നു. ഉപദേശം കൊണ്ടും ശാസന കൊണ്ടും ആവശ്യമെങ്കില്‍ ശിക്ഷ കൊണ്ടും സമൂഹത്തെ ആജ്ഞാനുവര്‍ത്തികളാക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പഴയനിയമ വേദപുസ്‌തകത്തില്‍ ശൌല്‍ രാജാവിനെ വര്‍ണ്ണിക്കാന്‍ ഉപയോഗിച്ച വിശേഷണങ്ങള്‍ പൂര്‍ണ്ണമായും അച്ചന്‌ ചേരും. സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ചതുരുപായങ്ങളും സന്ദര്‍ഭോചിതമായി പ്രയോഗിച്ച്‌ തന്റെ മുന്നില്‍ ഉയര്‍ന്ന പ്രതിബന്ധങ്ങളെ ശാന്തമാക്കുന്നതില്‍ അദ്ദേഹത്തെപ്പോലെ വിജയിച്ച ഒരാള്‍ വൈദികരിലാകട്ടെ, അവൈദികരിലാകട്ടെ, സമീപകാലത്തൊന്നും കുന്നംകുളം പ്രദേശം കണ്ടിട്ടില്ല. പൈശാചിക ശക്തികള്‍ പോലും അദ്ദേഹത്തിന്റെ ഗംഭീര സാന്നിധ്യത്തിന്‌ മുമ്പില്‍ കീഴടങ്ങിയ കഥകള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
അയ്യമ്പറമ്പ്‌ സെന്റ്‌മേരീസ്‌ പള്ളി (1955), വട്ടുള്ളി സെന്റ്‌ പീറ്റേഴ്സ്‌ ആന്‍ഡ്‌ പോള്‍സ്‌ (1956), ചൊവ്വന്നൂര്‍ മാര്‍ ഗ്രിഗോറിയോസ്‌ പള്ളി (1964) എന്നീ ദേവാലയങ്ങളുടെ സ്ഥാപനത്തില്‍ അച്ചന്‍ നിര്‍ണ്ണായകമായ നേതൃത്വം നല്‍കി. കുന്നംകുളം തെക്കേഅങ്ങാടിപള്ളിയുടെ നിര്‍മ്മാണത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എടുത്ത്‌ പറയേണ്ടതുണ്ട്‌.
ഏറെക്കാലം ആര്‍ത്താറ്റ്‌ കുന്നംകുളം മഹാഇടവകയുടെ വികാരിയായിരുന്ന അദ്ദേഹം സഭാ മാനേജിംഗ്‌  കമ്മിറ്റിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
പഴഞ്ഞി പുലിക്കോട്ടില്‍ ചേറു വക്കീലിന്റെ മകള്‍ ജെയിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ബസ്‌ക്യാമ്മ. മോന്‍സി, സ്‌കറിയാച്ചന്‍, ഓമന, മേരി എന്നിവര്‍ ആയിരുന്നു മക്കള്‍.
1966 ഏപ്രില്‍ 19–ന്‌ ആ വീരപുരുഷന്‍ നിര്യാണം പ്രാപിച്ചു. കോട്ടയം പഴയസെമിനാരി മല്‌പാന്‍ ഫാ. നരിമറ്റത്തില്‍ യോഹന്നാന്‍ റമ്പാന്റെ (പിന്നീട്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ) മുഖ്യ കാര്‍മ്മികത്വത്തില്‍ ആര്‍ത്താറ്റ്‌ കത്തീഡ്രല്‍ ശ്‌മശാനത്തില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. പാറേമ്മേല്‍ അച്ചനെ അനുകരിക്കുവാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ചില വൈദികര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പൂര്‍വ്വഗാമിയുടെ ചില ശീലവൈകൃതങ്ങളെയല്ലാതെ അദ്ദേഹത്തിന്റെ ശക്തിയുടെയും ധീരതയുടേയും നേതൃപാടവത്തിന്റെയും അടുത്തെങ്ങാന്‍ എത്താന്‍ ഒരാള്‍ക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നത്‌ അദ്ദേഹത്തെ നിത്യവിസ്‌മയമാക്കുന്നു.

കാക്കശ്ശേരി ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പാ: കുന്നംകുളത്തിന്റെ ശ്രേഷ്‌ഠാചാര്യന്‍
കഴിഞ്ഞ തലമുറയില്‍ കുന്നംകുളത്ത്‌ ജീവിച്ചിരുന്ന ഡസന്‍ കണക്കിന്‌ ബഹുമാന്യ വൈദികര്‍ സ്‌മരണയിലുണ്ടെങ്കിലും കുന്നംകുളം മഹാ ഇടവകയുടെ ശ്രേഷ്‌ഠാചാര്യന്‍ എന്ന ബഹുമതിയര്‍ഹിക്കുന്ന ഒരാളേ ഉള്ളൂ. അദ്ദേഹമാണ്‌ ചെറുകാക്കശ്ശേരി അച്ചന്‍.
ആര്‍ത്താറ്റ്‌ – കുന്നംകുളം ഇടവകയില്‍ ചെറുകാക്കശ്ശേരി മാത്തുവിന്റെയും കുഞ്ഞിലയുടെയും മകനായി 1918 നവംബര്‍ 9–ന്‌ ജനിച്ച അദ്ദേഹത്തിന്റെ പേര്‍ ഇട്ടൂപ്പ്‌ എന്നായിരുന്നു. പൊതുപ്രവര്‍ത്തനത്തിലും സഭാകാര്യങ്ങളിലും താല്‌പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്‍ പീറ്റര്‍ എം. കാക്കശ്ശേരി (പാത്തു മാസ്റ്റര്‍) കുന്നംകുളത്ത്‌ ഒരു കാലത്ത്‌ പ്രശസ്‌തമായി പ്രവര്‍ത്തിച്ചിരുന്ന സിറിയന്‍ ക്രിസ്‌ത്യന്‍ ബുക്ക്‌ ഡിപ്പോയുടെ മാനേജര്‍ എന്ന നിലയില്‍ അമൂല്യമായ പല സഭാഗ്രന്ഥങ്ങളും (ഉദാ: കുര്‍ബാന ധ്യാനം, കീര്‍ത്തനമാല ലരേ) പ്രസിദ്ധപ്പെടുത്തിയ സഭാസ്‌നേഹിയും കുന്നംകുളം പഴഞ്ഞി സണ്ടേസ്‌ക്കൂള്‍ അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളും ആയിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇട്ടൂപ്പ്‌ കോലാടി താവു അച്ചന്റെ (ദാവീദ്‌ കോറെപ്പിസ്‌ക്കോപ്പാ) ശിക്ഷണത്തില്‍ സുറിയാനി  പഠിക്കുകയും വൈദികനാവാനുള്ള വിളിയുടെ ഭാഗമായി മദ്‌ബഹാ ശുശ്രൂഷയില്‍  പ്രവേശിക്കുകയും ചെയ്‌തു. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കുന്നംകുളം എം.ജെ.ഡി. ഹൈസ്‌ക്കൂളില്‍ അധ്യാപകജോലിയില്‍ പ്രവേശിച്ചു. ആര്‍ത്താറ്റ്‌–കുന്നംകുളം മഹാഇടവകയുടെ കേന്ദ്രഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന പഴയപള്ളിയുടെ കോമ്പൌണ്ടിലായിരുന്ന അധ്യാപകവൃത്തി സഭാസേവനത്തോടുള്ള അഭിനിവേശമായി വളര്‍ന്നു. തുടര്‍ന്ന്‌ ജോലി രാജി വച്ച്‌ കോട്ടയം പഴയസെമിനാരിയില്‍ വിദ്യാര്‍ത്ഥിയായി.
1938 നവംബര്‍ 3–ന്‌ പരുമല സെമിനാരിയില്‍ വച്ച്‌ പ. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായില്‍ നിന്ന്‌ ശെമ്മാശുപട്ടം സ്വീകരിച്ചു. കോട്ടയം എം.ഡി. സെമിനാരിയിലെ സുറിയാനി മല്‌പാന്‍ ചെറിയമഠത്തില്‍ അച്ചനായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്‍. രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ഭഗ' ആകൃതിയില്‍ കിടക്കണമെന്ന്‌ മല്‌പാനച്ചന്‍ നല്‍കിയ ഉപദേശം ജീവിതാന്ത്യം വരെ അദ്ദേഹം അനുസരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. സെമിനാരിയില്‍ അക്കാലത്ത്‌ പഠനം നടത്തിയിരുന്ന ചെമ്മണ്ണൂര്‍ പത്രോസ്‌  ശെമ്മാശനും കാക്കശ്ശേരി ഇട്ടൂപ്പ്‌ ശെമ്മാശനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വച്ച്‌ 1947 ജനുവരി 8–ാം തീയതി അദ്ദേഹം കശ്ശീശാപട്ടം സ്വീകരിച്ചു (കശ്ശീശാ ആയതിനുശേഷം മാമ്മൂദീസാപ്പേര്‍ ആയ ജോസഫ്‌ എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു).
അവിവാഹിത വൈദികനും കോമളരൂപിയുമായ അച്ചന്‍ യാതൊരു ദുഃസ്വഭാവങ്ങളുമില്ലാത്ത വൈദികന്‍ എന്ന നിലയില്‍ കുന്നംകുളത്ത്‌ അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു. ദീര്‍ഘകാലം ആര്‍ത്താറ്റ്‌ കുന്നംകുളം മഹാഇടവകയുടെ വികാരിയും പള്ളിവക സ്‌കൂളുകളുടെ മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. കുറെക്കാലം കോയമ്പത്തൂര്‍ പള്ളിയുടെ വികാരിയായിരുന്നു. കുന്നംകുളം കക്കാട്‌ പള്ളി, അയ്യമ്പറമ്പ്‌പള്ളി, ചൊവ്വന്നൂര്‍പള്ളി, എം.ജി.എം. നേഴ്സറി സ്‌കൂള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കി.
മലങ്കരസഭയോട്‌ പുനരൈക്യപ്പെട്ട ഔഗേന്‍ ബാവായോട്‌ അച്ചന്‌ അതീവ ഭക്തി ഉണ്ടായിരുന്നു. പ. ഔഗേന്‍ തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ അടുപ്പൂട്ടിക്കുന്നിലെ മൂന്ന്‌ ഏക്കര്‍ സ്ഥലം മാഗ്‌ദലൈന്‍ കോണ്‍വെന്റിനുവേണ്ടി അദ്ദേഹം നല്‍കിയത്‌. ഇന്ന്‌ അവിടെ ഉയര്‍ന്നുവന്നിട്ടുള്ള കോണ്‍വെന്റ്‌, വിദ്യാലയങ്ങള്‍, കരുണാലയം, വൃദ്ധസദനം എന്നിവ അദ്ദേഹത്തിന്റെ മഹാമനസ്‌കതയോട്‌ കടപ്പെട്ടിരിക്കുന്നു.
കടുത്ത പ്രമേഹരോഗിയായപ്പോള്‍ അടുപ്പൂട്ടിക്കുന്നിലെ സ്ഥലത്ത്‌ ഒരു ദയറാബംഗ്ലാവ്‌ പണിത്‌ അവിടെയാണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌. മൂന്ന്‌ കന്യാസ്‌ത്രീകള്‍ അടങ്ങിയ കോണ്‍വെന്റ്‌ കുടുംബം അദ്ദേഹത്തിന്റെ ജീവിതത്തിനും അദ്ദേഹത്തിന്റെ നേതൃത്വവും രക്ഷാകര്‍ത്തൃത്വവും കോണ്‍വെന്റിനും പരസ്‌പരം ഭദ്രത പകര്‍ന്നു. വൈദിക വേഷത്തിലല്ലാതെ അദ്ദേഹത്തെ കാണാന്‍ പ്രയാസമാണ്‌. വലിയ ദാനശീലനെന്ന്‌ അദ്ദേഹത്തെക്കുറിച്ച്‌ പറയാനാവില്ല. എന്നാലും യഥാര്‍ത്ഥ ആവശ്യക്കാരെ തിരിച്ചറിയുമ്പോള്‍ സന്തോഷത്തോടെ അവരെ സഹായിക്കുമായിരുന്നു. മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടി വിലകുറഞ്ഞ എന്തെങ്കിലും പ്രകടനപരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ കാണാനാവില്ല.
1966–ലെ മെത്രാന്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ ലോകപ്രശസ്‌തരായ അഞ്ചു വൈദികരാണ്‌ അന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഫാ. പോള്‍ വറുഗീസ്‌ (പൌലൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌), ഫാ. എം. വി. ജോര്‍ജ്‌ (ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌), ഫാ. കെ. ഫിലിപ്പോസ്‌ (ഫീലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌), എന്‍. എ. യോഹന്നാന്‍ മല്‌പാന്‍ (യൂഹാനോന്‍ മാര്‍ സേവേറിയോസ്‌), ഫാ. തോമസ്‌ റമ്പാന്‍ (തോമസ്‌ മാര്‍ തീമോത്തിയോസ്‌ – പ. ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവാ) എന്നീ അഞ്ച്‌ പേര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവരേക്കാള്‍ ഒക്കെ കോമളരൂപിയെങ്കിലും അവരോടൊപ്പം മറ്റു യോഗ്യതകള്‍ ഇല്ലാതിരുന്ന അച്ചന്‍ പിന്തള്ളപ്പെട്ടു പോയതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. എന്നാലും നാട്ടുകാര്‍ ഒട്ടൊക്കെ ആദരവോടെയും  ചിലരൊക്കെ നിന്ദാസൂചകമായും അദ്ദേഹത്തെ ഭഅടുപ്പൂട്ടിക്കുന്നിലെ മെത്രാന്‍' എന്ന്‌ വിശേഷിപ്പിക്കുമായിരുന്നു. കുന്നംകുളം ഉള്‍പ്പെട്ട കൊച്ചി ഭദ്രാസനത്തില്‍ അന്ന്‌ വാഴിക്കപ്പെട്ട യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ അച്ചനില്‍ വലിയ മതിപ്പുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ദയറായില്‍ താമസിച്ചിരുന്ന തിരുമേനി അച്ചനെ അടുത്തറിയുന്ന ആളായിരുന്നു. 1968–ല്‍ കുന്നംകുളം കൊള്ളന്നൂര്‍ ഗീവറുഗീസ്‌ ശെമ്മാശനും പഴഞ്ഞി ചീരന്‍ ജോസഫ്‌ ശെമ്മാശനും പട്ടമേറ്റ്‌ കഴിഞ്ഞ്‌ ശ്‌ഹീമ്മാ നമസ്‌കാരം പഠിപ്പിക്കാന്‍ കത്തു മൂലം അച്ചനെ ചുമതലപ്പെടുത്തിയിരുന്നതോര്‍മ്മിക്കുന്നു. കൊള്ളന്നൂര്‍ ശെമ്മാശന്‍ കുറെക്കാലം ഇവിടെ താമസിച്ചു. ചീരന്‍ ശെമ്മാശന്‍ ഏതാനും ആഴ്‌ചകള്‍ പകല്‍ സമയത്ത്‌ അച്ചന്റെ ദയറായില്‍ വന്ന്‌ നമസ്‌കാരം പഠിച്ച്‌ പോവുമായിരുന്നു. കുന്നംകുളത്തും പഴഞ്ഞിയിലും തിരുമേനിയുടെ ശിഷ്യത്താര്‍ കൂടെയായ പല വൈദികരും ഉണ്ടായിരുന്നിട്ടും ഈ ശെമ്മാശത്താരെ പഠിപ്പിക്കുവാന്‍ കാക്കശ്ശേരില്‍ അച്ചനെ നിയോഗിച്ചത്‌ അദ്ദേഹത്തിന്‌ അച്ചനോടുണ്ടായിരുന്ന മതിപ്പിന്റെ സാക്ഷ്യപത്രമാണ്‌.
നിലപാടുകളില്‍ കര്‍ക്കശക്കാരനായിരുന്ന അദ്ദേഹം പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്തായുടെ നയസമീപനങ്ങളും നിലപാടുകളും സഭാകേന്ദ്രത്തില്‍ പുനര്‍ജനിക്കണമെന്ന്‌ ആഗ്രഹിച്ച ആളായിരുന്നു. 1964–ല്‍ യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ മലങ്കരസഭയുടെ ക്ഷണം സ്വീകരിച്ച്‌ മലങ്കരയിലെത്തി. സന്ദര്‍ശന പരിപാടി തൃശൂരില്‍ ക്രമീകരിച്ചിരുന്നു. അദ്ദേഹത്തെ കുന്നംകുളത്തേക്ക്‌ കൊണ്ടുവരുവാന്‍ പലരും ആഗ്രഹിച്ചു. യോജിച്ച മലങ്കരസഭയുടെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി ആര്‍ത്താറ്റ്‌ (സിംഹാസനം) പുത്തന്‍പള്ളിയ്ക്കു വേണ്ടി വാദിയായി കേസ്സ്‌ ഫയല്‍ ചെയ്‌ത പാത്രിയര്‍ക്കീസ്‌ കുന്നംകുളം  സന്ദര്‍ശിക്കേണ്ടതില്ലെന്ന്‌ അച്ചന്‍ കര്‍ക്കശമായി നിലപാട്‌ പ്രഖ്യാപിച്ചു; പാത്രിയര്‍ക്കീസ്‌ തൃശൂരിലെ പരിപാടി കഴിഞ്ഞ്‌ തിരിച്ചുപോവുകയും ചെയ്‌തു. കുന്നംകുളം പള്ളിയുടെ വ്യവഹാര നടത്തിപ്പിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. വ്യക്തിജീവിതത്തിലും ഈ കാര്‍ക്കശ്യം നിലനിര്‍ത്തി. വിനോദഭാഷണങ്ങള്‍ക്ക്‌ അദ്ദേഹത്തെ കിട്ടുകയില്ല. മറ്റ്‌ വൈദികരെപ്പറ്റി എന്തെങ്കിലും വിമര്‍ശനം ആരെങ്കിലും ഉന്നയിച്ചാല്‍ അദ്ദേഹം തടയും. വൈദിക സഹോദരങ്ങളെ ആക്ഷേപിക്കുന്നത്‌ കേട്ട്‌ നിഗൂഡമായിട്ടാണെങ്കില്‍പ്പോലും ആഹ്ലാദിക്കുന്ന മനസ്സ്‌ അദ്ദേഹത്തിനില്ലായിരുന്നു. മീശയോ താടിയോ കത്രിക ഉപയോഗിച്ച്‌ രൂപഭേദപ്പെടുത്തുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരു സന്യാസ വൈദികന്റെ നിഷ്‌ഠ ഇക്കാര്യത്തില്‍ അന്ത്യംവരെയും അദ്ദേഹം നിലനിര്‍ത്തി. മടക്കുതൊപ്പി ഒരിക്കലും ഉപയോഗിക്കാറില്ല.
കോണ്‍വെന്റ്‌ അടുപ്പൂട്ടിയില്‍ സ്ഥാപിതമായത്‌ അദ്ദേഹത്തിന്റെ ആത്മീയജീവിതത്തെ പരിപോഷിപ്പിച്ചു. മക്കളെപ്പോലെ സ്‌നേഹിക്കാന്‍ രണ്ടുമൂന്ന്‌ പേരെ കിട്ടിയതോടെ അദ്ദേഹത്തിന്റെ പെരുമാറ്റം കൂടുതല്‍ മധുരമായിത്തീര്‍ന്നു. കോണ്‍വെന്റ്‌ ചാപ്പലില്‍ യാമപ്രാര്‍ത്ഥനകള്‍ക്ക്‌ മുടക്കം വരുത്താറില്ലായിരുന്നു. കന്യാസ്‌ത്രീകളെ സുറിയാനി പഠിപ്പിച്ചു. ചാപ്പലില്‍ സന്ധ്യാനമസ്‌കാരം സുറിയാനിയിലാണ്‌ നടത്തിയിരുന്നത്‌. കടുത്ത പ്രമേഹരോഗിയായിരുന്നതിനാല്‍ ഉപവാസം പതിവില്ല. ആരാധനകള്‍ കൃത്യതയില്‍ നടത്തും. അദ്ദേഹത്തിന്റെ ആരാധനകള്‍ക്ക്‌ വലിയ സ്വരമാധുര്യം അവകാശപ്പെടുവാനില്ല. ആരാധനാമധ്യേ പ്രസംഗം പതിവില്ല. പതിനാറു വര്‍ഷക്കാലം ആര്‍ത്താറ്റ്‌ കുന്നംകുളം മഹാഇടവകയുടെ വികാരിയായിരുന്ന അദ്ദേഹം 1969 മെയ്‌ 15–ന്‌ കുന്നംകുളം പഴയ പള്ളിയില്‍ വച്ച്‌ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം സ്വീകരിച്ചു. കൊച്ചിയുടെ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ ആണ്‌ ആ ശുശ്രൂഷ നടത്തിയത്‌. സഭാ മാനേജിംഗ്‌ കമ്മിറ്റിയിലും കൊച്ചി ഭദ്രാസന കൌണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു. രോഗാവസ്ഥ മൂലം അവസാന വര്‍ഷങ്ങള്‍ റിട്ടയര്‍ ചെയ്‌തു വിശ്രമജീവിതം നയിച്ചു എങ്കിലും മരണംവരെയും കോണ്‍വെന്റ്‌ ചാപ്പലില്‍ അല്‌പം ബുദ്ധിമുട്ടിയാണെങ്കിലും വി. കുര്‍ബാന അര്‍പ്പിച്ചുപോന്നു. അദ്ദേഹം ആവശ്യപ്പെട്ടതിന്‍ പ്രകാരം യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ ദയറായില്‍ വച്ച്‌ അദ്ദേഹത്തിന്റെ കന്തീലാ ശുശ്രൂഷ അനവധി വൈദികരുടെ സഹകരണത്തില്‍ നടത്തി.
1979 മെയ്‌ 16. അച്ചന്‌ ചെറിയ പനി അനുഭവപ്പെട്ടു. സ്റ്റീഫന്‍ എന്നു പേരായ ഒരാളെ രാത്രികളില്‍ അച്ചന്റെ മുറിയില്‍ കിടക്കുവാന്‍ ക്രമീകരിച്ചിരുന്നു. അച്ചന്റെ ഡോക്‌ടര്‍ അലക്‌സാണ്ടര്‍ വന്ന്‌ അദ്ദേഹത്തെ പരിശോധിച്ചു. മരുന്ന്‌ നിര്‍ദ്ദേശിച്ചു. അപകടകരമായ രോഗലക്ഷണങ്ങള്‍ ഒന്നും  കാണ്ടില്ല. 17–ന്‌ മരുന്ന്‌ കഴിച്ച്‌ രാത്രി ഉറങ്ങാന്‍ കിടന്നു. ഭഎന്നെ രാത്രി വിളിക്കരുത്‌. ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം' എന്ന്‌ സ്റ്റീഫനെ ചട്ടംകെട്ടി ഉറങ്ങാന്‍ കിടന്നു. വെള്ളിയാഴ്‌ച നേരം വെളുത്തപ്പോള്‍ സ്റ്റീഫന്‌ പരിഭ്രമമായി. അച്ചന്‍ എഴുന്നേല്‍ക്കുന്നില്ല. ഉറങ്ങാന്‍ കിടന്നപോലെ അപ്പോഴും കിടക്കുന്നു. വിവരംകേട്ട്‌ കോണ്‍വെന്റിലെ അന്തേവാസികള്‍ ഓടിച്ചെന്ന്‌ നോക്കി. വിളിച്ചപ്പോള്‍ പ്രതികരണമില്ല, അനക്കവുമില്ല. ഡോക്‌ടറെ കൊണ്ടുവന്നു. മരണം സ്ഥിരീകരിച്ചു. 6 മണിക്കൂര്‍ മുമ്പ്‌ മരണം സംഭവിച്ചതായി ഡോക്‌ടര്‍ വ്യക്തമാക്കി.
അച്ചന്റെ മുറിയിലെ ക്ലോക്ക്‌ രാത്രി ഒരു മണിക്ക്‌ പ്രവര്‍ത്തനം നിലച്ചു. തലേദിവസം വൈന്‍ഡ്‌ ചെയ്‌ത ക്ലോക്ക്‌ ആ രാത്രിയില്‍ നിശ്ചലമായത്‌ അത്ഭുതകരമായി കന്യാസ്‌ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മണിക്ക്‌ അച്ചന്റെ മരണം സംഭവിച്ചു എന്ന്‌ അവര്‍ക്ക്‌ ബോധ്യമായി. ആരേയും അറിയിക്കാതെ വന്ന മരണത്തിന്‌ പ്രവര്‍ത്തനം നിലച്ച ക്ലോക്ക്‌ മാത്രം മൂകസാക്ഷിയായി.
പഴഞ്ഞിപള്ളിയില്‍ വൈദികരുടെ ഒരു ഹ്രസ്വകാല പഠന കോഴ്സ്‌ നടന്നിരുന്ന സമയമായിരുന്നു അത്‌. അഭിവന്ദ്യരായ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായും മാര്‍ പോളിക്കര്‍പ്പോസ്‌ മെത്രാപ്പോലീത്തായും പഴഞ്ഞിയിലുണ്ടായിരുന്നു. അച്ചന്റെ മരണവൃത്താന്തമറിഞ്ഞ്‌ വൈദിക കോഴ്സ്‌ അവസാനിപ്പിച്ച്‌ പിതാക്കത്താരും ശേഷം വൈദികരും അടുപ്പൂട്ടി ദയറായില്‍ എത്തി. കുന്നംകുളത്തെ പഴയ മാതൃകയില്‍ അംശവസ്‌ത്രങ്ങളണിയിച്ച്‌ കിടത്തിയിരുന്ന ബഹു. അച്ചന്റെ നെഞ്ചില്‍ കബിലാന ഇട്ട്‌ കാസാ കെട്ടിവെച്ചിരുന്നു. അത്‌ സഭയിലെ പൊതു സമ്പ്രദായം അല്ലായിരുന്നതിനാല്‍ അത്‌ അഴിച്ചു മാറ്റുവാന്‍ മാര്‍ പോളിക്കര്‍പ്പോസ്‌ മെത്രാച്ചന്‍ വലിയ മെത്രാപ്പോലീത്തായുടെ അനുമതിയോടെ ആജ്ഞാപിച്ചു. മൃതശരീരം അന്ന്‌ പഴയപള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചു. ശനിയാഴ്‌ച വിവിധ ദേവാലയങ്ങളിലെ നഗരികാണിക്കല്‍ ചടങ്ങിന്‌ ശേഷം ഏതാണ്ട്‌ 3 മണിയോടു കൂടി ആര്‍ത്താറ്റ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ശ്‌മശാനത്തില്‍ കബറടക്കി. കുന്നംകുളത്തിന്റെ ബ്രഹ്മതേജസ്സ്‌ ഓര്‍മ്മ മാത്രമായി.
കുന്നംകുളം ദേശത്തിന്റെ ശ്രേഷ്‌ഠാചാര്യന്റെ ചരമ രജത ജൂബിലി ദയറായില്‍ വച്ച്‌ 2004–ല്‍ ആഘോഷിച്ചു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌, ഡോ. മാര്‍ ഐറേനിയോസ്‌, ഫാ. ഡോ. ജോസഫ്‌ ചീരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുസ്‌മരിച്ച്‌ സംസാരിച്ചു.

114. ഫാ. ജോണ്‍ ഐസക്ക്‌. പുനലൂര്‍, ചെമ്മന്തൂര്‍ മാടപ്പാറ കിഴക്കേതില്‍ ഇസഹാക്ക്‌–മറിയാമ്മ ദമ്പതികളുടെ മകനായി 30–5–1971–ല്‍ ജനിച്ചു. വൈദിക വിദ്യാഭ്യാസം കഴിഞ്ഞ്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 28–7–2005–ന്‌ കശ്ശീശാപട്ടം നല്‍കി. ഓട്ടുപാറ, മരത്തംകോട്‌ എന്നീ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. ജാസ്‌മിന്‍ ആണ്‌ ഭാര്യ.
115. ഫാ. അലക്‌സ്‌ ജോണ്‍. കരുവാറ്റ പുത്തന്‍പുരയില്‍ ജോണ്‍–ലിസി ദമ്പതികളുടെ മകനായി 11–12–1979–ല്‍ ജനിച്ചു. സെമിനാരി പഠനവും ബി.ഡി., എം.റ്റി.എച്ച്‌. ബിരുദപഠനവും കഴിഞ്ഞ്‌ 15–6–2007–ന്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. ഡോക്‌ടറല്‍ പഠനം നടത്തുന്നു. മൂലേപ്പാട്‌ വികാരിയായും കാതോലിക്കാബാവായുടെ ഓഫീസ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷന്‍ പ്രസംഗകനാണ്‌. ചൈതന്യ ടീച്ചര്‍ ആണ്‌ ഭാര്യ.
116. ഫാ. ഏബ്രഹാം ശാമുവേല്‍. വകയാര്‍ കൊല്ലന്‍പടി കിഴക്കേ ചെരുവില്‍ അബ്രഹാം–കുഞ്ഞുമോള്‍ ദമ്പതികളുടെ മകനായി 2–4–1976–ല്‍ ജനിച്ചു. കോളജ്‌, പഴയസെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ്‌ ബി.ഡി. നേടി. 23–10–2007–ന്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. ആര്‍ത്താറ്റ്‌, പട്ടാമ്പി, പെരുന്തുരുത്തി, ഇടവകകളില്‍ സേവനം ചെയ്‌തു. ആശ ബിജു ടീച്ചര്‍ ആണ്‌ ഭാര്യ.
117. ഫാ. ടി. സി. ജേക്കബ്‌. കുന്നംകുളം തെങ്ങുങ്ങല്‍ ചാക്കുണ്ണി–ഇട്ട്യേനം ദമ്പതികളുടെ മകനായി 27–2–1974–ല്‍ ജനിച്ചു. ബിരുദം, സെമിനാരി പഠനം, ബി.ഡി. ഇവ കഴിഞ്ഞ്‌ 9–2–2008–ന്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. അയ്യംപറമ്പ്‌, കോട്ടപ്പടി, പാറയില്‍ എന്നീ ഇടവകകളില്‍ സേവനം ചെയ്‌തു. മിനി ജേക്കബ്‌ ആണ്‌ ഭാര്യ.
118. ഫാ. ഗീവറുഗീസ്‌ വെട്ടിക്കുന്നേല്‍. പനയമ്പാല, വെട്ടിക്കുന്നേല്‍ വേലിക്കകത്ത്‌ മാത്യു–ശോശാമ്മ ദമ്പതികളുടെ മകനായി 20–9–1981–ല്‍ ജനിച്ചു. ബിരുദവും സെമിനാരി പഠനവും ബി.ഡി. യും കഴിഞ്ഞ്‌ മാര്‍ മിലിത്തിയോസ്‌ 22–5–2007–ല്‍ ശെമ്മാശുപട്ടവും 5–7–2008–ല്‍ കശ്ശീശാ പട്ടവും സ്വീകരിച്ചു. പനംകുറ്റിയില്‍ സേവനം ചെയ്യുന്നു. ഷീബയാണ്‌ ഭാര്യ.
119. ഫാ. വര്‍ഗ്ഗീസ്‌ ലാല്‍ കെ. ജി. കൊല്ലം പുത്തൂര്‍ കൂട്ടാലുംവിളയില്‍ ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌–ഓമന ദമ്പതികളുടെ മകനായി 1–6–1980–ല്‍ ജനിച്ചു. ബിരുദം, സെമിനാരി പഠനം, ബി.ഡി. ഇവ കഴിഞ്ഞ്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 5–5–2010–ന്‌ കശ്ശീശാപട്ടം നല്‍കി. ചിറമനേങ്ങാട്‌, അയിനൂര്‍, വൈശ്ശേരി, തിരുവില്ലാമല എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്‌തു. സഭയുടെ ദൃശ്യമാധ്യമ വിഭാഗത്തിന്റെ അസോ. പ്രൊഡ്യൂസര്‍ ആണ്‌. പത്രപ്രവര്‍ത്തകയായ ജിസ ആണ്‌ ഭാര്യ.
120. ഫാ. മാത്യു തോമസ്‌. തൃശൂര്‍ എളനാട്‌ തൈലേത്ത്‌ തോമസ്‌–മോളി ദമ്പതികളുടെ പുത്രനായി 12–2–1984–ല്‍ ജനിച്ചു. ബിരുദാനന്തരബിരുദം, സെമിനാരി പഠനം, ബി.ഡി. എന്നിവയ്ക്ക്‌ ശേഷം 27–12–2011–ല്‍ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ കശ്ശീശാപട്ടം നല്‍കി. അക്കിക്കാവ്‌, വട്ടുള്ളി എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്നു. ആശയാണ്‌ ഭാര്യ.
121. ഫാ. റ്റി. സി. വര്‍ഗ്ഗീസ്‌. കോട്ടയം മൂലവട്ടം കവണശ്ശേരില്‍ ഇട്ടന്‍ ചെറിയാന്‍–മറിയാമ്മ ദമ്പതികളുടെ മകനായി 22–9–1963–ല്‍ ജനിച്ചു. ബിരുദം, സെമിനാരി പഠനം ഇവ കഴിഞ്ഞ്‌ സ്‌തേഫാനോസ്‌ മാര്‍ തേവോദോസ്യോസ്‌ 12–5–1998–ല്‍ ശെമ്മാശുപട്ടവും 31–8–2000–ല്‍ കശ്ശീശാപട്ടവും നല്‍കി. കല്‍ക്കട്ട, കോട്ടയം ഭദ്രാസനങ്ങളിലെ സേവനങ്ങള്‍ക്ക്‌ ശേഷം ആര്‍ത്താറ്റ്‌ പള്ളിയില്‍ സേവനം നടത്തുന്നു. മേരി ടീച്ചര്‍ ആണ്‌ സഹധര്‍മ്മിണി.
122. ഫാ. മത്തായി ഒ.ഐ.സി. കടമ്പനാട്‌ നടയില്‍ അയ്യത്ത്‌ ദാനിയേല്‍–കുഞ്ഞമ്മ ദമ്പതികളുടെ മകനായി 22–4–1961–ല്‍ ജനിച്ചു. ബിരുദവും ബി.ഡി. യും കഴിഞ്ഞ്‌ 20–5–1980–ല്‍ ശെമ്മാശനായി. 20–4–1982–ല്‍ ജോസഫ്‌ മാര്‍ പക്കോമിയോസ്‌ കശ്ശീശാപട്ടം നല്‍കി. പട്ടാമ്പി, ഷൊര്‍ണൂര്‍, വടശ്ശേരിക്കര, വെച്ചൂച്ചിറ, റാന്നി–പെരുനാട്‌, കുന്നംകുളം മെയിന്‍ റോഡ്‌ പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. കുന്നംകുളം ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ റീജിയണല്‍ വൈസ്‌ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
123. ഫാ. കുറിയാക്കോസ്‌ ഒ.ഐ.സി. ബഥനി ആശ്രമാംഗം. സഭാചരിത്ര ഗവേഷകന്‍. കോട്ടയം താഴത്തങ്ങാടി സ്വദേശി. കുന്നംകുളം ബഥനി ആശ്രമം സുപ്പീരിയര്‍, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആര്‍ത്താറ്റ്‌ ബഥനി മഠം സ്ഥാപിച്ചു. ഭഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും' എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചു. ജോസഫ്‌ മുണ്ടശ്ശേരി അവതാരിക എഴുതിയ ഈ ഗ്രന്ഥത്തിന്‌ അക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. ബഥനി ആശ്രമ ചരിത്രവും ഒരു ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നിര്യാണം പ്രാപിച്ച്‌ റാന്നി–പെരുനാട്‌ ബഥനി ആശ്രമം ശ്‌മശാനത്തില്‍ കബറടക്കി.
124. ഡീക്കണ്‍ ഗീവറുഗീസ്‌ (ജിസ്‌): കുന്നംകുളം വൈശേരില്‍ കോലഞ്ചേരില്‍ ജോണ്‍സണ്‍–ജോളി ദമ്പതികളുടെ സീമന്തപുത്രനായി 27–08–1983–ല്‍ ഗീവറുഗീസ്‌ (ജിസ്‌) ജനിച്ചു.പഴഞ്ഞി എം.ഡി. കോളജില്‍ നിന്ന്‌ ബിരുദവും കോട്ടയം സെമിനാരിയില്‍ നിന്ന്‌ ബി.ഡി. യും നേടി. 24–4–2009–ല്‍ മാര്‍ മിലിത്തിയോസ്‌ ആദ്യപട്ടം നല്‍കി. പ. കാതോലിക്കാബാവായുടെ സെക്രട്ടറിയായി സേവനം ചെയ്യുന്നു.
125. ഡീക്കണ്‍ ഇയ്യോബ്‌: കുന്നംകുളം തെക്കെ അങ്ങാടിയില്‍ നമ്പാത്ത്‌ ജോര്‍ജ്ജ്‌–അന്ന ദമ്പതികളുടെ ഏകപുത്രനായി 4–3–1983–ല്‍ ജനിച്ചു. പഴഞ്ഞി എം.ഡി. കോളജില്‍ നിന്ന്‌ ബിരുദമെടുത്തു. 24–4–2009–ല്‍ ബഥനി സന്യാസ സമൂഹത്തില്‍ അംഗമായി. 12–10–2010–ല്‍ ഭസാധു' ആയി. 24–10–2011–ല്‍ കുറിയാക്കോസ്‌ മാര്‍ ക്ലിമ്മീസില്‍ നിന്നും (തുമ്പമണ്‍) ആദ്യപട്ടം നേടി. 2012–ല്‍ ഭധര്‍മ്മ ശിഷ്യന്‍' ആയി. സീറിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി സെന്ററില്‍ എം. ജി. യൂണിവേഴ്സിറ്റിയുടെ മാസ്റ്റര്‍ ബിരുദത്തിന്‌ (സുറിയാനി) പഠിക്കുന്നു. കോട്ടയം വൈദികസെമിനാരിയില്‍ പുതിയ ഡിജിറ്റല്‍ ലൈബ്രറി സംഘടിപ്പിക്കുന്നതിന്റെ കോ–ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഗവേഷണ തല്‍പ്പരനാണ്‌.

96. റമ്പാന്‍ സി. കെ. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ. കുന്നംകുളം ചെറുവത്തൂര്‍ കുഞ്ഞിപ്പാലു–സാറാമ്മ മാതാപിതാക്കള്‍. 5–5–1934 ല്‍ ജനനം. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കോറൂയോ സ്ഥാനം നല്‍കി. 1959 നവം. 15–ന്‌ ഗീവറുഗീസ്‌ രണ്ടാമന്‍ ബാവാ തൃശൂര്‍ പള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടം നല്‍കി. പാലക്കാട്‌, അരീപ്പാലം, ഭിലായ്‌, അബുദബി തുടങ്ങിയ പള്ളികളില്‍ വികാരി. മാത്യൂസ്‌ പ്രഥമന്‍ ബാവാ തൃശൂര്‍ പള്ളിയില്‍ വച്ച്‌ റമ്പാന്‍ സ്ഥാനം നല്‍കി. ദേവലോകം അരമന മാനേജര്‍, ചാലക്കുടി പള്ളി വികാരി. സഖറിയാ മാര്‍ അന്തോണിയോസ്‌ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. 9–11–2012 ന്‌ അന്തരിച്ചു. 13–11–2012 ല്‍ കൊരട്ടി സീയോന്‍ സെമിനാരി ശ്‌മശാനത്തില്‍ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്‌ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കബറടക്കി.
വി. മൂറോന്‍ കൂദാശയുടെ മുന്നോടിയായുള്ള സുഗന്ധദ്രവ്യങ്ങളുടെ പാകപ്പെടുത്തല്‍ സംബന്ധമായ ചുമതല മൂന്നു തവണ നിര്‍വ്വഹിച്ചു. 2009–ല്‍ നടന്ന വി. മൂറോന്‍ കൂദാശയോടനുബന്ധിച്ച്‌ ഭാവിയിലേക്ക്‌ പ്രയോജനപ്പെടുവാനായി രണ്ട്‌ ആശ്രമ വൈദികരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്‌തു.
97. ഫാ. അബ്രഹാം മാത്യു. പറമ്പായി ഇടവകയില്‍ ചുണ്ടയില്‍ സി. ഐ. മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനായി 15–8–1955–ല്‍ ജനിച്ചു. 25–3–1981–ല്‍ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ കശ്ശീശാപട്ടം നല്‍കി. പുന്നമൂട്‌, റാഞ്ചി, സുല്‍ത്താന്‍ബത്തേരി, ഭീമാപൂര്‍, ഇന്‍ഡോര്‍, വാസ്‌കോ എന്നിവിടങ്ങളിലും കുന്നംകുളം മെത്രാസനത്തില്‍ മങ്ങാട്‌, മൂലേപ്പാട്‌, അടുപ്പൂട്ടി, തെക്കേ അങ്ങാടി പള്ളികളിലും സേവനം അനുഷ്‌ഠിച്ചു. ബത്തേരി സെന്റ്‌ മേരീസ്‌ കോളജില്‍ 8 വര്‍ഷം ഗസ്റ്റ്‌ ലക്‌ചറര്‍ ആയി പ്രവര്‍ത്തിച്ചു. ഭമലങ്കര സഭാജ്യോതിസ്‌' എന്ന ത്രൈമാസികയുടെ പ്രിന്ററും പബ്ലിഷറും ഭദ്രാസന കൌണ്‍സിലംഗവും ആയിരുന്നു.
98. ഫാ. ഡോ. സണ്ണി ചാക്കോ. അക്കിക്കാവ്‌ കൊള്ളന്നൂര്‍ ഇട്ടൂപ്പിന്റെയും കുഞ്ഞുമ്മുവിന്റെയും മകനായി 15–5–1965–ന്‌ ജനിച്ചു. എം.എ, ബി.ഡി. ബിരുദങ്ങള്‍ നേടി. പൌലൂസ്‌ മാര്‍ മിലിത്തിയോസ്‌ 31–8–1985–ല്‍ ശെമ്മാശുപട്ടവും 24–3–1990–ല്‍ കശ്ശീശാപട്ടവും നല്‍കി. കോഴിക്കോട്‌ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്‌.ഡി. ബിരുദം നേടി. അയ്യമ്പറമ്പ്‌, മങ്ങാട്‌, പഴഞ്ഞി, അയിനൂര്‍, മൂലേപ്പാട്‌, കോട്ടോല്‍, ചൊവ്വന്നൂര്‍ എന്നീ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ജോയിന്റ്‌ സെക്രട്ടറി, കുന്നംകുളം ഭദ്രാസന വൈദിക സെക്രട്ടറി, മാര്‍ സേവേറിയോസ്‌ ഫൌണ്ടേഷന്‍ സെക്രട്ടറി, ദിവ്യബോധനം ഭദ്രാസന ഡയറക്‌ടര്‍, ഇടവകപത്രിക ചീഫ്‌ എഡിറ്റര്‍, ഭസഭാജ്യോതിസ്‌' മാനേജിംഗ്‌ എഡിറ്റര്‍, എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ശ്രീമതി ഷേബ ആണ്‌ ഭാര്യ.
99. ഫാ. സി. എം. ജേക്കബ്‌. അടുപ്പൂട്ടി ഇടവകയില്‍ ചീരന്‍ മാത്തുകുട്ടി–കുഞ്ഞാമ്മ ദമ്പതികളുടെ പുത്രനായി 26–2–1965–ല്‍ ജനിച്ചു. ബിരുദ പഠനവും സെമിനാരി പരിശീലനവും കഴിഞ്ഞ്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ വൈദികസ്ഥാനങ്ങള്‍ നല്‍കി. കുന്നംകുളം എം.ജെ.ഡി. സ്‌കൂള്‍ അധ്യാപകന്‍ ആണ്‌. മരത്തംകോട്‌, ഇയ്യാല്‍, പാറയില്‍, കോട്ടപ്പടി പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. പഴഞ്ഞി കെ. സി. ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പായുടെ മകള്‍ മേരിയാണ്‌ ഭാര്യ.
100. റമ്പാന്‍ ലാസറസ്‌ കോര്‍എപ്പിസ്‌ക്കോപ്പാ. ബഥനി ആശ്രമാംഗം ആയിരുന്നു. കുന്നംകുളം ബഥനി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. ഗ്രന്ഥകാരന്‍. ഇപ്പോള്‍ കാനഡായില്‍ സേവനം ചെയ്യുന്നു. അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ കുടുംബാംഗവും ഡോ. തോമസ്‌ മാര്‍ മക്കാറിയോസിന്റെ ഇളയ സഹോദരനുമാണ്‌.
101. ഫാ. ജോബ്‌. ഒ.ഐ.സി. ബഥനി ആശ്രമാംഗം. കുന്നംകുളം ആശ്രമത്തില്‍ താമസിച്ചുകൊണ്ട്‌ വിവിധ ഇടവകകളില്‍ സേവനം നടത്തി. 8–8–1992–ല്‍ അകാലചരമം പ്രാപിച്ചു. റാന്നി–പെരുനാട്‌ ബഥനി ആശ്രമത്തില്‍ സംസ്‌കരിച്ചു.
102. ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ്‌. അടുപ്പൂട്ടി കുത്തൂര്‍ ജോര്‍ജ്ജിന്റെയും ശോശാമ്മയുടെയും മകനായി 21–5–1968–ല്‍ ജനിച്ചു. ബിരുദാനന്തര ബിരുദം നേടി. സെമിനാരി പഠനം കഴിഞ്ഞ്‌, ബി.ഡി. ബിരുദം സമ്പാദിച്ചു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 8–9–1989–ല്‍ ശെമ്മാശനായും 28–5–1992–ല്‍ കശ്ശീശാപട്ടവും നല്‍കി. അഹമ്മദബാദ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവറുഗീസ്‌ മാര്‍ യൂലിയോസിന്റെ സഹോദരി ഷീബ ടീച്ചര്‍ ഭാര്യ. ചൊവ്വന്നൂര്‍, ആര്‍ത്താറ്റ്‌, പഴഞ്ഞി, തെക്കേ അങ്ങാടി, അടുപ്പൂട്ടി പള്ളികളില്‍ സേവനം ചെയ്‌തു. മലങ്കരസഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായും ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്‌ പ്രസിഡണ്ട്‌ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
103. ഫാ. പീറ്റര്‍ കാക്കശ്ശേരി. ആര്‍ത്താറ്റ്‌ കാക്കശ്ശേരി സൈമണ്‍–മേരി ദമ്പതികളുടെ മകനായി 13–7–1961–ല്‍ ജനിച്ചു. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 19–11–1991–ല്‍ ശെമ്മാശുപട്ടവും 27–5–1992–ല്‍ കശ്ശീശാ പട്ടവും നല്‍കി. പറമ്പായ, എരുമപ്പെട്ടി, ചൊവ്വന്നൂര്‍, അയ്യമ്പറമ്പ്‌, മണലിത്തറ, മൂലേപ്പാട്‌, പഴഞ്ഞി, കോട്ടോല്‍ തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. അനിത പോള്‍ ആണ്‌ ഭാര്യ.
104. ഫാ. ടി. പി. വര്‍ഗ്ഗീസ്‌. കൊച്ചി ഭദ്രാസനത്തില്‍ ചുവന്നമണ്ണ്‌ തെയ്യാംപുറത്ത്‌ പൌലൂസ്‌–മറിയാമ്മ ദമ്പതികളുടെ മകന്‍ ആയി 10–5–1970–ല്‍ ജനിച്ചു. ബിരുദാനന്തരബിരുദവും സെമിനാരി പഠനവും ബി.ഡി. യും പൂര്‍ത്തിയാക്കി പൌലോസ്‌ മാര്‍ മിലിത്തിയോസില്‍ നിന്ന്‌ 12–12–1992–ല്‍ ശെമ്മാശപട്ടവും 31–5–1997–ല്‍ കശ്ശീശാപട്ടവും സ്വീകരിച്ചു. പറമ്പായി, മണലിത്തറ, ഓട്ടുപാറ, പെരുന്തുരുത്തി, വട്ടുള്ളി, കൊണ്ടാഴി, പഴഞ്ഞി പള്ളികളില്‍ സേവനം നടത്തിയ ഇദ്ദേഹം ആര്‍ത്താറ്റ്‌ സിംഹാസനപള്ളിയില്‍ സേവനം അനുഷ്‌ഠിക്കുന്നു. സിമി ടൈറ്റസ്‌ ആണ്‌ ഭാര്യ.
105. ഫാ. മാത്യൂസ്‌ കെ. ബര്‍സൌമ്മാ. ചെങ്ങന്നൂര്‍, ഇടവങ്കാട്‌, കീത്തലത്തറയില്‍ ബര്‍സൌമ്മ–മറിയാമ്മ ദമ്പതികളുടെ മകനായി 15–4–1969–ല്‍ ജനിച്ചു. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ്‌ ബി.ഡി. ബിരുദം നേടി. പൌലൂസ്‌ മാര്‍ മിലിത്തിയോസ്‌ 10–5–1997–ല്‍ ശെമ്മാശുപട്ടവും 6–6–1998–ല്‍ കശ്ശീശാപട്ടവും നല്‍കി. കരിക്കാട്‌, കോട്ടപ്പടി, മരത്തംകോട്‌, മങ്ങാട്‌, പറമ്പായി, അയ്യമ്പറമ്പ്‌ എന്നീ ഇടവകകളില്‍ സേവനം ചെയ്‌തു. ബാലികാ–ബാലസമാജം ഭദ്രാസന വൈസ്‌ പ്രസിഡണ്ട്‌ ആണ്‌. റീന ടീച്ചര്‍ ആണ്‌ ഭാര്യ.
106. ഫാ. അലക്‌സ്‌ ചക്കാലയില്‍. പാത്രിയര്‍ക്കീസ്‌ പക്ഷത്തായിരുന്ന അച്ചന്‍ ഓര്‍ത്തഡോക്‌സ്‌ പക്ഷത്ത്‌ ചേര്‍ന്നു. ആര്‍ത്താറ്റ്‌ സിംഹാസനപള്ളി, കുന്നംകുളം പഴയപള്ളി, ആര്‍ത്താറ്റ്‌, മൂലേപ്പാട്‌, കോട്ടപ്പടി, ചൊവ്വന്നൂര്‍ എന്നീ ഇടവകകള്‍ നടത്തി. സെന്റ്‌ മേരി മാതാ ബോയ്‌സ്‌ ഹോം എന്ന പേരില്‍ ഒരു അനാഥാലയം സ്ഥാപിച്ച്‌ നടത്തി. 7–5–2010–ന്‌ അന്തരിച്ച്‌ 8–5–2010 ന്‌ ആര്‍ത്താറ്റ്‌ അടക്കം ചെയ്‌തു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ നേതൃത്വം നല്‍കി.
107. ഫാ. പത്രോസ്‌ ജി. പുലിക്കോട്ടില്‍. കുന്നംകുളം പുലിക്കോട്ടില്‍ ജോര്‍ജ്ജ്‌ – മോളി ദമ്പതികളുടെ മകനായി 23–6–1970–ല്‍ ജനിച്ചു. സെമിനാരി പഠനം കഴിഞ്ഞ്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 2–6–1997–ന്‌ ശെമ്മാശുപട്ടവും 15–7–1998–ല്‍ കശ്ശീശാപട്ടവും നല്‍കി. ചിറളയം, കോട്ടോല്‍, കുന്നംകുളം കിഴക്കേ പുത്തന്‍പള്ളി, ചിറ്റഞ്ഞൂര്‍, വൈശ്ശേരി എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. ഭദ്രാസന വൈദിക സെക്രട്ടറി, ജോളമ്മയാണ്‌ ഭാര്യ.
108. ഫാ. ഏബ്രഹാം തോമസ്‌. മൈലപ്ര കടയ്‌ക്കാമണ്ണില്‍ തോമസ്‌–അന്നമ്മ ദമ്പതികളുടെ മകനായി 11–6–1969–ല്‍ ജനിച്ചു. ബിരുദാനന്തരബിരുദവും ബി.ഡി. യും പൂര്‍ത്തിയാക്കി. കുറിയാക്കോസ്‌ മാര്‍ ക്ലിമ്മിസ്‌ 15–5–1998 ല്‍ ശെമ്മാശുപട്ടവും 8–4–2000–ല്‍ കശ്ശീശാപട്ടവും നല്‍കി. അവിവാഹിതന്‍. ലണ്ടന്‍, ഇംഗ്ലണ്ട്‌, മരത്തംകോട്‌, കുന്നംകുളം അരമന ചാപ്പല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. കോട്ടയം വൈദികസെമിനാരി അധ്യാപകന്‍, എക്യുമെനിക്കല്‍ റിലേഷന്‍സ്‌ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു.
109. ഫാ. ജോസഫ്‌ മാത്യു. മലബാര്‍, ഓഞ്ഞില്‍ കാഞ്ഞിരത്തുംകുഴിയില്‍ മാണി–വത്സ ദമ്പതികളുടെ മകനായി 30–5–1974–ല്‍ ജനിച്ചു. വൈദിക വിദ്യാഭ്യാസം കഴിഞ്ഞ്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ 22–7–2000–ല്‍ കശ്ശീശാപട്ടം നല്‍കി. കോട്ടക്കല്‍, തിരൂര്‍, ഒറ്റപ്പാലം, കോട്ടപ്പടി, ഓട്ടുപാറ, മൂലേപ്പാട്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. പൌലൂസ്‌ ദ്വിതീയന്‍ കാതോലിക്കായുടെ ജ്യേഷ്‌ഠന്‍ കൊള്ളന്നൂര്‍ തമ്പിയുടെ മകള്‍ മീര ടീച്ചര്‍ ആണ്‌ ഭാര്യ.
110. ഫാ. വി. എം. ശമുവേല്‍. കൊണ്ടാഴി വാണിയംമാക്കല്‍ മത്തായി–ശോശാമ്മ ദമ്പതികളുടെ മകനായി 19–3–1972–ല്‍ ജനിച്ചു. വൈദിക സെമിനാരി പഠനത്തിനുശേഷം മാര്‍ മിലിത്തിയോസ്‌ 25–10–2001–ല്‍ കശ്ശീശാപട്ടം നല്‍കി. കുന്നംകുളം മെയിന്‍ റോഡ്‌, തിരുവില്ലാമല, ചിറ്റഞ്ഞൂര്‍, ആര്‍ത്താറ്റ്‌, ഇയ്യാല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. ജാനസ്‌ ആണ്‌ ഭാര്യ.
111. ഫാ. ഗീവറുഗീസ്‌ തോലത്ത്‌. അയ്യമ്പറമ്പ്‌ തോലത്ത്‌ പാത്തപ്പന്‍–ബേബി ദമ്പതികളുടെ മകനായി 19–12–1975–ല്‍ ജനിച്ചു. സെമിനാരി പഠനവും ബി.ഡി. യും പൂര്‍ത്തിയാക്കി. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ 20–5–2000–ന്‌ ശെമ്മാശുപട്ടവും 22–5–2002–ല്‍ കശ്ശീശാപട്ടവും നല്‍കി. കോട്ടോല്‍, മരത്തംകോട്‌, അടുപ്പൂട്ടി, ആര്‍ത്താറ്റ്‌, മങ്ങാട്‌ എന്നീ പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. യുവജനപ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ്‌പ്രസിഡണ്ട്‌ ആണ്‌. 2013 ജൂണ്‍ 29 മുതല്‍ ഭദ്രാസന സെക്രട്ടറി. റോണിയ ആണ്‌ ഭാര്യ.
112. ഫാ. ജോസഫ്‌ ചെറുവത്തൂര്‍. കരിക്കാട്‌ ചെറുവത്തൂര്‍ ബേബി–മേരി ദമ്പതികളുടെ മകനായി 16–1–1977–ല്‍ ജനിച്ചു. സെമിനാരി വിദ്യാഭ്യാസാനന്തരം 23–5–2001–ന്‌ ശെമ്മാശുപട്ടവും 11–7–2003–ല്‍ കശ്ശീശാപട്ടവും പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ നല്‍കി. മങ്ങാട്‌, മണലിത്തറ, മെയിന്‍റോഡ്‌ മാര്‍ ഗ്രീഗോറിയോസ്‌, അക്കിക്കാവ്‌, വട്ടുള്ളി, കക്കാട്‌, എന്നീ പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. നിരണം മുളമൂട്ടില്‍ ബിന്‍സി ടീച്ചര്‍ ആണ്‌ സഹധര്‍മ്മിണി.
113. ഫാ. സഖറിയാ കൊള്ളന്നൂര്‍. മൂലേപ്പാട്‌ കൊള്ളന്നൂര്‍ ഉക്രു–അച്ചാമ്മ ദമ്പതികളുടെ മകനായി 23–6–1979–ന്‌ ജനിച്ചു. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ്‌ 3–6–2005–ന്‌ മാര്‍ മിലിത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. പഴഞ്ഞി, അയിനൂര്‍, ചിറളയം പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. ഭദ്രാസന മര്‍ത്തമറിയം സമാജം വൈസ്‌ പ്രസിഡണ്ട്‌, എം.ഡി. കോളജ്‌ ഗവേണിംഗ്‌ ബോര്‍ഡ്‌ അംഗം എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിക്കുന്നു.

85. ഉറുമ്പില്‍ ജോണ്‍ കത്തനാര്‍. കട്ടിളപൂവം ഉറുമ്പില്‍ പൈലി–മറിയം മാതാപിതാക്കള്‍. ജനനം 23–2–1949. 22–12–1969–ല്‍ കൊരട്ടിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. വിവാഹാനന്തരം 1973 ജനുവരി 20–ന്‌ കട്ടിളപൂവം പള്ളിയില്‍വച്ച്‌ കശ്ശീശാപട്ടം. കുന്നംകുളം യൂണിറ്റില്‍ 2010 വരെ പ്രവര്‍ത്തിച്ചു. മൂലേപ്പാട്‌, കോട്ടപ്പടി, കിഴക്കേ പുത്തന്‍പള്ളി, സിംഹാസനപള്ളി എന്നിവിടങ്ങളില്‍ വികാരി. ഇപ്പോള്‍ പറമ്പായിപള്ളിയുടെ വികാരിയായി പ്രവര്‍ത്തിക്കുന്നു.
86. ഫാ. മത്തായി പനക്കല്‍. വര്‍ഗ്ഗീസിന്റെ മകന്‍. ജനനം 29–9–1930. ആ.ഇീാ, ആ.ഋറ. അധ്യാപകന്‍. കോഴഞ്ചേരി അന്നാമ്മ മാമ്മന്‍ ഭാര്യ. കുന്നംകുളം യൂണിറ്റില്‍ പ്രവര്‍ത്തിച്ചു. 2000–ല്‍ റിട്ടയര്‍ ചെയ്‌തു. 2010 ഒക്‌ടോബര്‍ 11–ന്‌ അന്തരിച്ചു. 12–ന്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. പെരുന്തുരുത്തി, മൂലേപ്പാട്‌, കോട്ടപ്പടി, പാറയില്‍ തുടങ്ങിയ പള്ളികളില്‍ പ്രവര്‍ത്തിച്ചു. യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ ആദ്യം ക്ലേറിയായി സ്ഥാനം നല്‍കി. 25–3–1982–ല്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ അദ്ദേഹത്തിന്‌ കശ്ശീശാസ്ഥാനം നല്‍കി.
87. ഓലിക്കല്‍ ഏബ്രഹാം കത്തനാര്‍. മാതാപിതാക്കള്‍: ആരക്കുന്നം മത്തായി–റാഹേല്‍. ജനനം 12–2–1943. മലേല്‍ക്കുരിശു ദയറായില്‍ പഠനം. സെക്കണ്ടറി വിദ്യാഭ്യാസം. 18–4–1964–ല്‍ മാര്‍ പിലക്‌സീനോസ്‌ കോറൂയോ സ്ഥാനം നല്‍കി. വിവാഹിതന്‍. 1965 നവംബര്‍ 1–ന്‌ ആരക്കുന്നം പള്ളിയില്‍വച്ച്‌ ശെമ്മാശന്‍. 21–11–65–ല്‍ പുതുവേലി പള്ളിയില്‍വച്ച്‌ കശ്ശീശാ. ഡിസംബര്‍ 12–ന്‌ ആരക്കുന്നം പള്ളിയില്‍ നവപൂജാര്‍പ്പണം. ഫോര്‍ട്ട്‌കൊച്ചി, കട്ടിളപ്പൂവം, തൃശൂര്‍ പള്ളികള്‍ എന്നിവ നടത്തി. ഒടുവില്‍ കുന്നംകുളം യൂണിറ്റില്‍ ചേര്‍ന്നു. 1990 ജനുവരി 6–ന്‌ അന്തരിച്ചു. തൃശൂര്‍ പടിഞ്ഞാറെക്കോട്ടപള്ളിയില്‍ സംസ്‌കരിച്ചു. മാര്‍ മിലിത്തിയോസ്‌ കാര്‍മ്മികന്‍. തെക്കന്‍പറവൂര്‍ ഒറ്റക്കൊമ്പില്‍ മാത്യു വടക്കന്റെ മകള്‍ ചിന്നമ്മ ഭാര്യ.
88. ഫാ. ജോര്‍ജ്ജ്‌ കണ്ണോത്ത്‌. പുതുവേലി ജോണ്‍–ഏലിയാമ്മ മാതാപിതാക്കള്‍. ജനനം 6–7–1940. കുടുംബം വാഴാനിയിലേക്ക്‌ കുടിയേറിപ്പാര്‍ത്തു. സെക്കണ്ടറി വിദ്യാഭ്യാസം. 1962 ഡിസംബര്‍ 10–ന്‌ കോറൂയോ. 9–10–1963–ല്‍ യൌപ്പദ്‌യക്കിനോ. സെമിനാരിയില്‍ വൈദിക പഠനം. വിവാഹിതന്‍. 1964 ഡിസംബര്‍ 18–ന്‌ കോട്ടയം എം.ഡി. ചാപ്പലില്‍ ശെമ്മാശുപട്ടം. 20–ന്‌ ഓട്ടുപാറ പള്ളിയില്‍വച്ച്‌ കശ്ശീശാപട്ടം. മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ സ്ഥാനങ്ങള്‍ നല്‍കി. ഫെബ്രു. 22–ന്‌ ഓട്ടുപാറ പള്ളിയില്‍ നവപൂജാര്‍പ്പണം. കൊച്ചി ഭദ്രാസനത്തിലും മൈസൂറിലും പ്രവര്‍ത്തിച്ചു. ഒടുവില്‍ കുന്നംകുളം യൂണിറ്റില്‍ ചേര്‍ന്നു. 27–12–2006–ല്‍ നിര്യാതനായി. 28–ന്‌ തൃശൂര്‍ പടിഞ്ഞാറെകോട്ടയില്‍ മാര്‍ മിലിത്തിയോസ്‌ സംസ്‌കരിച്ചു. കുന്നംകുളം വൈദിക സെക്രട്ടറിയായിരുന്നു.
89. ഫാ. ജോസഫ്‌ തോലത്ത്‌. പെങ്ങാമുക്ക്‌ കുഞ്ഞന്‍–കുഞ്ഞാമ്മ മാതാപിതാക്കള്‍. ജനനം: 31–4–1949. 1–7–1970–ല്‍ കൊരട്ടിയില്‍വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ കോറൂയോ. പഴഞ്ഞി 11–3–1972–ന്‌ യൌപ്പദ്‌യക്കിനോ. വിവാഹിതന്‍. 26–2–1973–ല്‍ പെങ്ങാമുക്കില്‍ വച്ച്‌ കശ്ശീശാ. പഴഞ്ഞി പുലിക്കോട്ടില്‍ ശാമുവിന്റെ മകള്‍ എല്‍സി ഭാര്യ. മഞ്ഞനിക്കര ദയറായില്‍ പഠനം. കൊച്ചി–കുന്നംകുളം ഭദ്രാസനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2010 മുതല്‍ ആര്‍ത്താറ്റ്‌ വലിയപള്ളി വികാരിയാണ്‌. കുന്നംകുളം ഭദ്രാസന സെക്രട്ടറിയായിരുന്നു.
90. ഫാ. എം. ടി. മത്തായി മൂലംകുഴി. മാന്തുരുത്തേല്‍ വര്‍ക്കി–സാറാമ്മ മാതാപിതാക്കള്‍. ജനനം: 19–11–1944. സ്ലീബാദാസന്‍ ആയിരുന്നു. 3–8–67–ല്‍ കൊരട്ടിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ കോറൂയോ സ്ഥാനം, 28–6–1969–ല്‍ പൂര്‍ണ്ണശെമ്മാശന്‍, 30–ന്‌ കശ്ശീശാ എന്നീ സ്ഥാനങ്ങള്‍ നല്‍കി. അവിവാഹിതന്‍. കുറെക്കാലം ആര്‍ത്താറ്റ്‌ യൂണിറ്റില്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ മാന്തുരുത്തേല്‍ വികാരി. അവിടെ വച്ച്‌ അന്തരിച്ചു. അവിടെതന്നെ സംസ്‌കരിക്കപ്പെട്ടു.
91. ഫാ. സൈമണ്‍ വാഴപ്പിള്ളി. പഴഞ്ഞി ഇയ്യാക്കുവിന്റെ പുത്രന്‍. ജനനം 5–6–1959. ബി.എ., ബി.ഡി. 12–5–85–ല്‍ വിവാഹിതന്‍. കുന്നംകുളം ഇയ്യുകുട്ടിയുടെ മകള്‍ ലീല (അധ്യാപിക) ഭാര്യ. 15–7–1985–ല്‍ പഴഞ്ഞിയില്‍ വച്ച്‌ മാര്‍ സേവേറിയോസ്‌ കശ്ശീശാപട്ടം നല്‍കി. ഏറെക്കാലം ആര്‍ത്താറ്റ്‌ പള്ളി വികാരി. കുന്നംകുളം ഭദ്രാസന സെക്രട്ടറി. പഴഞ്ഞി പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിക്കുന്നു. മാനേജിംഗ്‌ കമ്മിറ്റി അംഗമായ ഇദ്ദേഹം 2013–ല്‍ യെരുശലേം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.
92. ഫാ. സി. വി. ഏബ്രഹാം. പഴഞ്ഞി തെക്കേക്കര ചീരന്‍ വറീയതു–കുഞ്ഞാറം ദമ്പതികളുടെ സീമന്തപുത്രനായി 30–7–1925–ല്‍ ജനിച്ചു. അധ്യാപകജോലി രാജിവച്ച്‌ 6–4–1950–ല്‍ പഴഞ്ഞിയില്‍ വച്ച്‌ പാമ്പാടി മാര്‍ ഗ്രീഗോറിയോസ്‌ കോറൂയോസ്ഥാനം നല്‍കി. കോട്ടയം വൈദിക സെമിനാരിയില്‍ ഹ്രസ്വകാല പരിശീലനത്തിന്‌ ശേഷം വിവാഹിതനായി. പഴഞ്ഞി ചെറുവത്തൂര്‍ സി. വി. ഇട്ടിമാത്തുവിന്റെ മകള്‍ അച്ചായി ടീച്ചര്‍ ആണ്‌ ഭാര്യ. 1951 ഏപ്രില്‍ 14–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ പ. ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായില്‍നിന്ന്‌ കശ്ശീശാസ്ഥാനം. പഴഞ്ഞിപള്ളിയില്‍ സേവനം അനുഷ്‌ഠിച്ചു. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറിയായും കുന്നംകുളം ഭദ്രാസന സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഇദ്ദേഹം മരത്തംകോട്‌ ഇടവകയിലും ചൊവ്വന്നൂര്‍ ഇടവകയിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. കന്തീലാ 2008 ജൂലായ്‌ 6. മരണം 2008 ആഗസ്റ്റ്‌ 6. 7–ന്‌ സംസ്‌കരിച്ചു.
93. കെ. സി. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ. പഴഞ്ഞി കുറ്റിക്കാട്‌ ചുമ്മാര്‍–ഇട്ട്യേനം ദമ്പതികളുടെ കനിഷ്‌ഠപുത്രനായി 21–10–1932–ല്‍ ജനിച്ചു. ഗീവറുഗീസ്‌ രണ്ടാമന്‍ കാതോലിക്കാ 7–4–1951–ല്‍ പഴയസെമിനാരിയില്‍ വച്ച്‌ കോറൂയോസ്ഥാനം നല്‍കി. മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. വൈദികസെമിനാരി പരിശീലനത്തിന്‌ ശേഷം മൂലേപ്പാട്‌ പുലിക്കോട്ടില്‍ വറീയതിന്റെ മകള്‍ കൊച്ചന്നയെ വിവാഹം ചെയ്‌തു. 9–4–54–ന്‌ കുന്നംകുളം പഴയപള്ളിയില്‍വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ ശെമ്മാശുപട്ടവും ഏപ്രില്‍ 10–ന്‌ പഴഞ്ഞിപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും നല്‍കി. പഴഞ്ഞി, മൂലേപ്പാട്‌, പെരുന്തുരുത്തി, കരിയ്ക്കാട്‌, കോട്ടോല്‍, ചൊവ്വന്നൂര്‍, മരത്തംകോട്‌ പള്ളികളില്‍ സേവനം ചെയ്‌തു. കൊച്ചി ഭദ്രാസന സെക്രട്ടറി, ഭദ്രാസനം ഡയറക്‌ടറി എഡിറ്റര്‍, പഴഞ്ഞി എം. ഡി. കോളജ്‌ സ്ഥാപക സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പഴഞ്ഞി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം, പഴഞ്ഞി പബ്ലിക്‌ ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായി നേതൃത്വം നല്‍കി. 2007–ല്‍ റിട്ടയര്‍ ചെയ്‌തു. 1993–ല്‍ പഴഞ്ഞി പള്ളിയില്‍ വച്ച്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ കോറെപ്പിസ്‌കോപ്പാ സ്ഥാനം നല്‍കിയിരുന്നു. 18–5–2012–ല്‍ അഹമ്മദ്‌ബാദ്‌ മെത്രാസനത്തിന്റെ ഡോ. ഗീവറുഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്താ പഴഞ്ഞിയിലെ വസതിയില്‍ വച്ച്‌ കന്തീലാ ശുശ്രൂഷ നടത്തി. 4–6–2012–ന്‌ അന്തരിച്ചു. പൌലൂസ്‌ ദ്വിതീയന്‍ കാതോലിക്കാ, ഡോ. ഐറേനിയോസ്‌, മാര്‍ പോളിക്കാര്‍പ്പോസ്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ 5–6–2012–ന്‌ പഴഞ്ഞി പള്ളിയില്‍ സംസ്‌കരിച്ചു. കുന്നംകുളം അരമന നിര്‍മ്മാണത്തില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഭപഴഞ്ഞിയുടെ ശ്രേഷ്‌ഠാചാര്യന്‍' എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.
94. ഫാ. ഡോ. ജോസഫ്‌ ചീരന്‍. പഴഞ്ഞി ചീരന്‍ ഗീവറുഗീസ്‌ കത്തനാരച്ചന്റെ പൌത്രന്‍. മാത്തപ്പന്‍–കുഞ്ഞാത്തിരി ദമ്പതികളുടെ കനിഷ്‌ഠ പുത്രനായി 1945 ചിങ്ങം 1–ന്‌ ജനിച്ചു. തൃശൂര്‍ സി.എം.എസ്‌. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായും ആലുവാ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജില്‍ പ്രൊഫസര്‍ ആയും ജോലി ചെയ്‌തു 2000–ല്‍ വിരമിച്ചു. വൈദിക ഗുരുവായ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ എല്ലാ വൈദികസ്ഥാനങ്ങളും (1968–1972) നല്‍കി. മണലിത്തറ കല്ലിങ്കല്‍ കെ. എ. വര്‍ക്കിയുടെ മകള്‍ കെ. വി. ഏലിയാമ്മ ടീച്ചര്‍ ആണ്‌ ഭാര്യ. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, കൌണ്‍സില്‍ അംഗം, കുന്നംകുളം ഭദ്രാസന വൈദിക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം കുന്നംകുളത്ത്‌ ചൊവ്വന്നൂര്‍, കോട്ടപ്പടി എന്നീ പള്ളികളുടെ വികാരിയായും ആര്‍ത്താറ്റ്‌ സിംഹാസനപള്ളി, ചിറ്റഞ്ഞൂര്‍ പള്ളി എന്നിവിടങ്ങളില്‍ തവണ പട്ടക്കാരനായും സേവനം അനുഷ്‌ഠിച്ചു. ഭസീയോന്‍ സന്ദേശം' മാസിക, ഭഇടവകപത്രിക' മാസിക, പഴഞ്ഞി സണ്ടേസ്‌കൂള്‍ ശതാബ്‌ദി സുവനീര്‍, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ നവതി സുവനീര്‍, ചൊവ്വന്നൂര്‍ സുവനീര്‍ ഇവയുടെ ചീഫ്‌ എഡിറ്റര്‍, എറണാകുളം ചര്‍ച്ച്‌ ഹിസ്റ്ററി അസോസിയേഷന്‍, മാര്‍ ദീവന്നാസ്യോസ്‌ പഠനകേന്ദ്രം, യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ ഫൌണ്ടേഷന്‍, കുന്നംകുളം ചര്‍ച്ച്‌ ഹിസ്റ്ററി അസോസിയേഷന്‍ എന്നീ സംഘടനകളുടെയും ആത്മപോഷിണി പബ്ലിഷേഴ്സ്‌, എം.ജെ.ഡി. പബ്ലിഷേഴ്സ്‌ എന്നീ പ്രസാധക സംഘങ്ങളുടെയും സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു. നാല്‌പതിലേറെ ഗ്രന്ഥങ്ങള്‍, ഇരുനൂറിലേറെ പ്രബന്ധങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചു. അവയില്‍ ഭമലങ്കര സഭയുടെ സുവര്‍ണ്ണ യുഗശില്‌പി (പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍) 3 വാള്യങ്ങള്‍, മലങ്കരസഭാചരിത്ര വിജ്ഞാനകോശം, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ: ചരിത്രവും സംസ്‌കാരവും, കണ്ടനാട്‌ ഗ്രന്ഥവരി എന്നീ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ ശ്രദ്ധേയമാണ്‌. സഭാചരിത്ര–ജീവചരിത്ര വിഭാഗങ്ങളില്‍ ഗ്രന്ഥരചന നടത്തുന്ന ഇദ്ദേഹത്തിന്റെ ഭആധുനിക മലയാള കവിതയില്‍ ബൈബിളിന്റെ സ്വാധീനം' എന്ന പ്രബന്ധത്തിന്‌ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡോക്‌ടറേറ്റ്‌ ബിരുദം നല്‍കി.
കൊച്ചി, കുന്നംകുളം, തൃശൂര്‍ മെത്രാസനങ്ങളിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം 2005 മുതല്‍ റിട്ടയര്‍ ചെയ്‌തു പഴഞ്ഞിയില്‍ വിശ്രമജീവിതം നയിച്ചു വരുന്നു.
95. ഫാ. സി. ജി. പൌലൂസ്‌. അങ്കമാലി ഭദ്രാസനത്തില്‍ പോത്താനിക്കാട്‌ ചെട്ടിയാങ്കടിയില്‍ സി. പി. വര്‍ഗ്ഗീസിന്റെയും അന്നാമ്മയുടെയും മകനായി 20–2–1943–ല്‍ ജനിച്ചു. 16–2–1964–ല്‍ ഔഗേന്‍ ബാവായില്‍ നിന്ന്‌ ശെമ്മാശുപട്ടവും 30–1–1966–ല്‍ കശ്ശീശാപട്ടവും സ്വീകരിച്ചു. കല്‍ക്കട്ടാ മെത്രാസനത്തില്‍ ഭിലായ്‌, നാഗപ്പൂര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, സലാല, പാറ്റ്‌ന ഇടവകകളിലും കുന്നംകുളത്ത്‌ ചൊവ്വന്നൂരിലും ഓട്ടുപാറയിലും വികാരിയായിരുന്നു. മേരിയാണ്‌ ഭാര്യ.

77. ചീരന്‍ ജോസഫ്‌ കത്തനാര്‍ (പടിക്കപ്പറമ്പിലച്ചന്‍). പഴഞ്ഞി ഐനൂര്‍ വറീയതു–കുഞ്ഞായി മാതാപിതാക്കള്‍. ജനനം 28–1–1930. സെക്കണ്ടറി വിദ്യാഭ്യാസം നേടി. പൌലൂസ്‌ മാര്‍ സേവേറിയോസ്‌ കൊരട്ടിയില്‍ വച്ച്‌ 1955 നവംബര്‍ 22–ന്‌ ശെമ്മാശുപട്ടം നല്‍കി. ചാലശ്ശേരി മേക്കാട്ടുകുളം യൌസേഫ്‌ കശ്ശീശാ, മാര്‍ യൂലിയോസ്‌, കോരത്‌ മല്‌പാന്‍ എന്നിവരില്‍ നിന്ന്‌ വൈദിക പരിശീലനം നേടി. വിവാഹിതന്‍. 1957 ഡിസംബര്‍ 22–ന്‌ ചാലശ്ശേരിയില്‍ വച്ച്‌ പൌലോസ്‌ മാര്‍ സേവേറിയോസ്‌ കശ്ശീശാപട്ടം നല്‍കി. ചാലശ്ശേരി, ഓട്ടുപാറ, ചിറളയം പള്ളികളില്‍ വികാരി. ഒടുവില്‍ ആര്‍ത്താറ്റ്‌ യൂണിറ്റില്‍ ചേര്‍ന്നു. പ്രമേഹരോഗം. 70–ാം വയസ്സില്‍ റിട്ടയര്‍ ചെയ്‌തു. 4–11–2005–ല്‍ നിര്യാതനായി. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി. അന്നമ്മ (അധ്യാപിക) ഭാര്യ.
78. എ. വി. ജേക്കബ്‌ കത്തനാര്‍. മാതാപിതാക്കള്‍: അന്തിക്കാട്‌ വര്‍ഗ്ഗീസ്‌–മേരി. ജനനം 9–1–1934. ഡിഗ്രി പൂര്‍ത്തിയാക്കി. സെമിനാരിയില്‍ പഠനം, 1967–ല്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. വിവാഹിതന്‍. മരത്തംകോട്‌ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ 1969 ഫെബ്രുവരി 3–ന്‌ ശെമ്മാശനാക്കി. ഫെബ്രുവരി 10–ന്‌ കൊരട്ടിയില്‍ വച്ച്‌ കശ്ശീശാ. തൃക്കണായ്‌, ഓട്ടുപാറ, മാമ്പ്ര, അരീപ്പാലം എന്നീ ഇടവകകളില്‍ വികാരി. കക്ഷിവഴക്കില്‍ പാത്രിയര്‍ക്കീസ്‌ ഭാഗം ചേര്‍ന്ന്‌ തൃക്കണായില്‍ വച്ച്‌ അന്തരിച്ചു. അവിടെ കബറടക്കി.
79. തെക്കേക്കര ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പാ (കൊച്ചന്‍ ഇട്ടൂപ്പച്ചന്‍). മാതാപിതാക്കള്‍: വര്‍ഗ്ഗീസ്‌ – താണ്ടമ്മ. ജനനം 27–6–1935. സെമിനാരി പഠനം. 10–12–1962–ല്‍ മാര്‍ അത്താനാസ്യോസ്‌ കോറൂയോ, 1963–ല്‍ യൌപ്പദ്‌യക്കിനോ സ്ഥാനങ്ങള്‍ നല്‍കി. വിവാഹിതന്‍. 28–6–1964 ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌ പൂര്‍ണ്ണശെമ്മാശുപട്ടം. ഔഗേന്‍ബാവാ 29–6–1964–ല്‍ കശ്ശീശാപട്ടം നല്‍കി (പഴയസെമിനാരിയില്‍). മങ്ങാട്‌, ചെറായി എന്നീ പള്ളികളില്‍ വികാരിയായി. പിന്നീട്‌ മദ്രാസില്‍ വിവിധ ഇടവകകള്‍ നടത്തുന്നു. സഖറിയാ മാര്‍ ദീവന്നാസ്യോസ്‌ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി.
80. പി. വി. ജേക്കബ്‌ കത്തനാര്‍ (പറവട്ടാനി അച്ചന്‍). മാതാപിതാക്കള്‍: കല്‍ദായ സഭയില്‍ പൊറത്തൂക്കാരന്‍ വറീയതു–റോസമ്മ. ജനനം 2–2–1902–ല്‍. 1920 ജൂണില്‍ കല്‍ദായ സഭയില്‍ ശെമ്മാശന്‍. വിവാഹിതന്‍. 1928–ല്‍ കശ്ശീശ. 1960–ല്‍ മലങ്കരസഭയില്‍ ചേര്‍ന്നു. ചവറാമ്പാടം, വട്ടുള്ളി, അരീപ്പാലം, മണലിത്തറ, കുരിപ്പാക്കുന്ന്‌ എന്നീ പള്ളികള്‍ നടത്തി. 9–9–1988–ല്‍ അന്തരിച്ചു. 11–ന്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ തൃശൂര്‍ പടിഞ്ഞാറെകോട്ട പള്ളിയില്‍ കബറടക്കി. ആര്‍ത്താറ്റ്‌–കുന്നംകുളം പള്ളികളില്‍ തവണ വികാരിയായി സേവനം അനുഷ്‌ഠിച്ചു.
81. ഫാ. സി. സി. ചെറിയാന്‍. മരത്തംകോട്‌ ചുങ്കത്ത്‌ ചേറു–അമ്മിണി മകന്‍. ജനനം 26–2–1949. ബിരുദാനന്തരം സെമിനാരി പഠനം. 22–1–1972–ല്‍ കൊരട്ടിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. 19–8–1973–ല്‍ വിവാഹിതന്‍. കരിങ്ങാച്ചിറ മുക്കടക്കല്‍ പൈലി മകള്‍ സാലി ഭാര്യ. 25–8–1973–ല്‍ മാര്‍ സേവേറിയോസ്‌ മരത്തംകോട്‌ വച്ച്‌ കശ്ശീശാപട്ടം നല്‍കി. ആ. ഘശയ. ടരശലിരല, ആ.ഉ, ങ.ഠവ. എന്നീ ബിരുദങ്ങള്‍ നേടി. വൈദികസെമിനാരി ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്നു. കോട്ടയം മെത്രാസനത്തില്‍ വൈദിക സേവനമനുഷ്‌ഠിക്കുന്നു. പല ഗ്രന്ഥങ്ങള്‍ രചിച്ചു. ഡോ. പൌലൂസ്‌ മാര്‍ ഗ്രീഗോറിയോസിന്റെ സെക്രട്ടറി, ദിവ്യബോധനം രജിസ്‌ട്രാര്‍, തിരുവചനഭാഷ്യം പബ്ലീഷര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനും ഗ്രന്ഥകാരനുമാണ്‌. കുന്നംകുളം ഭദ്രാസനം, ദിവ്യബോധനം, മാര്‍ ഗ്രീഗോറിയോസ്‌ ഫൌണ്ടേഷന്‍, സെമിനാരി ലൈബ്രറിയിലെ മൈക്രോഫിലിം ലൈബ്രറി എന്നിവയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു.
82. ഫാ. ഗീവറുഗീസ്‌ കൊള്ളന്നൂര്‍. മാത്തുക്കുട്ടി–ചിന്നമ്മ ദമ്പതികളുടെ പുത്രന്‍. ജനനം: 12–7–1945. സെക്കണ്ടറി വിദ്യാഭ്യാസം. 31–3–1968–ല്‍ കൊരട്ടിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ കോറൂയോപട്ടം നല്‍കി. 1–10–1970–ന്‌ യൌപ്പദ്‌യക്കിനോ. 11–3–1972–ല്‍ പഴഞ്ഞിയില്‍ വച്ച്‌ പൂര്‍ണ്ണശെമ്മാശന്‍. അവിവാഹിതന്‍. 24–4–1972–ല്‍ കുന്നംകുളം മെയിന്‍ റോഡ്‌ പള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടം ഏറ്റു. സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം, കുന്നംകുളം ഭദ്രാസന സെക്രട്ടറി, കുന്നംകുളം യൂണിറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ 2010–ല്‍ റിട്ടയര്‍ ചെയ്യിച്ചു. പനങ്കുറ്റി പള്ളി സ്ഥാപകന്‍. വട്ടുള്ളി, ഓട്ടുപാറ, പറമ്പായി തുടങ്ങിയ പള്ളികളില്‍ വികാരിയായിരുന്നു.
83. ഫാ. ജോര്‍ജ്ജ്‌ ചീരന്‍. അടുപ്പൂട്ടി ഇട്ടൂപ്പിന്റെ മകന്‍. സെക്കണ്ടറി വിദ്യാഭ്യാസം. 20–1–1974–ല്‍ വിവാഹിതന്‍. കോട്ടപ്പടി പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ മകള്‍ മറിയാമ്മയാണ്‌ ഭാര്യ. യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ ആദ്യം ക്ലേറിസ്ഥാനം നല്‍കി. കുന്നംകുളം എം.ജി.എം. പ്രവര്‍ത്തകന്‍. 25–3–1982–ല്‍ മാര്‍ സേവേറിയോസ്‌ കശ്ശീശാസ്ഥാനം നല്‍കി. അയ്യമ്പറമ്പ്‌, മരത്തംകോട്‌, അടുപ്പൂട്ടി, മങ്ങാട്‌, പഴഞ്ഞി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
84. ചെമ്മണ്ണൂര്‍ ജോസ്‌ കത്തനാര്‍ (സി. ടി. ജോസച്ചന്‍). കോട്ടപ്പടി താവുണ്ണിയുടെ മകന്‍. ജനനം 15–1–1950. 17–1–1981–ല്‍ വിവാഹിതന്‍. കുന്നംകുളം കാക്കശ്ശേരില്‍ വറുഗീസിന്റെ മകള്‍ പ്രഭയാണ്‌ ഭാര്യ. 24–12–1982–ല്‍ യൂഹാനോന്‍ മാര്‍ സേവേറിയോസില്‍നിന്ന്‌ വൈദികസ്ഥാനം സ്വീകരിച്ചു.  പഴഞ്ഞി എം.ഡി. കോളജില്‍ അക്കൌണ്ടന്റ്‌ ആയിരുന്നു. പെങ്ങാമുക്ക്‌ വികാരി. 2010–ല്‍ റിട്ടയര്‍ ചെയ്‌തു. അടുപ്പൂട്ടി ആശുപത്രി ചാപ്ലൈനായി പ്രവര്‍ത്തിക്കുന്നു. മാര്‍ സേവേറിയോസ്‌ തിരുമേനിയെ ദീര്‍ഘകാലം ശുശ്രൂഷിച്ചു. രോഗികളെ ചികിത്സിക്കാനും, ശുശ്രൂഷിക്കാനും വൈദഗ്‌ധ്യം നേടിയിട്ടുണ്ട്‌.

67. ചെറുവത്തൂര്‍ മാത്തു കത്തനാര്‍ (മൂപ്പച്ചന്‍). ചെറുവത്തൂര്‍ ഉക്രു–താണ്ടമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 23–9–1911. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ വച്ച്‌ 8–12–1929–ല്‍ മ്‌സമ്രോനോ സ്ഥാനം നല്‍കി. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏലിയാസ്‌ മാര്‍ യൂലിയോസ്‌ 17–4–1930–ല്‍ കോറൂയോ സ്ഥാനവും 16–5–1937–ല്‍ യൌപ്പദ്‌യക്കിനോ സ്ഥാനവും നല്‍കി. വിവാഹിതന്‍. 28–8–1937–ല്‍ മഞ്ഞനിക്കര ദയറായില്‍ വച്ച്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 29–നു കശ്ശീശാപട്ടവും സ്വീകരിച്ചു. ഡിസംബര്‍ 5–ന്‌ നവപൂജാര്‍പ്പണം. കരുവാരകുണ്ട്‌, വട്ടായി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പള്ളി സ്ഥാപിച്ചു. 1958–ലെ സഭാ സംയോജനത്തെ തുടര്‍ന്ന്‌ ആര്‍ത്താറ്റ്‌–കുന്നംകുളം ഇടവകയില്‍ മൂപ്പച്ചനായി പ്രവര്‍ത്തിച്ചു. സണ്ടേസ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍, എം.ജി.എം. പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 87–ാം വയസ്സില്‍ 3–12–1997–ല്‍ നിര്യാതനായി. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ മാര്‍ മിലിത്തിയോസ്‌ കബറടക്കം നിര്‍വഹിച്ചു. കാണിയാമ്പാല്‍ ചുങ്കത്ത്‌ മാത്തു തോമ്മായുടെ മകള്‍ ചിന്നമ്മയാണ്‌ ഭാര്യ.
68. ചുങ്കത്ത്‌ ജോസഫ്‌ കത്തനാര്‍. ചുമ്മാര്‍–ഇട്ട്യേനം ദമ്പതികളുടെ മകന്‍. ജനനം: 27–11–1919. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 19–8–1934 ന്‌ കുന്നംകുളം പഴയപള്ളിയില്‍ വച്ച്‌ പാമ്പാടി മാര്‍ കുറിയാക്കോസ്‌ കോറൂയോ സ്ഥാനം നല്‍കി. ചെറിയമഠത്തില്‍ സ്‌കറിയ, കോലാടി താവു, കണ്ടിക്കല്‍ യാക്കോബ്‌ എന്നീ മല്‌പാത്താര്‍ പഠിപ്പിച്ചു. വിവാഹിതന്‍. ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ പഴയസിമ്മനാരിയില്‍വച്ച്‌  പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കി. മൂവാറ്റുപുഴ അരമനയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ 3–10–1942 ല്‍ കശീശാപട്ടം നല്‍കി. കുന്നംകുളം പള്ളിയുടെ വികാരിയായിരുന്ന ഇദ്ദേഹം ഏതാനും വര്‍ഷം പട്ടാളസേവനം നടത്തിയിട്ടുണ്ട്‌. 1–1–1993 ല്‍ അന്തരിച്ചു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌പള്ളിയില്‍ കബറടക്കി. കുന്നംകുളം ജോബിന്റെ മകള്‍ തങ്കമ്മയാണ്‌ ഭാര്യ.
69. ചെമ്മണ്ണൂര്‍ പത്രോസ്‌ കത്തനാര്‍. ചെമ്മണ്ണൂര്‍ ചാക്കുണ്ണി–അച്ചായി ദമ്പതികളുടെ പുത്രനായി 19–4–1920–ല്‍ ജനിച്ചു. സെക്കണ്ടറി വിദ്യാഭ്യാസം. 21–1–1938–ന്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ ആര്‍ത്താറ്റ്‌ വച്ച്‌ കോറൂയോ സ്ഥാനം നല്‍കി. കോട്ടയം സി.എം.എസ്‌. കോളജില്‍നിന്ന്‌ ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 28–8–1942–ല്‍ യൌപ്പദ്‌യക്കിനോ സ്ഥാനം പഴയസെമിനാരിയില്‍ വച്ച്‌ ബാവാ നല്‍കി. വൈദികസെമിനാരിയില്‍ ചെറിയ മഠത്തില്‍ സ്‌കറിയാ മല്‌പാന്‍ മുഖ്യ ഗുരു. പ്രശസ്‌ത വിജയത്തിന്‌ സമ്മാനാര്‍ഹനായിട്ടുണ്ട്‌. വിവാഹിതന്‍. 2–4–1944 ന്‌ വടകര സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ പൂര്‍ണ്ണ ശെമ്മാശുപട്ടവും 7–4–1944 ല്‍ ആര്‍ത്താറ്റ്‌ പള്ളിയില്‍വച്ച്‌ കശ്ശീശാപട്ടവും നല്‍കി. 23–ന്‌ ആര്‍ത്താറ്റ്‌ നവപൂജാര്‍പ്പണം. ആര്‍ത്താറ്റ്‌ സെന്റര്‍ വൈദിക സെക്രട്ടറിയായിരുന്നു. 82–ാം വയസ്സില്‍ 4–7–2002–ല്‍ നിര്യാതനായി. 5–7–2002–ല്‍ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ കബറടക്കി. ഭാര്യ ചെറുവത്തൂര്‍ സി. എം. ജോസഫിന്റെ മകള്‍ സാറാമ്മ. മക്കളില്ല. ചെമ്മണ്ണൂര്‍ കുടുംബക്കാര്‍ക്ക്‌ പൊതുവായുള്ള വിളിപ്പേര്‍പ്രകാരം ഇദ്ദേഹം ഭപൊട്ടന്‍ അച്ചന്‍' എന്ന്‌ വിളിക്കപ്പെട്ടു. ആര്‍ത്താറ്റ്‌ പള്ളിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌ത്‌ ഏതാനും വര്‍ഷം അടുപ്പൂട്ടിപ്പള്ളിയുടെ വികാരിയായിരുന്നിട്ടുണ്ട്‌. പലരേയും സുറിയാനി പഠിപ്പിച്ചിട്ടുണ്ട്‌.
70. മേക്കാട്ടുകളം ദാവീദ്‌ കത്തനാര്‍ (വന്നേരി അച്ചന്‍). ചെറുവത്താനി വാറു–മാത്തിരി ദമ്പതികളുടെ പുത്രന്‍. ജനനം 6–6–1924–ല്‍. സെക്കണ്ടറി വിദ്യാഭ്യാസം. 17–5–1949–ന്‌ പഴയസെമിനാരിയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കോറൂയോ സ്ഥാനം നല്‍കി. പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 9–6–1953–ല്‍ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായില്‍നിന്ന്‌ കശ്ശീശാപട്ടവും സ്വീകരിച്ചു. പാലക്കാട്‌, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, അരീപ്പാലം വികാരി, എം.ജി.എം. സ്‌കൂള്‍ മാനേജര്‍, മലങ്കരസഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 63–ാം വയസ്സില്‍ അന്തരിച്ചു. 23–3–1989 ദുഃഖവെള്ളിയാഴ്‌ച ആര്‍ത്താറ്റ്‌ കബറടക്കി. ദീര്‍ഘകാലം ആര്‍ത്താറ്റ്‌–കുന്നംകുളം മഹാഇടവകയുടെ വികാരിയായിരുന്നു.
71. പുലിക്കോട്ടില്‍ ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ (മേക്കാട്ടുകുളങ്ങര ജോസച്ചന്‍). മാതാപിതാക്കള്‍ മാണി–ഇട്ട്യേനം. ജനനം 20–3–1929. സെക്കണ്ടറി വിദ്യാഭ്യാസം. കസ്റ്റംസിലെ ജോലി രാജി വച്ചു. 25–11–1948–ല്‍ പഴയ സെമിനാരിയില്‍ വച്ച്‌ ഗീവറുഗീസ്‌ രണ്ടാമന്‍ കാതോലിക്കാ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി; വിവാഹിതന്‍. 12–7–1951–ല്‍ പൂര്‍ണ്ണശെമ്മാശനായി. 1951 ഒക്‌ടോബര്‍ 21–ന്‌ കശ്ശീശായും. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ ഗുരു. 1951 നവംബര്‍ 25–ന്‌ ആര്‍ത്താറ്റ്‌ നവപൂജാര്‍പ്പണം നടത്തി. പുലിക്കോട്ടില്‍ രണ്ടു തിരുമേനിമാരുടെയും ഹ്രസ്വജീവചരിത്രം രചിച്ചു. കണ്‍വന്‍ഷന്‍ പ്രസംഗകനായ ഇദ്ദേഹം കഥകള്‍, റേഡിയോ നാടകങ്ങള്‍ തുടങ്ങിയവ രചിച്ചു. ഭസീയോന്‍ സന്ദേശം' മാസികയുടെ ഉപദേശക സമിതി അംഗം ആയിരുന്നു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. 1999–ല്‍ റിട്ടയര്‍ ചെയ്യിച്ചു. പാറയില്‍ തോലത്തു മോളിയാണ്‌ ഭാര്യ. അഗതിയൂരില്‍ പുതിയവീട്ടില്‍ വാര്‍ദ്ധക്യകാലം ചെലവഴിച്ചു. മെത്രാപ്പോലീത്തായുമായി ഇടവക ദീര്‍ഘകാലം നടത്തിയ വ്യവഹാരത്തില്‍ കക്ഷിയായിരുന്നു. 2011 ആഗസ്റ്റ്‌ 8–ന്‌ അന്തരിച്ചു. 9–ന്‌ ആര്‍ത്താറ്റ്‌ സംസ്‌കരിക്കപ്പെട്ടു. അവസാനകാലത്ത്‌ മിക്കവാറും അന്ധനായിരുന്നു.
72. പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ (കരുമാംകുഴി അച്ചന്‍). ഇട്ട്യേര–കുഞ്ഞില മാതാപിതാക്കള്‍. ജനനം 31–1–1930. മഞ്ഞനിക്കര ദയറായില്‍ മാര്‍ യൂലിയോസ്‌ ഏലിയാസ്‌ 21–5–1950–ന്‌ ശെമ്മാശുപട്ടം നല്‍കി. വിവാഹിതന്‍. 23–12–1953 ല്‍ കശ്ശീശാ. സഭാ സമാധാനാനന്തരം മഹാഇടവകയില്‍ സേവനം അനുഷ്‌ഠിച്ചു. 64–ാം വയസ്സില്‍ 12–9–1994–ല്‍ നിര്യാതനായി. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി. തോലത്ത്‌ മോശ കത്തനാരുടെ മകള്‍ ഗ്രേസിയാണ്‌ ഭാര്യ. ആര്‍ത്താറ്റ്‌–കുന്നംകുളം മഹാഇടവകയുടെ വികാരിയായി സേവനം അനുഷ്‌ഠിച്ചു.
73. ചെറുവത്തൂര്‍ പീറ്റര്‍ കോറെപ്പിസ്‌കോപ്പാ (പാത്തുക്കുട്ടി അച്ചന്‍). മാത്തു – കുഞ്ഞാണി മാതാപിതാക്കള്‍. ജനനം 14–11–1931. സെക്കണ്ടറി വിദ്യാഭ്യാസം. 2–5–1949–ന്‌ പരുമല വച്ച്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കോറൂയോ സ്ഥാനം നല്‍കി. വൈദികസെമിനാരിയില്‍ പഠനം. വിവാഹിതന്‍. 25–3–1953–ല്‍ ആര്‍ത്താറ്റ്‌ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 10–6–1953–ന്‌ ദേവലോകത്തു വച്ച്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കശ്ശീശാപട്ടവും നല്‍കി. മാനേജിംഗ്‌ കമ്മിറ്റി അംഗം. മികച്ച സംഘാടകന്‍. ആര്‍ത്താറ്റ്‌–കുന്നംകുളം സുവനീര്‍ പ്രസിദ്ധീകരിച്ചു. കുന്നംകുളം ഭദ്രാസന സെക്രട്ടറി. ലില്ലി ഭാര്യ. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കോര്‍എപ്പിസ്‌ക്കോപ്പാസ്ഥാനം നല്‍കി. 58–ാം വയസ്സില്‍ 5–7–1989–ല്‍ അന്തരിച്ചു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി (കബറടക്കം 7–7–1989). ഏറെക്കാലം ആര്‍ത്താറ്റ്‌–കുന്നംകുളം മഹാഇടവകയുടെ വികാരിയായിരുന്നു.
74. തെക്കേക്കര ഡേവിഡ്‌ കത്തനാര്‍. തെക്കേക്കര കുറിയാക്കോസ്‌ കോര്‍എപ്പിസ്‌ക്കോപ്പായുടെ പൌത്രന്‍. മാത്യു–കുഞ്ഞാണി മാതാപിതാക്കള്‍. ജനനം 21–3–1933. ബി.എ., ബി.എഡ്‌. ബിരുദധാരി. 12–7–1953–ല്‍ പഴയസെമിനാരിയില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ ബാവാ കോറൂയോ സ്ഥാനവും 6–8–1956–ല്‍ മൂവാറ്റുപുഴ അരമനയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 1956 ആഗസ്റ്റ്‌ 12–ന്‌ കുന്നംകുളം തെക്കേ കുരിശുപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും നല്‍കി. കുറെക്കാലം മെത്രാപ്പോലീത്തായുടെ സെക്രട്ടറി. ആഗസ്റ്റ്‌ 19–ന്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ നവപൂജാര്‍പ്പണം. എം.ജി.എം. ജനറല്‍ സെക്രട്ടറി. വൈ.എം. സി.എ. പ്രസിഡണ്ട്‌. ഭദ്രാസന കൌണ്‍സിലര്‍, എം.ജെ.ഡി. സ്‌കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടകന്‍. കുന്നംകുളം പള്ളിയുടെ വ്യവഹാരച്ചുമതല വഹിച്ചു. താളംതെറ്റിയ ജീവിതത്തിന്റെ ഒടുവില്‍ അവിവാഹിതനായ ഇദ്ദേഹം തൃശ്ശൂരില്‍ ജ്യേഷ്‌ഠന്‍ ഉക്രു മാസ്റ്ററുമൊത്തു താമസിച്ചു. ദീര്‍ഘകാലം സ്‌കൂളില്‍ നിന്നും പള്ളിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചു. ഒടുവില്‍ 44–ാം വയസ്സില്‍ 1977 ഒക്‌ടോബര്‍ 16–ന്‌ ജീവിതം അവസാനിപ്പിച്ചു. പ്രത്യേക അനുവാദപ്രകാരം മാര്‍ സേവേറിയോസ്‌, മാര്‍ പോളിക്കര്‍പ്പോസ്‌ എന്നിവര്‍ ആര്‍ത്താറ്റ്‌ കബറടക്കി.
75. പൊറത്തൂര്‍ ജേക്കബ്‌ കത്തനാര്‍ (പല്ലാക്കന്‍ അച്ചന്‍). പ്ലാക്കല്‍ മാത്തു–എളിച്ചി മാതാപിതാക്കള്‍. ജനനം 29–10–1934. മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ 1953 ഒക്‌ടോബറില്‍ കോറൂയോസ്ഥാനം നല്‍കി. ബി.എസ്‌.സി., ബി.എഡ്‌. തൃശൂര്‍ സി.എം.എസ്‌. ഹൈസ്‌കൂളില്‍ അധ്യാപകന്‍. വിവാഹിതന്‍. 23–9–1964–ല്‍ ആര്‍ത്താറ്റ്‌ വച്ച്‌ ഔഗേന്‍ ബാവാ കശ്ശീശാപട്ടം നല്‍കി. കടുത്ത പ്രമേഹരോഗി. തൃശൂരില്‍ താമസം. വീട്ടില്‍വച്ച്‌ പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ കന്തീലാ നടത്തി. 56–ാം വയസ്സില്‍ 2–9–1991–ല്‍ അന്തരിച്ചു. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി. കാട്ടകാമ്പാല്‍ പുലിക്കോട്ടില്‍ ഉക്രു മകള്‍ മേരിയാണ്‌ ഭാര്യ. ആലീസ്‌, ഡോ. അല്ലി എന്നിവര്‍ മക്കള്‍.
76. കുത്തൂര്‍ സൈമണ്‍ കത്തനാര്‍. പോര്‍ക്കുളം ഇട്ടി മാണി–കുഞ്ഞന്നം മാതാപിതാക്കള്‍. ജനനം 3–3–1930. 1–12–1949–ല്‍ തൊഴിയൂര്‍ സഭയില്‍ ശെമ്മാശന്‍. കോട്ടയം പഴയസെമിനാരിയില്‍ പഠനം. മലങ്കര സഭയില്‍ ചേര്‍ന്നു. 18–7–1955–ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. അവിവാഹിതന്‍. കുറെനാള്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്‌തു. ഇംഗ്ലണ്ടിലെ കാന്റര്‍ബറി തിയോളജിക്കല്‍ കോളജില്‍ കുറച്ചുകാലം പഠിച്ചു. ഒടുവില്‍ ആര്‍ത്താറ്റ്‌ യൂണിറ്റില്‍ ചേര്‍ന്നു. 12–1–2001–ല്‍ അന്തരിച്ചു. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി. അക്കിക്കാവ്‌ പള്ളി സ്ഥാപിച്ചു. അയ്യമ്പറമ്പ്‌ പള്ളിയില്‍ വികാരിയായിരുന്നു.

58. ചെറുവത്തൂര്‍ യാക്കോബ്‌ കോര്‍എപ്പിസ്‌കോപ്പാ. 15–2–1886–ല്‍ ജനനം. പഴഞ്ഞിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ 1904 ഏപ്രില്‍ 19–ന്‌ കോറൂയോപട്ടം നല്‍കി. പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ കശീശ്ശാപട്ടം നല്‍കി. ഭകണ്ടിക്കല്‍ അച്ചന്‍' എന്ന്‌ വിളിപ്പേര്‍. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ കോറെപ്പിസ്‌ക്കോപ്പാസ്ഥാനം നല്‍കി. തൃശൂര്‍ പള്ളിയുടെ പിരിവിനായി ഇദ്ദേഹം അധ്വാനിച്ചിട്ടുണ്ട്‌. 9–4–1958–ല്‍ നിര്യാതനായി. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. മുടക്കപ്പെട്ട വട്ടശ്ശേരില്‍ മെത്രാച്ചനില്‍നിന്ന്‌ ആദ്യം പട്ടമേറ്റതിദ്ദേഹമാണ്‌. അദ്ദേഹത്തിനെതിരെ ഇടവക വ്യവഹാരപ്പെട്ടു. പൊതുയോഗ തീരുമാനപ്രകാരം നല്‍കിയ വ്യവഹാരം പിന്നീട്‌ പിന്‍വലിക്കുകയായിരുന്നു.
59. പുലിക്കോട്ടില്‍ യൌസേഫ്‌ റമ്പാന്‍. 1889 നവംബര്‍ 16–ന്‌ ജനനം. 1907 ഡിസംബര്‍ 23–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ മ്‌സമ്രോനോ പട്ടം നല്‍കി. ഭആത്മപോഷിണി' സ്ഥാപകന്‍, മാനേജര്‍. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ 1929 ഏപ്രില്‍ 4–ന്‌ കശ്ശീശാപട്ടം നല്‍കി. 14–ന്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ റമ്പാന്‍സ്ഥാനം നല്‍കി. സാഹിത്യരസികന്‍. ഭആത്മപോഷിണി' മാസിക നടത്തി. ഹാശാ ആഴ്‌ചയിലെ പ്രുമിയോന്‍ സെദ്‌റാ, കുര്‍ബ്ബാനതക്‌സാ എന്നിവ മലയാളത്തില്‍ എ.ആര്‍.പി. പ്രസില്‍നിന്ന്‌ പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, വള്ളത്തോള്‍ നാരായണമേനോന്‍ തുടങ്ങിയവരെ ഭആത്മപോഷിണി'യുടെ പത്രാധിപസ്ഥാനത്ത്‌ നിയമിച്ചു. കഥാമാസിക, സുറിയാനി സഭാകാഹളം എന്നിവ പ്രസിദ്ധീകരിച്ചു. കുന്നംകുളം ബഥനിചാപ്പല്‍ നിര്‍മ്മിച്ചു. ഒടുവില്‍ റീത്തുപ്രസ്ഥാനത്തില്‍ ചേര്‍ന്നു. കുന്നംകുളം ചിറളയം റീത്തുപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
60. പുലിക്കോട്ടില്‍ ദാവീദ്‌ ശെമ്മാശന്‍. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കരിങ്ങാച്ചിറ പള്ളിയില്‍വച്ച്‌ കോറൂയോസ്ഥാനം നല്‍കി (1904 ഒക്‌ടോബര്‍ 17). ശെമ്മാശനായിരിക്കേ അകാല ചരമം പ്രാപിച്ചു.
61. ചെറുവത്തൂര്‍ മാത്തു കത്തനാര്‍. വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
62. ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കുമരകം പള്ളിയില്‍വച്ച്‌ 1883 ഫെബ്രുവരി 20–ന്‌ ശെമ്മാശുസ്ഥാനവും 23–ന്‌ കശ്ശീശാപട്ടവും നല്‍കി.
63. വാഴമേല്‍ അബ്രഹാം കത്തനാര്‍ (ചെങ്ങന്നൂര്‍). ബഥനി യൌസേഫ്‌ ഉപദേശിയുടെ പുത്രന്‍. 13–5–1913–ല്‍ ജനിച്ചു. 13–5–1939–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി.
64. കെ. തോമസ്‌ കത്തനാര്‍. തുമ്പമണ്‍ സ്വദേശി. 1936 മുതല്‍ 1941 വരെ കുന്നംകുളം എം.ജെ.ഡി. യു.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍. 1941–ല്‍ കന്നി മാസത്തില്‍ (30 വയസ്‌) 4–ാം തീയതി അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ കവി ജോസഫ്‌ ചെറുവത്തൂര്‍ ഒരു വിലാപകാവ്യം എഴുതി പ്രസിദ്ധീകരിച്ചു. വിലാപകാവ്യത്തിന്റെ പേര്‍ ഭഅശ്രുധാര.'
65. പാറമേല്‍ (കുത്തൂര്‍) കുറിയാക്കോസ്‌ കത്തനാര്‍. ജനനം: 1088 (1913) കര്‍ക്കിടകം 17. 1932–ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ ശെമ്മാശുപട്ടവും 1936–ല്‍ മാവേലിക്കര പള്ളിയില്‍ വച്ച്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ കശ്ശീശാപട്ടവും നല്‍കി. ആജാനബാഹുവും കോമളകളേബരനും ധീരശൂരപരാക്രമിയും ആയ വൈദികന്‍. നേതൃത്വശേഷിയില്‍ അസാമാന്യ വൈഭവം. സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം. 53–ാം വയസ്സില്‍ 19–4–1966–ല്‍ നിര്യാതനായി. നരിമറ്റത്തില്‍ യൂഹാനോന്‍ റമ്പാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി.
66. കാക്കശ്ശേരി ജോസഫ്‌ കോറെപ്പിസ്‌കോപ്പാ (ചിരാക്കുശ്ശേരി അച്ചന്‍ എന്ന്‌ വിളിപ്പേര്‍). മാതാപിതാക്കള്‍: മാത്തു–കുഞ്ഞില. ജനനം: 9–11–1918. സെക്കണ്ടറി വിദ്യാഭ്യാസം. ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ ബാവാ 1938 നവംബര്‍ 3–ന്‌ പരുമലയില്‍ വച്ച്‌ ശെമ്മാശുപട്ടവും 1947 ജനുവരി 8–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കശ്ശീശാപട്ടവും നല്‍കി. കുന്നംകുളം എം.ജെ. ഡി. സ്‌കൂളിലെ അധ്യാപകജോലി രാജിവച്ച്‌ ആര്‍ത്താറ്റ്‌–കുന്നംകുളം വികാരി, സ്‌കൂളുകളുടെ മാനേജര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കക്കാട്‌ പള്ളി, കുന്നംകുളം എം.ജി.എം. നഴ്സറിസ്‌കൂള്‍, മേരി മഗ്‌ദലിന്‍ കോണ്‍വെന്റ്‌ എന്നിവയുടെ സ്ഥാപനത്തിന്‌ നേതൃത്വം നല്‍കി. പള്ളിയുടെ വ്യവഹാര ചുമതല, ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അവിവാഹിതനായ ഇദ്ദേഹം 1969 മെയ്‌ 15–ന്‌ കുന്നംകുളം പഴയപള്ളിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായില്‍നിന്ന്‌ കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനം സ്വീകരിച്ചു. ജീവിതസായാഹ്നം കഴിച്ചുകൂട്ടിയത്‌ അടുപ്പൂട്ടിക്കുന്നില്‍ അദ്ദേഹം സ്ഥാപിച്ച ഭവനത്തിലാണ്‌. പ്രമേഹരോഗം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്‌ അച്ചന്റെ കന്തീലാ ശുശ്രൂഷ മാര്‍ സേവേറിയോസ്‌ തിരുമേനി നിര്‍വഹിച്ചു. 18–5–1979–ന്‌ അന്തരിച്ച അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷകള്‍ക്ക്‌ മാര്‍ സേവേറിയോസ്‌, മാര്‍ പോളിക്കര്‍പ്പോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. വൈദികരുടെ നെഞ്ചില്‍ പതിവുപോലെ സ്ഥാനചിഹ്നമായി ക്രമീകരിച്ച കാസാ നീക്കം ചെയ്‌തു കൈയില്‍ കുരിശു പിടിപ്പിച്ചു. കുന്നംകുളത്ത്‌ പിന്നീട്‌ ഇത്‌ ഒരു കീഴ്‌വഴക്കമായിത്തീര്‍ന്നു. 60–ാം വയസ്സിലാണ്‌ അന്തരിച്ചത്‌. ദീര്‍ഘകായനും ആകാരസുഭഗനും അസാധാരണമാംവിധം നീണ്ട്‌ സമൃദ്ധമായ താടിമീശയും ഉള്ള ഇദ്ദേഹം ഈ തലമുറയില്‍ ഒരു മല്‌പാനും മെത്രാന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു.

32. പുലിക്കോട്ടില്‍ അബ്രഹാം (ഇട്ട്യേശന്‍) കത്തനാര്‍. പഴഞ്ഞി, വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാരുടെ പിതാവ്‌.
33. ആനപ്പറമ്പില്‍ പുലിക്കോട്ടില്‍ ഇട്ട്യേശന്‍ കത്തനാര്‍. പഴഞ്ഞി പള്ളിയില്‍ കബറടക്കി. അവിവാഹിതന്‍.
34. വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാര്‍. പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ ശെമ്മാശുപട്ടം നല്‍കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ 1868 ഡിസംബര്‍ 1–ന്‌ പഴഞ്ഞിപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടം നല്‍കി. നവീകരണകാലത്ത്‌ ഇദ്ദേഹം പഴഞ്ഞിപള്ളി വ്യവഹാരത്തില്‍ പരാജയപ്പെട്ട്‌ പഴഞ്ഞിയില്‍ മാര്‍ത്തോമ്മാപള്ളി സ്ഥാപിച്ചു. അവിടെ കബറടക്കി.
35. ആലിങ്ങല്‍ പുലിക്കോട്ടില്‍ ഗീവറുഗീസ്‌ കത്തനാര്‍. പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ ശെമ്മാശുപട്ടം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ പഴഞ്ഞിപള്ളിയില്‍വച്ച്‌ 1869 ഒക്‌ടോബര്‍ 19–ന്‌ കശ്ശീശാപട്ടം നല്‍കി. അവിവാഹിതനായ ഇദ്ദേഹം യുവാവായിരിക്കേ അന്തരിച്ചുവെന്ന്‌ കരുതുന്നു. പഴഞ്ഞിപള്ളിയില്‍ കബറടക്കി.
36. പുലിക്കോട്ടില്‍ ഇസഹാക്കു കത്തനാര്‍. യൂയാക്കീം മാര്‍ കൂറിലോസില്‍നിന്ന്‌ ശെമ്മാശുപട്ടം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ പഴഞ്ഞിപള്ളിയില്‍ വച്ച്‌ 1869 ഒക്‌ടോബര്‍ 19–ന്‌ കശ്ശീശാപട്ടം നല്‍കി. പഴഞ്ഞി ചീരന്‍ ഗീവറുഗീസ്‌ കത്തനാര്‍ക്ക്‌ പട്ടംകൊടയുടെ ആവശ്യത്തിലേക്ക്‌ യോഗക്കുറി നല്‍കിയ പൊതുയോഗത്തില്‍ (19 ചിങ്ങം 1882) ഇദ്ദേഹം വികാരി എന്ന നിലയില്‍ ഒപ്പിട്ടിരുന്നു. ചാക്കു അച്ചന്‍ എന്ന്‌ വിളിക്കപ്പെട്ടു.
37. ചീരന്‍ തെക്കേക്കര ഗീവറുഗീസ്‌ കത്തനാര്‍. യൂയാക്കീം മാര്‍ കൂറിലോസ്‌ ശെമ്മാശുപട്ടം നല്‍കി. പഴഞ്ഞിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ 1870 മാര്‍ച്ച്‌ 6–ന്‌ കശ്ശീശാപട്ടം നല്‍കി.
38. ചീരന്‍ ഇയ്യോബ്‌ കത്തനാര്‍. 1894 ജനുവരി 2–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ഇദ്ദേഹത്തിന്‌ ശെമ്മാശുപട്ടവും 1894 ജനുവരി 9–ന്‌ ചാലശ്ശേരിയില്‍ വച്ച്‌ കശ്ശീശാപട്ടവും നല്‍കി. ഇദ്ദേഹം ചാലശ്ശേരിയില്‍ ദീര്‍ഘകാലം വികാരിയായിരുന്നു. ചാലശ്ശേരിയില്‍ ഇദ്ദേഹത്തിന്റെ കബറിടം കാണാം.
39. ചീരന്‍ യാക്കോബ്‌ കത്തനാര്‍. പഴഞ്ഞിപള്ളിയില്‍ വച്ച്‌ 1870 മാര്‍ച്ച്‌ 8–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. കാക്കു അച്ചന്‍ എന്ന്‌ വിളിക്കപ്പെട്ടു. ആദ്യം നവീകരണത്തിലും ഒടുവില്‍ ബ്രദര്‍ മിഷനിലും ചേര്‍ന്നു. പഴഞ്ഞി ബ്രദറന്‍ സഭയില്‍ കബറിടം കാണാം.
40. ചുങ്കത്ത്‌ ഇട്ടൂപ്പ്‌ കത്തനാര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
41. കാക്കശ്ശേരി വര്‍ഗ്ഗീസ്‌ കത്തനാര്‍. കുന്നംകുളത്ത്‌ നവീകരണത്തില്‍ ചേര്‍ന്നതായി കുന്നംകുളം സുവനീര്‍.
42. ചീരന്‍ മാത്തു കത്തനാര്‍. വിവരങ്ങള്‍ ലഭ്യമല്ല.
43. ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍. 1876–ലെ മുളന്തുരുത്തി സുന്നഹദോസില്‍ പങ്കെടുത്തതായി കുന്നംകുളം സുവനീര്‍. പക്ഷേ, ഒപ്പിട്ടവരുടെ കൂട്ടത്തില്‍ ആ പേര്‍ കാണുന്നില്ല.
44. ചെമ്മണ്ണൂര്‍ ഉക്രു കത്തനാര്‍. 1852–ല്‍ ജനിച്ചു. യൂയാക്കീം മാര്‍ കൂറിലോസില്‍നിന്ന്‌ പട്ടമേറ്റതായി കരുതുന്നു. 1922–ല്‍ 70–ാം വയസ്സില്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറിടം കാണുന്നുണ്ട്‌. നവീകരണക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
45. പുലിക്കോട്ടില്‍ പൌലൂസ്‌ കത്തനാര്‍ (കരുമാംകുഴി). യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്ന്‌ കശ്ശീശാപട്ടമേറ്റിരിക്കാം. 1876–ല്‍ ചിറളയം പള്ളിയെ പ്രതിനിധീകരിച്ച്‌ മുളന്തുരുത്തി സുന്നഹദോസില്‍ പങ്കെടുത്തു.
46. ചെറുവത്തൂര്‍ വറീയത്‌ കത്തനാര്‍. 1871–ല്‍ നിരണത്തുവച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ ശെമ്മാശുപട്ടം നല്‍കി.
47. കോലാടി പൌലോസ്‌ കത്തനാര്‍. 1866–ല്‍ ജനനം. 1883 ഫെബ്രുവരി 20–ന്‌ കുമരകം പള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ ശെമ്മാശുപട്ടം നല്‍കി. കശ്ശീശാപട്ടം മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌ നല്‍കിയെന്ന്‌ അഭ്യൂഹിക്കുന്നു. 1929 മിഥുനം 11–ന്‌ അന്തരിച്ചു. കബറിടം ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കാണാം.
48. തെക്കേക്കര കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ. 1897 ജനുവരി 5–ന്‌ കല്ലുങ്കത്ര വച്ച്‌ ശെമ്മാശനായും 1901 ഡിസംബര്‍ 21–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കശീശായായും പുലിക്കോട്ടില്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ പട്ടം നല്‍കി. 1865–ല്‍ ജനനം. പ. ഗീവര്‍ഗ്ഗീസ്‌ ദ്വിതീയന്‍ ബാവാ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ കോര്‍–എപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി. 24–10–1937–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറിടം കാണാം.
49. ചെറുവത്തൂര്‍ മാത്തു കത്തനാര്‍. 1854–ല്‍ ജനനം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ 1871 ജനുവരി 15–ന്‌ കുന്നക്കുരുടിയില്‍ വച്ച്‌ ശെമ്മാശുപട്ടവും 1971 നവംബര്‍ 21–ന്‌ നിരണം പള്ളിയില്‍വച്ച്‌ കശ്ശീശാപട്ടവും കൊടുത്തു. ശെമ്മാശനായിരിക്കേ മുളന്തുരുത്തി സുന്നഹദോസില്‍ ചിറളയം പള്ളിയെ പ്രതിനിധീകരിച്ചു. ഒരു ഘട്ടത്തില്‍ നവീകരണക്കാരുമായുള്ള വ്യവഹാരകാലത്ത്‌ ഇദ്ദേഹത്തെ പഴഞ്ഞിയിലേക്ക്‌ നിയോഗിച്ചിരുന്നു. 24–2–1923–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറിടം കാണാം. സഭാ ഭിന്നതയില്‍ പാത്രിയര്‍ക്കാപക്ഷം ചേര്‍ന്നു.
50. കോലാടി മാത്തു കത്തനാര്‍. വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
51. ചെറുവത്തൂര്‍ കുറിയാക്കോസ്‌ കത്തനാര്‍. കുരിയപ്പച്ചന്‍ എന്ന്‌ വിളിപ്പേര്‍. പുലിക്കോട്ടില്‍ രണ്ടാം ദീവന്നാസ്യോസിന്റെ സഹോദരീപുത്രന്‍. 10–11–1878–ല്‍ ജനിച്ചു. 1896 ഡിസംബര്‍ 15–ന്‌ കല്ലുങ്കത്ര പള്ളിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ പുലിക്കോട്ടില്‍ കോറൂയോപട്ടം നല്‍കി. 1901 ഡിസംബര്‍ 21–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ അദ്ദേഹം തന്നെ കശ്ശീശാപട്ടം നല്‍കി. സുറിയാനി പണ്ഡിതന്‍. ആണ്ടുതക്‌സാ മലയാളം ഗദ്യവിവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. 48–ാം വയസ്സില്‍ 13–10–1926–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറിടം കാണാം.
52. ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍. ഞാലിക്കാരന്‍ അച്ചന്‍ എന്ന്‌ വിളിപ്പേര്‍. 1881–ല്‍ ജനനം. കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ്‌ കശ്ശീശാപട്ടം നല്‍കിയിരിക്കണം. ചേലക്കരപള്ളിയില്‍ വികാരിയായിരിക്കേ പാത്രിയര്‍ക്കീസ്‌ പക്ഷക്കാരനായി. പെങ്ങാമുക്ക്‌ പഴയപള്ളി പാത്രിയര്‍ക്കീസ്‌ പക്ഷത്തേക്ക്‌ പിടിച്ചെടുത്തു. പഴഞ്ഞിപള്ളി പിടിച്ചെടുക്കുവാന്‍ വിഫലശ്രമം നടത്തി. പലവട്ടം കക്ഷി മാറി. ഒടുവില്‍ മെത്രാന്‍ കക്ഷിയില്‍ വാര്‍ദ്ധക്യകാലത്ത്‌ സ്ഥിരപ്പെട്ടു. 1941 മീനം 10–ന്‌ ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി.
53. പനയ്‌ക്കല്‍ യാക്കോബ്‌ മല്‌പാന്‍ (കാക്കു മല്‌പാന്‍). കുറുപ്പംപടി പള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ 1898 മാര്‍ച്ച്‌ 23–ന്‌ കോറൂയോപട്ടം നല്‍കി. പരുമല മാര്‍ ഗ്രീഗോറിയോസ്‌ കശ്ശീശാപട്ടം നല്‍കി. സുറിയാനി പണ്ഡിതനായിരുന്നു. മലയാള ഭാഷയില്‍ ആദ്യത്തെ കുര്‍ബ്ബാന വ്യാഖ്യാനം എഴുതി. കീര്‍ത്തനമാല ഉള്‍പ്പെടെ ഏതാനും സുറിയാനി ഗീതവിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു. പുലിക്കോട്ടില്‍ രണ്ടാം തിരുമേനിയെപ്പറ്റി ഒരു ദശകത്രയം ഭമാര്‍ ദീവന്നാസ്യോസ്‌ വിജയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ പ്രവേശനം കിട്ടാഞ്ഞതില്‍ ഏറെ ദുഃഖിതനായിരുന്നു. കുറച്ചുകാലം കോട്ടയം പഴയസെമിനാരിയില്‍ സുറിയാനി മല്‌പാനായി പ്രവര്‍ത്തിച്ചു. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയിലും ചേലക്കരപള്ളിയിലും വികാരിയായി. ഒടുവില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1951–ല്‍ നിര്യാതനായി പുതുശ്ശേരി കത്തോലിക്കാപള്ളിയില്‍ കബറടക്കി.
54. പുലിക്കോട്ടില്‍ ശീമോന്‍ (സൈമണ്‍) കത്തനാര്‍. 28–2–1887–ല്‍ ജനിച്ചു. 1901–ല്‍ ഡിസംബര്‍ 21–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കോറൂയോപട്ടം നല്‍കി. കടവില്‍ വലിയ മാര്‍ അത്താനാസ്യോസിന്റെ സിക്രട്ടറി അദ്ദേഹത്തില്‍ നിന്ന്‌ കശ്ശീശാപട്ടം ഏറ്റു. തൃക്കുന്നത്തു സെമിനാരിയുടെ മാനേജര്‍ ആയി ഭചുമ്മാരച്ചന്‍' എന്ന പേരില്‍ അറിയപ്പെട്ടു. കടവില്‍ വലിയതിരുമേനിയുടെ ലഘുജീവചരിത്രം രചിച്ചു. 11–2–1947–ല്‍ അന്തരിച്ച്‌ ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറടങ്ങി. കക്ഷിവിഭജനത്തില്‍ ഇദ്ദേഹം പാത്രിയര്‍ക്കാപക്ഷത്ത്‌ നിലയുറപ്പിച്ചു.
55. ചീരന്‍ ഗീവറുഗ്ഗീസ്‌ കശ്ശീശാ. 14–5–1890–ല്‍ ജനിച്ചു. പഴഞ്ഞിയില്‍ വച്ച്‌ 1904 ഏപ്രില്‍ 19–ന്‌ പുതുഞായറാഴ്‌ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കോറൂയോപട്ടം നല്‍കി. അങ്കമാലി, കൊച്ചി ഭദ്രാസനങ്ങളില്‍ പാത്രിയര്‍ക്കീസ്‌ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. 25–3–1970–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറടക്കപ്പെട്ടു. ചാമക്കാടച്ചന്‍ എന്ന്‌ വിളിച്ചുവന്നു. സഭാവിഭജനത്തില്‍ പാത്രിയര്‍ക്കാപക്ഷത്ത്‌ നിലയുറപ്പിച്ചു.
56. തെക്കേക്കര ജേക്കബ്‌ കത്തനാര്‍. 12–11–1893–ല്‍ ജനനം. 18–1–1957–ല്‍ നിര്യാതനായി. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറടക്കി.
57. കോലാടി ദാവീദ്‌ കോറെപ്പിസ്‌ക്കോപ്പാ (താവു അച്ചന്‍). 1884–ല്‍ ജനനം. അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്താ കോറൂയോ പട്ടം നല്‍കി. പരുമലയില്‍ വച്ച്‌ 1918 തുലാം 21–ന്‌ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. തൃശൂര്‍ ഇഗ്നേഷ്യസ്‌ കത്തീഡ്രല്‍ നിര്‍മ്മാണത്തില്‍ നേതൃത്വം വഹിച്ചു. അടുപ്പൂട്ടിപ്പള്ളി നിര്‍മ്മിച്ചു. സുറിയാനി പണ്ഡിതന്‍. പ. ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി. 67–ാം വയസ്സില്‍ 17–6–1951–ല്‍ അവിവാഹിതനായ ഇദ്ദേഹം അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. സുറിയാനി മല്‌പാനായി അറിയപ്പെട്ടിരുന്നു.

12. കോലാടി താരു കത്തനാര്‍. ആര്‍ത്താറ്റ്‌ പള്ളിയുടെ പുനര്‍ നിര്‍മ്മാണം ഇദ്ദേഹമാണ്‌ പൂര്‍ത്തീകരിച്ചതെന്ന്‌ പറയുന്നു. കോലാടി വറീയതിന്റെ മകന്‍, കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ മാതാവ്‌ എളിച്ചിയുടെ ഇളയ സഹോദരിയുടെ മകനാണിദ്ദേഹം. വാറു, ഐപ്പു എന്നിങ്ങനെ രണ്ടു സഹോദരങ്ങള്‍. താരു കത്തനാര്‍ അവിവാഹിതന്‍. സഹോദരന്‍ വാറുവിന്റെ പുത്രന്‍ പില്‍ക്കാല തലമുറയില്‍ ചാക്കുണ്ണി കശ്ശീശ.
13. പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍. 1792–ല്‍ ജനനം. കോട്ടയം പഴയ സെമിനാരി സ്ഥാപകന്‍ റമ്പാന്‍ സ്ഥാനമേറ്റ 1809 കന്നി 8–ന്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ 8–ാം മാര്‍ത്തോമ്മായില്‍നിന്ന്‌ ശെമ്മാശുപട്ടം ഏറ്റു; കശ്ശീശാപട്ടവും. ഇദ്ദേഹത്തിന്റെ കാലത്ത്‌ വന്ന യൂയാക്കീം കൂറിലോസും സ്‌തേഫാനോസ്‌ അത്താനാസ്യോസും ആദ്യകാലത്ത്‌ (1846–47) ആര്‍ത്താറ്റ്‌ താമസിച്ചു. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പള്ളിയുടെ വടക്കു കിഴക്കു ഭാഗത്തായി സെഹിയോന്‍ ബംഗ്ലാവ്‌ പണിതു. മെത്രാത്താരും കൂടെവന്ന ശെമയോന്‍ റമ്പാനും ഇവിടെ താമസിച്ചു. ഇവിടെ ആരംഭിച്ച മല്‌പാന്‍ പാഠശാലയില്‍ ശെമവൂന്‍ റമ്പാന്‍ ആയിരുന്നു മുഖ്യ ഗുരു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമനും പത്രോസ്‌ പാത്രിയര്‍ക്കീസ്‌ ബാവാ വന്നപ്പോള്‍ പട്ടമേറ്റ എല്ലാ മെത്രാത്താരും ഇവിടത്തെ വൈദിക വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. യൂയാക്കീം മാര്‍ കൂറിലോസിന്‌ പില്‍ക്കാലത്ത്‌ പഴഞ്ഞി പ്രദേശത്തുകാരുടെ സഹായത്തോടെ ചാലശ്ശേരിയില്‍ ആസ്ഥാനവും പള്ളിയും പണിയിക്കാന്‍ ഇദ്ദേഹം സഹായിച്ചു. പനയ്‌ക്കല്‍ ഇയ്യപ്പന്‍ മുതലാളി ആയിരുന്നു അന്നത്തെ അത്മായ നേതാവ്‌. തൊഴിയൂര്‍ വ്യവഹാരം, കിഴക്കേ പുത്തന്‍പള്ളിയുടെ സ്ഥാപനം, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്റെ (ദ്വിതീയന്‍) മേല്‌പട്ടസ്ഥാനാരോഹണം, പനയ്ക്കല്‍–പാറേമ്മല്‍ കുടുംബ കലഹം പള്ളിയിലേക്ക്‌ വ്യാപിച്ചത്‌. ആലത്തൂര്‍–പനക്കല്‍ യൌസേഫ്‌ മാര്‍ കൂറിലോസിനെ പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ തൊഴിയൂര്‍ മെത്രാനായി വാഴിച്ചത്‌, 1873–ലെ പരുമല – 1876–ലെ മുളന്തുരുത്തി സുന്നഹദോസുകള്‍, പത്രോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനം, ചിറളയം പള്ളിയിലെ മെത്രാന്‍വാഴ്‌ച (1877) തുടങ്ങിയ സംഭവങ്ങള്‍ ഇക്കാലത്ത്‌ നടന്നു. ആര്‍ത്താറ്റ്‌ പഴയപള്ളി, കുന്നംകുളം പഴയപള്ളി, ചിറളയംപള്ളി, തെക്കേക്കര അങ്ങാടിപള്ളി, കിഴക്കേ പുത്തന്‍പള്ളി എന്നിവ ഒരു ട്രസ്റ്റായി രൂപീകരിച്ചതും മഹാഇടവക എന്ന പേര്‍ നല്‍കിയതും വ്യവഹാരഫലമായി ആര്‍ത്താറ്റ്‌ പഴയപള്ളി പൂട്ടേണ്ടി വന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്‌. 1886 94–ാം വയസ്സില്‍ അദ്ദേഹം നിര്യാതനായി. ആര്‍ത്താറ്റ്‌ പഴയപള്ളിയുടെ വടക്കേ വരാന്തയില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ കബറടക്കശുശ്രൂഷ നടത്തി. അവിവാഹിതനായിരുന്നു എങ്കിലും മെത്രാന്‍സ്ഥാനം ആഗ്രഹിച്ചില്ല.
14. പനയ്ക്കല്‍ ഇയ്യപ്പന്‍ കത്തനാര്‍. ഭഒരു പരദേശയാത്രയുടെ കഥ' എന്ന യാത്രാവിവരണത്തില്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ഇദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കുന്നു (ഇദ്ദേഹം ഊര്‍ശ്ലേം യാത്രയ്ക്കു പുറപ്പെട്ടു ലക്ഷ്യം കാണാതെ തിരിച്ചുപോന്നതായി പരാമര്‍ശിക്കുന്നു).
15. പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍ (കാക്കു മല്‌പാന്‍). 1826–ല്‍ ജനിച്ചു. തൊഴിയൂരിലെ കുത്തൂര്‍ മാര്‍ കൂറിലോസ്‌ പട്ടംകൊടുത്തു. 1873–ലെ പരുമല, 1876–ലെ മുളന്തുരുത്തി സുന്നഹദോസുകളില്‍ പങ്കെടുത്തു. പരുമല രൂപീകരിച്ച മാനേജിംഗ്‌ കമ്മിറ്റിയില്‍ ഇദ്ദേഹം അംഗമായിരുന്നു. നവീകരണക്കാരുമായുള്ള വ്യവഹാരത്തിന്‌ ചുമതല വഹിച്ചു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്റെ വിദ്യാഭ്യാസ – മിഷന്‍ – അച്ചടി യത്‌നങ്ങള്‍ക്ക്‌ സര്‍വ്വാത്മനാ സഹകരിച്ചു. കുന്നംകുളം പ്രദേശത്ത്‌ അക്കാലത്തെ വൈദികരുടെ മല്‌പാന്‍ ആയിരുന്നു. വെട്ടിക്കല്‍, പരുമല എന്നിവിടങ്ങളിലായി വൈദിക വിദ്യാഭ്യാസം ക്രമീകരിക്കുന്നതുവരെ വടക്കന്‍ പ്രദേശങ്ങളിലെ വൈദികര്‍ ഇദ്ദേഹം നേതൃത്വം നല്‍കിയ സെഹിയോന്‍ ബംഗ്ലാവ്‌ എന്ന സിമ്മനാരിയിലാണ്‌ വൈദികവിദ്യാഭ്യാസം നടത്തിയത്‌. 1891 കര്‍ക്കിടകം 9–ന്‌ 65–ാം വയസ്സില്‍ നിര്യാതനായി. ആര്‍ത്താറ്റ്‌ മദ്‌ബഹായുടെ പുറത്ത്‌ വടക്കുഭാഗത്ത്‌ കബറിടം സ്ഥിതിചെയ്യുന്നു. പുലിക്കോട്ടില്‍ ദ്വിതീയന്‍ മെത്രാപ്പോലീത്താ കബറടക്ക ശുശ്രൂഷ നടത്തി. നവീകരണക്കാരുമായി നടന്ന വ്യവഹാരം ആദ്യകാലത്ത്‌ നടത്തിയത്‌ ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ കുന്നംകുളം കിഴക്കേ പുത്തന്‍പള്ളി സ്ഥാപിച്ചത്‌.
16. പുലിക്കോട്ടില്‍ പൌലൂസ്‌ കത്തനാര്‍. 1826–ല്‍ ജനിച്ചു. കുത്തൂര്‍ മാര്‍ കൂറിലോസ്‌ പട്ടംകൊടുത്തു. മുളന്തുരുത്തി സുന്നഹദോസില്‍ (1876) ചിറളയം പള്ളിയെ പ്രതിനിധീകരിച്ചു (കരുമാംകുഴി അച്ചന്‍). 1888 വൃശ്ചികം 28–ന്‌ 62–ാം വയസ്സില്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ മദ്‌ബഹായുടെ പുറത്ത്‌ വടക്കുവശത്ത്‌ കബറിടം കാണാം. പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം വഹിച്ചു.
17. പുലിക്കോട്ടില്‍ യൌസേഫ്‌ കത്തനാര്‍. ഇദ്ദേഹത്തെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
18. കോലാടി ചാക്കുണ്ണി കത്തനാര്‍. കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ മാതൃസഹോദരന്റെ പുത്രന്‍ കോലാടി വാറുവിന്റെ പുത്രന്‍. പിതൃസഹോദരന്‍ ആണ്‌ തര്യത്‌ കത്തനാര്‍. താവു സഹോദരന്‍. തൊഴിയൂര്‍ മെത്രാന്‍ സ്ഥാനത്തേക്ക്‌ ആര്‍ത്താറ്റ്‌ ഇടവക നിശ്ചയിച്ച സ്ഥാനാര്‍ത്ഥി. കല്‍ദായ സുറിയാനിയില്‍ അദ്ദേഹം പകര്‍ത്തിയെഴുതിയ കുര്‍ബ്ബാനക്രമം ഇതെഴുതുന്ന ആളിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്‌.
19. കോലാടി ഇട്ടൂപ്പ്‌ കത്തനാര്‍. വിവരങ്ങള്‍ ലഭ്യമല്ല.
20. പനയ്ക്കല്‍ യൌസേഫ്‌ കത്തനാര്‍. പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ 1856–ല്‍ ഇദ്ദേഹത്തെ തൊഴിയൂരില്‍ കൂറിലോസ്‌ എന്ന പേരില്‍ മെത്രാനാക്കി. മുന്‍ഗാമി കാലംചെയ്‌തപ്പോള്‍ അവര്‍ ഏല്‌പിച്ച തൊഴിയൂരിന്റെ താക്കോലുകള്‍ തവണ വികാരിയുടെ വിശ്വസ്‌തത പാലിക്കാതെ പാലക്കുന്നത്ത്‌ മെത്രാച്ചന്‌ അനധികൃതമായി കൈമാറിയതിന്‌ ലഭിച്ച പാരിതോഷികമാവാം ഈ മെത്രാന്‍സ്ഥാനം. പാറേമ്മല്‍ കുടുംബക്കാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത്‌ മലങ്കര–തൊഴിയൂര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. തൊഴിയൂര്‍ ഇടവക ഒരു സ്വതന്ത്രസഭയാണെന്നുള്ള ഇദ്ദേഹത്തിന്റെ വാദം കോഴിക്കോട്‌ ജില്ലാക്കോടതിയും മദ്രാസിലെ അപ്പീല്‍ കോടതിയും ശരിവച്ചു. കേസിന്റെ നഷ്‌ടപരിഹാരമായി ചാലശ്ശേരി, പോര്‍ക്കുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വാദിയുടെ – യൂയാക്കീം കൂറിലോസിന്റെ – പേരിലുള്ള പള്ളികള്‍ ആലത്തൂര്‍ പനക്കല്‍ കൂറിലോസിന്‌ സ്വന്തമായി. സഭാസംയോജനത്തിനായി പത്രോസ്‌ തൃതീയനെ ചിറളയത്തു വച്ച്‌ കാണാന്‍ ശ്രമിച്ചു. പാലക്കുന്നത്ത്‌ കൊച്ചുമെത്രാച്ചനെ വാഴിക്കുവാന്‍ സഹകാര്‍മ്മികത്വം വഹിച്ചു. അബ്‌ദുള്ളാ മാര്‍ ഗ്രീഗോറിയോസില്‍ നിന്ന്‌ വി. മൂറോന്‍ ശേഖരിച്ച്‌ ഒരു ഭാഗം മാര്‍ത്തോമ്മാ സഭയ്ക്ക്‌ നല്‍കി. ശേഷം ഭാഗം തൊഴിയൂരില്‍ സൂക്ഷിച്ചു. ആര്‍ത്താറ്റ്‌ പടിപ്പുരയുടെ തെക്കേകെട്ടിടവും തൊഴിയൂരിലെ ചമയമാളികയും ഇദ്ദേഹം പണിയിച്ചു എന്ന്‌ വിശ്വസിക്കപ്പെടുന്നു. 1888 മകരം 20–ന്‌ അന്തരിച്ചു. തൊഴിയൂര്‍ പള്ളിയുടെ തെക്കേ വരാന്തയിലെ കല്ലറയില്‍ സംസ്‌കരിച്ചു. അതിനുശേഷം ഇന്നുവരെയും തൊഴിയൂരിലെ മെത്രാത്താരെ കബറടക്കുന്നത്‌ ഇതേ കബറിലാണ്‌ (ഈ കുടുംബത്തെ ആലത്തൂര്‍–പനക്കല്‍ എന്നും വിളിക്കപ്പെടുന്നു).
21. കിടങ്ങന്‍ പൌലൂസ്‌ കത്തനാര്‍. വിവരങ്ങള്‍ ലഭ്യമല്ല.
22. തെക്കേക്കര ചേറു (സ്‌കറിയാ) കത്തനാര്‍. വിവരങ്ങള്‍ ലഭ്യമല്ല.
23. പുലിക്കോട്ടില്‍ യൌസേഫ്‌ കത്തനാര്‍. 1832 ഡിസംബര്‍ 7–ന്‌ ജനിച്ചു. കുന്നംകുളം അങ്ങാടിയില്‍ പുലിക്കോട്ടില്‍ താരു കുരിയനും പഴഞ്ഞി പെങ്ങാമുക്ക്‌ കുത്തൂര്‍ താണ്ടമ്മ പിതാവും മാതാവും. യുയാക്കീം മാര്‍ കൂറിലോസ്‌ ചാലശ്ശേരിയില്‍ വച്ച്‌ 1852 ചിങ്ങം 6–ന്‌ കശ്ശീശാപട്ടം നല്‍കി. ചിറളയം പള്ളിയില്‍ നവപൂജാര്‍പ്പണം. പഴഞ്ഞിപള്ളിയില്‍ പ്രഥമ നിയമനം. തൊഴിയൂര്‍ വ്യവഹാരം നടത്തി പരാജയപ്പെട്ടു. നവീകരണത്തിനെതിരെ അച്ചടിച്ച നമസ്‌കാരപുസ്‌തകങ്ങള്‍ വിതരണം ചെയ്‌തു. മര്‍ദ്ദീനില്‍ ചെന്ന്‌ യാക്കോബ്‌ രണ്ടാമന്‍ പാത്രിയര്‍ക്കീസില്‍ നിന്ന്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മെത്രാപ്പോലീത്താസ്ഥാനമേറ്റു. പരുമല–മുളന്തുരുത്തി സുന്നഹദോസുകളിലൂടെ സഭയെ നവീകരണത്തിനെതിരെ സുസജ്ജമാക്കി സെമിനാരിക്കേസില്‍ ജയിച്ചു. പഴയസെമിനാരി കൈവശപ്പെടുത്തി. സംഭവബഹുലമായ നീണ്ട ജീവിതത്തിനുശേഷം 1909 ജൂലൈ 12–ന്‌ അന്തരിച്ച്‌ പഴയസെമിനാരി ചാപ്പലിന്റെ വടക്കേമുറിയില്‍ കബറടക്കി. ചരമശതാബ്‌ദി പ്രമാണിച്ച്‌ 2009–ന്‌ അദ്ദേഹത്തിന്‌ ഭമലങ്കരസഭാതേജസ്‌' എന്ന ടൈറ്റില്‍ മലങ്കരസഭ പ്രഖ്യാപിച്ചു.
(മേല്‍ 12 മുതല്‍ 22 വരെയുള്ള നമ്പറുകാര്‍ 19–ാം നൂറ്റാണ്ടില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ പ്രഥമന്റെയും ദ്വിതീയന്റെയും സമകാലികരും സഹപ്രവര്‍ത്തകരുമായി ജീവിച്ചു എന്ന്‌ പറയാം.)
24. കോലാടി മാത്തു കത്തനാര്‍. ഇദ്ദേഹത്തിന്‌ 1872 ഫെബ്രുവരി 9–ന്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ കശ്ശീശാപട്ടം നല്‍കി. നേരത്തെ 1871 ജനുവരി 19–ന്‌ കുന്നക്കുരുടി പള്ളിയില്‍വച്ച്‌ ഇദ്ദേഹത്തിന്‌ പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കിയിരുന്നു. ഇദ്ദേഹം കുന്നംകുളം കിഴക്കേ പുത്തന്‍പള്ളിയിലും ചേലക്കര പള്ളിയിലും തവണ നടത്തി. 1876–ല്‍ രണ്ടു പള്ളികളെയും പ്രതിനിധീകരിച്ച്‌ മുളന്തുരുത്തി സുന്നഹദോസില്‍ സംബന്ധിച്ചു.
25. മണ്ടുമ്പാല്‍ ഗീവറുഗീസ്‌ കത്തനാര്‍. ഇദ്ദേഹം 1871 നവംബര്‍ 21–ന്‌ നിരണം പള്ളിയില്‍വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്തായില്‍നിന്ന്‌ ശെമ്മാശുപട്ടം ഏറ്റു. കശ്ശീശാപട്ടം നല്‍കിയത്‌ യൂയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ.
26. ചീരന്‍ ഇട്ടൂപ്പ്‌ കത്തനാര്‍. യൂയാക്കീം മാര്‍ കൂറിലോസ്‌ ഇദ്ദേഹത്തിന്‌ ശെമ്മാശുപട്ടം ചാലശ്ശേരി പള്ളിയില്‍ വച്ച്‌ നല്‍കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ ഇദ്ദേഹത്തിന്‌ പഴഞ്ഞി പള്ളിയില്‍ വച്ച്‌ 1868 ഡിസംബര്‍ 1–ന്‌ കശ്ശീശാപട്ടം നല്‍കി. പഴഞ്ഞി, ചാലശ്ശേരി പള്ളികളുടെ പ്രതിനിധിയായി ഇദ്ദേഹം മുളന്തുരുത്തി സുന്നഹദോസില്‍ പങ്കെടുത്തു.
27. ചെമ്മണ്ണൂര്‍ വറീയത്‌ കത്തനാര്‍.
28. വാഴപ്പള്ളി യാക്കോബ്‌ കത്തനാര്‍.
29. ചൊവ്വല്ലൂര്‍ യൌസേഫ്‌ കത്തനാര്‍.
30. കുണ്ടുകുളങ്ങര യൌസേഫ്‌ കത്തനാര്‍.
31. കോലാടി വടക്കൂട്ട്‌ യാക്കൂബ്‌ കത്തനാര്‍.
(ഇവര്‍ അഞ്ചു പേരും ആര്‍ത്താറ്റ്‌ – തൊഴിയൂര്‍ പള്ളികളില്‍ തവണ നടത്തിയിരുന്നതായി 1976–ലെ ആര്‍ത്താറ്റ്‌ കുന്നംകുളം സുവനീര്‍ അവകാശപ്പെടുന്നു.)

1. പനയ്ക്കല്‍ സ്‌കറിയാ (ചേറു) കത്തനാര്‍. എ.ഡി. 1653–ലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ്‌ പ്രതിജ്ഞയില്‍ (മട്ടാഞ്ചേരി) പങ്കെടുത്ത ഇടവകപ്രതിനിധികളെ ഇദ്ദേഹം നയിച്ചതായി ആര്‍ത്താറ്റ്‌ കുന്നംകുളം സുവനീര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2. ദാവീദ്‌ കശീശാ
3. ഗീവറുഗീസ്‌ കശീശാ.
4. മത്തായി കശീശാ.
2, 3, 4 നമ്പറുകാരുടെ പട്ടംകൊട 1685–ല്‍ കോതമംഗലത്ത്‌ കാലം ചെയ്‌ത യല്‍ദോ മാര്‍ ബസ്സേലിയോസിന്റെ പട്ടംകൊട പുസ്‌തകത്തില്‍ മാര്‍ ഈവാനിയോസ്‌ (1685–1693) നടത്തിയ പട്ടംകൊടകളുടെ ഒടുവില്‍ പൌരസ്‌ത്യ നെസ്‌തോറിയന്‍ ശൈലിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരുപക്ഷേ ഇവര്‍ക്ക്‌ പട്ടം നല്‍കിയത്‌ നെസ്‌തോറിയന്‍ മെത്രാന്‍ ഗബ്രിയേല്‍ (1708–1731) ആയിരിക്കാം.
5. അബ്രഹാം കശ്ശീശാ. ഇദ്ദേഹത്തിന്റെ ശെമ്മാശ്ശുപട്ടവും കശ്ശീശാപട്ടവും മേല്‍പ്രസ്‌താവിച്ച പട്ടംകൊട പുസ്‌തകത്തില്‍ നെസ്‌തോറിയന്‍ ശൈലിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മാര്‍ ഗബ്രിയേല്‍ ആയിരിക്കാം ഇദ്ദേഹത്തിന്‌ പട്ടം നല്‍കിയത്‌.
6. ചീരന്‍ സ്‌കറിയാ കത്തനാര്‍. പഴഞ്ഞി പെങ്ങാമുക്ക്‌ സ്വദേശി. 1751–ല്‍ വിദേശത്തു നിന്നു വന്ന 3 മേലദ്ധ്യക്ഷത്താരില്‍ ഒരാള്‍ – മിക്കവാറും മാര്‍ ഗ്രീഗോറിയോസ്‌ (1751–1773) ആയിരിക്കണം – ഇദ്ദേഹത്തിന്‌ പട്ടം കൊടുത്തത്‌. ചാട്ടുകുളങ്ങരപള്ളി തര്‍ക്കംമൂലം പൂട്ടിക്കിടന്ന കാലം. പഴഞ്ഞി–ചിറളയം പള്ളികളുടെ ചുമതല വഹിച്ചു. കാട്ടുമങ്ങാട്ട്‌ കൂറിലോസ്‌ രണ്ടാമന്‍ (1794–1809/10) ഇദ്ദേഹത്തെ പീലക്‌സിനോസ്‌ എന്ന പേരില്‍ 1808–ല്‍ മെത്രാനായി വാഴിച്ച്‌ തൊഴിയൂരില്‍ മെത്രാപ്പോലീത്താ ആയി നിയമിച്ചു. ഇദ്ദേഹം സ്വന്തം പിന്‍ഗാമിയായി കിടങ്ങന്‍ ഗീവറുഗീസ്‌  കത്തനാരെ വാഴിച്ച്‌ 1811–ല്‍ നിര്യാതനായി; തൊഴിയൂരില്‍ കബറടക്കി.
7. കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ കത്തനാര്‍. കുന്നംകുളം കിഴക്കേ അങ്ങാടിയിലായിരുന്നു വീട്‌. മാര്‍ ഗ്രീഗോറിയോസ്‌ ആയിരിക്കാം ഇദ്ദേഹത്തിന്‌ പട്ടം നല്‍കിയത്‌. ചീരന്‍ മാര്‍ പീലക്‌സിനോസ്‌ രോഗിയായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ പീലക്‌സിനോസ്‌ എന്ന പേരില്‍ ചീരന്‍ സ്‌കറിയാ മാര്‍ പീലക്‌സിനോസ്‌ 1811–ല്‍ അഭിഷേകം ചെയ്‌തു. മലങ്കര മെത്രാപ്പോലീത്തത്താരായ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസിനെ 1815–ല്‍ പഴഞ്ഞിയില്‍ വച്ചും പുന്നത്ര മാര്‍ ദീവന്നാസ്യോസിനെ 1817–ല്‍ കോട്ടയം ചെറിയപള്ളിയില്‍ വച്ചും ചേപ്പാട്ട്‌ മാര്‍ ദീവന്നാസ്യോസിനെ 1825–ല്‍ കോട്ടയം ചെറിയപള്ളിയില്‍ വച്ചും വാഴിച്ചത്‌ ഇദ്ദേഹമാണ്‌. സഭാഭരണം ലഭിച്ചില്ലാ എങ്കിലും 1825 മുതല്‍ മരണം വരെയും ബ്രിട്ടീഷ്‌ സര്‍ക്കാര്‍ മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ രാജകീയ വിളംബരം മുഖേന ഇദ്ദേഹത്തിന്‌ ഔദ്യോഗിക അംഗീകാരം നല്‍കിയിരുന്നു. 1829 ഫെബ്രുവരി 7–ന്‌ അന്തരിച്ച്‌ തൊഴിയൂരില്‍ കബറടക്കി.
8. തെക്കേക്കര കുരിയത്‌ കത്തനാര്‍. 1806–ല്‍ തയാറാക്കപ്പെട്ട ആര്‍ത്താറ്റ്‌ പടിയോലയില്‍ പട്ടക്കാരുടെ സംഘത്തെ പ്രതിനിധീകരിച്ച്‌ മേക്ക്‌ വികാരി എന്നു രേഖപ്പെടുത്തി ഒപ്പിട്ടിരുന്നത്‌ ഇദ്ദേഹമാണ്‌. ആ തലമുറയില്‍ പാലൂര്‍–ചാട്ടുകുളങ്ങര ഇടവകയിലെ സീനിയര്‍ വികാരി ഇദ്ദേഹമായിരിക്കണം.
9. പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍. 1751–ല്‍ വന്ന വിദേശ സഭാദ്ധ്യക്ഷത്താരില്‍ നിന്ന്‌ പട്ടമേറ്റിരിക്കാം. ആ തലമുറയില്‍ കുന്നംകുളം സുറിയാനിക്കാരുടെ നേതാവും ചിറളയം പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന മല്‌പാന്‍ പാഠശാലയിലെ പ്രധാന മല്‌പാനും ഇദ്ദേഹമായിരുന്നു. കുന്നംകുളം പഴയപള്ളി 18–ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പുതുക്കിപ്പണിതത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം 1740 നവംബര്‍ 25–ന്‌ ജനിച്ചതായി വിശ്വസിക്കപ്പെടുന്നു. മണക്കുളം രാജാവിന്റെ സൈനിക പ്രധാനിയായിരുന്ന ഒരു പൂര്‍വ്വികന്റെ പിന്‍മുറക്കാരനായിരുന്ന പുലിക്കോട്ടില്‍ ചുമ്മാരുടെയും (ശെമവൂന്‍) പൊത്തളപ്പന്റെ വീട്‌ എന്നു പ്രസിദ്ധിയുള്ള പാണാത്തെ കുരിയപ്പന്റെ സഹോദരി എളിച്ചിയുടെയും (ഏലിശ്‌ബാ) അഞ്ച്‌ മക്കളില്‍ സീമന്തപുത്രനായ ഇദ്ദേഹം ആദ്യം പഴഞ്ഞി പള്ളിയിലെ മല്‌പാന്‍ പാഠശാലയിലും പിന്നീട്‌ മുളന്തുരുത്തി വൈദികവിദ്യാലയത്തിലും വൈദിക വിദ്യാഭ്യാസം നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ബൈബിളിലെ സങ്കീര്‍ത്തനപ്പുസ്‌തകവും കുര്‍ബ്ബാനക്രമവും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. പകലോമറ്റം വംശാധിപത്യത്തിന്‌ കീഴ്‌പെട്ടുപോയ മെത്രാന്‍വാഴ്‌ചയെ മോചിപ്പിക്കുവാന്‍ പ്രചാരവേല ചെയ്‌ത്‌ പ്രശസ്‌തനായി. തത്തൂലം പകലോമറ്റം മെത്രാന്റെയും മറ്റും അപ്രീതിക്ക്‌ പാത്രമായി. കാട്ടുമങ്ങാട്ട്‌ കൂറിലോസ്‌, മെത്രാന്‍വാഴ്‌ച വ്യാജാവകാശമാണെന്നതിന്റെ പേരില്‍ തിരുവിതാംകൂര്‍–കൊച്ചി പ്രദേശത്തുനിന്ന്‌ ബഹിഷ്‌കൃതനായപ്പോള്‍ കുന്നംകുളത്ത്‌ ഒളിവില്‍ പാര്‍പ്പിച്ച്‌ അഭയം നല്‍കുകയും ക്രമേണ തന്റെ സ്വാധീനത്തിലുള്ള പനക്കല്‍ താരു മുതലാളി മുഖേന പുന്നത്തൂര്‍ രാജാവിന്റെ അതിര്‍ത്തിയിലുള്ള ഏതാനും സ്ഥലം വില കൊടുത്ത്‌ വാങ്ങി നാലുകെട്ടിന്റെ മാതൃകയില്‍ ഒരു ആസ്ഥാനം ക്രമീകരിച്ച്‌ കാട്ടുമങ്ങാട്ട്‌ കൂറിലോസിനെയും സംഘത്തെയും പരിരക്ഷിക്കുകയും തദ്വാരാ ആറാം മാര്‍ത്തോമ്മായുടെ കഠിന കോപത്തിന്‌ പാത്രമാവുകയും ചെയ്‌തു. 1800–ല്‍ കുന്നംകുളത്തെത്തിയ ഡോ. ഫ്രാന്‍സിസ്‌ ബുക്കാനന്റെ ഡയറിയില്‍ (ബുക്കാനന്റെ കേരളം, വിവ. ഡോ. സി. കെ. കരീം) സന്ദര്‍ശകരായി ചിത്രീകരിച്ചിട്ടുള്ള മല്‌പാന്‍ (പാപ്പ) ഇദ്ദേഹവും ശിഷ്യന്‍ കുത്തൂര്‍ ഗീവറുഗീസ്‌ ശെമ്മാശനുമാണ്‌. ഇദ്ദേഹത്തിന്റെ പരിശ്രമഫലമായി ശക്തന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ്‌ പള്ളിയുടെ തര്‍ക്കം 1805–ല്‍ പരിഹരിക്കുകയും കൈവശം ലഭിച്ച പള്ളിയുടെ പുനര്‍ നിര്‍മ്മാണം 1806–ല്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ആര്‍ത്താറ്റ്‌ പടിയോലയുടെ മുഖ്യശില്‌പി ഇദ്ദേഹമാണ്‌. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുറിയാനിയില്‍നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ബൈബിള്‍ 1811–ല്‍ ഡോ. ക്ലോഡിയസ്‌ ബുക്കാനന്‍ ബോംബെ കൊറിയര്‍ പ്രസില്‍ നിന്ന്‌ അച്ചടിച്ച്‌ പ്രസിദ്ധം ചെയ്‌തു. 1808–ലെ കണ്ടനാട്‌ പടിയോല തയാറാക്കുവാന്‍ നേതൃത്വം നല്‍കി. 6, 7, 8 എന്നീ മാര്‍ത്തോമ്മാ മെത്രാത്താരുടെ മുഖ്യ ഉപദേശകനായി വര്‍ത്തിച്ചു. 1809–ല്‍ മലങ്കര പള്ളിപ്രതിപുരുഷയോഗം തെരഞ്ഞെടുത്തതിനെ തുടര്‍ന്ന്‌ 1809 ചിങ്ങം 15–ന്‌ എട്ടാം മാര്‍ത്തോമ്മായില്‍ നിന്ന്‌ റമ്പാന്‍ സ്ഥാനമേറ്റു. 1809–ല്‍ ചാട്ടുകുളങ്ങരപള്ളിയില്‍ നോമ്പുകാര്‍ക്കായി ധ്യാനമന്ദിരം പണി തുടങ്ങി 1810–ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ അനുമതിയോടെ കോട്ടയത്ത്‌ 1814–ല്‍ പഠിത്തവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു; 1815–ല്‍ പൂര്‍ത്തിയായി വൈദികസെമിനാരിയും ഇംഗ്ലീഷ്‌ ഭാഷാ പഠനവും ആരംഭിച്ചു. 1815 മാര്‍ച്ച്‌ 21–ന്‌ പഴഞ്ഞി പള്ളിയില്‍വച്ച്‌ കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ മാര്‍ പീലക്‌സിനോസിന്റെ കാര്‍മ്മികത്വത്തില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മെത്രാന്‍സ്ഥാനം പ്രാപിച്ചു. പഴയസെമിനാരിയിലെ ചാപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1811–ല്‍ പ്രസിദ്ധീകരിച്ച ബൈബിളിന്റെ ശേഷം ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്‌തു. 1816 നവംബര്‍ 24–ന്‌ അദ്ദേഹം കാലം ചെയ്‌തു. 25–ന്‌ കോട്ടയം പഴയസെമിനാരി ചാപ്പലില്‍ കബറടക്കി. മഹാപരിശുദ്ധനായി ഇദ്ദേഹം ഗണിക്കപ്പെട്ടു പോരുന്നു. ആ പരിശുദ്ധന്റെ 175–ാം ചരമവാര്‍ഷികം പ്രമാണിച്ച്‌ മലങ്കരസഭ അദ്ദേഹത്തിന്‌ ഭഭസഭാ ജ്യോതിസ്സ്‌'' എന്ന ടൈറ്റില്‍ പ്രഖ്യാപിച്ചു.
(മുകളില്‍ പ്രസ്‌താവിച്ച 6, 7, 8, 9 എന്നീ നമ്പറുകാരുടെ കാലത്ത്‌ 1789–ല്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടം പാലൂര്‍–ചാട്ടുകുളങ്ങര പ്രദേശത്ത്‌ അങ്ങാടികള്‍ കൊള്ളയിടുകയും പാലൂര്‍–ചാട്ടുകുളങ്ങര പള്ളി അഗ്നിക്കിരയാക്കുകയും ചെയ്‌തു. ശക്തന്‍ തമ്പുരാന്റെ കുന്നംകുളം സന്ദര്‍ശനം, ക്ലോഡിയസ്‌ ബുക്കാനന്‍ ആര്‍ത്താറ്റ്‌ പള്ളിക്ക്‌ പത്താക്ക്‌ സമ്മാനിച്ചത്‌, ചാട്ടുകുളങ്ങര നിരവധിപേര്‍ രക്തസാക്ഷികളായത്‌ തുടങ്ങിയ ചരിത്ര സംഭവങ്ങളും ഇക്കാലത്തുണ്ടായി.).
10. കുത്തൂര്‍ ഗീവര്‍ഗ്ഗീസ്‌ കത്തനാര്‍. ചിറളയം മല്‌പാന്‍ പാഠശാലയില്‍ വൈദിക വിദ്യാര്‍ത്ഥിയായിരിക്കേ 1794–ല്‍ ബൈബിള്‍ പുതിയ നിയമം പൌരസ്‌ത്യ സുറിയാനിയില്‍ പകര്‍ത്തിയെഴുതി (ഈ പുസ്‌തകം കോട്ടയം ഭസീറി'യില്‍ ഈ ഗ്രന്ഥകാരന്‍ നിരീക്ഷിച്ചിട്ടുണ്ട്‌.) 1800–ല്‍ ഗുരു പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാനോടൊന്നിച്ച്‌ ഡോ. ഫ്രാന്‍സിസ്‌ ബുക്കാനനെ സന്ദര്‍ശിച്ചു. കിടങ്ങന്‍ മാര്‍ പീലക്‌സിനോസ്‌ അന്തരിച്ചപ്പോള്‍ 1829 മീനം 15–ന്‌ മലങ്കരയുടെ ചേപ്പാട്‌ മാര്‍ ദീവന്നാസ്യോസ്‌ ഇദ്ദേഹത്തെ കൂറിലോസ്‌ എന്ന പേരില്‍ തൊഴിയൂരിലെ മെത്രാപ്പോലീത്താ ആയി വാഴിച്ചു. ചേപ്പാട്ട്‌ മെത്രാച്ചന്റെ സഹായി എന്ന നിലയില്‍ 1836–ലെ മാവേലിക്കര സുന്നഹദോസില്‍ പങ്കെടുക്കുകയും നവീകരണ സംരംഭങ്ങളെ ചെറുക്കുവാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക്‌ പിന്തുണ നല്‍കുകയും ചെയ്‌തു. 1856–ല്‍ നിര്യാതനായി തൊഴിയൂരില്‍ കബറടക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ തൊഴിയൂര്‍ ഇടവകയുമായി മലങ്കരസഭയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു.
11. തെക്കേക്കര വറീയത്‌ കത്തനാര്‍. 1801 (കൊല്ലം 976) ജൂണ്‍ 7–ന്‌ (മിഥുനം 4) ചിറളയം ലാസറസ്‌ പള്ളിയില്‍വച്ച്‌ ഇദ്ദേഹം എഴുതി പൂര്‍ത്തിയാക്കി എന്ന്‌ രേഖപ്പെടുത്തിയ പ്രാര്‍ത്ഥനപുസ്‌തകം ഈ ഗ്രന്ഥകാരന്‍ പരിശോധിച്ചിട്ടുണ്ട്‌.

ലാസറസ്‌ ഒ. ഐ. സി., ഫാ.: അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ ഏ. റ്റി. ചാക്കോയുടെ മകന്‍. 28–7–1933 ല്‍ ജനിച്ചു. ബി. എ., ബി. എഡ്‌., ജി. എസ്‌. റ്റി., എം. റ്റി. എസ്‌. എന്നീ ബിരുദങ്ങള്‍ നേടി. ബഥനി ആശ്രമാംഗമായിരുന്നു. 21–5–1958 ല്‍ വൈദികന്‍. എം. ജി. ഒ. സി. എസ്‌. എം. ജനറല്‍ സെക്രട്ടറി, മലങ്കരസഭാ മാസിക എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം, കുന്നംകുളം ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാര്‍ മക്കാറിയോസിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ മക്കാറിയോസിന്റെ ജീവചരിത്രം എഴുതി; ധാരാളം ലേഖനങ്ങള്‍ എഴുതി. ഇപ്പോള്‍ അമേരിക്കയില്‍ സേവനം ചെയ്യുന്നു. റമ്പാനും കോര്‍എപ്പിസ്‌കോപ്പായുമാണ്‌.
വറുഗ്ഗീസ്‌, ഫാ. കെ. സി. (1904–1979): തടാകം ക്രിസ്‌തുശിഷ്യാശ്രമം സ്ഥാപകരിലൊരാള്‍. ഒളശ്ശ കോമടത്തുശ്ശേരില്‍ ചാക്കോയുടെയും മറിയത്തിന്റെയും മകന്‍. 1904 ജൂലൈ 27–ന്‌ ജനിച്ചു. കോട്ടയം എം. ഡി., ആലുവ യു. സി. കോളജ്‌, കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1935–ല്‍ ബാഹ്യകേരളത്തില്‍ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ പ്രവര്‍ത്തനകേന്ദ്രമായി കോയമ്പത്തൂരിനടുത്ത്‌ ആശ്രമം സ്ഥാപിച്ചു. 1948–ല്‍ വൈദികനായി. ബിഷപ്പ്‌ വാല്‍ഷിന്റെ ശിഷ്യന്‍. മരണം വരെ ആശ്രമത്തിന്റെ ആചാര്യസ്ഥാനം വഹിച്ചു. വിവാഹിതന്‍. 1979 ഒക്‌ടോബര്‍ 9–ന്‌ അന്തരിച്ചു. ആശ്രമം ചാപ്പലിന്റെ വടക്കുഭാഗത്തു സംസ്‌കരിച്ചു.
വര്‍ഗ്ഗീസ്‌, ഫാ. പി. വി.: തോനയ്ക്കാട്‌ ഇടവക പി. സി. വറുഗ്ഗീസിന്റെ മകന്‍. 29–10–1926 ല്‍ ജനിച്ചു. ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എം. എ., ലണ്ടനില്‍ നിന്ന്‌ ബി. ഡി., അമേരിക്കയില്‍ നിന്ന്‌ എസ്‌. റ്റി. എം. ബിരുദങ്ങള്‍ നേടി. പി. വി. വര്‍ഗ്ഗീസ്‌ ക്ലേറി എന്ന്‌ അറിയപ്പെട്ടു. 6–3–1982 ല്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ വൈദികപട്ടം നല്‍കി. മാര്‍ ഗ്രീഗോറിയോസ്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറി, വൈദിക സെമിനാരി പാര്‍ട്ട്‌–ടൈം അധ്യാപകന്‍, കാതോലിക്കേറ്റ്‌ ആന്‍ഡ്‌ എം. ഡി. സ്‌കൂള്‍ ഓഫീസ്‌ മാനേജര്‍, കേരള പ്രൈമറി സ്‌കൂള്‍ മാനേജേഴ്സ്‌ അസോസ്യേഷന്‍ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഇടവകകളിലൂടെ എന്ന ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. പാലായില്‍ പീസ്‌ കോര്‍ണറും കോട്ടയത്തു പീസ്‌ ഹില്ലും നടത്തുന്നു.
വര്‍ഗ്ഗീസ്‌, ഫാ. ഡോ. റ്റി. ഐ.: സഭാ ചരിത്ര ഗവേഷകന്‍. കര്‍ണ്ണാടകയില്‍ ചിക്‌മാംഗലൂര്‍ ഇട്ടൂപ്പ്‌ ഇടിയന്റെ പുത്രന്‍. 8–8–1951 ല്‍ ജനിച്ചു. ജി. എസ്‌. റ്റി., ബി. ഡി., എം. റ്റി. എച്ച്‌. എന്നീ ബിരുദങ്ങള്‍ക്ക്‌ ശേഷം സഭാചരിത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടി. 31–5–1980 ല്‍ വൈദികനായി. കോട്ടയം വൈദികസെമിനാരിയില്‍ അധ്യാപകനാണ്‌. ഭഅന്ത്യോഖ്യാ ബന്ധം 19–ാം നൂറ്റാണ്ടിന്റെ സൃഷ്‌ടി' എന്ന ഒരു പുസ്‌തകം രചിച്ചിട്ടുണ്ട്‌.
വര്‍ഗ്ഗീസ്‌, ഫാ. സി. ഒ.: തുമ്പമണ്‍ ചക്കിട്ടേടത്ത്‌ വറുഗ്ഗീസ്‌ ഉമ്മന്റെ മകന്‍. 23–4–1936 ല്‍ ജനിച്ചു. എം. എസ്‌. സി., ജി. എസ്‌. റ്റി. എന്നീ ബിരുദങ്ങള്‍ നേടി. ന്യൂയോര്‍ക്കില്‍ നിന്ന്‌ എം. ആര്‍. ഇ., എസ്‌. റ്റി. എം. ബിരുദങ്ങള്‍ സമ്പാദിച്ചു. 16–6–1961 ല്‍ വൈദികന്‍. തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, ഡയറക്‌ടറി ചീഫ്‌ എഡിറ്റര്‍, അമേരിക്കന്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി സെക്രട്ടറി, സണ്ടെസ്‌കൂള്‍ കരിക്കുലം കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും ബോംബെ ഭദ്രാസനകേന്ദ്രത്തില്‍ കോ–ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.
ശമുവേല്‍, ഫാ. ഡോ. വി. സി.: ഓമല്ലൂര്‍ ഇടയില്‍ കുടുംബത്തില്‍ 1912–ല്‍ ജനിച്ചു. മഞ്ഞനിക്കര ദയറായില്‍ സുറിയാനി പഠിച്ചു. ആലുവാ യു. സി. കോളജിലും മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജിലും പഠിച്ച്‌ എം. എ. ഡിഗ്രി നേടി. മഞ്ഞനിക്കര ദയറായില്‍ മല്‌പാന്‍. സെറാമ്പൂര്‍ കോളജ്‌, ബാംഗ്ലൂര്‍ യുണൈറ്റഡ്‌ തിയോളജിക്കല്‍ കോളജ്‌, എത്യോപ്യന്‍ തിയോളജിക്കല്‍ കോളജ്‌, കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരി എന്നിവിടങ്ങളില്‍ അധ്യാപകന്‍. സുറിയാനി ഭാഷയിലും പൌരസ്‌ത്യ ദൈവശാസ്‌ത്രത്തിലും സഭാചരിത്രത്തിലും ക്രിസ്‌തുവിജ്ഞാനീയത്തിലും പണ്ഡിതന്‍. ലോകസഭാ കൌണ്‍സിലിന്റെ ഫെയ്‌ത്ത്‌ ആന്‍ഡ്‌ ഓര്‍ഡര്‍ കമ്മീഷന്‍ അംഗം, ഓര്‍ത്തഡോക്‌സ്‌ സഭകളുടെ വക്താവ്‌, ബൈസന്റയിന്‍ ഓര്‍ത്തഡോക്‌സ്‌ സഭകളുമായും കത്തോലിക്കാ സഭയുമായുമുള്ള ഡയലോഗുകളില്‍ അംഗം എന്നിങ്ങനെ വിലപ്പെട്ട സേവനം കാഴ്‌ച വച്ചു. സഭ വളരുന്നു,  ഭാരതസഭ, അന്ത്യോഖ്യാ–മലങ്കര ബന്ധം, യേശുക്രിസ്‌തു ആര്‌, കാല്‍സിഡോണ്‍ സിനഡ്‌: റീ എക്‌സാമിന്‍ഡ്‌, ട്രൂത്ത്‌ ട്രയംഫ്‌സ്‌ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു. കല്‍ക്കിദൂന്‍ സിനഡിന്റെ വേര്‍തിരിവ്‌ ഭാഷാപരമായ തെറ്റിദ്ധാരണ കൊണ്ടും മറ്റും ഉണ്ടായതാണെന്ന്‌ സമര്‍ത്ഥിക്കുന്ന അദ്ദേഹത്തിന്റെ ഡോക്‌ടറല്‍ ഗ്രന്ഥം ആ വിഭാഗവുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ സഹായിക്കുന്നുണ്ട്‌. ഭസ്വാനുഭവവേദിയില്‍' എന്ന പേരില്‍ ഒരു ആത്മകഥ രചിച്ചിട്ടുണ്ട്‌. അനേകം അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ മലങ്കരസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. വൈദികരുടെ വൈദികന്‍ എന്ന പേരില്‍  ഇദ്ദേഹത്തെ അനുസ്‌മരിക്കുന്ന ഒരു ബൃഹത്‌ഗ്രന്ഥം ശിഷ്യരും ആരാധകരും ചേര്‍ന്ന്‌ പ്രസിദ്ധീകരിച്ചു. 1998 നവംബര്‍ 18–ന്‌ വൈദികരുടെ മല്‌പാന്‍ ആയ ആ പ്രതിഭാശാലി ബാംഗ്ലൂരില്‍ അന്തരിച്ചു.
സഖറിയ, ഫാ. റ്റി. ജി.: ചെങ്ങന്നൂര്‍ കല്ലിശ്ശേരി തോട്ടത്തിവീട്ടില്‍ വര്‍ഗ്ഗീസ്‌ കത്തനാരുടെയും കുഞ്ഞമ്മയുടെയും മകന്‍. 1930 ഏപ്രില്‍ 6–ന്‌ ജനിച്ചു. ആ. അ., ആ. ഉ., ട. ഠ. ങ., ബിരുദങ്ങള്‍ നേടി. 1948 ജൂണ്‍ 26–ന്‌ ശെമ്മാശന്‍. 16–6–1970 ല്‍ കശ്ശീശാ. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌, ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ എന്നിവരുടെ ശിഷ്യനും, സെക്രട്ടറിയും ആയിരുന്നു. പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു. കാതോലിക്കേറ്റ്‌ ഓഫീസ്‌, കാതോലിക്കേറ്റ്‌ പ്രസ്‌, മലങ്കരസഭാ മാസിക എന്നിവയുടെ മാനേജര്‍, സണ്ടെസ്‌കൂള്‍ പബ്ലിക്കേഷന്‍ ഓഫീസര്‍, എം. ഒ. സി. പബ്ലിക്കേഷന്‍സ്‌ പ്രഥമ സെക്രട്ടറി, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം, ദേവലോകം അരമന മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ. ഗീവറുഗീസ്‌ രണ്ടാമന്റെ ജീവചരിത്രവും, കാതോലിക്കാമാരുടെ കാലടികള്‍ എന്നിവയും കൃതികള്‍.
സേവേറിയോസ്‌, പൌലൂസ്‌ മാര്‍ (1910–1962): ചെറായി മുളയിരിക്കല്‍ കുഞ്ഞിട്ടൂപ്പിന്റെയും എളിച്ചിയുടെയും പുത്രന്‍. 1910 നവം. 6–ന്‌ ജനിച്ചു. കോതമംഗലം എം. റ്റി. ഇട്ടീരാ മല്‌പാന്‍ ഗുരു. 1926–ല്‍ കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസ്‌ ശെമ്മാശുപട്ടവും 1930–ല്‍ കശ്ശീശാ പട്ടവും 1934 ആഗസ്റ്റ്‌ 19–ന്‌ ആലുവാ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വച്ച്‌ റമ്പാന്‍ സ്ഥാനവും നല്‍കി. 1939–ല്‍ മാമ്പ്ര സീനായ്‌ ആശ്രമം സ്ഥാപിച്ചു. 1946 ഓഗസ്റ്റ്‌ 4–ന്‌ അപ്രേം പാത്രിയര്‍ക്കീസ്‌ കൊച്ചി മെത്രാപ്പോലീത്താ ആയി നിയമിച്ചു. ഏറെ താമസിയാതെ കൊരട്ടി സീയോന്‍ സെമിനാരി സ്ഥാപിച്ചു. തൃശ്ശൂര്‍ ഭാഗത്തെ കുടിയേറ്റ പ്രദേശത്തെ പള്ളികളും മലബാര്‍ ദേശത്തെ മിക്ക പഴയ പള്ളികളും ഇദ്ദേഹം ആരംഭിച്ചവയാണ്‌. 1958–ലെ സഭാസമാധാനത്തോടെ കാതോലിക്കേറ്റില്‍ ഐക്യപ്പെട്ടു. ഇരുഭാഗത്തിന്റെയും കൊച്ചി മെത്രാപ്പോലീത്താ ആയി. മലബാര്‍ ഇദ്ദേഹത്തില്‍ നിന്ന്‌ വിടര്‍ത്തുകയും ചെയ്‌തു. സഭാ യോജിപ്പിനെതിരായി മാര്‍ യൂലിയോസും മറ്റും നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളെ വീറോടെ എതിര്‍ത്തു. 1962 മാര്‍ച്ച്‌ 17–ന്‌ ദിവംഗതനായി. ആര്‍ത്താറ്റ്‌ സിംഹാസന പുത്തന്‍പള്ളിയില്‍ തെക്കുവശത്തെ കബറില്‍ സംസ്‌കരിക്കപ്പെട്ടു.
സേവേറിയോസ്‌, യൂഹാനോന്‍ മാര്‍ (1920–1990): പുതുപ്പള്ളി തൃക്കോതമംഗലം നരിമറ്റത്തില്‍ വര്‍ഗ്ഗീസ്‌ അവിരായുടെയും മറിയാമ്മയുടെയും ഇളയപുത്രന്‍. 1920 ജനുവരി 14–ന്‌ ജനിച്ചു. വാകത്താനത്തും പുതുപ്പള്ളിയിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിതൃസഹോദരീപുത്രന്‍ കെ. വി. ഗീവറുഗീസ്‌ റമ്പാനില്‍ നിന്ന്‌ സുറിയാനി ഭാഷയും ഔഗേന്‍ മാര്‍ തീമോത്തിയോസില്‍ നിന്ന്‌ വ്യാകരണവും കാനോനും പഠിച്ചു. മലയാളത്തിലും സുറിയാനിയിലും അനുപമമായ പാണ്ഡിത്യം നേടി. തൃക്കോതമംഗലം ശര്‍ബീല്‍ ദയറായിലും പാമ്പാടി ദയറായിലും ജീവിച്ച്‌ ഭക്തിജീവിതവും സന്യാസനിഷ്‌ഠകളും പരിശീലിച്ചു. 1943 ഏപ്രില്‍ 7–ന്‌ ശെമ്മാശുപട്ടവും ജൂലൈ 7–ന്‌ കശ്ശീശാപട്ടവും ഔഗേന്‍ തീമോത്തിയോസില്‍ നിന്ന്‌ സ്വീകരിച്ചു. പാമ്പാടി ദയറാ, പള്ളം സെഹിയോന്‍, അമയന്നൂര്‍, കാരാട്ട്‌കുന്നേല്‍ എന്നീ പള്ളികള്‍ നടത്തി. ദീര്‍ഘകാലം കോട്ടയം പഴയസെമിനാരിയില്‍ മല്‌പാനായും ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കായുടെ അര്‍ക്കദിയാക്കോന്‍ ആയും പ്രവര്‍ത്തിച്ചു. 1966 ഫെബ്രുവരി 26–ന്‌ റമ്പാനായി. 1966 ആഗസ്റ്റ്‌ 24–ന്‌ കോലഞ്ചേരിയില്‍ വച്ച്‌ ഔഗേന്‍ ബാവാ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1966 ഒക്‌ടോബര്‍ 1–ന്‌ കൊച്ചിയുടെ ചുമതലയേറ്റു.
സെമിനാരി മല്‌പാന്‍, സെമിനാരി ചാപ്ലൈന്‍, മര്‍ത്തമറിയം സമാജം പ്രസിഡണ്ട്‌, ബൈബിള്‍ റിവിഷന്‍ കമ്മിറ്റി അംഗം, സീയോന്‍ സന്ദേശം മാസിക പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1990 വരെ മലങ്കരയില്‍ മെത്രാത്താരായ എല്ലാവരെയും മേല്‌പട്ടസ്ഥാനത്തിന്റെ ഉപരിക്രമങ്ങള്‍ പരിശീലിപ്പിച്ചത്‌ അദ്ദേഹമാണ്‌. കൊച്ചി ഭദ്രാസന ഡയറക്‌ടറിയുടെ പ്രസാധകനാണ്‌.
പ്രവാചകസഹജമായ ഉള്‍ക്കാഴ്‌ചയോടെ അദ്ദേഹം എഴുതിയ ശതക്കണക്കിന്‌ ലേഖനങ്ങള്‍ അദ്ദേഹത്തിന്‌ മലങ്കരയുടെ പ്രവാചകന്‍ എന്നും മലങ്കരയുടെ മഹാമല്‌പാന്‍ എന്നും അംഗീകാരം നല്‍കിയിട്ടുണ്ട്‌. ശുശ്രൂഷാസംവിധാനം എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്‌ ആരാധനകളില്‍ അദ്ദേഹം നേടിയ ഗവേഷണാത്മകമായ ജ്ഞാനത്തിന്റെ ആഴത്തിന്റെ ശാശ്വത സ്‌മാരകമാണ്‌. കാനോനാ നമസ്‌കാരം, വലിയനോമ്പിലെയും കഷ്‌ടാനുഭവ ആഴ്‌ചയിലെയും മൂന്ന്‌ നോമ്പിലേയും നമസ്‌ക്കാരങ്ങള്‍ എന്നിവ അദ്ദേഹം വിവര്‍ത്തനം ചെയ്‌തു. 1950 മുതല്‍ മലങ്കരയില്‍ നടന്ന മൂറോന്‍ കൂദാശകളിലും മേല്‌പട്ടസ്ഥാനാരോഹണങ്ങളിലും അദ്ദേഹമായിരുന്നു പ്രധാന കാര്‍മ്മികത്താരുടെ പ്രധാന സഹായി. എക്കാറ വിദഗ്‌ധനായ അദ്ദേഹം മദ്‌ബഹായിലെ വീണാനാദം ആയിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം മലങ്കരയുടെ പ്രവാചകന്‍ എന്ന പേരില്‍ ഫാ. ഡോ. ജോസഫ്‌ ചീരന്‍ പ്രസിദ്ധീകരിച്ചു. വഴിത്തിരിവിലെ വെല്ലുവിളികള്‍, ഇത്‌ നിങ്ങള്‍ക്ക്‌ ഏതുമില്ലയോ?, സഭയിലെ പ്രതിസന്ധികള്‍ എന്നിവ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്‌. അദ്ദേഹം 1990 മെയ്‌ 16–ന്‌ ദിവംഗതനായി. അദ്ദേഹം പുതുക്കിപ്പണിയിച്ച കൊരട്ടി സീയോന്‍ സെമിനാരി ചാപ്പലിന്റെ കബര്‍ മുറിയില്‍ വടക്കേ കബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കൊരട്ടി ആസ്ഥാനത്തെ തെങ്ങിന്‍തോപ്പും തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ സേവേറിയോസ്‌ ഫൌണ്ടേഷനും അദ്ദേഹത്തിന്റെ സ്‌മാരകങ്ങള്‍ ആണ്‌. അദ്ദേഹത്തിന്റെ ഫലിതം ധ്വനിക്കുന്ന വാഗ്മിതയും ധ്യാനപ്രസംഗങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവാചകോചിതമായ നെടുവീര്‍പ്പുകളും പ്രകടനാത്മകത ഒട്ടുമില്ലാത്ത ഭക്തിജീവിതവും ആരാധനയുടെ സജീവതയും അനേകരെ ആവേശംകൊള്ളിച്ചിട്ടുണ്ട്‌. റഷ്യ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍: വാഴൂര്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്റെ പുത്രന്‍. 1949 ഫെബ്രു. 12–ന്‌ ജനനം. ബി. എസ്‌. സി., ബി. ഡി. ബിരുദങ്ങള്‍ക്ക്‌ ശേഷം റഷ്യയില്‍ വേദശാസ്‌ത്രത്തില്‍ ഉപരിപഠനം നടത്തി. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ങ.ഠവ., ഉം ഡോക്‌ടറേറ്റും നേടി. 1976–ല്‍ മാര്‍ത്തോമ്മാ മാത്യൂസ്‌ ക ശെമ്മാശുപട്ടവും 1978 ജൂണില്‍ കശ്ശീശാസ്ഥാനവും സ്വീകരിച്ചു. 1991 ഏപ്രില്‍ 30–ന്‌ മാത്യൂസ്‌ കക കാതോലിക്കാ എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു.
1984 മുതല്‍ വൈദികസെമിനാരി അധ്യാപകന്‍, കോട്ടയം സെന്‍ട്രല്‍, ഇടുക്കി എന്നിവയുടെ മെത്രാപ്പോലീത്താ, വൈദികസംഘം ജനറല്‍ സെക്രട്ടറി. വൈദിക ഡയറക്‌ടറി ഇദ്ദേഹത്തിന്റെ ചുമതലയില്‍ പ്രസിദ്ധപ്പെടുത്തി. സെന്‍ട്രല്‍ ഫിനാന്‍സ്‌ കമ്മിറ്റി പ്രസിഡണ്ട്‌, എം. ഒ. സി. പബ്ലിക്കേഷന്‍സ്‌ പ്രസിഡണ്ട്‌, വൈദികസംഘം പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്ടനാട്‌ ഭദ്രാസനാധിപനായും സുന്നഹദോസ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കണ്ടനാട്‌ മെത്രാസനത്തില്‍ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്‌.
സ്‌കറിയാ മല്‌പാന്‍, ചെറിയമഠത്തില്‍: ചെറിയമഠത്തില്‍ യാക്കോബ്‌ കത്തനാരുടെ മകന്‍. 1894–ല്‍ ജനിച്ചു. 1914–ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ ശെമ്മാശുപട്ടം നല്‍കി. സെറാമ്പൂരില്‍ വേദശാസ്‌ത്ര പഠനം. 1919–ല്‍ കശ്ശീശാ. സെമിനാരിയില്‍ അദ്ധ്യാപകന്‍, പ്രിന്‍സിപ്പല്‍, മലങ്കരസഭയുടെ ഗമാലിയേല്‍, സെമിനാരി അടച്ചകാലത്ത്‌ മാങ്ങാനം എബനേസര്‍ ദയറാ സ്ഥാപിച്ചു. വട്ടശ്ശേരില്‍ തിരുമേനിയുടെ സെക്രട്ടറി. 1923–ല്‍ വട്ടശ്ശേരില്‍ മെത്രാച്ചനോടും 1934–ല്‍ ഗീവറുഗീസ്‌ കക ബാവായോടും ഒന്നിച്ച്‌ ദമാസ്‌കസും വിശുദ്ധ നാടുകളും സന്ദര്‍ശിച്ചു. 1924–25 കാലത്ത്‌ ബ്രഹ്മവാര്‍ മിഷന്‍ പ്രവര്‍ത്തനം. പിന്നീട്‌ സെമിനാരി പ്രിന്‍സിപ്പാള്‍. 1952 മെയ്‌ 11–ന്‌ തിരുവനന്തപുരത്തു വച്ച്‌ നിര്യാതനായി. വാഴൂര്‍ സെന്റ്‌ പീറ്റേഴ്സ്‌ പള്ളിയങ്കണത്തില്‍ സംസ്‌കരിച്ചു.
റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ: അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ കോര്‍എപ്പിസ്‌ക്കോപ്പായായ കുമ്പഴ ശങ്കരത്തില്‍ ഡോ. എം. യോഹന്നാന്‍ (71) ദൈവശാസ്‌ത്രത്തില്‍ ഉന്നത പഠനം നടത്താന്‍ 1970–ല്‍ ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്ന്‌ എസ്‌. ടി. എം. കരസ്ഥമാക്കി. തുടര്‍ന്ന്‌ അമേരിക്കയില്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകകള്‍ സംഘടിപ്പിക്കാന്‍ പ. ഔഗേന്‍ ബാവാ നിയോഗിച്ചു.
ന്യൂയോര്‍ക്കിലെ സെന്റ്‌ തോമസ്‌ ഇടവക (ഇപ്പോള്‍ യോങ്കേഴ്സ്‌) രൂപവല്‍ക്കരിച്ച്‌ 1977 വരെ വികാരിയായിരുന്നു. ഇതാണ്‌ യു. എസ്‌. ലെ പ്രഥമ ഓര്‍ത്തഡോക്‌സ്‌ ഇടവക. എല്‍മോണ്ടിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക 1977–ല്‍ സ്ഥാപിച്ചശേഷം 1986 വരെ അവിടെ വികാരിയായിരുന്നു. ഡിട്രോയിറ്റിലെയും വാഷിംഗ്‌ടണിലെയും സെന്റ്‌ തോമസ്‌ പള്ളികളും ആരംഭിച്ചു. സേറ്റന്‍ ഐലണ്ടിലെ ഇടവകയിലും ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ പള്ളിയിലും ആദ്യ വികാരിയായിരുന്നു. ഇപ്പോള്‍ സഭയുടെയും സമൂഹത്തിന്റെയും വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്‌.
നേരത്തെ പ. ഔഗേന്‍ ബാവായുടെ സെക്രട്ടറി, ഭമലങ്കരസഭ'യുടെ എഡിറ്റര്‍ മുതലായ നിലകളിലും സേവനം ചെയ്‌തിട്ടുള്ള ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ, പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും എഴുത്തുകാരനും, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗവും, സംഘാടകനും, ധ്യാനഗുരുവും ആണ്‌. ഭാര്യ കവയിത്രിയായ എല്‍സി യോഹന്നാന്‍.
അപ്രേം റമ്പാന്‍: മൈലപ്രാ മാര്‍ കുറിയാക്കോസ്‌ ആശ്രമം സ്ഥാപകനായ വേലശ്ശേരില്‍ പി. ഐ. മാത്യൂസ്‌ റമ്പാന്‍ 1991 സെപ്‌തംബറില്‍ അന്തരിച്ചതിനെ തുടര്‍ന്ന്‌ കോന്നി പുന്നൂരേത്ത്‌ കുടുംബാംഗമായ അപ്രേം റമ്പാന്‍ ആശ്രമം സുപ്പീരിയറായി സേവനം നടത്തിവരുന്നു. അപ്രേം റമ്പാന്‍ 1942–ലാണ്‌ (അന്നു അധ്യാപകനായിരുന്ന പി. കെ. ഡേവിഡ്‌) അട്ടച്ചാക്കല്‍ ദയറായില്‍ ചേര്‍ന്നത്‌. ഈ ദയറാ പി. ഐ. മാത്യൂസ്‌ റമ്പാന്‍ മൈലപ്രായിലേക്ക്‌ മാറ്റി മാര്‍ കുറിയാക്കോസ്‌ ആശ്രമം എന്ന പേരിടുകയാണുണ്ടായത്‌.
ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ: പത്തനംതിട്ട തെങ്ങുംതറയില്‍ മല്‌പാന്‍ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ, മാത്യൂസ്‌ ദ്വിതീയന്‍ ബാവാ ഉള്‍പ്പെടെ ഇരുനൂറില്‍പരം വൈദികരുടെ സുറിയാനി മല്‌പാനായിരുന്നു. മാക്കാംകുന്ന്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ കത്തീഡ്രല്‍ വികാരി, കാതോലിക്കേറ്റ്‌ ഹൈസ്‌ക്കൂള്‍–കോളജ്‌ എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തകന്‍. പല പള്ളികള്‍ സ്ഥാപിച്ചു. പരേതനായ ഫാ. റ്റി. ജി. ഏബ്രഹാം പുത്രനും ടി. ജി. ജോണ്‍ കോര്‍എപ്പിസ്‌ക്കോപ്പാ പൌത്രനുമാണ്‌.
ഫാ. പൌലൂസ്‌ റ്റി. പീറ്റര്‍: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ & സെന്റ്‌ പോള്‍സ്‌ ഇടവകയില്‍ താമരച്ചാലില്‍ ഫാ. റ്റി. ഐ. പീറ്ററിന്റെ പുത്രനായി 1947 മെയ്‌ 21–ന്‌ ജനിച്ചു. കോതമംഗലം മാര്‍ അത്താനാസ്യോസ്‌ കോളജില്‍ നിന്ന്‌ ബി. എസ്‌. സി. യും ആഗ്ര സെന്റ്‌ ജോണ്‍സ്‌ കോളജ്‌, ന്യൂയോര്‍ക്ക്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന്‌ എം. എ. ബിരുദങ്ങളും കരസ്ഥമാക്കി. ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ ജി. എസ്‌. റ്റി. യും സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഒന്നാം റാങ്കോടെ ബി. ഡി. യും പാസ്സായി. 1969 സെപ്‌റ്റംബര്‍ 6–ന്‌ ശെമ്മാശ്‌ പട്ടവും, 1989 ഡിസംബര്‍ 28–ന്‌ വൈദികപട്ടവും സ്വീകരിച്ചു. അന്തര്‍ദേശീയ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ രണ്ടാംറാങ്ക്‌ കരസ്ഥമാക്കി 1975 ജൂണ്‍ 2–ന്‌ ഐക്യരാഷ്‌ട്ര സംഘടനയില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ഇപ്പോള്‍ യു. എന്‍. സെക്രട്ടറി ജനറലിന്റെ എക്‌സിക്യൂട്ടീവ്‌ ഓഫീസിന്റെ ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ പ്രോട്ടോക്കോള്‍ ആയി പ്രവര്‍ത്തിക്കുന്നു.  ബസ്‌കിയാമ്മ ഡോ. അമ്മു പൌലോസ്‌ ന്യൂയോര്‍ക്ക്‌ നാസു യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ നിയോ നാറ്റോളജി വിഭാഗം അസിസ്റ്റന്റ്‌ ഡയറക്‌ടറാണ്‌.

യൂയാക്കീം മാര്‍ ഈവാനിയോസ്‌ (1858–1925): തുമ്പമണ്‍, കണ്ടനാട്‌ മെത്രാപ്പോലീത്താ. കണ്ടനാട്‌ കരോട്ടുവീട്ടില്‍ കോരയുടെ പുത്രന്‍. 1858–ല്‍ ജനനം. കോനാട്ട്‌ യൂലിയോസ്‌ ഗുരു. പത്രോസ്‌ തൃതീയന്‍ 5–5–1876 ന്‌ കണ്ടനാട്‌ വച്ച്‌ യൌപ്പദ്‌യക്കിനോ പട്ടം നല്‍കി. 6–4–1882 ല്‍ കടുങ്ങമംഗലം പള്ളിയില്‍ വച്ച്‌ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്‌ പൂര്‍ണ്ണശെമ്മാശു പട്ടവും കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ കശ്ശീശാപട്ടവും നല്‍കി. പഴയസെമിനാരിയിലും പരുമല സെമിനാരിയിലും മാനേജര്‍. 1908–ല്‍ അബ്‌ദുള്ളാ കക ബാവ റമ്പാനാക്കി. 1913 ഫെബ്രു. 9–ന്‌ ചെങ്ങന്നൂര്‍ പഴയസുറിയാനി പള്ളിയില്‍ വച്ച്‌ അബ്‌ദുല്‍ മശിഹാ ബാവ മെത്രാന്‍സ്ഥാനം നല്‍കി. പരുമലയായിരുന്നു ആസ്ഥാനം. 1925 ജൂണ്‍ 6–ന്‌ കാലം ചെയ്‌തു. പരുമല സെമിനാരിയില്‍ കബറടങ്ങി.
യൂലിയോസ്‌, അല്‍വാറീസ്‌ മാര്‍: റോമ്മന്‍ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിലേക്ക്‌ വന്ന ഗോവ സ്വദേശിയായ വൈദികന്‍. 1887–ല്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസം സ്വീകരിച്ചു. 1889 ജൂലൈ 29–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കടവില്‍ മാര്‍ അത്താനാസ്യോസ്‌, മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌, പരുമല മാര്‍ ഗ്രീഗോറിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മേല്‌പട്ടക്കാരനായി വാഴിച്ചു. ഒന്നിലേറെ ഗോവന്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന ഇദ്ദേഹം ഗോവയിലെ പാദ്രുവോദാ ഭരണത്തിനെതിരെ പോരാടിയിരുന്നു. ഈ സമരവും സഭാത്യാഗവും അദ്ദേഹത്തെ കത്തോലിക്കാസഭയുടെ ശത്രുവാക്കി. പല കുറ്റങ്ങളും ആരോപിക്കപ്പെട്ട്‌ തടവിലായി. തടവില്‍വച്ച്‌ 1923 സെപ്‌തം. 23–ന്‌ അദ്ദേഹം നിര്യാതനായി. അവകാശികളും സംരക്ഷകരും ചുമതലക്കാരും ആയി ആരുമില്ല എന്ന അവസ്ഥയില്‍ ഒരു വൈദികന്റെ പോലും സാന്നിധ്യമില്ലാതെ മലങ്കരസഭയുടെ ആ മെത്രാപ്പോലീത്താ പഞ്ചിമിലെ മുനിസിപ്പല്‍ ശ്‌മശാനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പില്‌ക്കാലത്ത്‌ ബാഹ്യകേരളത്തിന്റെ മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ (മാത്യൂസ്‌ ക കാതോലിക്കാ) മുന്‍ഗാമികളുടെ തെറ്റ്‌ തിരുത്തി. ഇദ്ദേഹത്തിന്റെ കബറിടം കണ്ടുപിടിച്ച്‌ 1981–ല്‍ പഞ്ചിം സെന്റ്‌ മേരീസ്‌ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ ക്രമപ്രകാരം നടത്തി ഭൌതികാവശിഷ്‌ടം കബറടക്കി.
1911–ല്‍ വട്ടശ്ശേരില്‍ മെത്രാച്ചനെ അബ്‌ദുള്ളാ ബാവ മുടക്കിയപ്പോള്‍ ആ മുടക്കിനെ അകാരണമെന്ന്‌ സകാരണം സമര്‍ത്ഥിച്ചുകൊണ്ടും മലങ്കര മെത്രാന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പരസ്യകല്‌പന ഇറക്കിയ അദ്ദേഹത്തെ കുപിതനായ പാത്രിയര്‍ക്കീസ്‌ മുടക്കി. മുടക്കിനെ അദ്ദേഹം വകവെച്ചില്ല.
1892–ല്‍ സിലോണില്‍ വച്ച്‌ റിനിവിലാത്തി മാര്‍ തീമോത്തിയോസിനെ വാഴിച്ചപ്പോള്‍ ഇദ്ദേഹം സഹകാര്‍മ്മികനായിരുന്നു. ലത്തീന്‍ ക്രമങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ ഇദ്ദേഹത്തോടൊപ്പം മലങ്കരസഭയില്‍ ചേര്‍ന്ന കൊങ്കിണി ക്രിസ്‌ത്യാനികള്‍ ബ്രഹ്മവാര്‍, മംഗലാപുരം, ഗോവ, ബോംബെ എന്നീ സ്ഥലങ്ങളിലുണ്ട്‌.
യൂലിയോസ്‌, ഏലിയാസ്‌ മാര്‍: സിറിയന്‍ സഭാംഗം. 1923 സെപ്‌തം. 23–ന്‌ മര്‍ദീനില്‍ വച്ച്‌ ഏലിയാസ്‌ തൃതീയന്‍ മേല്‌പട്ടം നല്‍കി. മാര്‍ ദീവന്നാസ്യോസിന്റെ മുടക്ക്‌ തീര്‍ത്ത കല്‌പന ഇദ്ദേഹം വഴി മലങ്കരയിലേക്ക്‌ കൊടുത്തയച്ചു. എങ്കിലും തന്ത്രപരമായി അത്‌ പ്രസിദ്ധീകരിക്കാതെ സഭയില്‍ വഴക്കു വര്‍ദ്ധിപ്പിച്ചു. മഞ്ഞനിക്കര ദയറായില്‍ താമസിച്ച്‌ പാത്രിയര്‍ക്കീസ്‌ കക്ഷിയെ ബലപ്പെടുത്തി. 1958–ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ പരസ്‌പര സ്വീകരണത്തില്‍ പാത്രിയര്‍ക്കീസിന്‌ വേണ്ടി കാതോലിക്കായുടെ സമാധാനകല്‌പന കൈപ്പറ്റിയതും പാത്രിയര്‍ക്കീസിന്റെ സമാധാനകല്‌പന കൈമാറിയതും ഇദ്ദേഹമായിരുന്നു. പിന്നീട്‌ സിംഹാസനപ്പള്ളികളുടെ ഭരണത്തിനുവേണ്ടി അദ്ദേഹം കോടതി കയറി. 1962 ഫെബ്രു. 19–ന്‌ കാലം ചെയ്‌തു മഞ്ഞനിക്കര ദയറായില്‍ കബറടങ്ങി.
യൂലിയോസ്‌, കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍: കുന്നംകുളം കോനാട്ട്‌ മാത്തന്റെയും പാലപ്പിള്ളില്‍ കുഞ്ഞെളച്ചാരുടെയും മകന്‍. 1829–ല്‍ ജനിച്ചു. പരുമല മാര്‍ ഗ്രീഗോറിയോസിന്റെ ഗുരു. 1879–ല്‍ പാമ്പാക്കുട സുറിയാനി പ്രസ്സ്‌ സ്ഥാപിച്ചു. 1875–ല്‍ പത്രോസ്‌ കകക ചിറളയം (കുന്നംകുളം) പള്ളിയില്‍ വച്ച്‌ റമ്പാനാക്കി. 1876 ഡിസം. 3–ന്‌ വടക്കന്‍പറവൂര്‍ വച്ച്‌ മേല്‌പട്ടക്കാരനായി. തുമ്പമണ്‍ ഇടവകയുടെ പ്രഥമ സാരഥി. 1884 മീനം 9–ന്‌ കാലം ചെയ്‌തു. പാമ്പാക്കുട വലിയപള്ളിയില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ സഹോദരനാണ്‌ കോനാട്ട്‌ മാത്തന്‍ മല്‌പാന്‍
യൌസേബിയോസ്‌, ഫിലിപ്പോസ്‌ മാര്‍: പത്തനംതിട്ട നാരങ്ങാനം പുത്തന്‍പറമ്പില്‍ പി. ജി. തോമസിന്റെയും സാറാമ്മയുടെയും മകന്‍. 1931 ജൂണ്‍ 16–ന്‌ ജനിച്ചു. ആലുവാ യു. സി. കോളജില്‍ നിന്ന്‌ ബിരുദമെടുത്ത്‌ റെയില്‍വേ ഉദ്യോഗസ്ഥനായി. 1962–ല്‍ ഉദ്യോഗം രാജിവച്ച്‌ സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി., എം. റ്റി. എച്ച്‌. എന്നിവയും ജനീവയില്‍ നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ പി. ജി. ഡിപ്ലോമയും കരസ്ഥമാക്കി. 1972 ഡിസം. 21–ന്‌ ശെമ്മാശന്‍. 1974 ജൂണ്‍ 7–ന്‌ കശ്ശീശ. ദുര്‍ഗ്ഗാപൂര്‍, ലണ്ടന്‍, പുല്ലാട്‌, കുമ്മനം ഇടവകകളുടെ വികാരി. വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, തടാകം ആശ്രമം സുപ്പീരിയര്‍, കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജ്‌ ലക്‌ചറര്‍, കോട്ടയം സെമിനാരി അധ്യാപകന്‍, മിഷന്‍ സൊസൈറ്റി–മിഷന്‍ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌, മലങ്കരസഭാ മാസിക പത്രാധിപസമിതി പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1982 ഡിസം. 28–ന്‌ തിരുവല്ല അസോസ്യേഷന്‍ മേല്‌പട്ടസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുത്തു. 1983 മെയ്‌ 14–ന്‌ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ റമ്പാന്‍ സ്ഥാനവും 1985 മെയ്‌ 15–ന്‌ മാവേലിക്കര പുതിയകാവ്‌ പള്ളിയില്‍ വച്ച്‌ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ മെത്രാന്‍പട്ടവും നല്‍കി. ആഗസ്റ്റ്‌ മുതല്‍ തുമ്പമണ്‍ സഹായമെത്രാനായി. 1991 ഒക്‌ടോബര്‍ 26–ന്‌ പൂര്‍ണ്ണ ചുമതലയേറ്റു. വിദ്യാര്‍ത്ഥിപ്രസ്ഥാനം പ്രസിഡണ്ട്‌, ഇന്റര്‍ ചര്‍ച്ച്‌ റിലേഷന്‍സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

മിലിത്തിയോസ്‌, പൌലൂസ്‌ മാര്‍: 1946 ഓഗസ്റ്റ്‌ 30–ന്‌ പഴഞ്ഞി ഇടവകയില്‍ വെസ്റ്റ്‌ മങ്ങാട്‌ കൊള്ളന്നൂര്‍ ഐപ്പുവിന്റെയും കുഞ്ഞീറ്റിയുടെയും മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ്‌ തോമസ്‌, കോട്ടയം സി. എം. എസ്‌., സെറാമ്പൂര്‍ യൂണിവേഴ്സിറ്റികളില്‍ നിന്ന്‌ ആ. ടര., ങ. അ., ആ. ഉ. ബിരുദങ്ങള്‍ നേടി. 1972 ഏപ്രില്‍ 8–ന്‌ പരുമല വച്ച്‌ യൌപ്പദ്‌യക്കിനോ, 1973 മെയ്‌ 31–ന്‌ കൊരട്ടിയില്‍ പൂര്‍ണ്ണശെമ്മാശന്‍, 1973 ജൂണ്‍ 2–ന്‌ കൊരട്ടിയില്‍ കശ്ശീശാ എന്നീ സ്ഥാനങ്ങള്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ നല്‍കി. മൂലേപ്പാട്‌, എറണാകുളം പള്ളികളില്‍ സഹവികാരി. കോട്ടയം, തിരുവനന്തപുരം സ്റ്റുഡന്റ്‌ സെന്ററുകളില്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 28–12–1982 ന്‌ തിരുവല്ല അസോസ്യേഷന്‍ മേല്‌പട്ടസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുത്തു. 14–5–1983 ന്‌ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ (നിയുക്ത കാതോലിക്കാ) റമ്പാന്‍ സ്ഥാനം നല്‍കി. പരുമലയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന്‌ ആരാധനയുടെ ഉപരി പാഠങ്ങള്‍ പരിശീലിച്ചു. 15–5–1985 ന്‌ പുതിയകാവ്‌ പള്ളിയില്‍ വച്ച്‌ മാത്യൂസ്‌ പ്രഥമന്‍ ബാവാ മേല്‌പട്ടസ്ഥാനം നല്‍കി. 29–8–1985 ന്‌ കുന്നംകുളം മെത്രാസനത്തിന്റെ പ്രഥമ സാരഥിയായി പാലൂര്‍ – ആര്‍ത്താറ്റ്‌ പള്ളിയില്‍ സുന്ത്രോണീസോ ശുശ്രൂഷ നടത്തി. യുവജനപ്രസ്ഥാനം, സണ്ടേസ്‌കൂള്‍ എന്നിവയുടെ അധ്യക്ഷനായിരുന്നു. ഭദ്രാസനത്തിന്‌ തലയെടുപ്പുള്ള ഒരാസ്ഥാനം നിര്‍മ്മിച്ചു. വൈദികക്ഷേമനിധി സെക്രട്ടറി, കൊച്ചി വനിതാ സമാജം വൈസ്‌ പ്രസിഡണ്ട്‌, പഴഞ്ഞി എം. ഡി. കോളജ്‌ ലോക്കല്‍ മാനേജര്‍, കൊച്ചി ഭദ്രാസന അസിസ്റ്റന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ 2006 ഒക്‌ടോബര്‍ 12–ന്‌ പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസ്യേഷന്‍ പൌരസ്‌ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. അങ്കമാലി വെസ്റ്റ്‌, ഈസ്റ്റ്‌, ഇടുക്കി മെത്രാസനങ്ങളുടെ അസിസ്റ്റന്റ്‌ മെത്രാപ്പോലീത്താ ആയും കാതോലിക്കായുടെ അസിസ്റ്റന്റ്‌ ആയും പ്രവര്‍ത്തിക്കുന്നു. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു.
മിലിത്തോസ്‌, യൂഹാനോന്‍ മാര്‍: എറണാകുളം ഏഴക്കരനാട്‌ മുറിമാക്കില്‍ മാര്‍ക്കോസ്‌ – സാറാമ്മ ദമ്പതികളുടെ മകന്‍. 4–7–1954 ല്‍ ജനിച്ചു. കോലഞ്ചേരി കോളജില്‍ നിന്ന്‌ ബിരുദം. ബാംഗ്ലൂര്‍ യുണൈറ്റഡ്‌ തിയോളജിക്കല്‍ കോളജില്‍ നിന്ന്‌ ബി. ഡി. യും എം. ടി. എച്ചും നേടി. ചിക്കാഗോ ലൂതറന്‍ സ്‌കൂള്‍ ഓഫ്‌ തിയോളജിയില്‍ നിന്ന്‌ ടി. എച്ച്‌. എം. നേടി. ഡോക്‌ടറല്‍ ബിരുദത്തിന്‌ ഗവേഷണം നടത്തുന്നു. ഡമാസ്‌കസ്‌ അപ്രേം സെമിനാരിയില്‍ സുറിയാനി പഠനം. 31–1–1973 ന്‌ ശെമ്മാശന്‍, 23–5–1986 കശ്ശീശാ സ്ഥാനങ്ങള്‍ പൌലൂസ്‌ ദ്വിതീയന്‍ കാതോലിക്കാ നല്‍കി. വെട്ടിക്കല്‍ സെമിനാരി അധ്യാപകനും വലമ്പൂര്‍ പള്ളി വികാരിയും ആയിരുന്നു. 22–12–1990 –ന്‌ റമ്പാന്‍ സ്ഥാനവും 23–12–1990 ന്‌ മെത്രാപ്പോലീത്താ പട്ടവും സാഖാ പ്രഥമന്‍ ബാവാ നല്‍കി. 1990 മുതല്‍ തൃശൂര്‍ ഭദ്രാസന ചുമതലയേറ്റു. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു. 1995–ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന്‌ മെത്രാസനയോഗ തീരുമാനപ്രകാരം കാതോലിക്കേറ്റില്‍ സ്വീകരിക്കപ്പെട്ടു. 2002–ല്‍ മാത്യൂസ്‌ ദ്വിതീയന്‍ ബാവാ തൃശ്ശൂരില്‍ സ്ഥിരപ്പെടുത്തി നിയമിച്ചു. യുവജനപ്രസ്ഥാനം പ്രസിഡണ്ട്‌, നാഗപ്പൂര്‍ സെമിനാരി വിസിറ്റിംഗ്‌ പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ശാസ്‌ത്രകേരളം, സമകാലിക മലയാളം തുടങ്ങിയവയില്‍ ലേഖനമെഴുതുന്നു. വേരുകള്‍ തേടി, സ്വാതന്ത്ര്യവും സ്വയംപര്യാപ്‌തതയും, മാനവികതയുടെ കാഴ്‌ചപ്പാടുകള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഈയിടെ കാലിഫോര്‍ണിയായില്‍ ഇദ്ദേഹം അദ്ധ്യക്ഷനായി ഒരു മിഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. 2007 നവം. 21–ന്‌ സിറിയന്‍ സഭാംഗമായ മൂസ ഗുര്‍ഗാന്‌, മാര്‍ സേവേറിയോസ്‌ എന്ന പേരില്‍ ഇദ്ദേഹവും ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസും ചേര്‍ന്ന്‌ പ. സുന്നഹദോസിന്റെ അനുവാദത്തോടെ മെത്രാന്‍ സ്ഥാനം നല്‍കി.
യാക്കോബ്‌ കത്തനാര്‍, പനയ്ക്കല്‍: കുന്നംകുളത്ത്‌ 1875 ജൂലൈ 28–ന്‌ ജനിച്ചു. 23–3–1898 ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ കുറുപ്പമ്പടിയില്‍ വച്ച്‌ കോറൂയോ പട്ടം നല്‍കി. പരുമല മാര്‍ ഗ്രീഗോറിയോസ്‌ കശ്ശീശാപട്ടം നല്‍കി. കോട്ടയം പഴയസെമിനാരിയില്‍ ഏതാനും കാലം മല്‌പാന്‍ ആയിരുന്നു. ചെറായി, ചേലക്കര, ആര്‍ത്താറ്റ്‌ സിംഹാസനപള്ളി തുടങ്ങിയ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. ചേലക്കര, ആര്‍ത്താറ്റ്‌ സിംഹാസനപള്ളി എന്നിവിടങ്ങളില്‍ പ്രസിദ്ധീകരണശാലകള്‍ ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ കുര്‍ബ്ബാന വ്യാഖ്യാനം വി. കുര്‍ബ്ബാന ധ്യാനം എന്ന പേരില്‍ 1905–ല്‍ പ്രസിദ്ധീകരിച്ചു. മാര്‍ ദീവന്നാസ്യോസ്‌ വിജയം (ദശകത്രയം), മാര്‍ ദീവന്നാസ്യോസ്‌ ചരമഗീതം, സുറിയാനി കീര്‍ത്തനമാല, ശ്രീയേശു ചരിതം, പത്തു പ്രസംഗങ്ങള്‍, പത്തുപാഠങ്ങള്‍ തുടങ്ങി പതിനഞ്ചിലേറെ പുസ്‌തകങ്ങള്‍ പ്രതിഭാശാലിയും വിവിധ ഭാഷാപണ്ഡിതനുമായ അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്ത്യകാലം അദ്ദേഹം കഴിച്ചുകൂട്ടിയത്‌ കത്തോലിക്കാസഭയില്‍ കുന്നംകുളം പുതുശ്ശേരി പള്ളിയിലാണ്‌. അവിടെ അദ്ദേഹം 1955 ആഗസ്റ്റ്‌ 4–ന്‌ അന്തരിച്ച്‌ കബറടക്കപ്പെട്ടു. സ്വദേശത്ത്‌ ഭപനക്കല്‍ കാക്കു അച്ചന്‍' എന്ന്‌ അറിയപ്പെടുന്നു
യാക്കോബ്‌ മല്‌പാന്‍, പനയ്ക്കല്‍: 19–ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ ആര്‍ത്താറ്റ്‌–പാലൂര്‍ ഇടവകയില്‍ ജീവിച്ചിരുന്ന പണ്ഡിതനായ മല്‌പാന്‍. പഴഞ്ഞിയിലും കുന്നംകുളത്തും അക്കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മല്‌പാന്‍ പാഠശാലകളില്‍ ഇദ്ദേഹമായിരുന്നു പ്രധാന മല്‌പാന്‍ (കോട്ടയം പഴയസെമിനാരി നവീകരണക്കാരുടെ കൈവശമായിരുന്നു അക്കാലങ്ങളില്‍). ആര്‍ത്താറ്റ്‌ സെഹിയോന്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ച സെമിനാരിയില്‍ ശെമവൂന്‍ റമ്പാനോടൊപ്പം (പിന്നീട്‌ ശീമക്കാരന്‍ ശെമവൂന്‍ അത്താനാസ്യോസ്‌) ഇദ്ദേഹവും മല്‌പാനായിരുന്നു. 1873–ല്‍ പരുമലയിലും 1876–ല്‍ മുളന്തുരുത്തിയിലും ചേര്‍ന്ന സുന്നഹദോസുകളില്‍ ആര്‍ത്താറ്റ്‌ കുന്നംകുളം ഇടവകയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുകയും രണ്ടു സ്ഥലത്തും വച്ച്‌ രൂപപ്പെട്ട മാനേജിംഗ്‌ കമ്മിറ്റികളില്‍ അംഗമാവുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ സമര്‍ത്ഥമായ നേതൃത്വം മൂലമാണ്‌ കരുത്തനായ പാലക്കുന്നത്ത്‌ മാത്യൂസ്‌ അത്താനാസ്യോസിന്‌ കുന്നംകുളത്ത്‌ ശക്തമായ പിന്തുണ ലഭിക്കാതെ പോയത്‌. തൊഴിയൂരിന്റെ കൂത്തൂര്‍ മാര്‍ കൂറിലോസ്‌ ആണ്‌ ഇദ്ദേഹത്തിന്‌ കശ്ശീശാപട്ടം നല്‍കിയത്‌.

മാത്യൂസ്‌, ഫാ. ഡോ. കെ. ടി.: കടമ്മനിട്ട കിഴക്കേപ്പറമ്പില്‍ തോമസിന്റെ മകന്‍. 23–8–1949 ല്‍ ജനിച്ചു. എം. എ.; ജി. എസ്‌. റ്റി., ബി. ഡി. ബിരുദങ്ങള്‍ നേടി. കുമ്പഴ, കോന്നി ഇടവകകളില്‍ പ്രവര്‍ത്തിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ അധ്യാപകന്‍, പ്രിന്‍സിപ്പല്‍. മാനേജിംഗ്‌ കമ്മിറ്റി അംഗം, യുവജനപ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ്‌ പ്രസിഡണ്ട്‌, ഇടവകപത്രിക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ സേവനം ചെയ്‌തു.
മാത്യൂസ്‌ റമ്പാന്‍: ഫാ. കോശി ഈശോയുടെ മകന്‍. 30–9–1904 ല്‍ ജനിച്ചു. മൈലപ്ര കുറിയാക്കോസ്‌ ആശ്രമം സ്ഥാപിച്ചു. 1931–ല്‍ വൈദികനായി. 1942–ല്‍ റമ്പാനായി. അട്ടച്ചാക്കല്‍, തണ്ണിത്തോട്‌, കുമ്പഴ ഇടവകകളില്‍ സേവനം ചെയ്‌തു. അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂള്‍ സ്ഥാപകന്‍. 1991 സെപ്‌റ്റംബര്‍ 4–ന്‌ നിര്യാതനായി. പ്രാര്‍ത്ഥനാ മനുഷ്യനായിരുന്ന അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ അനേകര്‍ അഭയം തേടുന്നു.
മാത്യൂസ്‌, ഫാ. കെ. ബി.: നിരണം മട്ടയ്ക്കല്‍ കാരിക്കോട്ട്‌ ബര്‍ സ്ലീബാ കത്തനാരുടെയും സാറാമ്മയുടെയും മകന്‍. 13–4–1914 ല്‍ ജനിച്ചു. 1933–ല്‍ കോറൂയോ. പഴയസെമിനാരിയില്‍ സുറിയാനി അദ്ധ്യാപകന്‍. 1938–ല്‍ കശ്ശീശാ. 1940 മുതല്‍ 45 വര്‍ഷക്കാലം പരുമല സെമിനാരിയുടെ മാനേജര്‍ ആയിരുന്നു. പാവുക്കര, പരുമല സെന്റ്‌ തോമസ്‌, സെന്റ്‌ ജോര്‍ജ്ജ്‌ എന്നീ പള്ളികളും ഒരു ഐ. ടി. സി. യും സ്ഥാപിച്ചു. ഹോമിയോ ഡോക്‌ടര്‍ കൂടി ആയിരുന്ന അദ്ദേഹം മുന്‍കൈ എടുത്തു സ്ഥാപിച്ചതാണ്‌ പരുമല മാര്‍ ഗ്രീഗോറിയോസ്‌ മിഷന്‍ ആശുപത്രി. പരുമല സെമിനാരിയുടെ വികസനം സാധിച്ച അദ്ദേഹം പരുമല സെമിനാരി റെക്‌ടര്‍ ആയി അന്ത്യകാലം കഴിച്ചുകൂട്ടി. നിര്യാതനായി.
മാത്യു വൈദ്യന്‍ കോര്‍എപ്പിസ്‌കോപ്പാ, ഫാ. ഡോ.: തേവലക്കര കിഴക്കേടത്ത്‌ കെ. ഒ. ലൂക്കോസ്‌ വൈദ്യന്റെ മകന്‍. 27–3–1953 ല്‍ ജനിച്ചു. ബി. എസ്‌. സി., ജി. എസ്‌. റ്റി., ബി. ഡി., എം. റ്റി. എച്ച്‌. എന്നീ ബിരുദങ്ങള്‍ നേടി. റഷ്യയില്‍ വേദശാസ്‌ത്രത്തില്‍ ഉപരിപഠനം നടത്തി ഡോക്‌ടര്‍ ബിരുദം എടുത്തു. വൈദികസെമിനാരി അദ്ധ്യാപകന്‍, വൈദികസംഘം ജനറല്‍ സെക്രട്ടറി, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പബ്ലിക്കേഷന്‍ കമ്മിറ്റി അംഗം, ബാലജനസഖ്യം രക്ഷാധികാരി, ഓര്‍ത്തഡോക്‌സ്‌ യൂത്ത്‌ മാസികയുടെ ചീഫ്‌ എഡിറ്റര്‍, മാവേലിക്കര സെന്റ്‌ പോള്‍സ്‌ മിഷന്‍ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഭവേദശാസ്‌ത്ര വീഥിയില്‍' തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ശാസ്‌താംകോട്ട സെന്റ്‌ ബേസില്‍ ബൈബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഭദ്രാസന ഇന്റേണല്‍ മിഷന്‍ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2007 സെപ്‌റ്റംബര്‍ മാസത്തില്‍ കോര്‍എപ്പിസ്‌കോപ്പായായി.
മാര്‍ത്തോമ്മാ ക (1653–1670): പകലോമറ്റം കുടുംബത്തിലെ തോമ്മാ അര്‍ക്കദിയാക്കോന്‍ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന്‌ 12 ആചാര്യത്താര്‍ (പേറെദ്‌യൂത്തെ സ്ഥാനികള്‍) പറവൂരിനടുത്തുള്ള ആലങ്ങാട്ട്‌ വച്ച്‌ ഇദ്ദേഹത്തെ ഒന്നാം മാര്‍ത്തോമ്മാ എന്ന പേരില്‍ മെത്രാനായി വാഴിച്ചു. 4 പ്രശസ്‌ത വൈദികരെ ഉപദേശകരായി സഭ നിയമിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ കാലത്ത്‌ അബ്‌ദുല്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ്‌ മലങ്കരയിലെത്തി. കത്തോലിക്കാ വിഭാഗത്തില്‍ നിന്ന്‌ ചുമ്മാ മെത്രാന്‍ എന്ന നിന്ദയും വധഭീഷണികളും സഹിച്ചു. ഇദ്ദേഹവും മാര്‍ ജലീല്‍ ഗ്രീഗോറിയോസും ചേര്‍ന്ന്‌ അനന്തിരവനെ രണ്ടാം മാര്‍ത്തോമ്മാ ആയി വാഴിച്ചു. 1670 ഏപ്രില്‍ 22–ന്‌ അങ്കമാലി ചെറിയപള്ളിയില്‍ കബറടങ്ങി.
മാര്‍ത്തോമ്മാ കക (1670–1686): മാര്‍ത്തോമ്മാ ഒന്നാമനും അബ്‌ദുല്‍ ജലീല്‍ ഗ്രിഗോറിയോസും ചേര്‍ന്ന്‌ 1670–ല്‍ ഇദ്ദേഹത്തെ നിരണത്ത്‌ വച്ച്‌ മെത്രാനായി വാഴിച്ചു. ഈ പകലോമറ്റം മെത്രാന്റെ ആസ്ഥാനവും നിരണം ആയിരുന്നു. കല്ലട മുത്തന്‍ എന്ന്‌ അറിയപ്പെടുന്ന അന്ത്രയോസ്‌ (1678–1686) ഇദ്ദേഹത്തിന്റെ കാലത്താണ്‌ മലങ്കരയിലെത്തിയത്‌. മാര്‍ത്തോമ്മാ രണ്ടാമന്റെ കാലത്താണ്‌ മാര്‍ ബസ്സേലിയോസ്‌ യല്‍ദൊ മഫ്രിയാനയും (1685) മാര്‍ ഈവാനിയോസും (1685–1693) മലങ്കരയിലെത്തിയത്‌. ഇദ്ദേഹം 1686 ഏപ്രില്‍ 13–ന്‌ നിര്യാതനായി. നിരണം പള്ളിയില്‍ കബറടക്കപ്പെട്ടു.
മാര്‍ത്തോമ്മാ കകക (1686–1688): പകലോമറ്റം കുടുംബത്തിലെ ഇദ്ദേഹത്തെ കണ്ടനാട്ട്‌ പള്ളിയില്‍ വച്ച്‌ മാര്‍ ഈവാനിയോസ്‌ 1686–ല്‍ ഇന്ത്യ മുഴുവന്റേയും എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു. 1688 ഏപ്രില്‍ 19–ന്‌ ഇദ്ദേഹം അന്തരിച്ചു. കടമ്പനാട്‌ പള്ളിയില്‍ ഇദ്ദേഹത്തെ കബറടക്കി.
മാര്‍ത്തോമ്മാ കഢ (1689–1728): പകലോമറ്റം കുടുംബക്കാരനായ ഇദ്ദേഹത്തിന്‌ മണര്‍കാട്ട്‌ വച്ച്‌ മാര്‍ ഈവാനിയോസ്‌ 1689–ല്‍ പട്ടം കൊടുത്തു. കൊടുത്തത്‌ കശ്ശീശ (ഇന്ത്യ മുഴുവന്റേയും) എന്നാണ്‌ മാര്‍ ഈവാനിയോസിന്റെ പട്ടംകൊട പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഏതായാലും ഇദ്ദേഹത്തിന്റെ മെത്രാന്‍സ്ഥാന സാധുതയെ ചൊല്ലി സഭയില്‍ തര്‍ക്കമുണ്ടായി. ഇദ്ദേഹത്തിന്റെ കാലത്ത്‌ മാര്‍ ഗബ്രിയേല്‍ എന്ന്‌ പേരായ ഒരു നെസ്‌തോറിയന്‍ മെത്രാന്‍ (1708–1731) മലങ്കരയിലെത്തി. ഇദ്ദേഹത്തിന്റെ കാലത്ത്‌ മാര്‍ ഈവാനിയോസ്‌ അന്തരിച്ചു. 5–ാം മാര്‍ത്തോമ്മായെ തന്റെ പിന്‍ഗാമിയായി വാഴിച്ചശേഷം 4–ാം മാര്‍ത്തോമ്മാ 1728 മീനം 13–ന്‌ അന്തരിച്ചു. കണ്ടനാട്‌ പള്ളിയില്‍ ഇദ്ദേഹത്തെ കബറടക്കി.
മാര്‍ത്തോമ്മാ ഢ (1728–1765): പകലോമറ്റം വംശജനായ ഇദ്ദേഹത്തെ നാലാം മാര്‍ത്തോമ്മാ 1728–ല്‍ വാഴിച്ചു. മുന്‍ഗാമിയുടെ മെത്രാന്‍സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടായി. 1738–ലും 1745–ലും 1746–ലുമായി ഇദ്ദേഹം വിദേശങ്ങളിലേക്കയച്ച മൂന്ന്‌ സുറിയാനി കത്തുകള്‍ 1751–ല്‍ മലങ്കരയിലെത്തിയ വിദേശ സഭാധ്യക്ഷത്താരുടെ പ്രാര്‍ത്ഥനാപുസ്‌തകങ്ങളില്‍ നിന്ന്‌ ഈ ലേഖകന്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ കത്തുകളെ തുടര്‍ന്നാണ്‌ 1751–ല്‍ ശക്രള്ളാ മഫ്രിയാന, മാര്‍ ഗ്രീഗോറിയോസ്‌, മാര്‍ ഈവാനിയോസ്‌ തുടങ്ങിയ മേല്‌പട്ടക്കാരടങ്ങിയ ഒരു സംഘം മലങ്കരയിലെത്തിയത്‌. 5–ാം മാര്‍ത്തോമ്മായ്ക്ക്‌ 12000 രൂപാ കടപ്പെടുത്തിയാണ്‌ ഇവര്‍ ഡച്ച്‌ കപ്പലില്‍ കൊച്ചിയിലെത്തിയത്‌. ഈ തുക കൊടുക്കാനാവാതെ മെത്രാന്‍ ഒളിച്ചുനടന്നു. വന്നവര്‍ തടവിലുമായി. ഒടുവില്‍ ചില പള്ളിക്കാര്‍ പണം നല്‍കി മെത്രാത്താരെ മോചിപ്പിച്ചു. മെത്രാത്താരും അഞ്ചാം മാര്‍ത്തോമ്മായും തമ്മില്‍ അനുരഞ്‌ജനമുണ്ടായില്ല. അദ്ദേഹം കത്തോലിക്കാ സഭാംഗമായിരുന്ന അനന്തിരവനെ 6–ാം മാര്‍ത്തോമ്മാ ആയി 1760–ല്‍ അഭിഷേകം ചെയ്‌തു. ഇക്കാലത്ത്‌ മാര്‍ ഈവാനിയോസ്‌ എന്ന ഒരു വിദേശ മെത്രാന്‍ കേരളത്തിലെത്തി (1739–1751). മഫ്രിയാനയും സംഘവും വന്നതോടെ അദ്ദേഹം സ്വദേശത്തേയ്ക്ക്‌ തിരിച്ചുപോയി. അഞ്ചാം മാര്‍ത്തോമ്മാ 1765 മെയ്‌ 8–ന്‌ അന്തരിച്ചു. നിരണം വലിയപള്ളിയില്‍ കബറടക്കപ്പെട്ടു.
മാര്‍ത്തോമ്മാ ഢക (1760–1808): ഭദീവന്നാസ്യോസ്‌, വലിയ മാര്‍' കാണുക.
മാര്‍ത്തോമ്മാ ഢകക (1796–1809): പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7–ന്‌ കായംകുളം പീലിപ്പോസ്‌ കത്തനാരൊന്നിച്ച്‌ ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24–ന്‌ ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച്‌ മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം ഗ്രന്ഥവരി ഇദ്ദേഹത്തെ ഇളയ അച്ചന്‍ എന്നാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌; 6–ാം മാര്‍ത്തോമ്മായെ വലിയ അച്ചന്‍ എന്നും. ഇവരുടെ കാലത്ത്‌ മാര്‍ ദീയസ്‌ക്കോറോസ്‌ എന്ന ഒരു പരദേശ മെത്രാന്‍ 1805 കന്നി 18–ന്‌ മലങ്കരയിലെത്തി. വഴക്കാളിയായ ഇദ്ദേഹത്തെ 7–ാം മാര്‍ത്തോമ്മായുടെ പരാതിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇടപെട്ട്‌ തിരിച്ചയച്ചു. ആറാം മാര്‍ത്തോമ്മായുടെ കാലശേഷം 1808 ഏപ്രിലില്‍ 7–ാം മാര്‍ത്തോമ്മാ സഭാഭരണം കയ്യേറ്റു. ഇദ്ദേഹം 1808 ഡിസംബറില്‍ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയില്‍ പലിശയ്ക്കായി നിക്ഷേപിച്ച 3000 പൂവരാഹനാണ്‌ സഭാചരിത്രത്തില്‍ ഭവട്ടിപ്പണം' എന്ന്‌ അറിയപ്പെടുന്നത്‌. കുന്നംകുളം പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാനെയും കായംകുളം ഫീലിപ്പോസ്‌ റമ്പാനെയും ഇദ്ദേഹം ഉപദേശകരായി പരിഗണിച്ചിരുന്നു. അദ്ദേഹം 1809 ജൂലൈ 4–ന്‌ കണ്ടനാട്‌ വച്ച്‌ ദിവംഗതനായി. കോലഞ്ചേരി പള്ളിയില്‍ കബറടക്കപ്പെട്ടു. നിരണം ഗ്രന്ഥവരിയുടെ നിര്‍മ്മാണത്തെ ഇദ്ദേഹം ത്വരിതപ്പെടുത്തി.
മാര്‍ത്തോമ്മാ ഢകകക (1809–1816): 7–ാം മാര്‍ത്തോമ്മാ പകലോമറ്റം കുടുംബത്തിലെ അവസാനത്തെ മെത്രാന്‍ ആയിരുന്നു. അദ്ദേഹം രോഗശയ്യയില്‍ മരണാസന്നനായി കിടന്നപ്പോള്‍ ദത്ത്‌ മൂലം പകലോമറ്റം കുടുംബത്തിലേക്ക്‌ സ്വീകരിക്കപ്പെട്ട ഒരു വൈദികനെ തല്‌പരകക്ഷികള്‍ 8–ാം മാര്‍ത്തോമ്മാ എന്ന്‌ പ്രഖ്യാപിച്ചു. ചലനമറ്റുകൊണ്ടിരുന്ന 7–ാം മാര്‍ത്തോമ്മായുടെ കൈകള്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ ശുശ്രൂഷകളും കുര്‍ബ്ബാനയും കൂടാതെ മറ്റുള്ളവര്‍ എടുത്തുവച്ചതിനെയാണ്‌ തല്‍പ്പരകക്ഷികള്‍ കൈവെപ്പ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ഇത്‌ സഭയില്‍ ഭിന്നതകള്‍ക്കിടയാക്കി. എങ്കിലും 1809 ചിങ്ങം 1–ന്‌ ചേര്‍ന്ന കണ്ടനാട്‌ സുന്നഹദോസ്‌ തയാറാക്കിയ കണ്ടനാട്‌ പടിയോല പ്രകാരം ഭരണം നടത്താമെന്ന്‌ ഉറപ്പുനല്‍കിയതിനാല്‍ സഭ അദ്ദേഹത്തെ ആ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി സ്വീകരിക്കുകയും യോഗതീരുമാനപ്രകാരം 8–ാം മാര്‍ത്തോമ്മായില്‍ നിന്ന്‌ റമ്പാന്‍ സ്ഥാനം സ്വീകരിച്ച കുന്നംകുളം പുലിക്കോട്ടില്‍ ഈട്ടൂപ്പ്‌ റമ്പാനെയും കായംകുളം ഫീലിപ്പോസ്‌ റമ്പാനെയും 8–ാം മാര്‍ത്തോമ്മായുടെ ഉപദേശകരായി നിയമിക്കുകയും ചെയ്‌തു. വട്ടിപ്പണപ്പലിശ പടിയോലയിലെ നിര്‍ദ്ദേശപ്രകാരം വൈദികരുടെ പഠിത്തവീട്‌ പണിയാന്‍ ഉപയോഗിക്കണമെന്ന റമ്പാത്താരുടെ ഉപദേശം 8–ാം മാര്‍ത്തോമ്മാ അവഗണിച്ചത്‌ പ്രശ്‌നകാരണമായി. പ്രശ്‌നങ്ങളില്‍ കേണല്‍ മണ്‍റോ ഇടപെട്ടു. അദ്ദേഹത്തിന്റെ സഹായത്തോടെ ലഭിച്ച വട്ടിപ്പണപ്പലിശയും മറ്റും ഉപയോഗിച്ചു തിരുവിതാംകൂര്‍ റാണി സംഭാവനയായി നല്‍കിയ കോട്ടയത്തെ വിസ്‌തൃത ഭൂമിയില്‍ ഇട്ടൂപ്പ്‌ റമ്പാന്‍ വൈദികസെമിനാരിയുടെ നിര്‍മ്മാണം ആരംഭിച്ചതിന്‌ സഭയുടെ മുഴുവന്‍ പിന്തുണയും ലഭിച്ചു. മെത്രാനല്ലാത്ത ആളെ വട്ടിപ്പണപ്പലിശ ഏല്‌പിച്ചതിനെതിരെ 8–ാം മാര്‍ത്തോമ്മാ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ഇട്ടൂപ്പ്‌ റമ്പാന്‍ മലങ്കര പള്ളിയോഗത്തിന്റെ തെരഞ്ഞെടുപ്പും റസിഡണ്ടിന്റെ ഉപദേശവും അനുസരിച്ച്‌ തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ പീലക്‌സിനോസില്‍ നിന്ന്‌ പഴഞ്ഞി പള്ളിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനം പ്രാപിച്ചു. ഇതിനെതിരെ 8–ാം മാര്‍ത്തോമ്മാ സര്‍ക്കാരിലേക്ക്‌ നല്‍കിയ പരാതികളൊന്നും ഫലപ്രാപ്‌തിയിലെത്തിയില്ല. പരിത്യക്തനും നിരാശനുമായ 8–ാം മാര്‍ത്തോമ്മാ വൃദ്ധനായ ചിറ്റപ്പനെ – ഐപ്പ്‌ കശ്ശീശായെ – 9–ാം മാര്‍ത്തോമ്മാ എന്ന പേരില്‍ അനധികൃതമായി വാഴിച്ചു. 1816 ജനുവരി 22–ന്‌ നിര്യാതനായി; പുത്തന്‍കാവ്‌ പള്ളിയില്‍ കബറടക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്ത്‌ കോട്ടയം വൈദികസെമിനാരി പ്രവര്‍ത്തനം ആരംഭിച്ചു.
മാര്‍ത്തോമ്മാ കത (1815–1817/18): സ്വന്തം മെത്രാന്‍സ്ഥാനം അസാധുവാണെന്ന്‌ സഭയും സര്‍ക്കാരും തീരുമാനം പ്രഖ്യാപിച്ചതിനെ അംഗീകരിക്കാതെ 8–ാം മാര്‍ത്തോമ്മാ തന്റെ വൃദ്ധതയില്‍ പൈനുംമൂട്ടില്‍ കത്തനാരെക്കൊണ്ട്‌ കുര്‍ബ്ബാന ചൊല്ലിച്ച്‌ സ്വന്തം ചിറ്റപ്പന്‌ ഒമ്പതാം മാര്‍ത്തോമ്മാ എന്ന പേരില്‍ കൈവെപ്പ്‌ നല്‍കി. സാധു പ്രകൃതിയായ ഇദ്ദേഹം വെട്ടിക്കല്‍ ഒരു കുരിശ്‌ റൂശ്‌മാ ചെയ്‌തതല്ലാതെ മറ്റൊന്നും ചെയ്‌തില്ല എന്ന്‌ നിരണം ഗ്രന്ഥവരിയും മറ്റും പ്രസ്‌താവിക്കുന്നു. രാജകീയ വിളംബരം ലഭിച്ച പുലിക്കോട്ടില്‍ മലങ്കര മെത്രാപ്പോലീത്താ ഇദ്ദേഹത്തിനെതിരെ സര്‍ക്കാരില്‍ പരാതി നല്‍കി; അനുകൂലമായ വിധി സമ്പാദിച്ചതിനെത്തുടര്‍ന്ന്‌ കടമറ്റത്ത്‌ ചെന്ന്‌ ഐപ്പ്‌ മെത്രാന്റെ സ്ഥാനവസ്‌ത്രങ്ങളും വടിയും മുടിയും ഏറ്റുവാങ്ങി. വൃദ്ധനായ ഇദ്ദേഹം 1817/18 –ല്‍ നിര്യാതനായി. കടമറ്റം പള്ളിയില്‍ കബറടക്കപ്പെട്ടു. പിന്നീട്‌ പകലോമറ്റം മേല്‍വിലാസത്തില്‍ മേല്‌പട്ടക്കാര്‍ ഉണ്ടായില്ല.

ബേബി വര്‍ഗ്ഗീസ്‌, ഫാ. ഡോ.: നെടുമാവ്‌ വട്ടുകുന്നേല്‍ വി. പി. പോത്തന്റെ മകന്‍. 9–9–1953 ല്‍ ജനിച്ചു. ആ. ടര., ഏ. ട. ഠ., ആ. ഉ. ബിരുദങ്ങള്‍ക്ക്‌ ശേഷം പാരീസ്‌ കാത്തലിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌  ങ.ഠവ. ഉം സോര്‍ബോണില്‍ നിന്ന്‌  ഉ. ഠവ. ഉം നേടി. 1985 മുതല്‍ ഓര്‍ത്തഡോക്‌സ്‌ സെമിനാരി പ്രൊഫസര്‍. കോട്ടയം സെന്റ്‌ എഫ്രേം എക്യുമെനിക്കല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌ (ടഋഋഞക) അദ്ധ്യാപകനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റിസേര്‍ച്ച്‌ ഗൈഡും ആണ്‌. പുരോഹിതന്‍ മാസികയുടെ അസോസ്യേറ്റ്‌ എഡിറ്റര്‍,  എ. എ. ഞ. ഞ. ഇ. യുടെയും സെമിനാരിയുടെയും രജിസ്‌ട്രാര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, മലയാളം ഭാഷകളിലായി 12 ഗ്രന്ഥങ്ങള്‍ രചിച്ചു.
മക്കാറിയോസ്‌, ഡോ. തോമസ്‌ മാര്‍: അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ എ. റ്റി. ചാക്കോയുടെ മകന്‍. 1926 മെയ്‌ 26–ന്‌ ജനനം. എം. എ., ബി. ഡി., എസ്‌. റ്റി. എം., ഡോക്‌ടറേറ്റ്‌ ബിരുദങ്ങള്‍ എടുത്തു. 1951–ല്‍ ശെമ്മാശന്‍, 1952–ല്‍ കശ്ശീശാ. ഗീവറുഗീസ്‌ കക ബാവാ പട്ടങ്ങള്‍ നല്‍കി. 1975  ഫെബ്രു. 16–ന്‌ നിരണത്തു വച്ച്‌ ഔഗേന്‍ ക ബാവ മെത്രാനായി വാഴിച്ചു. ആദ്യം ബോംബെ ഭദ്രാസനത്തിലും 1979–ല്‍ അമേരിക്കയിലും ഒടുവില്‍ യു. കെ.– കാനഡ ഭദ്രാസനത്തിലും നിയമിക്കപ്പെട്ടു. മലങ്കര സഭാസംരക്ഷണ സമിതി പ്രസിഡണ്ട്‌, കോട്ടയം വൈദികസെമിനാരി അധ്യാപകന്‍, അമേരിക്കയില്‍ റിച്ച്‌ മൌണ്ട്‌ യൂണിയന്‍ തിയോളജിക്കല്‍ കോളജ്‌ വിസിറ്റിംഗ്‌ പ്രൊഫസര്‍, മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റമ്പാന്‍ ലാസറസ്‌ കോറെപ്പിസ്‌ക്കോപ്പാ, ഫാ. ഡോ. കെ. സി. മാത്യൂസ്‌ എന്നിവര്‍ സഹോദരത്താരും സിസ്റ്റര്‍ മറിയാ സഹോദരിയുമാണ്‌. സഭാചരിത്ര പണ്ഡിതനാണ്‌. ഭമാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം' എന്നൊരു കൃതി രചിച്ചിട്ടുണ്ട്‌.
മട്ടയ്ക്കല്‍ മല്‌പാന്‍: വട്ടിപ്പണക്കേസിന്റെ ആരംഭകാലത്ത്‌ കോട്ടയം പഴയസെമിനാരിയില്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ നിയമിച്ച നിരണം സ്വദേശിയായ മാനേജര്‍; പേര്‍ അലക്‌സന്ത്രയോസ്‌ കത്തനാര്‍. ഇദ്ദേഹം സെമിനാരിയില്‍ മല്‌പാനും ആയിരുന്നു. പരുമല പിതാവിന്റെ ശിഷ്യന്‍. നിരണം മട്ടയ്ക്കല്‍ ബഹനാന്‍ കത്തനാരുടെ മകന്‍. 1865–ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്റെ മകനാണ്‌ അലക്‌സിയോസ്‌ മാര്‍ തേവോദോസിയോസ്‌. ബഥനി ആശ്രമം പ്രസിദ്ധീകരിച്ച കുര്‍ബ്ബാന തക്‌സാ, പ്രുമിയോനുകള്‍, ഹാശാ പ്രുമിയോനുകള്‍ എന്നീ വിവര്‍ത്തനങ്ങളും ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥന, കഷ്‌ടാനുഭവഗീതങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ ആണ്‌. 1938 ആഗസ്റ്റ്‌ 29–ന്‌ അന്തരിച്ചു. നിരണം പള്ളിയില്‍ കബറടക്കി.
മത്തായി നൂറനാല്‍, ഫാ.: റാക്കാട്‌ വര്‍ക്കിയുടെയും ഏലിയാമ്മയുടെയും മകന്‍. 1–4–1928 ല്‍ ജനനം. 16–12–1951 ല്‍ പൌലൂസ്‌ മാര്‍ സേവേറിയോസ്‌ വൈദികപട്ടം നല്‍കി. 1951 മുതല്‍ സുല്‍ത്താന്‍ബത്തേരി പള്ളി വികാരി. 1987–ല്‍ വൈദികട്രസ്റ്റി. ബത്തേരി കോളജ്‌ സ്ഥാപകന്‍, സംസ്ഥാന സഹകരണബാങ്ക്‌ ഡയറക്‌ടര്‍, കേന്ദ്ര സഹകരണ ബോര്‍ഡ്‌ മെമ്പര്‍, വൈ. എം. സി. എ. നാഷണല്‍ എക്‌സിക്യുട്ടീവ്‌ അംഗം, കാലിക്കട്ട്‌ യൂണിവേഴ്സിറ്റി സെനറ്റ്‌ അംഗം, ബത്തേരി അഡ്‌മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ. കെ. ജി. യോടൊപ്പം മലബാര്‍ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ക്കായി സമരം ചെയ്‌തു. നിയമസഭാ ഇലക്ഷനില്‍ മത്സരിച്ചു തോറ്റു. നിയമസഭാ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായ ആദ്യ ഓര്‍ത്തഡോക്‌സ്‌ സഭാ പുരോഹിതന്‍. 2004–ല്‍ നിര്യാതനായി.
മാത്തന്‍ മല്‌പാന്‍, കോനാട്ട്‌: പാമ്പാക്കുട കോരയുടെ പുത്രന്‍. 30–3–1860 ല്‍ ജനിച്ചു. കോനാട്ട്‌ ഫാ. ഗീവറുഗ്ഗീസ്‌ (യൂലിയോസ്‌), ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ്‌ എന്നിവര്‍ ഗുരുനാഥത്താര്‍. 1871–ല്‍ ശെമ്മാശന്‍. 1883–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക കശ്ശീശാപട്ടം നല്‍കി. 1890–ല്‍ പുലിക്കോട്ടില്‍ മെത്രാച്ചന്‍ മലങ്കര മല്‌പാന്‍ സ്ഥാനം നല്‍കി. അങ്കമാലി ഭദ്രാസന വികാരി ജനറല്‍ ആയിരുന്നു. 1926–ല്‍ സ്ലീബാ ഒസ്‌താത്തിയോസ്‌ കോറെപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. കോട്ടയം സെമിനാരി മല്‌പാന്‍. കോനാട്ട്‌ ഗ്രന്ഥശേഖരം വിപുലമാക്കി. 1888–ല്‍ പുലിക്കോട്ടില്‍ മെത്രാച്ചന്റെ ത്രിസായ്‌ ശുബഹോ സമൂഹം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്റെ കാലത്ത്‌ അവിഭക്തസഭയിലെ വൈദിക ട്രസ്റ്റിയായിരുന്ന (1892) ഇദ്ദേഹം കോര്‍എപ്പിസ്‌ക്കോപ്പാ സ്ഥാനം പ്രാപിച്ചു (1926). പിന്നീട്‌ വന്ന മലങ്കര മെത്രാപ്പോലീത്തായ്ക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യപ്പെട്ടു. മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായ മെത്രാന്‍ സ്ഥാനാര്‍ത്ഥിയായി വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ റമ്പാന്റെ പേര്‍ മലങ്കര അസോസ്യേഷനില്‍ നിര്‍ദ്ദേശിച്ച്‌ അംഗീകാരം നേടിയ മല്‌പാന്‍ പില്‌ക്കാലത്ത്‌ ട്രസ്റ്റിമാര്‍ തമ്മിലുണ്ടായ അധികാര വടംവലിയില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുടെ എതിര്‍ ചേരിയില്‍ അത്മായ ട്രസ്റ്റിയോടൊപ്പം നിലയുറപ്പിച്ച്‌ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ മുമ്പില്‍ നിന്ന്‌ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായി പോരാടിയത്‌ 1909 മുതല്‍ തുടങ്ങിയ കക്ഷിമത്സരങ്ങള്‍ക്ക്‌ ആരംഭം കുറിച്ചു. ഒടുവില്‍ പശ്ചാത്തപിച്ച്‌ സമാധാനശ്രമങ്ങള്‍ ആരംഭിച്ചത്‌ പൂര്‍ത്തീകരിക്കാനാവാതെ 1927 നവം. 8–ന്‌ അദ്ദേഹം ദിവംഗതനായി.
പാമ്പാക്കുട നമസ്‌കാരം എന്ന്‌ പില്‌ക്കാലത്ത്‌ പ്രശസ്‌തമായ നമസ്‌കാരം എഡിറ്റ്‌ ചെയ്‌തും നിലവിലുള്ള പ്രാര്‍ത്ഥനകള്‍ ക്രോഡീകരിച്ചും ചിലത്‌ വിവര്‍ത്തനം ചെയ്‌തും പ്രസിദ്ധീകരിച്ചു. സുറിയാനിയില്‍ നിന്ന്‌ വേദപുസ്‌തകം പുതിയനിയമം വിവര്‍ത്തനം ചെയ്‌തു. പ്രസിദ്ധീകരിച്ചത്‌ അദ്ദേഹത്തിന്റെ കാലശേഷം മാത്രം. ഭജീവനിക്ഷേപം' എന്ന പേരിലും ഭസീമത്‌ഹായെ' എന്ന പേരിലും മലയാളം–സുറിയാനി മാസികകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇദ്ദേഹവും വട്ടശ്ശേരില്‍ മല്‌പാനും ഒന്നിച്ച്‌ ചേര്‍ന്ന്‌ ഇന്ന്‌ പ്രയോഗത്തിലിരിക്കുന്ന ക്യംതാ നമസ്‌കാരക്രമം ചേര്‍ന്ന കുര്‍ബ്ബാനക്രമം തര്‍ജ്ജമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. 1903–ല്‍ ഇറങ്ങിയ ഈ കൃതിയിലൂടെയാണ്‌ യുയാക്കീം കൂറിലോസ്‌ ആവിഷ്‌കരിച്ച അന്ത്യോഖ്യന്‍ പിതാക്കത്താരുടെ പേരുകള്‍ അടങ്ങിയ തുബ്‌ദേനുകള്‍ മലങ്കരസഭയില്‍ വ്യാപകമായി പ്രചരിച്ചത്‌. അതുവരെയും വ്യത്യസ്‌തമായ തുബ്‌ദേനുകള്‍ നിലവിലിരുന്നു. ഇദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിര്‍ത്തുവാന്‍ പാമ്പാക്കുട ത്രീസായ്‌ ശുബഹോ സെന്ററില്‍ സുറിയാനി ഗവേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ മലങ്കരസഭയില്‍ ഉപയോഗത്തിലുള്ള മിക്ക സുറിയാനി ശുശ്രൂഷാക്രമങ്ങളും പാമ്പാക്കുട മാര്‍ യൂലിയോസ്‌ പ്രസ്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ചത്‌.

പോത്തന്‍, ഡീക്കന്‍ എന്‍. ഐ.: കോട്ടയം നാലാത്ര കിഴക്കേപതിനെട്ട്‌ വിരുത്തിയില്‍ കൊച്ചിട്ടിയുടെയും ഏലിയാമ്മയുടെയും മകന്‍. 28–6–1884 ല്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം സെറാമ്പൂര്‍ കോളജില്‍ ബി. ഡി. പൂര്‍ത്തിയാക്കി. വീയപുരം, എം. ഡി. സെമിനാരി സ്‌കൂള്‍, തിരുമൂലപുരം ബാലികമഠം സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക ആരംഭിച്ച സണ്ടേസ്‌കൂള്‍ പ്രസ്ഥാനം സഭയിലാകെ പടര്‍ന്ന്‌ പിടിച്ചിരുന്നു. എന്‍. ഐ. പോത്തന്‍ ആ പ്രസ്ഥാനത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഒരേകീകൃത സിലബസും കരിക്കുലവും അദ്ദേഹം തയാറാക്കി. സ്വന്തം ചിലവില്‍ വേദാദ്ധ്യാപകന്‍ എന്ന മാസിക പ്രസിദ്ധീകരിച്ച്‌ സണ്ടേസ്‌കൂള്‍ പാഠങ്ങള്‍ പ്രസിദ്ധീകരിച്ചു. സിറിയന്‍ ക്രിസ്‌ത്യന്‍ സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌, മാക്കാം കുന്ന്‌ കണ്‍വന്‍ഷന്‍ ഇവയുടെ പ്രാരംഭ പ്രവര്‍ത്തകനായിരുന്നു. 1929 ജനുവരി 7–ന്‌ ബഥനിയുടെ മാര്‍ ഈവാനിയോസില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. ആ വര്‍ഷം ഒക്‌ടോബര്‍ 31–ന്‌ ശെമ്മാശന്‍ അകാല ചരമം പ്രാപിച്ചു. ഒളശ്ശ പള്ളിയില്‍ സംസ്‌കരിച്ചു.
പോളിക്കാര്‍പ്പോസ്‌, യാക്കോബ്‌ മാര്‍ (1921–1986): കൊച്ചി അയ്യമ്പിള്ളി മഴുവഞ്ചേരി കുടുംബാംഗം. മുളന്തുരുത്തി ചാക്കോ മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍. 1921 ഫെബ്രു. 19–ന്‌ ജനിച്ചു. കുണ്ടറ, തഴക്കര, കാര്‍ത്തികപ്പള്ളി, കോട്ടയം എം. ഡി. ഹൈസ്‌കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ ആയി. 1948 ജൂലായ്‌ 3–ന്‌ ഗീവറുഗ്ഗീസ്‌ കക ബാവാ കശ്ശീശാപട്ടം നല്‍കി. 1978 മെയ്‌ 15–ന്‌ പഴഞ്ഞിയില്‍ വച്ച്‌ മാത്യൂസ്‌ ക ബാവ മേല്‌പട്ടം നല്‍കി. യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി കൊച്ചി ഭദ്രാസനത്തിലേക്ക്‌ നിയമിക്കപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കകം അദ്ദേഹവും രോഗിയായി. 1986 ഡിസം. 26–ന്‌ കാലം ചെയ്‌തു. ഭദ്രാസനാസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ കബറടക്കപ്പെട്ടു.
പൌലോസ്‌, ഫാ. എം. വി.: കോതമംഗലം മരങ്ങാട്ട്‌ കുടുംബാംഗം. 1931 മകരം 6–ന്‌ ജനിച്ചു. 1949–ല്‍ ശെമ്മാശ്ശന്‍. 1964–ല്‍ കശ്ശീശ. വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകന്‍. മുഴുവന്‍ സമയ സുവിശേഷകന്‍, അദ്ധ്യാപകന്‍, സണ്ടേസ്‌കൂള്‍ ഭദ്രാസന ഡയറക്‌ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍.
ഫിലിപ്പോസ്‌ കോറെപ്പിസ്‌ക്കോപ്പാ, ഫാ. ടി. വി.: മേല്‍പ്പാടം സെന്റ്‌ കുരിയാക്കോസ്‌ ഇടവകയില്‍ ടി. ജി. വര്‍ഗ്ഗീസിന്റെ മകന്‍. 1921 ജൂണ്‍ 17–ന്‌ ജനിച്ചു. കോട്ടയത്തും ന്യുയോര്‍ക്കിലുമായി വൈദിക വിദ്യാഭ്യാസം നടത്തി. 28–9–1947 ല്‍ വൈദികന്‍. കണ്ടനാട്‌ കര്‍മ്മേല്‍ ദയറായില്‍ അംഗം. ദയറാ മാനേജര്‍. സ്ലീബാദാസ സമൂഹം സെക്രട്ടറിയായിരുന്നു. 1963 ഒക്‌ടോ. 27–ന്‌ കോര്‍എപ്പിസ്‌ക്കോപ്പാ സ്ഥാനം ലഭിച്ചു. 2004 മെയ്‌ 5–ന്‌ നിര്യാതനായി.
ബര്‍ന്നബാസ്‌, മാത്യൂസ്‌ മാര്‍: പെരുമ്പാവൂര്‍ വെങ്ങോല കല്ലറയ്ക്കപറമ്പില്‍ കെ. വി. കോരയുടെ മകന്‍. 1924 ഓഗസ്റ്റ്‌ 9–ന്‌ ജനിച്ചു. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ബിരുദവും ഉസ്‌മാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും എടുത്തു. 1943–ല്‍ ശെമ്മാശന്‍. 1951–ല്‍ കശ്ശീശാ. വൈദികസെമിനാരിയില്‍ അധ്യാപകനും വാര്‍ഡനുമായി. 1977 മെയ്‌ 15–ന്‌ മാവേലിക്കര അസോസ്യേഷന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ 1978 മെയ്‌ 15–ന്‌ പഴഞ്ഞിയില്‍ വെച്ച്‌ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ മേല്‌പട്ടം നല്‍കി. അങ്കമാലിയുടെ അസിസ്റ്റന്റ്‌ ആക്കി. 1981 ഫെബ്രുവരിയില്‍ കോട്ടയം പഴയസെമിനാരിയില്‍ വെച്ച്‌ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. കോട്ടയം ഭദ്രാസനത്തിന്റെ അസിസ്റ്റന്റ്‌, ഇടുക്കി ഭദ്രാസനാധിപന്‍ എന്നീ സ്ഥാനങ്ങള്‍ക്ക്‌ ശേഷം 1992 മുതല്‍ അമേരിക്കയുടെ ചുമതല വഹിക്കുന്നു. മര്‍ത്തമറിയം സമാജം, ബാലികാസമാജം എന്നിവയുടെ പ്രസിഡണ്ട്‌, മലങ്കരസഭ പത്രാധിപസമിതി പ്രസിഡണ്ട്‌, ദിവ്യബോധനം വൈസ്‌ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം കുര്‍ബ്ബാനയുടെ വ്യാഖ്യാനം രചിച്ചു. ധ്യാനഗുരു, സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍.
ബസ്സേലിയോസ്‌ യല്‍ദോ, മാര്‍: 1685–ല്‍ മലങ്കരയില്‍ വന്ന മഫ്രിയാന–കാതോലിക്കാ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പേര്‍ഷ്യയിലെ മാര്‍ മത്തായിയുടെ ദയറായിലെ സഭാധ്യക്ഷന്‍. അര്‍മ്മീനിയന്‍ കച്ചവടക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹവും മാര്‍ ഈവാനിയോസും സൂററ്റ്‌ വഴി കോതമംഗലത്തെത്തി. വൃദ്ധനായ ഇദ്ദേഹം 13–ാം ദിവസം അന്തരിച്ചു. കോതമംഗലം ചെറിയപള്ളിയുടെ മദ്‌ബഹായില്‍ തെക്കുഭാഗത്തായി കബറടക്കപ്പെട്ടു. കന്നി 20–ന്‌ (ഒക്‌ടോ. 3–ന്‌) ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നു. കൂടെവന്ന ഈവാനിയോസ്‌ എപ്പിസ്‌ക്കോപ്പായെ അദ്ദേഹം സെപ്‌തം. 24–ന്‌ മെത്രാപ്പോലീത്താ ആയി അവരോധിച്ച്‌ സുസ്‌താത്തിക്കോന്‍ നല്‍കി. അലക്‌സാന്ത്രിയ പാത്രിയര്‍ക്കീസുമായി സംസര്‍ഗ്ഗം പുലര്‍ത്തിയ ആളാണെന്ന്‌ അദ്ദേഹത്തിന്റെ പള്ളിക്രമങ്ങള്‍ തെളിയിക്കുന്നു. 1947 നവം. 2–ന്‌ മലങ്കരയിലെ സിന്നഡ്‌ ഇദ്ദേഹത്തെ വിശുദ്ധനെന്ന്‌ പ്രഖ്യാപിച്ചു. കോതമംഗലം പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തീര്‍ത്ഥാടനകേന്ദ്രമാണ്‌.

പാറയ്ക്കല്‍ അച്ചന്‍ (1916–1988): പാറയ്ക്കല്‍ കുറിയാക്കോസ്‌ കോറെപ്പിസ്‌കോപ്പാ 1916–ല്‍ ജനിച്ചു. 1938–ല്‍ കശ്ശീശാ. പുതുപ്പള്ളി പള്ളി വികാരി. 1987–ല്‍ കോറെപ്പിസ്‌കോപ്പാ. മദ്യവര്‍ജ്ജനപ്രസ്ഥാനം സംസ്ഥാന തല സംഘാടകനും സെക്രട്ടറിയുമായ ഇദ്ദേഹം അദ്ധ്യാപകനും കഥാപ്രസംഗകനും കൂടി ആയിരുന്നു. 1988–ല്‍ അന്തരിച്ചു.
പീലക്‌സിനോസ്‌, ഗീവറുഗ്ഗീസ്‌ മാര്‍ (1897–1951): പുത്തന്‍കാവ്‌ കിഴക്കേതലയ്ക്കല്‍ തോമസ്‌ കത്തനാരുടെ പുത്രന്‍. ജനനം 18–6–1897. സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും കല്‍ക്കട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എം. എ. യും നേടി. ബഥനിയുടെ മാര്‍ ഈവാനിയോസ്‌ സഭ വിട്ടപ്പോള്‍ എം. എ. ക്കാരനായ ഇദ്ദേഹത്തെ വട്ടശ്ശേരില്‍ തിരുമേനി പകരം കണ്ടെത്തി അദ്ദേഹത്തിന്റെ പിതാവിനോട്‌ സഭയ്ക്കു വേണ്ടി ചോദിച്ചു വാങ്ങിയതാണ്‌. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ കുണ്ടറ സെമിനാരിയില്‍ വച്ച്‌ ശെമ്മാശുപട്ടവും 1929–ല്‍ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവാ ഓശാന ശനിയാഴ്‌ച ആര്‍ത്താറ്റ്‌ വലിയപള്ളിയില്‍ വച്ച്‌ പൂര്‍ണ്ണശെമ്മാശുപട്ടവും നല്‍കി. പുത്തന്‍കാവ്‌ പള്ളിയില്‍ വച്ച്‌ വട്ടശ്ശേരില്‍ ദീവന്നാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. 1928 നവംബര്‍ 3–ന്‌ പരുമലയില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ കക റമ്പാന്‍ സ്ഥാനവും 1930 നവംബര്‍ 2–ന്‌ പരുമലയില്‍ വച്ച്‌ മാര്‍ പീലക്‌സീനോസ്‌ എന്ന പേരില്‍ മെത്രാന്‍ സ്ഥാനവും നല്‍കി. 1934 ജൂണ്‍ 1–ന്‌ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. തുമ്പമണ്‍ ഭദ്രാസനത്തിന്റെ ചുമതല നല്‍കി. ഭദ്രാസന ഓഫീസ്‌ കെട്ടിടം, അരമന എന്നിവ ഉണ്ടാക്കി. കഠിനാധ്വാനിയായ ഇദ്ദേഹം മെത്രാനായ ശേഷവും ബസ്‌ യാത്ര തുടര്‍ന്നു. മലങ്കര റീത്തുകാരുടെ അജമോഷണ പരിശ്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. പത്തനംതിട്ട കാതോലിക്കേറ്റ്‌ ഹൈസ്‌കൂളും പുത്തന്‍കാവ്‌ മെട്രോപ്പോലീത്തന്‍ ഹൈസ്‌കൂളും അദ്ദേഹം സ്ഥാപിച്ചു. ഇരവിപേരൂര്‍ ആശുപത്രിയും ചെങ്ങന്നൂര്‍ ബഥേല്‍ ചാപ്പലും അരമനയും നിര്‍മ്മിച്ചു. ഓതറ ദയറ, ബേസില്‍ ദയറ എന്നിവയുടെ സ്ഥാപകന്‍. സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റ്‌, മിഷന്‍ പ്രസിഡന്റ്‌, കല്ലൂപ്പാറ കണ്‍വന്‍ഷന്‍ സംഘാടകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പത്തനംതിട്ട കോളജ്‌ അനുവദിച്ച്‌ കിട്ടും മുമ്പേ അന്തരിച്ചു. വാഗ്മി, സംഘാടകന്‍, ആരാധനയുടെ മികവ്‌, സംഗീത മികവ്‌ എന്നീ കാര്യങ്ങളില്‍ ശ്രദ്ധേയന്‍. കക്ഷിസമുദായ ഭേദമെന്യേ സുഹൃത്‌ ബന്ധം വളര്‍ത്തി; നിലനിര്‍ത്തി. 1951–ന്‌ കോട്ടയം മൂവാറ്റുപുഴ, ആലുവാ ഫെലോഷിപ്പ്‌ ഹൌസ്‌, തൃശ്ശൂര്‍ വഴി പഴഞ്ഞിയിലെത്തി അവിടെയും കുന്നംകുളത്തും കണ്‍വന്‍ഷന്‍ പ്രസംഗം നടത്തി. 1951 ഏപ്രില്‍ 17–ന്‌ മരത്തംകോട്‌ ചാപ്പലില്‍ വച്ച്‌ നിര്യാതനായി. ഭൌതികശരീരം പുത്തന്‍കാവ്‌ പള്ളിയില്‍ 18–ന്‌ കബറടക്കി. പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്ന്‌ അറിയപ്പെടുന്നു.
പീലക്‌സിനോസ്‌, ദാനിയേല്‍ മാര്‍ (1910–1990): ഓമല്ലൂര്‍ വടുതല ഈശോ കത്തനാരുടെ പുത്രന്‍. ജനനം 10–5–1910. തിരുവനന്തപുരം മഹാരാജാസില്‍ നിന്ന്‌ ബി. എ., സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. ബിരുദങ്ങള്‍ നേടി. വട്ടശ്ശേരില്‍ ദീവന്നാസ്യോസ്‌ കോറൂയോ സ്ഥാനം നല്‍കി. 1938 ഡിസംബര്‍ 11–ന്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ ശെമ്മാശനാക്കി; 1944 ജൂണ്‍ 9–ന്‌ കശ്ശീശാസ്ഥാനവും നല്‍കി. 1937 മുതല്‍ പുത്തന്‍കാവ്‌ കൊച്ചുതിരുമേനിയുടെ സെക്രട്ടറിയായി. കൈപ്പട്ടൂര്‍, ഓമല്ലൂര്‍, മുള്ളനിക്കാട്‌, മല്ലശ്ശേരി, വാഴമുട്ടം ഈസ്റ്റ്‌, തുമ്പമണ്‍ ഏറം, കാദീശ്‌ത്താ, തുമ്പമണ്‍ നോര്‍ത്ത്‌, നരിയാപുരം ഇടവകകളില്‍ വികാരി.
1951–ല്‍ മേല്‌പട്ട സ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1951 സെപ്‌തം. 21–ന്‌ ഗീവറുഗ്ഗീസ്‌ കക റമ്പാനാക്കി. 1953 മെയ്‌ 15–ന്‌ കോട്ടയം ഏലിയാ കത്തീഡ്രലില്‍ വച്ച്‌ മാര്‍ പീലക്‌സിനോസ്‌ എന്ന പേരില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. തുമ്പമണ്‍ സഹായ മെത്രാനായി, അചിരേണ പൂര്‍ണ്ണ സാരഥിയും. 1959 ജൂലൈ 12–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ മെത്രാപ്പോലീത്താ ആയി.
കാതോലിക്കേറ്റ്‌ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍, കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, കാതോലിക്കായുടെ അസിസ്റ്റന്റ്‌, കൊച്ചി സഹായ മെത്രാന്‍, സിനഡ്‌ സെക്രട്ടറി, വിദ്യാര്‍ത്ഥിപ്രസ്ഥാനം – യുവജനപ്രസ്ഥാനം പ്രസിഡന്റ്‌, എം. ഒ. സി. കോളജ്‌ മാനേജര്‍, കോര്‍പ്പറേറ്റ്‌ സ്‌കൂള്‍ മാനേജര്‍, ബേസില്‍ ദയറാ സുപ്പീരിയര്‍, റൂള്‍ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.
1954–ലെ അമേരിക്കയിലെ എവാന്‍സ്റ്റണ്‍ ലോക ക്രൈസ്‌തവ സമ്മേളനത്തിലും 1961–ലെ ഗ്രീസ്‌ പാന്‍ ഓര്‍ത്തഡോക്‌സ്‌ സമ്മേളനത്തിലും 1965–ല്‍ അഡിസ്‌ അബാബയില്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഫ്രന്‍സിലും 1963–ലെ മോസ്‌ക്കോ പാത്രിയര്‍ക്കേല്‍ ജൂബിലി സമ്മേളനത്തിലും സഭയെ പ്രതിനിധീകരിച്ചു. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലണ്ട്‌, ഗ്രീസ്‌, വിശുദ്ധനാടുകള്‍ ഇവ സന്ദര്‍ശിച്ചു. തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആധുനിക ശില്‌പി എന്ന വിശേഷണം അര്‍ഹിക്കുന്നു. 1990 ഡിസം. 13–ന്‌ നിര്യാതനായി. 14–ന്‌ പത്തനംതിട്ട ബേസില്‍ ദയറാ ചാപ്പലില്‍ കബറടക്കപ്പെട്ടു. മാത്യൂസ്‌ പ്രഥമന്‍ ബാവായെ കാതോലിക്കാ ആയി വാഴിച്ച ചടങ്ങുകളില്‍ പാറേട്ട്‌ മാര്‍ ഈവാനിയോസിനോടൊപ്പം പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഗ്രീഗോറിയോസ്‌, ഒസ്‌താത്തിയോസ്‌, തേവോദോസ്യോസ്‌, മക്കാറിയോസ്‌, പക്കോമിയോസ്‌ ഇവരുടെ മെത്രാന്‍ വാഴ്‌ചയ്ക്കു മുമ്പ്‌ അവര്‍ക്ക്‌ പുത്തന്‍കാവില്‍ വച്ച്‌ റമ്പാന്‍ സ്ഥാനം നല്‍കിയത്‌ ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌ ആണ്‌.
പീലക്‌സിനോസ്‌, പൌലൂസ്‌ മാര്‍ (1914–1996): ചെറായി സെന്റ്‌ മേരീസ്‌ ഇടവകയില്‍ പുതുശ്ശേരി ജോസഫ്‌ കശ്ശീശാ–എലിശബത്ത്‌ ദമ്പതിമാരുടെ മകന്‍. ജനനം 12–6–1914. ആലുവാ യു. സി. കോളജില്‍ നിന്ന്‌ ബി. എ. പാസ്സായി. 1933–ല്‍ കോട്ടയം വലിയപള്ളിയില്‍ വച്ച്‌ മാര്‍ യൂലിയോസ്‌ ശെമ്മാശുപട്ടം നല്‍കി. മഞ്ഞനിക്കര ദയറായില്‍ പഠിച്ചു. 1938–ല്‍ യൂലിയോസില്‍ നിന്ന്‌ കശ്ശീശാ പട്ടമേറ്റു. സിലോണ്‍, മദ്രാസ്‌, ബ്രഹ്മവാര്‍, തിരുവനന്തപുരം, പാറത്തോട്‌ സേവനം. യൂലിയോസിന്റെ സെക്രട്ടറി, മഞ്ഞനിക്കര ദയറായിലെ മല്‌പാന്‍. 1952 ഏപ്രില്‍ 25–ന്‌ കണ്ടനാട്‌ ഭദ്രാസനയോഗം തെരഞ്ഞെടുത്തു. ഒക്‌ടോബര്‍ 19–ന്‌ ഹോംസില്‍ വച്ച്‌ അപ്രേം ബാവാ മെത്രാനാക്കി. 1953–ല്‍ കണ്ടനാട്‌ ഭദ്രാസനച്ചുമതലയേറ്റു. 1958–ലെ സഭാ യോജിപ്പിന്‌ ശേഷം കണ്ടനാടിന്റെ ജൂനിയര്‍ മെത്രാനായി. കാതോലിക്കേറ്റിന്റെ കീഴില്‍ ആചന്ദ്രതാരം നിലനില്‍ക്കുമെന്ന്‌ പുത്തന്‍കാവ്‌ അസോസിയേഷനില്‍ വച്ച്‌ പ്രസ്‌താവിച്ചു. ഔഗേന്‍ ബാവാ കാതോലിക്കാ ആയപ്പോള്‍ പൂര്‍ണ്ണ ഭദ്രാസന സാരഥ്യം ഏറ്റെടുത്തു. അന്ത്യോഖ്യന്‍ മൂവ്‌മെന്റിന്റെ പേരില്‍ സുന്നഹദോസ്‌ മുടക്കി. പിന്നീട്‌ തിരിച്ചുവന്നു. മാര്‍ത്തോമ്മായുടെ പൌരോഹിത്യം, സിംഹാസനം എന്നിവയുടെ പേരില്‍ സഭാവിഭജനം ഉണ്ടായപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇദ്ദേഹം യോജിപ്പ്‌ ഉപേക്ഷിക്കുകയും ബസ്സേലിയോസ്‌ പൌലോസ്‌ രണ്ടാമന്‍ എന്ന പേരില്‍ സമാന്തര കാതോലിക്കാ സ്ഥാനം പാത്രിയര്‍ക്കീസില്‍ നിന്ന്‌ സ്വീകരിക്കുകയും ചെയ്‌തു. സാഖാ ബാവായെ വാഴിച്ചപ്പോള്‍ ഇദ്ദേഹം പ്രധാന കാര്‍മ്മികനായിരുന്നു പോലും. 1–9–96 ല്‍ അനുയായികളായ മെത്രാത്താരാല്‍ ഒറ്റപ്പെടുത്തപ്പെട്ട ഇദ്ദേഹം അന്തരിച്ചു; പിറമാടം ദയറായില്‍ കലുഷിതമായ അന്തരീക്ഷത്തില്‍ കബറടക്കപ്പെട്ടു.
പീലക്‌സിനോസ്‌, ഇയ്യോബ്‌ മാര്‍: 1939–ല്‍ തിരുവല്ലാ മേപ്രാലില്‍ ജനനം. പത്തനാപുരം താബോര്‍ ദയറാ അംഗം. 1972–ല്‍ വൈദികന്‍. പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ അധ്യാപകന്‍, പ്രിന്‍സിപ്പല്‍, മേപ്രാല്‍ സെന്റ്‌ ജോണ്‍സ്‌ ഇടവക വികാരി. 1989 ഡിസം. 28–ന്‌ മേല്‌പട്ടസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30–ന്‌ പ. മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ പരുമല സെമിനാരിയില്‍ വച്ച്‌ മേല്‌പട്ടക്കാരനായി അഭിഷേകം ചെയ്‌തു. ഡല്‍ഹിയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 1996–ല്‍ ഡോ. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഡല്‍ഹി മെത്രാസനത്തിന്റെ പൂര്‍ണ്ണ ചുമതലയില്‍ തുടരുന്നു.

പത്രോസ്‌ കശ്ശീശാ: കൂനന്‍കുരിശു സത്യത്തെ തുടര്‍ന്ന്‌ 17–ാം നൂറ്റാണ്ടില്‍ മെത്രാത്താര്‍ക്ക്‌ വേണ്ടി അലക്‌സാന്ത്രിയന്‍ സഭാകേന്ദ്രത്തില്‍ എത്തിയ മലങ്കരസഭാ വൈദികന്‍. ഇദ്ദേഹത്തെക്കുറിച്ച്‌ ഒരറബി ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വിവരം ഫാ. കുറിയാക്കോസ്‌ ഒ.ഐ.സി. യോട്‌ അലക്‌സാന്ത്രിയന്‍ (കോപ്‌റ്റിക്‌) സഭയിലെ ഒരു സന്യാസാശ്രമത്തിലെ അംഗങ്ങള്‍ പറയുകയും ഗ്രന്ഥം വായിച്ചു കേള്‍പ്പിക്കുകയും ചെയ്‌തതായി അദ്ദേഹത്തിന്റെ ഒരു വിദേശ യാത്രയും കുറെ ചിതറിയ ചിന്തകളും എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ പറയുന്നു. പത്രോസ്‌ കശീശായുടെ അഭ്യര്‍ത്ഥനപ്രകാരം മലങ്കരസഭയ്ക്കു വേണ്ടി ഒരു മെത്രാപ്പോലീത്തായെ വാഴിച്ച്‌ അയച്ചുവെങ്കിലും മുസ്ലീം ഭരണാധികാരികള്‍ ആ മെത്രാപ്പോലീത്തായെ പിടിച്ച്‌ കൊല്ലുകയും പത്രോസ്‌ കശീശാ രക്ഷപ്പെട്ട്‌ അന്ത്യോഖ്യയിലേക്കു മെത്രാനെ തേടി പോകുകയും ചെയ്‌തുവെന്നാണ്‌ അറബി ഗ്രന്ഥത്തില്‍ പറയുന്നത്‌.
പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍: 19–ാം നൂറ്റാണ്ടില്‍ ആര്‍ത്താറ്റ്‌ –കുന്നംകുളം മഹാഇടവകയുടെ അമരക്കാരനായിരുന്ന വൈദികശ്രേഷ്‌ഠന്‍. പഴഞ്ഞിയിലും കുന്നംകുളത്തും പ്രവര്‍ത്തിച്ച മല്‌പാന്‍ പാഠശാലയിലെ പ്രധാന മല്‌പാന്‍. ആര്‍ത്താറ്റ്‌ പള്ളിയുടെ വടക്കേ വരാന്തയില്‍ കബറടങ്ങിയ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍ക്ക്‌ ശേഷം (ഇദ്ദേഹം 8–ാം മാര്‍ത്തോമ്മായില്‍ നിന്ന്‌ 1808 കന്നി 8–ന്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ കോറൂയോ പട്ടം സ്വീകരിച്ചു) ഇദ്ദേഹമായിരുന്നു സുറിയാനിക്കാരുടെ കുന്നംകുളത്തെ ജാതിക്ക്‌ കര്‍ത്തവ്യന്‍. മലങ്കരസഭയുടെ പോരാളിയായി നവീകരണത്തെ ചെറുക്കുവാന്‍ കുന്നംകുളം പ്രദേശത്ത്‌ ഇദ്ദേഹം നേതൃത്വംനല്‍കി. 1873–ല്‍ ചേര്‍ന്ന പരുമല അസോസ്യേഷനിലും 1876–ല്‍ ചേര്‍ന്ന മുളന്തുരുത്തി അസോസ്യേഷനിലും ഇദ്ദേഹം കുന്നംകുളത്തെ പ്രതിനിധീകരിക്കുകയും പരുമല മാനേജിംഗ്‌ കമ്മറ്റിയില്‍ നാലംഗ വൈദിക സമിതിയിലും മുളന്തുരുത്തി മാനേജിംഗ്‌ കമ്മറ്റിയില്‍ ഇരുപത്തിരണ്ട്‌ അംഗ വൈദികസമിതിയിലും അംഗമാവുകയും ചെയ്‌തു.
പനയ്ക്കല്‍ കാക്കു അച്ചന്‍ (1875–1955): 1898 മാര്‍ച്ച്‌ 23–ന്‌ കുറുപ്പമ്പടി പള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയനില്‍ നിന്ന്‌ കോറൂയോ സ്ഥാനം ഏറ്റ ഇദ്ദേഹം പരുമല മാര്‍ ഗ്രീഗോറിയോസില്‍ നിന്ന്‌ കശ്ശീശാ പട്ടം ഏറ്റു. അതുല്യ പ്രതിഭാശാലിയായിരുന്നു. പനയ്ക്കല്‍ യാക്കോബ്‌ കത്തനാര്‍ – അതാണ്‌ പൂര്‍ണ്ണനാമധേയം – കുറച്ചുകാലം കോട്ടയം വൈദികസെമിനാരിയില്‍ അധ്യാപകനായിരുന്നു. ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, വിവര്‍ത്തനങ്ങള്‍, ധ്യാനങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ അദ്ദേഹം രചിച്ചു. അവയില്‍ 1905–ല്‍ പ്രസിദ്ധീകരിച്ച കുര്‍ബ്ബാനധ്യാനം, മാര്‍ ദീവന്നാസ്യോസ്‌ വിജയം ദശക ത്രയം, മാര്‍ ദീവന്നാസ്യോസ്‌ ചരമഗീതം, സുറിയാനി കീര്‍ത്തന മാല എന്നിവ ശ്രദ്ധേയങ്ങളാണ്‌. സുറിയാനി ആരാധനക്രമങ്ങളിലെ ഗീതങ്ങള്‍ വിവര്‍ത്തനം ചെയ്‌ത്‌ ആരാധന സ്വദേശ ഭാഷയില്‍ എന്ന പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച കൃതിയാണ്‌ കീര്‍ത്തനമാല. കുര്‍ബ്ബാനധ്യാനം മലയാളത്തില്‍ കുര്‍ബ്ബാനയ്ക്ക്‌ ആദ്യമുണ്ടായ വ്യാഖ്യാനമാണ്‌. വിജ്ഞാനഭിക്ഷാംദേഹിയായ അദ്ദേഹം സ്വന്തം ഇടവകപ്പള്ളിയില്‍ പ്രവേശനം ലഭിക്കാതെ നിരാശനായി. കുറെക്കാലം പാത്രിയര്‍ക്കീസ്‌ ഭാഗത്തെ പള്ളികള്‍ നടത്തി. ഒടുവില്‍ കത്തോലിക്കാ സഭയുടെ വാതില്‍ വിവാഹിതനായ അദ്ദേഹത്തെ സ്വീകരിച്ചു. 1955–ല്‍ പുതുശ്ശേരി പള്ളിയില്‍ അദ്ദേഹം അന്ത്യവിശ്രമം പൂകി.

പക്കോമിയോസ്‌, ജോസഫ്‌ മാര്‍ (1926–1991): മുളക്കുളം പൂവത്തുങ്കല്‍ വര്‍ക്കി–അന്നമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 19–6–1926. പത്തനംതിട്ട, എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌, മഹാരാജാസ്‌ കോളജുകളില്‍ നിന്നായി ബി.എ., എം.എ. ബിരുദങ്ങള്‍ നേടി. ഇംഗ്ലണ്ടിലെ കാര്‍ഡിഫ്‌ സെന്റ്‌ മൈക്കിള്‍സ്‌ കോളജില്‍ വേദശാസ്‌ത്ര പഠനം നടത്തി. 1945 ഏപ്രില്‍ 7–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ കക കാതോലിക്കാ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. 1952 ജൂണ്‍ 22–ന്‌ ചെങ്ങന്നൂര്‍ ബഥേല്‍ ചാപ്പലില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. പൊങ്ങലടി, വയലത്തല, ഫോര്‍ട്ട്‌ കൊച്ചി, മലയാ, സിങ്കപ്പൂര്‍, എറണാകുളം പള്ളികളില്‍ സേവനം അനുഷ്‌ഠിച്ചു. യുവജനപ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌, സുന്നഹദോസിന്റെ ഓഫീസ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ 1974–ലെ നിരണം അസോസ്യേഷന്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുത്തു.
1975 ഫെബ്രു. 15–ന്‌ പുത്തന്‍കാവ്‌ പള്ളിയില്‍ വച്ച്‌ ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌ റമ്പാന്‍ സ്ഥാനം നല്‌കി. 1975 ഫെബ്രുവരി 16–ന്‌ നിരണത്തുവച്ച്‌ മാര്‍ പക്കോമിയോസ്‌ എന്ന പേരില്‍ ഔഗേന്‍ ക കാതോലിക്കാ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1976 ജൂലായ്‌ 19 മുതല്‍ കണ്ടനാട്‌ ഭദ്രാസനത്തിന്റെ ചുമതലയില്‍ നിയമിതനായി.
എപ്പിസ്‌കോപ്പല്‍ സിനഡിന്റെ സെക്രട്ടറി, കാതോലിക്കേറ്റ്‌ & എം. ഡി. സ്‌കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍, സഭാ ഫിനാന്‍സ്‌ കമ്മറ്റി ചെയര്‍മാന്‍, ദിവ്യബോധനം വൈസ്‌ പ്രസിഡന്റ്‌, മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഒന്നാം കാതോലിക്കായുടെ ജീവചരിത്രം, വി. കൂദാശകളും ആചാരാനുഷ്‌ഠാനങ്ങളും, വി. അന്തോണിയോസിന്റെ ജീവചരിത്രം എന്നിവ രചിച്ചു. ചരിത്രഗവേഷകനും സംഘാടകനും പ്രഭാഷകനും ആയ ഇദ്ദേഹം 19–8–1991 ന്‌ നിര്യാതനായി. 20–ന്‌ മുളക്കുളം കര്‍മ്മേല്‍കുന്ന്‌ പള്ളിയില്‍ കബറടക്കി.
പക്കോമിയോസ്‌, പൌലൂസ്‌ മാര്‍: കുറിച്ചി ഇടവകയില്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബത്തിന്റെ കോലത്തുകളം ശാഖയിലെ നെയ്‌ശ്ശേരില്‍ കെ. കെ. ജോണിന്റെ പുത്രന്‍. ജനനം 26–1–1946. കേരളാ സര്‍വകലാശാലയില്‍ നിന്ന്‌ എം.എ. യും സെറാമ്പൂരില്‍ നിന്ന്‌ ബി.ഡി. യും ഇംഗ്ലണ്ട്‌ ലീഡ്‌സ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ സി. ആര്‍. ബിരുദവും നേടി. ബഥനി ആശ്രമത്തിലെ അംഗം. 8–1–1974 ല്‍ വൈദികനായി. വടശ്ശേരിക്കര, ചങ്ങനാശ്ശേരി, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. സന്യാസ പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആയിരുന്നു. പരുമലയില്‍ 1992 സെപ്‌റ്റം. 10–ന്‌ നടന്ന മലങ്കര അസോസ്യേഷനില്‍ മത്സരിച്ച്‌ വിജയിച്ചു. 1992 ഡിസം. 19–ന്‌ റമ്പാനായി. മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ പരുമല സെമിനാരിയില്‍ വച്ച്‌, 1993 ആഗസ്റ്റ്‌ 16–ന്‌ മാര്‍ പക്കോമിയോസ്‌ എന്ന സ്ഥാനപ്പേരില്‍ ഇദ്ദേഹത്തെ മെത്രാനാക്കി. ഇടുക്കിയുടെ പൂര്‍ണ്ണ ചുമതലയും അങ്കമാലിയുടെ സഹായ മെത്രാന്‍ സ്ഥാനവും നല്‍കി. പിന്നീട്‌ ഇടുക്കിയില്‍ നിന്ന്‌ വിടര്‍ത്തി മാവേലിക്കരയുടെ ചുമതല നല്‍കി. 2005–ല്‍ അങ്കമാലിയില്‍ നിന്ന്‌ വിടര്‍ത്തി. ബഥനിയുടെ വിസിറ്റര്‍ ബിഷപ്പായി തുടരുന്നു. മര്‍ത്ത മറിയം സമാജം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കാതോലിക്കേറ്റ്‌ & എം. ഡി. സ്‌കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജരായും, വിദ്യാര്‍ത്ഥി പ്രസ്ഥാനം വൈസ്‌ പ്രസിഡണ്ട്‌ ആയും പ്രവര്‍ത്തിക്കുന്നു.

ദീവന്നാസ്യോസ്‌, ചേപ്പാട്ട്‌ ഫിലിപ്പോസ്‌ മാര്‍ (1781–1855): ചേപ്പാട്ട്‌ ആഞ്ഞിലിമൂട്ടില്‍ കുടുംബത്തില്‍ 1781–ല്‍ ജനിച്ചു. ഫീലിപ്പോസ്‌ മല്‌പാന്‍ എന്നറിയപ്പെട്ട ഇദ്ദേഹം പുന്നത്ര മാര്‍ ദീവന്നാസ്യോസിന്റെ കാലശേഷം പിന്‍ഗാമിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 1825 ചിങ്ങം 15–ന്‌ കോട്ടയം ചെറിയപള്ളിയില്‍ വച്ച്‌ കിടങ്ങന്‍ ഗീവറുഗീസ്‌ പീലക്‌സീനോസ്‌ ഇദ്ദേഹത്തെ മാര്‍ ദീവന്നാസ്യോസ്‌ എന്ന നാമത്തില്‍ മെത്രാപ്പോലീത്താ ആയി വാഴിച്ചു. കിടങ്ങന്‍ മെത്രാച്ചന്റെ കാലത്ത്‌ സഫ്രഗനായും അതിന്‌ ശേഷം മലങ്കര മെത്രാപ്പോലീത്താ ആയും ഭരണം നടത്തി. സഭയില്‍ നവീകരണം ഫലപ്രാപ്‌തിയിലെത്തിക്കുവാന്‍ ധൃതി കാണിച്ച മിഷണറിമാരും ചേപ്പാട്ടു മെത്രാനും തമ്മില്‍ ഉരസലുണ്ടായി. കല്‍ക്കട്ടാ ബിഷപ്പ്‌ ദാനിയേല്‍ വില്‍സന്‍ ഉന്നയിച്ച നവീകരണ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 1836 മകരം 5–ന്‌ അദ്ദേഹം മാവേലിക്കര സുന്നഹദോസ്‌ വിളിച്ചുകൂട്ടി. സിനഡ്‌ നവീകരണ നിര്‍ദ്ദേശങ്ങള്‍ തള്ളുകയും മിഷണറിബന്ധം വിച്ഛേദിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌ത്‌ മാവേലിക്കര പടിയോലയ്ക്ക്‌ രൂപം നല്‍കി. തുടര്‍ന്ന്‌ 1840–ല്‍ കൊച്ചിയില്‍ വച്ച്‌ ചേര്‍ന്ന സ്വത്തുവിഭജന കമ്മിറ്റിയുടെ തീരുമാനപ്രകാരം – കൊച്ചിന്‍ അവാര്‍ഡ്‌ – മലങ്കരസഭയുടെ സ്വത്ത്‌ വിഭജിച്ച്‌ മിഷണറിമാര്‍ പിരിയുകയും സി. എം. എസ്‌. സഭയ്ക്ക്‌ തുടക്കമിടുകയും ചെയ്‌തു.
സഭയില്‍ തന്നെ തുടര്‍ന്ന്‌ നവീകരണാനുകൂലികള്‍ ശക്തിപ്പെട്ടുവന്നു. ഇതിനിടയില്‍ കിടങ്ങന്‍ മെത്രാച്ചന്‍ കാലം ചെയ്‌തു. കൂത്തൂര്‍ ഗീവര്‍ഗ്ഗീസ്‌ മല്‌പാനെ തൊഴിയൂരില്‍ കൂറിലോസ്‌ എന്ന പേരില്‍ മെത്രാനായി ചേപ്പാട്ട്‌ മെത്രാച്ചന്‍ പട്ടംകൊടുത്തു. സിറിയയില്‍ നിന്ന്‌ വന്ന മാര്‍ അത്താനാസ്യോസ്‌ തൊഴിയൂരിലെ സ്ഥാനസാധുതയില്ലാത്ത മെത്രാനില്‍ നിന്ന്‌ പട്ടമേറ്റതിനാല്‍ ചേപ്പാട്ടു മെത്രാച്ചന്‍ വീണ്ടും പട്ടമേല്‌ക്കണമെന്ന്‌ ശഠിക്കുകയും അതിനെ അനുകൂലിച്ച പ്രമാണികളായ പല പട്ടക്കാരും അത്താനാസ്യോസില്‍ നിന്ന്‌ അഴിച്ചു പട്ടമേല്‌ക്കുകയും ചെയ്‌തതില്‍ ചേപ്പാട്ട്‌ മെത്രാച്ചന്‍ ഇടപെടുകയും അഴിച്ചു പട്ടമേറ്റവരെ മുടക്കുകയും ചെയ്‌തു. ഈ നടപടിയെ മിഷണറിമാരും സര്‍ക്കാരും ശരിവയ്ക്കുകയും അത്താനാസ്യോസിനെ തിരിച്ചയക്കുകയും ചെയ്‌തു. ക്രമേണ നവീകരണാനുകൂലികള്‍ അവരില്‍ മെത്രാന്റെ ശിക്ഷയേറ്റ മാത്യൂസ്‌ ശെമ്മാശനെ സിറിയയിലേക്കയക്കുകയും ശെമ്മാശന്‍ പാലക്കുന്നത്ത്‌ മാത്യൂസ്‌ അത്താനാസ്യോസ്‌ എന്ന പേരില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അവകാശപ്പെട്ടുകൊണ്ട്‌ തിരിച്ചെത്തുകയും അബ്രഹാം മല്‌പാന്‍ തുടങ്ങിയ നവീകരണ നേതാക്കള്‍ പുതിയ മെത്രാനെ അനുകൂലിക്കുകയും ചെയ്‌തതോടെ വൃദ്ധനായ ചേപ്പാട്ട്‌ മെത്രാച്ചന്‍ അവശനിലയിലായി. സഹായത്തിനെത്തിയ യൂയാക്കീം കൂറിലോസിന്‌ അധികാരം ഏല്‌പിച്ചുകൊടുത്ത്‌ ചേപ്പാട്ട്‌ മെത്രാച്ചന്‍ സ്ഥാനത്യാഗം ചെയ്‌തു. നവീകരണാനുകൂലികളായ സര്‍ക്കാരും പാലക്കുന്നത്തു മെത്രാനും യൂയാക്കീം മാര്‍ കൂറിലോസും സ്ഥാനമൊഴിഞ്ഞ മെത്രാച്ചനോട്‌ നീതി കാട്ടിയോ എന്ന്‌ അനേകര്‍ സംശയിച്ചിട്ടുണ്ട്‌. ഒരു യുദ്ധസാഹചര്യത്തില്‍ ആയുധം താഴെവച്ചത്‌ എതിരാളിയെ പരോക്ഷമായി സഹായിക്കാന്‍ പശ്ചാത്തലമായി.
1855 ഒക്‌ടോബര്‍ 12–ന്‌ ഇദ്ദേഹം നിര്യാതനായി. ചേപ്പാട്ട്‌ പള്ളിയില്‍ കബറടക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ജീവചരിത്രം പി. എ. ഉമ്മന്‍ ജഡ്‌ജി രചിച്ചു.
ദീവന്നാസ്യോസ്‌ കക, പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ (1833–1909): പാലൂര്‍–ചാട്ടുകുളങ്ങര കുന്നംകുളം പുലിക്കോട്ടില്‍ കുരിയന്‍–താണ്ടമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 7–12–1833. പിതൃവ്യന്‍ പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാരില്‍ നിന്ന്‌ സുറിയാനി പഠിച്ചു. മലയാളം, അല്‌പാല്‌പം ഇംഗ്ലീഷ്‌, ഹിന്ദി, സുറിയാനി, അറബി ഭാഷകള്‍ വശമാക്കിയിരുന്നു. 1846 ഒക്‌ടോ. 6–ന്‌ കോതമംഗലം ചെറിയപള്ളിയില്‍ വച്ച്‌ ചേപ്പാട്ട്‌ മാര്‍ ദീവന്നാസ്യോസ്‌ ആദ്യപട്ടം നല്‍കി. സ്‌തേഫാനോസ്‌ മാര്‍ അത്താനാസ്യോസ്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ 1849–ല്‍ പൂര്‍ണ്ണശെമ്മാശുപട്ടവും 1852 ആഗസ്റ്റ്‌ 19–ന്‌ ചാലശ്ശേരി പള്ളിയില്‍ വച്ച്‌ യൂയാക്കീം കൂറിലോസ്‌ കശ്ശീശാപട്ടം നല്‍കി. ചിറളയം പള്ളിയില്‍ നവപൂജാര്‍പ്പണം. പഴഞ്ഞിപള്ളിയില്‍ പ്രഥമനിയമനം. നവീകരണത്തോടും അതിന്റെ നേതാവായ പാലക്കുന്നത്ത്‌ മാത്യൂസ്‌ അത്താനാസ്യോസിനോടും എതിരിടുന്നതിന്റെ ഭാഗമായി യൂയാക്കീം കൂറിലോസിനുവേണ്ടി കോഴിക്കോട്ടും മദ്രാസ്‌ ഹൈക്കോടതിയിലും തൊഴിയൂര്‍ വ്യവഹാരങ്ങള്‍ നടത്തി. നവീകരണ മെത്രാന്‍ നവീകരിച്ച്‌ പ്രസിദ്ധപ്പെടുത്തിയ നമസ്‌ക്കാര–കുര്‍ബ്ബാനക്രമത്തിന്‌ ബദല്‍ ക്രമം ആദ്യം കോഴിക്കോട്ടുനിന്നും പിന്നീട്‌ പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാഴ്സ്‌ പ്രസ്‌ എന്ന്‌ സ്വന്തം പേരില്‍ അച്ചുകൂടം സ്ഥാപിച്ച്‌ അവിടെ നിന്നും നവീകരിക്കാത്ത ക്രമങ്ങളും അച്ചടിച്ച കുര്‍ബ്ബാന തക്‌സായും ഇറക്കി. (1856–1858). മലങ്കരസഭയുടെ അഭ്യര്‍ത്ഥനപ്രകാരം ഇദ്ദേഹത്തെ 1864 മെയ്‌ 8–ന്‌ മര്‍ദ്ദീനില്‍ വച്ച്‌ യാക്കോബ്‌ കക പാത്രിയര്‍ക്കീസ്‌ റമ്പാനായും മെയ്‌ 9–ന്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മെത്രാനായും സ്ഥാനങ്ങള്‍ നല്‍കി. ഈ മര്‍ദ്ദീന്‍ യാത്രയുടെ വിവരണം ഭഒരു പരദേശ യാത്രയുടെ കഥ' എന്ന പേരില്‍ ഇദ്ദേഹം രചിച്ചത്‌ മലയാളത്തിലെ രണ്ടാമത്തെ യാത്രാ വിവരണ ഗ്രന്ഥമായി ആദരിക്കപ്പെടുന്നു. വൈദികസെമിനാരിയും പല പഴയപള്ളികളും രാജകീയ വിളംബരത്തിന്റെ പിന്‍ബലമുള്ള പാലക്കുന്നത്ത്‌ വലിയമെത്രാച്ചന്റെ കൈവശമായിരുന്നു. കുന്നംകുളം, പരുമല, കോട്ടപ്പുറം, വെട്ടിക്കല്‍ എന്നിവിടങ്ങളില്‍ വൈദികസെമിനാരികളും ഡസന്‍കണക്കിന്‌ ദേവാലയങ്ങളും 250–ലേറെ പ്രാഥമിക വിദ്യാലയങ്ങളും സ്ഥാപിച്ച ഇദ്ദേഹം കേരളപതാക, ഇടവകപത്രിക, സുറിയാനി സുവിശേഷകന്‍ എന്നീ പത്രമാസികകളിലൂടെ ഭരണത്തിന്‌ സുതാര്യത നല്‍കി. 1873–ല്‍ പരുമലയിലും 1876–ല്‍ മുളന്തുരുത്തിയിലും വച്ച്‌ ചേര്‍ന്ന മലങ്കര പള്ളിപ്രതിപുരുഷ യോഗങ്ങളില്‍ വച്ച്‌ ഭാരതത്തിലെ ഒന്നാമത്തെ സമുദായസംഘടനയായ മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസ്യേഷനും അതിന്റെ കര്‍മ്മസമിതിയായ മാനേജിംഗ്‌ കമ്മറ്റിയ്ക്കും രൂപംനല്‍കുകയും സഭാഭരണഘടനയുടെ അംഗീകൃത പ്രാഗ്‌രൂപം ആവിഷ്‌ക്കരിക്കരിക്കുകയും ചെയ്‌തു. താന്‍ സ്ഥാപിച്ച 3 ഇംഗ്ലീഷ്‌ സ്‌കൂളുകളും 250–ലേറെ പ്രൈമറി വിദ്യാലയങ്ങളിലും ജാതി–മത–വര്‍ണ്ണ–ലിംഗ ഭേദമെന്യേ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയത്‌ കേരള നവോത്ഥാനത്തിന്‌ കാരണമായി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ പരുമല സുന്നഹദോസ്‌ തീരുമാനപ്രകാരം (1873) 1875–ല്‍ മലങ്കരയിലേക്ക്‌ ക്ഷണിച്ചുവരുത്തുകയും അദ്ദേഹത്തിന്റെ സഹായത്തോടെ നവീകരണമെത്രാന്റെ രാജകീയാംഗീകാരം പിന്‍വലിപ്പിക്കുകയും കോടതിയില്‍ അദ്ദേഹത്തെയും അദ്ദേഹം പിന്‍ഗാമിയായി വാഴിച്ച തോമസ്‌ അത്താനാസ്യോസിനെയും നവീകരണ പ്രവര്‍ത്തനങ്ങളെയും നിയമപരമായി പ്രതിരോധിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു. സെമിനാരിയും പള്ളികളും വീണ്ടെടുത്തു. 1889–ലെയും 1895–ലേയും തിരു–കൊച്ചി റോയല്‍ കോടതി വിധികളിലൂടെ അദ്ദേഹത്തിന്റെ വിജയം പരിപൂര്‍ണ്ണമായി.
മെത്രാന്‍ട്രസ്റ്റി, വൈദികട്രസ്റ്റി, അത്മായട്രസ്റ്റി എന്നിവരുടെ നിയമനങ്ങളിലൂടെ സഭയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സഭാഭരണത്തില്‍ പങ്കാളിത്തം അനുവദിച്ചു. മഹാജനസഭയിലൂടെ അത്മായ നേതാക്കളെയും അഖില മലങ്കര വൈദികസംഘത്തിലൂടെ വൈദികരെയും അദ്ദേഹം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിപ്രസ്ഥാനം, സണ്ടേസ്‌കൂള്‍ പ്രസ്ഥാനം, സുവിശേഷസംഘം, ജാത്യൈക്യസംഘം, യാക്കോബായ സഭാ അഭിവര്‍ദ്ധിനീ സംഘം, വിജാതീയ മിഷന്‍, ബ്രഹ്മവാര്‍–ഗോവാ മിഷന്‍ എന്നിവ ഇദ്ദേഹമാണ്‌ ആദ്യമായി സംഘടിപ്പിച്ചത്‌. പാത്രിയര്‍ക്കീസ്‌ ഏകപക്ഷീയമായി വാഴിച്ച 6 മെത്രാത്താരും വിഭജിച്ച ഏഴ്‌ മെത്രാസനങ്ങളും ശിഥിലീകരണത്തിന്‌ ഹേതുവാക്കാതെ സഭയുടെ ശക്തീകരണത്തിന്‌ മുഖാന്തിരമാക്കുവാന്‍ ഇദ്ദേഹം യത്‌നിച്ചു. പരുമല മാര്‍ ഗ്രീഗോറിയോസ്‌, വട്ടശ്ശേരില്‍ ദീവന്നാസ്യോസ്‌ എന്നിവര്‍ക്ക്‌ സന്യാസം നല്‍കി അവരെ പ്രയോജനപ്പെടുത്തി. ലൌകികാധികാരം സമ്മതിക്കുന്ന ഉടമ്പടി നിഷേധിച്ചതിന്റെ പേരില്‍ രണ്ടു വട്ടം പത്രോസ്‌ തൃതീയന്‍ മുടക്കുകയും മലങ്കര അസോസ്യേഷന്‍ പിരിച്ചുവിടുകയും ചെയ്‌തുവെങ്കിലും അനുരഞ്‌ജനകലയുടെ മാന്ത്രികനായ അദ്ദേഹത്തിന്റെ കീഴില്‍ മലങ്കരസഭ ഭിന്നത കൂടാതെ ഒറ്റക്കെട്ടായി നിന്നതിനാല്‍ പാത്രിയര്‍ക്കീസിന്റെ നിരോധനം മൂലം വ്യവഹാരങ്ങളോ ഒരു ചെറിയ പോറല്‍ പോലുമോ സഭയിലുണ്ടായില്ല. പാത്രിയര്‍ക്കീസിന്റെ ലൌകികാധികാരമോഹങ്ങള്‍ റോയല്‍ക്കോടതി വിധിയിലൂടെ തകര്‍ക്കുവാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞു. 1901–ല്‍ ആ വിജിഗീഷുവിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി അസോസ്യേഷന്‍ തീരുമാനപ്രകാരം കോട്ടയത്തു വച്ച്‌ വൃശ്ചികം 12–ന്‌ ആഘോഷിച്ചു. എം. പി. വര്‍ക്കി ഗദ്യത്തിലും അന്ധകവി പുലുത്തുരുത്തില്‍ ചാക്കോ ഗാനരൂപത്തിലും ഭമാര്‍ ദീവന്നാസ്യോസ്‌' എന്നും ഭദീവന്നാസ്യോസ്‌ ചരിത്രഗാനം' എന്നും പേരുകളില്‍ ഓരോ ജീവചരിത്ര രചന പ്രസിദ്ധീകൃതമായി.
അദ്ദേഹത്തിന്റെ പ്രേരണപ്രകാരം അസോസ്യേഷന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ്‌ റമ്പാനെ പിന്‍ഗാമിയാക്കി തെരഞ്ഞെടുക്കുകയും മെത്രാന്‍സ്ഥാനമേറ്റ്‌ വന്നപ്പോള്‍ ഔദ്യോഗിക ചുമതലകള്‍ ഔപചാരികമായും നിയമപരമായും ഏല്‌പിച്ച്‌ മലങ്കര മെത്രാപ്പോലീത്തായുടെ ഔദ്യോഗിക ആസ്ഥാനവും അധികാരവും ഒഴിഞ്ഞ്‌ കോട്ടയം ചെറിയപള്ളിയിലേക്ക്‌ വിശ്രമാര്‍ത്ഥം താമസം മാറ്റുകയും ചെയ്‌തു. റോമ്മന്‍ സഭയില്‍ നിന്ന്‌ സ്വീകരിച്ച വൈദികനെ അല്‍വാറീസ്‌ യൂലിയോസ്‌ എന്ന നാമത്തിലും പ്രിസ്‌ബിറ്റീറിയന്‍ സഭയിലെ വൈദികനെ റിനി വിലാത്തി തീമോത്തിയോസ്‌ എന്ന പേരിലും മെത്രാന്‍ സ്ഥാനം കൊടുപ്പിച്ച്‌ അവരെ ഗോവയിലേയ്ക്കും അമേരിക്കയിലേയ്ക്കും നിയോഗിച്ച ഇദ്ദേഹം 1909 ജൂലൈ 12–ന്‌ പരലോകം പൂകി. കോട്ടയം പഴയസെമിനാരിയുടെ വടക്കേ മുറിയില്‍ കബറടക്കി. അദ്ദേഹത്തിന്റെ സമഗ്ര ജീവചരിത്രം ഫാ. ഡോ. ജോസഫ്‌ ചീരന്‍ രചിച്ചു.
ദീവന്നാസ്യോസ്‌, പ. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ മാര്‍ (1858–1934):  മല്ലപ്പള്ളി വട്ടശ്ശേരില്‍ ജോസഫ്‌ – ഏലിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 31–10–1858. 12–10–1876–ന്‌ പത്രോസ്‌ തൃതീയന്‍ ഭമ്‌സമ്രോനോ' സ്ഥാനം നല്‍കി. വെട്ടിക്കല്‍ ദയറായിലും പരുമല സെമിനാരിയിലും മാര്‍ ഗ്രിഗോറിയോസില്‍ നിന്ന്‌ സഭാചരിത്രം, ആരാധന, സുറിയാനി, വിശ്വാസം എന്നിവ പഠിച്ചു. 16–12–1879 ന്‌ പൂര്‍ണ്ണ ശെമ്മാശുപട്ടവും 16–1–1880 ന്‌ കശീശാപട്ടവും മാര്‍ ഗ്രിഗോറിയോസില്‍ നിന്ന്‌ സ്വീകരിച്ചു. ശെമ്മാശനായിരിക്കേ 1876–ല്‍ അബ്‌ദുള്ളാ ഗ്രീഗോറിയോസിന്റെ ദ്വിഭാഷിയായി മലങ്കര മുഴുവന്‍ സന്ദര്‍ശിച്ചു. പരുമല സെമിനാരിയില്‍ മല്‌പാനായും മാനേജര്‍ ആയും നിയമിതനായി. കോട്ടയം എം. ഡി. സെമിനാരി പ്രിന്‍സിപ്പല്‍ ആയും പഴയസെമിനാരി മല്‌പാനായും പ്രവര്‍ത്തിച്ചു. 1903 നവം. 2–ന്‌ പരുമല സെമിനാരിയില്‍ വച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസ്യോസ്‌ റമ്പാന്‍ സ്ഥാനം നല്‍കി. കോനാട്ട്‌ മല്‌പാനുമൊന്നിച്ച്‌ കുര്‍ബാനക്രമം മലയാളത്തില്‍ ഗാനങ്ങളും ഇന്നത്തെ തുബ്‌ദേനുകളും ചേര്‍ത്തു പരിഷ്‌ക്കരിച്ച്‌ 1903–ല്‍ പ്രസിദ്ധീകരിച്ചു. മതോപദേശസാരം, സുറിയാനി ഒന്നാംപാഠം എന്നീ പ്രാമാണിക ഗ്രന്ഥങ്ങളും രചിച്ചു. 14–2–1908 ലെ പഴയസെമിനാരി അസോസ്യേഷന്‍ മലങ്കര മെത്രാന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 31–5–1908 ന്‌ യെരുശലേമില്‍ വച്ച്‌ അബ്‌ദുള്ളാ പാത്രിയര്‍ക്കീസ്‌, മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മേല്‌പട്ടക്കാരനായി വാഴിച്ചു. നാട്ടിലെത്തിയ ഇദ്ദേഹത്തിന്‌ ചുമതലകളും ആസ്ഥാനവും നിയമപരമായും ഔപചാരികമായും ഒഴിഞ്ഞുകൊടുത്തു പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ കോട്ടയം ചെറിയപള്ളിയിലേക്ക്‌ മാറി താമസിച്ചു. 1909 ജൂലായ്‌ 12–നുശേഷം കൊച്ചു മെത്രാച്ചന്‍ പൂര്‍ണ്ണ മലങ്കര മെത്രാപ്പോലീത്താ ആയി.
1911–ല്‍ അബ്‌ദുള്ളാ പാത്രിയര്‍ക്കീസ്‌ അന്യായമായി മുടക്കി. ഭൂരിഭാഗം സമുദായാംഗങ്ങളും മെത്രാപ്പോലീത്തായെ അനുകൂലിച്ചു. വൈദികട്രസ്റ്റിയും അത്മായട്രസ്റ്റിയും പാത്രിയര്‍ക്കീസിനൊപ്പം കൂടി. തുടര്‍ന്ന്‌ അന്ത്യോഖ്യായുടെ സീനിയര്‍ പാത്രിയര്‍ക്കീസ്‌ മുടക്ക്‌ വ്യര്‍ത്ഥമാണെന്ന്‌ പ്രഖ്യാപിച്ചു. അബ്‌ദല്‍ മശിഹാ പാത്രിയര്‍ക്കീസ്‌ മലങ്കരയില്‍ ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മലങ്കരയില്‍ കാതോലിക്കേറ്റ്‌ സ്ഥാപിതമായി. മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌ ഒന്നാം കാതോലിക്കാ ആയി. മലങ്കരസഭയില്‍ രണ്ടു കക്ഷികള്‍ രൂപപ്പെട്ടു. സഭാ സമാധാനത്തെ പ്രതി മര്‍ദീന്‍ യാത്ര ഉള്‍പ്പെടെ മെത്രാപ്പോലീത്താ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കോടതിയില്‍ അനുകൂലമായും പ്രതികൂലമായും വിധികള്‍ ഉണ്ടായി. സെമിനാരിയുടെ കൈവശാവകാശം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. സമാന്തര അസോസ്യേഷനും സമാന്തര ട്രസ്റ്റികളും ഉണ്ടായി. വിശ്വസ്‌ത ശിഷ്യന്‍ ബഥനിയുടെ മാര്‍ ഈവാനിയോസ്‌, മാര്‍ തെയോഫിലോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മലങ്കര റീത്ത്‌ സൃഷ്‌ടിച്ച്‌ കത്തോലിക്കാസഭയില്‍ ചേക്കേറി. സഭാസമാധാനത്തിന്‌ വേണ്ടി കാതോലിക്കേറ്റ്‌ ഇല്ലായ്‌മ ചെയ്യാന്‍ പോലും ഒരു ദുര്‍ബല നിമിഷത്തില്‍ ദ്യഢവ്രതനായ ഇദ്ദേഹം സന്നദ്ധനായി. വ്യവഹാരം അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെയും പാണ്ഡിത്യത്തെയും നിഷ്‌പ്രഭവും നിഷ്‌ഫലവുമാക്കി. ഒരു ഭരണഘടനയ്ക്ക്‌ രൂപം നല്‍കുവാന്‍ ശ്രമിച്ചു എങ്കിലും എപ്പിസ്‌കോപ്പല്‍ അധികാരങ്ങളെപ്പറ്റി അത്മായ പ്രമുഖര്‍ പ്രകടിപ്പിച്ച തത്വങ്ങളോട്‌ യോജിക്കായ്‌കയാല്‍ അത്‌ പാസ്സാക്കിയെടുക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കാലത്ത്‌ നാലു പാത്രിയര്‍ക്കീസത്താരും മൂന്ന്‌ കാതോലിക്കാമാരും അധികാരം വഹിച്ചു. കറകളഞ്ഞ നിഷ്‌ഠകളും കാപട്യലേശമില്ലാത്ത ഭക്തിയും ചര്യകളും പ്രത്യുല്‌പന്നമതിത്വം തികഞ്ഞ പാണ്ഡിത്യവും ഉന്നതശീര്‍ഷനായ അദ്ദേഹത്തെ അനന്യനാക്കുന്നു. എല്ലാ ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്ന അദ്ദേഹം സഭാഭാസുരന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടു. 1934 ഫെബ്രു. 23–ന്‌ ദിവംഗതനായി. കോട്ടയം പഴയസെമിനാരി ചാപ്പലിന്റെ തെക്കേ മുറിയില്‍ കബറടക്കപ്പെട്ടു. പ. സുന്നഹദോസ്‌ 2003 ഫെബ്രു 24–ന്‌ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ കോടതിമൊഴികളും ഗ്രന്ഥങ്ങളും സമാഹരിച്ച്‌ ഭനിത്യാക്ഷരങ്ങള്‍' എന്ന പേരില്‍ ഇസ്സഡ്‌. എം. പാറേട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രഭാഷണങ്ങളും സൂക്തങ്ങളും ഡോ. സാമുവല്‍ ചന്ദനപ്പള്ളി സമാഹരിച്ച്‌ ഭമലങ്കരസഭാപിതാക്കത്താര്‍' എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. ഭമലങ്കരസഭയുടെ കോട്ട' എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം കെ. വി. മാമ്മന്‍, അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍, ഫാ. ഡോ. ജോസഫ്‌ ചീരന്‍ എന്നിവര്‍ ചേര്‍ന്ന്‌ രചിച്ചു.
ദീവന്നാസ്യോസ്‌, തോമ്മാ മാര്‍ (1887–1972): മാവേലിക്കര കല്ലുംപുറത്ത്‌ മാത്യുവിന്റെയും ഏലിയാമ്മയുടെയും മകന്‍. 1887 ജൂണ്‍ 8–ന്‌ ജനിച്ചു. 1937–ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വേദശാസ്‌ത്രത്തില്‍ ഉപരിപഠനം. 1912 നവംബറില്‍ ചെങ്ങന്നൂര്‍ പഴയസുറിയാനി പള്ളിയില്‍ വച്ച്‌ വട്ടശ്ശേരില്‍ മെത്രാപ്പോലീത്താ ശെമ്മാശുപട്ടം നല്‍കി. 1934–ല്‍ കശ്ശീശാപട്ടം, 1937–ല്‍ റമ്പാന്‍ സ്ഥാനം, 1940 മെയ്‌ 6–ന്‌ മാവേലിക്കരയില്‍ വച്ച്‌ മേല്‌പട്ടം, ആലുവാ യു. സി. കോളജില്‍ വച്ച്‌ മെത്രാപ്പോലീത്താ സ്ഥാനം എന്നിവ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ നല്‍കി. 1944–ല്‍ നിരണത്തിന്റെ ചുമതല നല്‍കി. പത്തനാപുരം ദയറായും കോണ്‍വെന്റും സ്ഥാപിച്ചു. ഹൈസ്‌കൂളുകള്‍, ട്രെയിനിംഗ്‌ കോളജ്‌, ആര്‍ട്ട്‌സ്‌ കോളജ്‌ എന്നിവ സ്ഥാപിച്ചു. മലങ്കരസഭയെ പ്രതിനിധാനം ചെയ്‌തു എഡിന്‍ബറോ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ലോക ക്രൈസ്‌തവ കോണ്‍ഫ്രന്‍സുകളില്‍ സംബന്ധിച്ചു. എക്യുമെനിക്കല്‍ രംഗത്തും വിദേശരാജ്യങ്ങളിലും മലങ്കരസഭയെ പരിചയപ്പെടുത്തുന്നതില്‍ അലക്‌സിയോസ്‌ മാര്‍ തേവോദോസ്യോസിനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. 1972 ഡിസംബര്‍ 3–ന്‌ കാലം ചെയ്‌തു. പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ഭമഹാനായ ദീവന്നാസ്യോസ്‌' എന്ന പേരില്‍ പോള്‍ മണലില്‍ രചിച്ചു.
ദീവന്നാസ്യോസ്‌, സഖറിയ മാര്‍ (1924–1997): കുണ്ടറ മുളമൂട്ടില്‍ ചാണ്ടപ്പിള്ള–എലിസബത്ത്‌ ദമ്പതികളുടെ പുത്രന്‍. ജനനം 6–8–1924. തിരുച്ചിറപ്പള്ളി നാഷണല്‍ കോളജില്‍ നിന്ന്‌ ബി. എ. യും മദ്രാസ്‌ മെസ്റ്റണ്‍ കോളജില്‍ നിന്ന്‌ ബി. എഡും നേടി. 1940–ല്‍ പത്തനാപുരം ദയറായില്‍ അംഗമായി. 1945–ല്‍ ശെമ്മാശുപട്ടവും 1951–ല്‍ കശ്ശീശാപട്ടവും ആശ്രമ ഗുരു തോമ്മാ ദീവന്നാസ്യോസില്‍ നിന്ന്‌ സ്വീകരിച്ചു. തൃശിനാപ്പിള്ളി, മധുര, മദ്രാസ്‌ എന്നിവിടങ്ങളില്‍ വികാരിയായി. 1971–ല്‍ റമ്പാന്‍ ആയി. 1976 ഓഗസ്റ്റ്‌ 15–ന്‌ മാവേലിക്കര അസോസ്യേഷന്‍ മെത്രാന്‍സ്ഥാനത്തേക്ക്‌ തെരഞ്ഞെടുത്തു. 1978 മെയ്‌ 15–ന്‌ പഴഞ്ഞിപ്പള്ളിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ മെത്രാനായി വാഴിച്ചു. 1979 ജനുവരി 1–ന്‌ മദ്രാസ്‌ ഭദ്രാസനത്തിന്റെ ചുമതലയേറ്റു.
മലങ്കരസഭാ മാസികയുടെ ചീഫ്‌ എഡിറ്റര്‍, മദ്രാസ്‌ യൂണിവേഴ്സിറ്റി ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ മെമ്പര്‍, തൃശ്ശിനാപ്പിള്ളി ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍, മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റഷ്യ, റൂമേനിയ, ബള്‍ഗേറിയ, അമേരിക്കാ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ധ്യാനഗുരു, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍. 7–7–1997 ല്‍ അന്തരിച്ചു. പത്തനാപുരം ദയറായില്‍ കബറടക്കി.

ദീവന്നാസ്യോസ്‌, ഔഗേന്‍ മാര്‍ (1955–2007): റാന്നി മുക്കാലുമണ്‍ വെള്ളക്കല്ലുങ്കല്‍ മാവേലില്‍ പേരങ്ങാട്ട്‌ മത്തായി കുരിയന്റെ മകന്‍. ജനനം 1–7–1955. 1980–ല്‍ വൈദികനായി. ദേവലോകം കാതോലിക്കേറ്റ്‌ അരമന മാനേജര്‍, എപ്പിസ്‌ക്കോപ്പല്‍ സിന്നഡിന്റെ ഓഫീസ്‌ സെക്രട്ടറി, മാത്യൂസ്‌ ക കാതോലിക്കായുടെ പ്രൈവറ്റ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാത്യൂസ്‌ ക ബാവ റമ്പാനാക്കി. വള്ളിക്കാട്ട്‌ ദയറാ മാനേജര്‍ ആയി സേവനം ചെയ്‌തു. മാര്‍ത്തോമ്മാ മാത്യൂസ്‌ കക കാതോലിക്കാ പരുമല സെമിനാരിയില്‍ വച്ച്‌ 2005 മാര്‍ച്ച്‌ 5–ന്‌ മെത്രാനായി വാഴിച്ചു. ഇടുക്കി മെത്രാസനത്തിന്റെ ചുമതല നിര്‍വഹിക്കവേ 6–6–2007 ല്‍ കാറപകടത്തില്‍ ദിവംഗതനായി. വാകത്താനം വള്ളിക്കാട്ട്‌ ദയറായില്‍ കബറടക്കി. അദ്ദേഹത്തിന്റെ ജീവചരിത്രം ജേക്കബ്‌ കൊച്ചേരി രചിച്ചു.